Wednesday, November 16, 2022

പ്രായമായവരെ ഒഴിവാക്കുമ്പോൾ

 

പ്രായമായവരെ ഒഴിവാക്കുമ്പോൾ

..........................................
പ്രായമായവരെ വീട്ടിൽ നിന്ന് ഒഴിവാക്കിയാൽ
ഒത്തിരിയുണ്ടു ഗുണങ്ങൾ.
സമാധാനമായി ടൂറൊക്കെ പ്ലാൻ ചെയ്യാം
എന്നതാണു പ്രധാന കാര്യം.
പിന്നെയോ?
മാസാമാസം മരുന്നു വാങ്ങണ്ട,
ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകണ്ട
ആശുപത്രിയിൽ കൊണ്ടുപോകാൻ
ലീവെടുക്കണ്ട.
ഡയപ്പർ വാങ്ങുന്ന പൈസ ലാഭിക്കാം,
സമയാസമയം അതു മാറ്റുന്ന മെനക്കേടുമില്ല.
ഉപയോഗിച്ച ഡയപ്പർ നാറ്റം സഹിച്ച്,
തഞ്ചത്തിൽ കളയാൻ കറങ്ങണ്ട.
കുളിപ്പിക്കണ്ട, അപ്പി ഇടീയ്ക്കേണ്ട,
ഓട്സ് കഞ്ഞി വെക്കണ്ട,
വീട്ടിലാരെങ്കിലും വന്നാൽ
പ്രായമായവർ കിടക്കുന്ന മുറിയുടെ
വാതിലടക്കാനും
റൂം ഫ്രഷ്നർ തപ്പാനും ഓടണ്ട!
ചുമയും വിളിയും കേൾക്കാതെ രാത്രി സ്വസ്ഥമായി ഉറങ്ങാം
എന്നതാണ് മറ്റൊരു ബോണസ്!
എന്നാൽ,
പ്രായമായ ആരെങ്കിലും വീട്ടിലുണ്ടെങ്കിലോ?
ഒന്നും പറയണ്ട,
പിന്നെ പെരുന്നാളാണ്.
ഒരു കല്യാണത്തിനോ, പുരകയറിത്താമസത്തിനോ
മാളിൽ ചുറ്റാനോ
എന്തിന്,
ചുമ്മാ വൈകീട്ടൊന്ന് ഫാമിലിയുമായി കറങ്ങി
ഒന്നു ഭക്ഷണം കഴിച്ചു വരാനോ പോലും
പ്രായമുള്ളളവർ വീട്ടിലുണ്ടെങ്കിൽ
പറ്റാറില്ല.
ടൂറിനെപ്പറ്റിയൊന്നും ചിന്തിക്കുകയേ വേണ്ട.
നോക്കാൻ ആരെ ഏൽപ്പിക്കും
എന്നോർത്ത് വട്ടു പിടിക്കും.
കഴിഞ്ഞ പ്രാവശ്യം ഞാനല്ലേ നോക്കീത്,
ഇത്തവണ അണ്ണനോട് പറ
എന്ന് അക്കച്ചി കലമ്പുന്നതും
എനിക്കും അവക്കും ജോലിക്ക് പോകാനൊള്ളതാ
കുഞ്ഞുമോള്ടെ അട്ത്ത് നിറ്ത്തീട്ട് പോ
എന്ന് അണ്ണൻ കെറുവിക്കണതും
ഒക്കെ ഓർക്കുമ്പോൾ
ടൂറെന്ന ചിന്തയൊക്കെ
മുളയിലേ നുള്ളാനേ കഴിയൂ.
എന്നാലും ഈ പ്രായമായവരെ
ഒഴിവാക്കാത്തതെന്താണെന്നല്ലേ ?
പറ്റാത്തതുകൊണ്ടാണ്.
വീട്ടിൽ നിന്ന് ഒഴിവാക്കിയാലും
മനസിൽ നിന്നൊഴിവാക്കാനുള്ള
ടെക്നിക്ക് വശമില്ലാത്തതുകൊണ്ടാണ് !

Sunday, May 29, 2022

സിബിൽ റിപ്പോർട്ടിൽ പിശക് പറ്റിയാൽ എന്താണു പോംവഴി?

 


പ്ലാനും എസ്റ്റിമേറ്റും ലീഗൽ ഒപ്പീനിയനും വാല്യുവേഷനും കോർപ്പറേഷന്റെ അനുമതിയും പോലത്തെ നൂലാമാലകളൊക്കെ ശരിയാക്കാൻ രണ്ടുമാസത്തോളമെടുത്തെങ്കിലും  കേവലം ഒരാഴ്ച മതിയാവും ഹൗസിംഗ് ലോൺ സാങ്ഷനാവാൻ എന്നായിരുന്നു അനിലിന്റെ ധാരണ. 

പക്ഷേ അപ്പോഴാണ് വല്ലാത്തൊരു പ്രതിസന്ധി കടന്നുവന്നത്. അനിലിന്റെ സിബിൽ റിപ്പോർട്ടിൽ ഒരു പ്രശ്നമുണ്ടെത്രെ. 

ഹൈറേഞ്ചിലുള്ള ഒരു ധനകാര്യസ്ഥാപനത്തിൽ നിന്ന് 2015ൽ അനിലെടുത്തതായി സിബിലിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ടുവീലർ ലോൺ കിട്ടാക്കടമായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ സ്കോർ കുറഞ്ഞു എന്നു മാത്രമല്ല ‘ക്രെഡിറ്റ് ഹിസ്റ്ററി’ ആകെ താറുമാറാവുകയും ചെയ്തിരിക്കുന്നു. 

ഇങ്ങനൊരു ലോൺ താനെടുത്തിട്ടില്ല എന്ന് അനിൽ മാനേജരെ അറിയിച്ചു. കഴിഞ്ഞ പത്തു വർഷത്തിലധികമായി ഹൈറേഞ്ചിൽ പോയിട്ടുപോലുമില്ലാത്ത താനെങ്ങനെയാണ് അവിടത്തെ ധനകാര്യസ്ഥാപനത്തിൽ നിന്ന് ലോണെടുക്കുക? 

സിബിൽ റിപ്പോർട്ടിൽ എന്തോ പിശകു സംഭവിച്ചതായിരിക്കാം എന്ന് മാനേജർ അനിലിനെ സമാധാനപ്പെടുത്തി. പക്ഷേ, പിശകു തിരുത്തിയാൽ മാത്രമേ ഹൗസിംഗ് ലോൺ ആപ്ലിക്കേഷൻ പ്രോസസ് ചെയ്യാൻ പറ്റൂ. 

സിബിൽ റിപ്പോർട്ടിൽ പിശകു സംഭവിക്കുമോ?

അപൂർവം സാഹചര്യങ്ങളിൽ സിബിൽ റിപ്പോർട്ടിൽ പിശകുകൾ കടന്നുകൂടാവുന്നതാണ്. 

എന്തൊക്കെയാണ് സാധാരണ കാണാറുള്ള പിശകുകൾ?

പേര്, ജനനത്തീയതി, വിലാസം തുടങ്ങിയവയിൽ കണ്ടുവരുന്ന തെറ്റുകൾ. 

സ്കോറിൽ ഉണ്ടായേക്കാവുന്ന പിശകുകൾ. മറ്റാരുടെയെങ്കിലും ലോൺ വിവരങ്ങൾ നമ്മുടെ സിബിൽ റിപ്പോർട്ടിൽ ചേർക്കപ്പെടുമ്പോഴാണ് സ്കോറിനെ ബാധിക്കുന്നത്. 

എന്താണ് പിശകിനു കാരണം? 

ഡാറ്റ എന്റർ ചെയ്യുന്ന സമയത്തോ സോഫ്റ്റ് വെയർ തകരാറു മൂലമോ ഒക്കെ പിശകുകൾ സംഭവിക്കാവുന്നതാണ്. ബാങ്കിന്റെ ഭാഗത്തു നിന്നും ക്രെഡിറ്റ് ഏജൻസിയുടെ ഭാഗത്തുനിന്നും ഇങ്ങനെ സംഭവിച്ചേക്കാം. 

എന്താണു പോംവഴി ? 

റിപ്പോർട്ടിലുള്ള പിശക് എന്താണെന്നു ചൂണ്ടിക്കാട്ടി ബാങ്കിൽ അപേക്ഷ നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. ക്രെഡിറ്റ് ഏജൻസിയുമായി വിവരങ്ങൾ കൈമാറി വേണ്ട നടപടികൾ ബാങ്ക് സ്വീകരിക്കുന്നതാണ്. 

തെറ്റായി കടന്നുകൂടിയിട്ടുള്ള വായ്പ അനുവദിച്ചത് മറ്റേതെങ്കിലും ധനകാര്യസ്ഥാപനമാണെങ്കിൽ ആരെയാണ് സമീപിക്കേണ്ടത്?

ഇത്തരം സാഹചര്യങ്ങളിൽ ക്രെഡിറ്റ് ഏജൻസിയെ നേരിട്ട് സമീപിക്കുന്നതായിരിക്കും ഉചിതം. എങ്ങനെയാണ് പരാതി രേഖപ്പെടുത്തേണ്ടത് എന്നും മറ്റും ഏജൻസികളുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 

പിശകുകൾ പരിഹരിക്കാൻ എത്ര സമയമെടുക്കും ?

രേഖകളെല്ലാം ലഭ്യമാക്കുകയാണെങ്കിൽ 30 ദിവസത്തിനകം പരിഹരിക്കുന്നതാണ്. 

പിശകു പരിഹരിക്കാൻ ബാങ്ക് സഹകരിക്കുന്നില്ലെങ്കിൽ...? 

30 ദിവസമായിട്ടും പിശകു പരിഹരിക്കുകയോ  മറുപടി ലഭിക്കുകയോ ചെയ്യാത്ത പക്ഷം ബാങ്കിംഗ് ഒംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. 

പിശകു വരാതിരിക്കാൻ എന്താണു പോംവഴി? 

നേരത്തേ സൂചിപ്പിച്ചതുപോലെ, പിശകു സംഭവിക്കുന്നത് ബാങ്കിന്റെയോ ക്രെഡിറ്റ് ഏജൻസിയുടെയോ ഭാഗത്താണ് എന്നതിനാൽ ഉപഭോക്താവിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എന്നിരുന്നാലും, മെഡിക്കൽ ചെക്കപ്പ് നടത്തുന്നതു പോലെ വർഷത്തിലൊരിക്കൽ നമ്മുടെ ക്രെഡിറ്റ് റിപ്പോർട്ടും പരിശോധിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് ശീലമാക്കിയാൽ, എന്തെങ്കിലും തെറ്റുകളോ പിശകുകളോ ഉള്ളത് അറിയാനും തിരുത്താനും സാധിക്കുമെന്നു മാത്രമല്ല അത്യാവശ്യത്തിന് ലോണെടുക്കാൻ പോവുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അനാവശ്യ തലവേദനയും കാലതാമസവും ഒഴിവാക്കാനും ആവും.

അക്കൗണ്ട് മാറി അയച്ച പണം തിരികെ കിട്ടുമോ?

 


അത്യാവശ്യമായി കുറച്ചു തുക സഹോദരിയുടെ അക്കൗണ്ടിലേക്ക് അയക്കാൻ പോയതാണു ലതിക. മകൻ പറഞ്ഞുതന്നപ്പോഴാണോ താൻ എഴുതിയപ്പോഴാണോ എന്ന കാര്യം ലതികയ്ക്ക് നിശ്ചയമില്ല, നെഫ്റ്റ് അയക്കാനുള്ള ഫോമിൽ എഴുതിക്കൊടുത്ത അക്കൗണ്ട് നമ്പർ തെറ്റി എന്നതു വാസ്തവം.  

തിരിച്ചെടുക്കൽ എളുപ്പമല്ല 

സഹോദരിയുടെ അക്കൗണ്ടിലേക്കു പോവുന്നതിനു പകരം മറ്റൊരാളുടെ അക്കൗണ്ടിലാണ് തുക ക്രെഡിറ്റായത്. അപ്പോഴേക്കും ലതികയും മകനും വീട്ടിലെത്തിക്കഴിഞ്ഞിരുന്നു. തെറ്റി അയച്ച തുക തിരിച്ചെടുത്ത് ശരിക്കും അയക്കേണ്ട അക്കൗണ്ടിലേക്ക് അയക്കാമോ എന്നു ചോദിച്ച് ബാങ്കിലേക്കു വിളിച്ചപ്പോഴാണ് ലതിക ശരിക്കും വിരണ്ടുപോയത്. അങ്ങനെ തിരിച്ചെടുക്കണമെങ്കിൽ തുക ക്രെഡിറ്റായ അക്കൗണ്ട് ഉടമയുടെ സമ്മതം വേണമത്രെ! 

ഒന്നും രണ്ടുമല്ല, നാൽപ്പതിനായിരം രൂപയാണ് തെറ്റി അയച്ചുപോയത്.തെറ്റിക്കിട്ടിയ ആൾ സമ്മതിച്ചില്ലെങ്കിൽ തന്റെ പണം നഷ്ടപ്പെടുമോ എന്നോർത്ത് ലതികയ്ക്ക് ആധിയായി. 

എന്താണ് റിസർവ് ബാങ്ക് പറയുന്നത്? 

അക്കൗണ്ടു മാറി നിക്ഷേപിക്കപ്പെട്ട തുക തിരിച്ചെടുക്കാൻ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം കൂടിയേ തീരൂ എന്നാണ് റിസർവ് ബാങ്ക് നിയമങ്ങൾ അനുശാസിക്കുന്നത്. രണ്ടു വ്യക്തികൾ തമ്മിലുള്ള ഇടപാട് നടത്തിക്കൊടുക്കുന്ന  ഇടനിലക്കാർ മാത്രമാണ് ബാങ്കുകൾ എന്നതിനാൽ തെറ്റി ക്രെഡിറ്റായ തുകയാണെങ്കിൽ പോലും അക്കൗണ്ട് ഉടമയുടെ സമ്മതം കൂടാതെ തിരിച്ചെടുക്കാൻ ബാങ്കുകൾക്ക് അനുവാദമില്ല.

ഫണ്ട് ട്രാൻസ്ഫർ ചെയ്യുമ്പോൾ ബാങ്കുകാർ അക്കൗണ്ട് നമ്പരും പേരും ഒത്തുനോക്കില്ലേ

സ്വന്തം ബാങ്കിലെ അക്കൗണ്ടുകളിലേക്കു നടത്തുന്ന ഇടപാടുകളിൽ മാത്രമാണ് ബാങ്കുകാർക്ക് പേരും അക്കൗണ്ട് നമ്പരും ഒത്തുനോക്കാൻ സാധിക്കുന്നത്. മറ്റു ബാങ്കുകളിലെ അക്കൗണ്ടിലെ പേരും വിലാസവുമൊന്നും ഒരു ബാങ്കിനും ആധികാരികമായി ലഭ്യമല്ല. അതുകൊണ്ടുതന്നെ, ഇടപാടു നടത്തുന്നയാൾ നൽകുന്ന അക്കൗണ്ട് നമ്പറിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും തുക വരവുവെക്കുന്നത്. 

തെറ്റി അയച്ച തുക തിരികെ ലഭിക്കാൻ എന്താ ചെയ്യേണ്ടത്

തെറ്റി ലഭിച്ചയാൾ പണം പിൻവലിക്കുന്നില്ല എന്നുറപ്പാക്കുകയാണ് ആദ്യം വേണ്ടത്. അതുകൊണ്ട്, ഫണ്ട് തെറ്റി അയച്ച വിവരം എത്രയും വേഗം നമ്മുടെ ബാങ്കിനെ അറിയിക്കുക. ഫണ്ട് പോയ ബാങ്കിലേക്ക് നമുക്ക് നേരിട്ടു ബന്ധപ്പെടാനാവില്ല എന്നതിനാൽ  നമ്മുടെ ബാങ്ക് മുഖേനയാണ് കത്തിടപാടൊക്കെ നടത്തേണ്ടത്. അക്കൗണ്ട് ഉടമ തന്റെ സമ്മതപത്രം നൽകുന്ന മുറയ്ക്ക്, തെറ്റി അയച്ച പണം നമ്മുടെ അക്കൗണ്ടിലേക്ക് തിരികെ ലഭിക്കുന്നതാണ്. 

തുക പിൻവലിക്കുകയോ സമ്മതപത്രം നൽകാതിരിക്കുകയോ ചെയ്താൽ എന്താണു പോംവഴി

ഫണ്ട് തെറ്റിക്കിട്ടിയ വ്യക്തി തുക പിൻവലിക്കുകയോ സമ്മതപത്രം നൽകാതിരിക്കുകയോ ചെയ്താൽ നിയമപരമായി നേരിടുക എന്ന മാർഗം മാത്രമാണ് അവശേഷിക്കുന്നത്. 

അക്കൗണ്ട് മാറി ഫണ്ട് അയക്കാതിരിക്കാൻ എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്? 

പല ബാങ്കുകളുടേയും അക്കൗണ്ട് നമ്പറിൽ പതിനാറ് അക്കങ്ങൾ വരെയുള്ളതിനാൽ എഴുതുമ്പോൾ തെറ്റാനുള്ള സാധ്യത കൂടുതലാണ്. ബാങ്കിൽ ചെന്നാണു ട്രാൻസ്ഫർ ചെയ്യുന്നതെങ്കിൽ  അക്കൗണ്ട് നമ്പർ ശ്രദ്ധിച്ചു മനസിലാക്കി എഴുതുക. പല ബാങ്കുകളും അക്കൗണ്ട് നമ്പർ രണ്ടുതവണ എഴുതാൻ ആവശ്യപ്പെടാറുണ്ട്. ആ സാഹചര്യത്തിൽ, ആദ്യം എഴുതിയതു നോക്കിപ്പകർത്താതിരിക്കാൻ ശ്രദ്ധിക്കുക.   മൊബൈൽ ബാങ്കിങ്/നെറ്റ് ബാങ്കിങ് ഉപയോഗിച്ചാണ് ഫണ്ട് അയക്കുന്നതെങ്കിൽ ആദ്യം ചെറിയൊരു തുക അയച്ച് അക്കൗണ്ട് നമ്പർ ശരിയാണെന്ന് ഉറപ്പാക്കി, പേയിയെ ആഡ് ചെയ്തിട്ടു മാത്രം വലിയ തുക അയക്കുക.

ചാറ്റ്ബോട്ടുകളും ബാങ്കും, ഇടപാടുകാർക്ക് ഇനി വേഗത്തിൽ സേവനം


ഫോൺ ചെയ്തു ചോദിക്കുക, ബാങ്കിൽ നേരിട്ടുചെന്നു ജീവനക്കാരുമായി സംസാരിക്കുക, ഇമെയിൽ അയയ്ക്കുക, കസ്റ്റമർ കെയറുമായി ബന്ധപ്പെടുക തുടങ്ങിയവയാണ് ബാങ്കുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ ഇടപാടുകാർ പൊതുവായി പിന്തുടരുന്ന മാർഗങ്ങൾ.   

എന്നാൽ സംശയനിവാരണത്തിന് ശ്രമിക്കുമ്പോഴാകട്ടെ, ഫോൺ ചെയ്താൽ ലഭിക്കാതിരിക്കുക, ബാങ്കിൽ നേരിട്ടു ചെന്നാലും തിരക്കുമൂലം ജീവനക്കാരോടോ മാനേജരോടോ സംസാരിക്കാൻ സാധിക്കാതെ വരിക, ഇമെയിലിന് മറുപടി ലഭിക്കാതിരിക്കുക തുടങ്ങിയ പ്രയാസങ്ങളാണ്  മിക്ക ഇടപാടുകാർക്കും നേരിടേണ്ടിവരാറുള്ളത്. താരതമ്യേന ദീർഘമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാൽ കസ്റ്റമർ കെയറിൽ ബന്ധപ്പെടാൻ വിമുഖരായ ഇടപാടുകാരുമുണ്ട്.   

ഇടപാടുകാരുടെ ഇത്തരം പ്രയാസങ്ങളെ എങ്ങനെ മറികടക്കാം എന്ന അന്വേഷണത്തിനൊടുവിലാണ് നിർമിത ബുദ്ധിയിലധിഷ്ഠിതമായ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സംവിധാനങ്ങളിലേയ്ക്ക് ബാങ്കുകൾ തിരിഞ്ഞത്.  

എന്താണ് നിർമിതബുദ്ധിയിലധിഷ്ഠിതമായ ബാങ്കിങ്

വിവരങ്ങളുടെ ശേഖരമാണ് എങ്കിലും ഉപയോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രസ്തുതവിവരങ്ങളെ ഉപയോഗിക്കാനുള്ള ‘ബുദ്ധി’ ഒരു കമ്പ്യൂട്ടറിനില്ല. എന്നാൽ നിർമിതബുദ്ധിയിലധിഷ്ഠിതമായ സംവിധാനങ്ങളാവട്ടെ ഒരു മനുഷ്യനെ പോലെ ‘ചിന്തിച്ച്, പഠിച്ച്’ പെരുമാറുകയും ഉപയോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പോംവഴികൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.  

ഒരു മനുഷ്യനുമായി ‘ചാറ്റ്’ ചെയ്യുന്നതുപോലെ തന്നെ അനായാസമായി ചാറ്റ് ചെയ്യാവുന്ന യന്ത്രമനുഷ്യസമാനമായ സംവിധാനമാണിത്. ചാറ്റ്ബോട്ട് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.  

പ്രവർത്തിക്കുന്നതെങ്ങനെ

മനുഷ്യരെ പരിശീലിപ്പിക്കുന്നതു പോലെ ഓരോ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുകൊടുത്തുകൊണ്ടുതന്നെയാണ് ചാറ്റ്ബോട്ടുകളേയും പരിശീലിപ്പിക്കുന്നത്. ഒരിക്കൽ പഠിച്ചാൽ മറക്കില്ല എന്നതു മാത്രമല്ല, ഒരേ സമയം ഒട്ടനവധി പേരുമായി ചാറ്റ് ചെയ്യാൻ സാധിക്കുന്നു എന്നതും ചാറ്റ്ബോട്ടുകളെ മനുഷ്യരിൽ നിന്ന് വ്യത്യസ്തരാക്കുന്നു. തനിയെ പഠിക്കാൻ ശേഷിയുള്ള ചാറ്റ്ബോട്ടുകളും നിലവിൽ വന്നുകഴിഞ്ഞിട്ടുണ്ട്.  

എവിടെയാണ് ലഭ്യം? 

ബാങ്കുകളുടെ വെബ്സൈറ്റിലാണ് ചാറ്റ്ബോട്ടുകൾ  പ്രധാനമായും ലഭ്യമാക്കിയിട്ടുള്ളത്.    ഫെഡറൽ ബാങ്കിന്റെ ഫെഡി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിയ, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇവ തുടങ്ങിയവയെല്ലാം ഇതിനോടകം തന്നെ ഇടപാടുകാർക്ക് പ്രിയങ്കരമായ ചാറ്റ്ബോട്ടുകളാണ്.  

ചാറ്റ് ചെയ്യുന്നതു കൂടാതെ, ഫോൺ ചെയ്യാവുന്ന വോയിസ്ബോട്ടുകളും ബാങ്കുകൾ അവതരിപ്പിച്ചിട്ടുണ്ട്  കൊട്ടാക് മഹിന്ദ്ര ബാങ്കിന്റെ കേയ ഇവയിലൊന്നാണ്.  

എന്തൊക്കെ സംശയങ്ങൾ ചോദിക്കാം

അക്കൗണ്ട് ബാലൻസ് പോലത്തെ വ്യക്തിഗതവിവരങ്ങൾ പൊതുവെ ചാറ്റ്ബോട്ടുകൾ വഴി ലഭ്യമാക്കിത്തുടങ്ങിയിട്ടില്ല. ബാങ്കിങുമായി ബന്ധപ്പെട്ട പൊതുവായ സംശയങ്ങളും ഉപദേശങ്ങളുമാണ് നിലവിൽ ചാറ്റ്ബോട്ടുകൾക്കു നൽകാൻ സാധിക്കുന്നത്.    

കഴിഞ്ഞയിടെ ഫെഡറൽ ബാങ്ക് വാര്‍ഷിക പൊതുയോഗ റിപോര്‍ട്ട്  അവതരിപ്പിച്ചത് ചാറ്റ്ബോട്ടായ ഫെഡി നിയന്ത്രിത മൈക്രോസൈറ്റു വഴിയാണ്. റിപ്പോർട്ടിന്റെ വിവിധ ഭാഗങ്ങളിലൂടെ എളുപ്പത്തില്‍ കടന്നു പോകാനും പരസ്പരം ആശയ വിനിമയം നടത്താനും  ഇതുവഴി സൗകര്യം ലഭിച്ചത് നിക്ഷേപകരുടെ ഇടയിൽ ചർച്ചയായിരുന്നു.

ബാങ്ക് ഇനി വീട്ടുവാതിക്കലെത്തും !


 ഈ കൊറോണക്കാലത്ത് വണ്ടിപിടിച്ച് ബാങ്കിൽ പോയി ക്യൂ നിന്ന് കഷ്ടപ്പെട്ടു നടത്തുന്ന ഇടപാടുകൾ വീട്ടുപടിക്കൽ തന്നെ നടത്താൻ കഴിഞ്ഞാൽ എന്തു സൗകര്യമായിരിക്കും അല്ലേ ? എങ്കിൽ, അങ്ങനെയൊരു സൗകര്യം ബാങ്കുകൾ ലഭ്യമാക്കിക്കഴിഞ്ഞു എന്നതാണു വസ്തുത. ചെറിയൊരു സർവീസ് ചാർജ് നൽകാൻ തയാറാണോ,  ബാങ്കിംഗ് സേവനങ്ങൾ ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തുന്നതാണ്.  

ആർക്കൊക്കെയാണു ലഭിക്കുക

വാതിൽപ്പടി ബാങ്കിംഗ് (Doorstep banking Service ) എന്ന ഈ സേവനം 70 വയസിനു മേലുള്ള മുതിർന്ന പൗരർ, അന്ധതയുൾപ്പെടെയുള്ള ശാരീരിക അവശതകൾ നേരിടുന്നവർ എന്നിവർക്കാണ് ബാങ്കുകൾ നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്. 

എന്തൊക്കെ സൗകര്യങ്ങൾ ലഭ്യമാണ്

പണം നിക്ഷേപിക്കുക, പിൻവലിക്കുക    

ചെക്ക് ബുക്ക് അഭ്യർത്ഥന, 15 ജി / 15 എച്ച് ഫോമുകൾ, ഐടി / ജിഎസ്ടി ചലാൻ, സ്ഥിരനിക്ഷേപ അക്കൗണ്ട് തുറക്കാനുള്ള ഫോം, ടിഡിഎസ് സർട്ടിഫിക്കറ്റ്/ ഫോം 60, തിരിച്ചറിയൽ രേഖകൾ, അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ്, പേഓർഡർ തുടങ്ങിയവ കൈപ്പറ്റുക  

സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തുടങ്ങിയവ ഏൽപ്പിക്കുക. 

എത്രയാണ് സർവീസ് ചാർജ്

പല ബാങ്കുകളിലും പല ചാർജുകളാണെങ്കിലും ഓരോ സന്ദർശനത്തിനും 50 മുതൽ 250 രൂപ വരെയാണ് പൊതുവെ ഈടാക്കുന്നത്. 

മറ്റു നിബന്ധനകൾ 

• 1000 മുതൽ 10000 രൂപ വരെയുള്ള ഇടപാടുകളാണ് ഈ സൗകര്യത്തിലൂടെ നടത്താനാവുന്നത്. 

• പ്രവാസികൾക്കും ജോയിന്റ് അക്കൗണ്ടുടമകൾക്കും നിലവിൽ ഈ സൗകര്യം ലഭ്യമല്ല. 

• ബാങ്ക് പ്രവൃത്തിദിവസങ്ങളിൽ മാത്രമായിരിക്കും സേവനം ലഭ്യമാവുക. 

• പ്രതിമാസം പരമാവധി 3 മുതൽ 5 തവണ മാത്രമേ ഒരു ഇടപാടുകാരന് വാതിൽപ്പടി ബാങ്കിംഗ് സേവനം ലഭ്യമാവൂ. 

വാതിൽപ്പടി ബാങ്കിംഗ് സേവനത്തിനായി രജിസ്റ്റർ ചെയ്യാൻ  ബാങ്കു ശാഖയുമായോ കസ്റ്റമര്‍ കെയറുമായോ ബന്ധപ്പെടുക.

ജാഗ്രത! ക്യൂ ആർ കോഡിന്റെ രൂപത്തിലും ഇപ്പോൾ പുതിയ തട്ടിപ്പ്


 പണം ലഭിക്കേണ്ട ആളുടെ അക്കൗണ്ട് വിവരങ്ങളോ പേരോ പോലും അറിയാതെ തന്നെ  ഞൊടിയിടയിൽ പണം കൈമാറുന്ന സംവിധാനമാണ് ക്യു ആർ കോഡ് സ്കാൻ ചെയ്തുള്ള പേയ്മെൻ്റ് രീതി എന്ന് എല്ലാവർക്കും അറിവുള്ളതായിരിക്കുമല്ലോ. അക്കൗണ്ട് വിവരങ്ങൾ ഒന്നും തന്നെ ആരുമായും പങ്കുവെക്കുന്നില്ല എന്നതിനാൽ  ക്യു ആർ കോഡ് സ്കാൻ ചെയ്തുള്ള പേയ്മെൻ്റ് ഏറെ സുരക്ഷിതമാണെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. 

ഇടപാടുകാരുടെ ഈ വിശ്വാസത്തെ മുതലെടുക്കുന്ന പുതിയൊരു തട്ടിപ്പിനെക്കുറിച്ചറിയുക. കഥ തുടങ്ങുന്നതിനു മുൻപു പറയട്ടെ, ഈ കഥയിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവർ തന്നെയാണ്, എന്നാലോ, ആരുടേയും ജീവിതവുമായി ഒരു സാദൃശ്യവും തോന്നുന്നില്ലെങ്കിൽ അത് യാദൃശ്ചികമല്ല. കാരണം അത്രയ്ക്ക് അവിശ്വസനീയമാണ് ഈ തട്ടിപ്പ്. 

ഇതാണു കഥ 

തന്റെ സോഫ സെറ്റിന്റെ വിൽപ്പനയ്ക്കായി ഒരു ഓൺലൈൻ പോർട്ടലിൽ പരസ്യം ചെയ്തായിരുന്നു ബാംഗ്ലൂർ മലയാളിയായ സ്നേഹ (യഥാർത്ഥ പേരല്ല). ഒരു മണിക്കൂറിനകം തന്നെ സ്നേഹയ്ക്ക് വിളി വന്നു. മുപ്പതിനായിരം രൂപ വിലയിട്ട സോഫ സെറ്റ് തനിക്കു വളരെ ഇഷ്ടപ്പെട്ടുവെന്നും നാളെത്തന്നെ വന്നു കൊണ്ടുപോയേക്കാമെന്നും എന്നാൽ പേയ്മെന്റെ ഇപ്പോൾ തന്നെ ചെയ്തേക്കാമെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. 

സ്നേഹയ്ക്ക് വളരെ സന്തോഷമായി. കൂടുതൽ കാത്തിരിക്കാതെ തന്നെ സോഫ വാങ്ങാൻ ആളെ കിട്ടിയല്ലോ. കൂടാതെ, പ്രതീക്ഷിച്ചതിലും ഏറെ പൈസയും കിട്ടി. അയാളുടെ മനസു മാറുന്നതിനു മുൻപു തന്നെ കച്ചവടം നടത്താൻ സ്നേഹയ്ക്കു ധൃതിയായി. അതുകൊണ്ട് തന്റെ അക്കൗണ്ട് വിവരങ്ങൾ വാട്സാപ്പിൽ നൽകാൻ തുടങ്ങുകയായിരുന്നു സ്നേഹ. 

പക്ഷേ സ്നേഹ തന്റെ അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കുന്നത് സോഫ വാങ്ങിയ ആൾ വിലക്കി. ഇങ്ങനെ അക്കൗണ്ട് വിവരങ്ങളൊന്നും ആരുമായും പങ്കുവെക്കരുത്, ചുറ്റും തട്ടിപ്പുകാരാണ് എന്ന മുന്നറിയിപ്പും അയാൾ സ്നേഹയ്ക്കു നൽകി. തന്റെ സുരക്ഷയ്ക്ക് കരുതൽ നൽകുന്ന അയാളോട് സ്നേഹയ്ക്ക് ബഹുമാനം തോന്നി. പക്ഷേ പണം പിന്നെ എങ്ങനെ കൈമാറും

ഒടിപിയും 10 രൂപയും 

ക്യു ആർ കോഡ് വഴി കൈമാറുന്നതാണ് ഏറെ സുരക്ഷിതം എന്നാണ് അയാൾ പറഞ്ഞത്. അയാൾ സ്വന്തം ആവശ്യത്തിനല്ല കമ്പനിയുടെ ആവശ്യത്തിനാണ് വാങ്ങുന്നത്രെ. അതുകൊണ്ട് ഒരു വ്യത്യസ്തമായ രീതിയിലാണ് പണമിടപാടൊക്കെ. താനിപ്പോൾ അയച്ചു തരുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്താൽ സ്നേഹയുടെ അക്കൗണ്ടിൽ നിന്ന് അഞ്ചുരൂപ ഡെബിറ്റാവുകയും ഉടനടി തന്നെ പകരം പത്തുരൂപ തിരികെ അക്കൗണ്ടിൽ കയറുമെന്നും പുറകെ അയച്ചു തരുന്ന രണ്ടു ക്യു ആർ കോഡുകൾ സ്കാൻ ചെയ്താൽ ഓരോന്നിൽ നിന്നും ആദ്യം പതിനയ്യായിരം രൂപ അക്കൗണ്ടിൽനിന്ന് എടുക്കപ്പെടുകയും തുടർന്ന് മുപ്പതിനായിരം രൂപ വീതം സ്നേഹയുടെ അക്കൗണ്ടിൽ ലഭിക്കുന്നതാണെന്നും അയാൾ പറഞ്ഞപ്പോൾ അതങ്ങു സമ്മതിക്കാൻ സ്നേഹയ്ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. 

തുടർന്ന് അയാൾ ഒരു ക്യു ആർ കോഡ് അയച്ചുകൊടുത്തു.  സ്നേഹ അതു സ്കാൻ ചെയ്ത്, ഒ ടി പി കൊടുത്തപ്പോൾ അക്കൗണ്ടിൽ നിന്ന് അഞ്ചു രൂപ പോയി. പക്ഷേ നിമിഷങ്ങൾക്കുള്ളിൽ തന്നെ പത്തു രൂപ അക്കൗണ്ടിൽ വന്നു. 

സ്നേഹയ്ക്ക് ധൈര്യമായി. എന്തെളുപ്പം ! തുടർന്നു വന്ന  രണ്ടു ക്യു ആർ കോഡുകളും സ്നേഹ സ്കാൻ ചെയ്ത് ഒ ടി പികൾ കൊടുത്തു. അക്കൗണ്ടിൽ നിന്ന് പതിനയ്യായിരം വീതം രണ്ടു തവണ പോയി. പക്ഷേ, നേരത്തേ പത്തു രൂപ മടങ്ങിവന്നതു പോലെ ഇത്തവണ മുപ്പതിനായിരം വീതം അക്കൗണ്ടിലേയ്ക്ക് മടങ്ങിവന്നില്ല ! 

സ്നേഹയ്ക്ക് ആധിയായി. മുപ്പതിനായിരത്തിന്ന് സോഫ വിറ്റു എന്നു സന്തോഷിച്ച തന്റെ പക്കൽ നിന്ന് മുപ്പതിനായിരം രൂപ നഷ്ടപ്പെട്ടിരിക്കുന്നു ! 

പോയത് അറുപതിനായിരം 

ഉടനടി ഫോണെടുത്ത് അയാളെ വിളിച്ചു. അയാൾ ഫോണെടുക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാലോ, ഭാഗ്യത്തിന് അയാൾ ഫോണെടുത്തു. കമ്പനി അക്കൗണ്ടിൽ നിന്ന് അയച്ച തുക ബാങ്കിന്റെ നെറ്റ് വർക്കിലെ കുഴപ്പം കാരണം തിരികെ കമ്പനി അക്കൗണ്ടിൽ തന്നെ എത്തിയതാണത്രെ. മാഡം ഒട്ടും ഭയക്കേണ്ട എന്നും ഈ മുപ്പതും സോഫയുടെ വിലയായ മുപ്പതും ചേർത്ത് അറുപതിനായിരം കിട്ടാൻ ഒരു ക്യു ആർ കോഡ് കൂടി അയക്കാമെന്നും എന്തെങ്കിലും പ്രശ്നം വന്നാൽ തങ്ങളുടെ കമ്പനി പണവുമായി നേരിട്ടു തന്നെ വന്നു കണക്കെല്ലാം സെറ്റിൽ ചെയ്യുന്നതാണെന്നും അയാൾ ഉറപ്പു കൊടുത്തപ്പോൾ ഒരു തവണ കൂടി ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ സ്നേഹ തീരുമാനിച്ചു. 

ഇത്തവണ അക്കൗണ്ടിൽ നിന്നു പോയത് അറുപതിനായിരം രൂപയായിരുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തിരികെ വരും എന്നു കരുതി കാത്തിരുന്ന സ്നേഹയ്ക്ക് ലഭിച്ചത് അയാളുടെ ഫോൺ കോളായിരുന്നു. 

അയാളല്ലായിരുന്നു സംസാരിച്ചത്. പകരം അയാളുടെ ഓഫീസിൽ നിന്നാണ് എന്നു പരിചയപ്പെടുത്തിയ ഒരു പെൺകുട്ടിയാണ് സംസാരിച്ചത്. തുക അയയ്ക്കാനുള്ള ക്യു ആർ കോഡിനു പകരം തുക സ്വീകരിക്കാനുള്ള കോഡാണ് ധൃതിയിൽ തന്റെ ബോസ് അയച്ചതെന്നും തെറ്റുപറ്റിയതിനെ തുടർന്ന് സ്നേഹയോടു സംസാരിക്കാൻ മടിയായതിനാൽ തുകയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ തന്നെ ഏർപ്പാടാക്കിയതാണെന്നും ആ പെൺകുട്ടി പറഞ്ഞു. 

എങ്ങനെയാണ് തുകയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കുക എന്നു സ്നേഹ ചോദിച്ചപ്പോൾ താൻ തൊണ്ണൂറായിരം രൂപയുടെ ഒരു ക്യു ആർ കോഡ് അയയ്ക്കാമെന്നാണ് പെൺകുട്ടി പറഞ്ഞത്. ഇതുകേട്ട സ്നേഹക്ക് ശരിക്കും ദേഷ്യം വരികയും വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുകയും ചെയ്തു. തുടർന്ന് അയാളുടെ ഫോൺ സ്വിച്ചോഫ് ആവുകയാണു ചെയ്തത്. 

ഭർത്താവുമൊത്ത്  പോലീസിൽ പോയെങ്കിലും സൈബർ സെല്ലിൽ പരാതിപ്പെടാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. സൈബർ സെല്ലിൽ പോയപ്പോൾ താൻ തനിച്ചല്ലെന്നും ഇതുപോലെ തട്ടിപ്പിനിരയായ ഒത്തിരിപ്പേരുണ്ടെന്നും സ്നേഹയ്ക്കു മനസിലായി. 

തട്ടിപ്പിനിരയായത് ഒട്ടേറെപ്പേർ 

തന്റെ അക്കൗണ്ടിലെ തുക പല പേയ്മെന്റ് വാലറ്റുകളിലേയ്ക്കായി മാറ്റിക്കഴിഞ്ഞതിനാലും ഫോൺ സ്വിച്ചോഫ് ആയതിനാലും തുടരന്വേഷണം പ്രയാസകരമായിരിക്കും എന്നു മനസിലാക്കിയതിനെ തുടർന്ന് തന്റെ ബാങ്കുമായി കൂടി ബന്ധപ്പെട്ട് നിയമ നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് സ്നേഹ. 

ഗുണപാഠം: ആർക്കെങ്കിലും പണം കൊടുക്കേണ്ട സാഹചര്യത്തിൽ മാത്രമാണ് നമ്മൾ ക്യു ആർ കോഡ് സ്കാൻ ചെയ്യേണ്ടത്. നമുക്കു പണം കിട്ടേണ്ട അവസരങ്ങളിൽ ആരെങ്കിലും തരുന്ന ക്യു ആർ കോഡ് ഒരിക്കലും സ്കാൻ ചെയ്യാൻ പാടുള്ളതല്ല.

ബാങ്ക് ഇടപാടുകാരനാണോ? നിങ്ങൾക്കുണ്ട് ഈ അഞ്ച് അവകാശങ്ങൾ


 പതിനെട്ടു വയസു കഴിഞ്ഞവരിൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായി ഇന്നിപ്പോൾ ആരുമില്ല. യു പി ഐ പേയ്മെന്റിന്റെയും മണി വാലറ്റിന്റെയും മറ്റും ഉപയോഗം വ്യാപകമായതിനെ തുടർന്ന് ഇപ്പോൾ കൗമാരക്കാരും ധാരാളമായി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നുണ്ട്. 

എന്നാൽ, ബാങ്ക് ഇടപാടുകാർ എന്ന നിലയിൽ എന്തൊക്കെയാണ് തങ്ങൾക്കു ലഭ്യമാക്കിയിരിക്കുന്ന അവകാശങ്ങൾ എന്നതിനെക്കുറിച്ച് വ്യക്തതയുള്ളവർ വളരെ കുറവാണ്. 

ഇന്ത്യയിൽ ഒരു നൂറ്റാണ്ടിലധികമായി ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആറുവർഷം മുൻപ് 2015ൽ മാത്രമാണ്  ഇടപാടുകാരുടെ അവകാശങ്ങളെക്കുറിച്ചുള്ള മാർഗനിർദ്ദേശം റിസർവ് ബാങ്ക് പുറപ്പെടുവിച്ചത്. പ്രസ്തുത മാർഗനിർദ്ദേശം പ്രകാരം എല്ലാ ബാങ്കുകളും സ്വന്തമായി ഒരു ഉപഭോക്തൃ അവകാശ നയം (Customer Rights Policy) രൂപീകരിക്കേണ്ടതും അതിന്റെ നടപ്പാക്കൽ റിസർവ് ബാങ്കിന്റെ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതുമാണ്. 

എന്തൊക്കെയാണ് ഇടപാടുകാർക്കുള്ള അവകാശങ്ങൾ

ബാങ്കിടപാടുകാർക്കുള്ള അവകാശങ്ങളെ പൊതുവിൽ അഞ്ചായി തരംതിരിച്ചിരിക്കുന്നു.

 1.ന്യായമായ സേവനം ലഭിക്കുന്നതിനുള്ള അവകാശം

ജാതി- മത- ഭാഷാ-ലിംഗ-പ്രായ വ്യത്യാസങ്ങളോ ശാരീരികമായ പരാധീനതകളോ സാമ്പത്തിക അവസ്ഥയോ പരിഗണിക്കാതെയുള്ള സേവനം ലഭിക്കുന്നത് ഇടപാടുകാരുടെ അവകാശമാണ്. എന്നാൽ ഇടപാടുകാരുടെ ആവശ്യങ്ങൾക്കനുസൃതമായ ഉല്‍പ്പന്നങ്ങൾ അവതരിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള അവകാശം ബാങ്കുകൾക്കുണ്ട്. ഉദാ: കർഷകർക്കുള്ള വായ്പ, പ്രവാസികൾക്കുള്ള നിക്ഷേപ പദ്ധതി തുടങ്ങിയവ. 

2. സുതാര്യവും സത്യസന്ധവുമായ സേവനം ലഭിക്കുന്നതിനുള്ള അവകാശം 

ബാങ്കുമായുള്ള ഇടപാടുകളും കരാറുകളും പൂർണമായും സുതാര്യമായിരിക്കണമെന്നു മാത്രമല്ല, ബാങ്കിന്റെ നിക്ഷേപ/വായ്പാ ഉൽപ്പന്നങ്ങളിലെ നഷ്ടസാധ്യതകളെക്കുറിച്ചും മറ്റും വ്യക്തമായ ധാരണ ബാങ്ക് തങ്ങൾക്കു ലഭ്യമാക്കണമെന്നതും ഇടപാടുകാരുടെ അവകാശമാണ്. ഈ അവകാശത്തെ  മുൻനിറുത്തിയാണ് സേവന വ്യവസ്ഥകളിലെ മാറ്റങ്ങളെക്കുറിച്ചും മറ്റും എസ് എം എസ് വഴിയും ഇമെയിൽ വഴിയുമൊക്കെ ബാങ്ക് നമുക്ക് സന്ദേശങ്ങളയക്കുന്നത്.   

3. യോജ്യതയ്ക്കുള്ള അവകാശം 

തങ്ങളുടെ സാമ്പത്തികശേഷിക്കും മറ്റും അനുയോജ്യമായ ഉല്പന്നങ്ങൾ മാത്രമേ ബാങ്ക് തങ്ങൾക്ക് നൽകാൻ പാടുള്ളൂ എന്നതാണ് ഇടപാടുകാരുടെ മൂന്നാമത്തെ അവകാശം. ആവശ്യമില്ലാത്ത അല്ലെങ്കിൽ താങ്ങാൻ പറ്റാത്ത ഇൻഷുറൻസ്/ മ്യൂച്ച്വൽ ഫണ്ട് ഉൽപ്പന്നങ്ങൾ പണ്ടൊക്കെ ചില ബാങ്കുകൾ ഇടപാടുകാരെക്കൊണ്ട് എടുപ്പിച്ചിരുന്നത് നിന്നുപോയത് ഈ അവകാശത്തിന്റെ പിൻ ബലത്തിലാണ്. 

4. സ്വകാര്യതയ്ക്കുള്ള അവകാശം 

തങ്ങളുടെ വ്യക്തിപരവും അക്കൗണ്ട് സംബന്ധവുമായ വിവരങ്ങൾ ബാങ്ക് സ്വകാര്യമായി സൂക്ഷിക്കണം എന്നത് ഇടപാടുകാരുടെ മറ്റൊരു അവകാശമാണ്. ഇതു പ്രകാരം, നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ മറ്റാരുമായും ഇടപാടുകാരുടെ വിവരങ്ങൾ ബാങ്ക് കൈമാറാൻ പാടുള്ളതല്ല.   

5. പരാതി പരിഹാരത്തിനും നഷ്ടപരിഹാരത്തിനുമുള്ള അവകാശം 

ബാങ്കിന്റെ സേവനവുമായി ബന്ധപ്പെട്ടോ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടോ ഉള്ള പരാതികൾക്ക് പരിഹാരം ലഭിക്കാനും അർഹമായ അവസരങ്ങളിൽ നഷ്ടപരിഹാരം നേടുന്നതിനും ഇടപാടുകാർക്ക് അവകാശമുണ്ട്. പരാതികൾക്ക് പരിഹാരം ലഭിക്കാത്ത പക്ഷം തുടർനടപടികളെക്കുറിച്ച് ഇടപാടുകാർക്ക് വ്യക്തമായ ധാരണ നൽകേണ്ടതും ബാങ്കിന്റെ ഉത്തരവാദിത്തമാണ്. 

ബാങ്കിടപാടുകാർക്കുള്ള അവകാശങ്ങളെക്കുറിച്ച് വിശദമായി അറിയണോ

എല്ലാ ബാങ്കുകളും തങ്ങളുടെ വെബ്സൈറ്റിൽ കസ്റ്റമർ റൈറ്റ്സ് പോളിസി ഡോക്യുമെൻ്റ് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ബാങ്കിടപാടുകാരും ഈ പോളിസി ഒരു തവണയെങ്കിലും വായിച്ചിരിക്കേണ്ടതാണ്.

കൃത്യമായി തിരിച്ചടയ്ക്കുന്ന വായ്പയ്ക്കും പിഴ !


 കോവിഡ് കാലത്തെ ബസ് യാത്ര ഒഴിവാക്കാനാണ് ഗ്രീഷ്മ ഒരു ടു വീലർ വാങ്ങിയത്. വാഹന ഷോറൂമിൽ നിന്നു തന്നെ വായ്പയും കിട്ടി. 

വായ്പയെടുത്ത ധനകാര്യസ്ഥാപനത്തിലെ കളക്ഷൻ ഏജന്റ് മാസാദ്യം ഓഫീസിൽ നേരിട്ടു വന്ന് തവണകൾ കൈപ്പറ്റി രസീതു നൽകുമെന്നത് ഗ്രീഷ്മയ്ക്ക്  വളരെ സൗകര്യമാവുകയും ചെയ്തു. തവണയടക്കാൻ ബാങ്കിൽ പോകേണ്ടല്ലോ. 

അങ്ങനെ കാര്യങ്ങൾ ഭംഗിയായി പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ആ “അത്യാഹിതം“ സംഭവിക്കുന്നത് ! മോന്റെ സ്കൂൾ ഫീസടയ്ക്കാനുള്ള അയ്യായിരം രൂപ തന്റെ അക്കൗണ്ടിലേക്ക് ഭർത്താവ് ഇട്ടത് എ ടി എമ്മിൽ നിന്ന് പിൻവലിക്കാൻ ചെന്നതാണ് ഗ്രീഷ്മ. പക്ഷേ, അക്കൗണ്ടിൽ പണമില്ലെന്ന സന്ദേശമാണ് എ ടി എമ്മിൽ നിന്നു ലഭിച്ചത്. 

ആരോ അക്കൗണ്ടു ഹാക്ക് ചെയ്ത് പണം തട്ടിയതു തന്നെ എന്നു കരുതിയ ഗ്രീഷ്മ ഉടനടി തന്നെ ഓട്ടോ വിളിച്ച് ബാങ്കിലേക്കു ചെന്നു. 

ബാങ്കിലെ ഓഫീസർ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് പ്രിന്റെടുത്തു കാണിച്ചു വിശദീകരിച്ചപ്പോഴാണ് ഹാക്കിങ്ങും തട്ടിപ്പുമൊന്നുമല്ല തന്റെ അറിവില്ലായ്മ കൊണ്ടാണ് അക്കൗണ്ടിൽ തുക കുറവു വന്നതെന്ന് ഗ്രീഷ്മയ്ക്കു മനസിലായത്. 

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് ?   

വാഹന/ ഭവന വായ്പകൾ പോലെയുള്ള മാസതവണകളായി തിരിച്ചടയ്ക്കേണ്ട വായ്പകൾ നൽകുന്ന സമയത്ത് വായ്പ അനുവദിക്കുന്ന ബാങ്ക് അഥവാ ധനകാര്യസ്ഥാപനം ഇടപാടുകാരുടെ പക്കൽ നിന്ന് ഇലക്ട്രോണിക് ക്ലിയറിങ് സർവീസ് ( ഇ സി എസ് ) മാൻഡേറ്റ് എന്നൊരു കടലാസ് ഒപ്പിട്ടു വാങ്ങാറുണ്ട്. വായ്പയിലേക്കുള്ള മാസതവണകൾ എല്ലാമാസവും കൃത്യമായി തങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് പിടിക്കാൻ വായ്പ നൽകിയ ബാങ്കിനെ അനുവദിച്ചുകൊണ്ടുള്ള സമ്മതപത്രമാണ്  ഇ സി എസ് മാൻഡേറ്റ് എന്നു പറയാം. 

വായ്പയെടുത്ത സമയത്ത് ഗ്രീഷ്മയും ഇ സി എസ് മാൻഡേറ്റ് ഒപ്പിട്ടു നൽകിയിരുന്നു. അതുപ്രകാരം എല്ലാ മാസവും ഗ്രീഷ്മയുടെ അക്കൗണ്ടിൽ നിന്നു തന്നെ വായ്പയുടെ മാസതവണ പോവുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ, ധനകാര്യസ്ഥാപനത്തിലെ കളക്ഷൻ ഏജന്റ്  നേരിട്ടു വന്ന് കൈപ്പറ്റുമായിരുന്നതിനാൽ  മാസതവണയ്ക്കുള്ള തുക ഗ്രീഷ്മ തന്റെ അക്കൗണ്ടിൽ സൂക്ഷിക്കാറില്ലായിരുന്നു. 

എവിടെയാണ്  പിഴച്ചത്?  

ധനകാര്യസ്ഥാപനമാവട്ടെ, ഗ്രീഷ്മ നൽകിയ മാൻഡേറ്റിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും കൃത്യമായി ഇ സി എസ് പ്രസന്റ് ചെയ്യുകയും, അക്കൗണ്ടിൽ ആവശ്യത്തിനു ബാലൻസ് ലഭ്യമല്ല എന്നതിനാൽ ഒരു തവണ മടങ്ങുമ്പോൾ വീണ്ടും രണ്ടു തവണ കൂടി പ്രസന്റ് ചെയ്യുകയും ചെയ്തിരുന്നു. 

354 രൂപ വീതമായിരുന്നു ഓരോ തവണയും ഇ സി എസ് മടങ്ങുന്നതിനുള്ള  ബാങ്ക് ചാർജ് (300+ ജി എസ് ടി). ആദ്യത്തെ മൂന്ന് ഇ സി എസ് മടങ്ങിയപ്പോൾ തന്നെ അക്കൗണ്ടിൽ ഉണ്ടായിരുന്ന ബാലൻസ് പൂജ്യമായിക്കഴിഞ്ഞിരുന്നതിനാൽ പിന്നീടു മടങ്ങിയ ഇ സി എസ്സുകളുടെ ചാർജ് എല്ലാം ചേർത്ത് ബാങ്ക് പിടിച്ചത് മോന്റെ ഫീസിനായി ഗ്രീഷ്മയുടെ ഭർത്താവ് അയ്യായിരം രൂപ നിക്ഷേപിച്ചപ്പോഴാണ് ! 

വായ്പ നൽകിയ ധനകാര്യസ്ഥാപനവും ഇതേപോലെ ഓരോ ഇ സി എസ്സിനും അഞ്ഞൂറു മുതൽ ആയിരം വരെ മടക്കച്ചാർജ് ഈടാക്കുമെന്നു കൂടി കേട്ടപ്പോൾ ഗ്രീഷ്മയ്ക്ക് തല കറങ്ങി. 

ധനകാര്യസ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന “വരും ദിവസം ഇ സി എസ് പ്രസന്റാവുന്നു, അക്കൗണ്ടിൽ ആവശ്യത്തിനു ബാലൻസ് കരുതേണ്ടതാണ്“ എന്ന എസ് എം എസ് സന്ദേശം അവഗണിച്ചു എന്നതു കൂടാതെ മാസതവണകൾ കളക്ഷൻ ഏജന്റിന്റെ പക്കൽ ഏൽപ്പിച്ചു എന്നതും ഗ്രീഷ്മയ്ക്കു പറ്റിയ പിഴവാണ്. 

എന്തെങ്കിലും പ്രതിവിധി? 

വായ്പ കൃത്യമായി തന്റെ പക്കൽ അടച്ചാലും അക്കൗണ്ടിൽ ഇ സി എസ് പ്രസന്റ് ആയി മടങ്ങുമെന്നും ചാർജ് ഈടാക്കുമെന്നും മറ്റുമുള്ള വിവരം തന്നോടു മറച്ചുവച്ചതിന് കളക്ഷൻ ഏജന്റിനെതിരെ ഗ്രീഷ്മ പരാതി കൊടുത്തു കഴിഞ്ഞു. കൂടാതെ, വായ്പ കൃത്യമായി അടച്ചതു പരിഗണിച്ച് ഇ സി എസ് മടങ്ങിയ ഇനത്തിൽ പിടിച്ച ചാർജുകൾ ഒഴിവാക്കാൻ അഭ്യർത്ഥിക്കുക കൂടി ചെയ്തിട്ടുണ്ട്. ബാങ്ക് പിടിച്ച തുക തിരികെ ലഭിക്കില്ലെങ്കിലും ധനകാര്യസ്ഥാപനം ഈടാക്കിയ ചാർജ് തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗ്രീഷ്മ. 

ഗുണപാഠം: ഇ സി എസ് മാൻഡേറ്റ് നൽകിയിട്ടുള്ള വായ്പയുടെ തിരിച്ചടവു തുക സേവിങ്സ് അക്കൗണ്ടിൽ തന്നെ നിക്ഷേപിക്കുക, ഒരിക്കലും കളക്ഷൻ ഏജന്റിന്റെ പക്കൽ കൊടുക്കരുത് എന്നതും, ബാങ്കിലും മറ്റു ധനകാര്യസ്ഥാപനങ്ങളിലും നിന്നുള്ള എസ് എം എസുകൾ ഒരിക്കലും അവഗണിക്കരുത് എന്നതുമാണ് ഗ്രീഷ്മയ്ക്കൊപ്പം  ഇന്ന് നമുക്കും പഠിക്കാനുള്ള പാഠങ്ങൾ.

ഭർത്താവിനു കൈപ്പറ്റാം; പക്ഷേ ഭാര്യ വിചാരിക്കണം

 

മകൾക്ക് പിറന്നാൾ സമ്മാനമായി  ഒരു ടു വീലർ വാങ്ങിക്കൊടുക്കാനുള്ള ആവശ്യത്തിനാണ് ഭാവേഷ് ബാങ്കിൽ ചെന്ന് തന്റെ ഭാര്യയുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ചോദിച്ചത്. എന്നാലോ, അക്കൗണ്ട് ഉടമയ്ക്കല്ലാതെ മറ്റാർക്കും സ്റ്റേറ്റ്മെന്റ് നൽകാനാവില്ല എന്ന ബാങ്ക് ഓഫീസറുടെ മറുപടി ഭാവേഷിനെ ഞെട്ടിച്ചു കളഞ്ഞു. 

പതിനാലു വർഷമായി താനും ഭാര്യയും തുടരുന്ന രണ്ട് അക്കൗണ്ടുകൾ, മൈനറായിരുന്നപ്പോൾ മകളുടെ പേരിൽ തുടങ്ങിയ അക്കൗണ്ട്, പിന്നെ പലവട്ടം ഇട്ടിട്ടുള്ള ആർഡികൾ, ചെറിയ എഫ് ഡികൾ, കൂടാതെ ഒരു തവണ കൃത്യമായി അടച്ചു തീർത്ത കാർ ലോൺ തുടങ്ങി താനും ബാങ്കും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന തെളിവുകളൊക്കെ പറഞ്ഞു നോക്കിയെങ്കിലും സ്റ്റേറ്റ്മെന്റ് തരാൻ നിർവാഹമില്ല എന്ന നിലപാടിൽ ആ ചെറുപ്പക്കാരൻ ഓഫീസർ ഉറച്ചു നിന്നു. 

അക്കൗണ്ട് ഉടമയുടെ അനുമതി 

അക്കൗണ്ടുകൾ ഭാര്യയുടേയും മകളുടേയും പേരിലാണെന്നേയുള്ളൂ, താൻ തന്നെയാണ് പൈസയെല്ലാം നിക്ഷേപിക്കുന്നതെന്നും ഇന്റർനെറ്റ് പാസ് വേഡും എ ടി എം കാർഡുമുൾപ്പെടെയെല്ലാം ഉപയോഗിക്കുന്നത് താനാണെന്നും കൂടി പറഞ്ഞുനോക്കിയെങ്കിലും അക്കൗണ്ട് ഉടമയുടെ കത്തെങ്കിലുമില്ലാതെ സ്റ്റേറ്റ്മെന്റ് കൈമാറാനാവില്ലെന്നും വേണമെങ്കിൽ ഭാര്യയുടെ ഇമെയിലിലേക്ക് സ്റ്റേറ്റ്മെന്റ് അയക്കാമെന്നും ആ ഓഫീസർ തീർത്തു പറഞ്ഞുകളഞ്ഞു. 

ഇത്രയുമായപ്പോൾ ഭാവേഷിനു നന്നായി ദേഷ്യം വന്നു. മുഖമൊക്കെ ചുമന്നു. നെറ്റ് തപ്പി അപ്പോൾ തന്നെ ബാങ്കിന്റെ സോണൽ ഓഫീസിൽ വിളിച്ച് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തരാത്ത ഓഫീസർക്കെതിരെ പരാതി പറഞ്ഞു. 

സോണൽ ഓഫീസിലെ ഉദ്യോഗസ്ഥൻ ഭാവേഷിനു പറയാനുള്ളതെല്ലാം ക്ഷമയോടെ കേട്ടു. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ കോപം പകുതിയും ശമിച്ചിരുന്നു. തുടർന്ന്, എന്തുകൊണ്ടാണ്  ഭാര്യയുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നൽകാത്തതെന്ന കാര്യം വിശദീകരിക്കുക കൂടി ചെയ്തപ്പോൾ കോപം പൂർണമായും ശമിച്ചു. 

സോണൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞത്: 

റിസർവ് ബാങ്കിന്റെ ചാർട്ടർ ഓഫ് കസ്റ്റമർ റൈറ്റ്സ് പ്രകാരം  ഇടപാടുകാരുടെ  അഞ്ച് അവകാശങ്ങളിൽ ഒന്നാണ് സ്വകാര്യത. ഇതുപ്രകാരം, അക്കൗണ്ട് ബാലൻസ്, വിലാസം, ഫോൺ നമ്പർ തുടങ്ങി ഇടപാടുകാരുടെ വ്യക്തിപരമായ വിവരങ്ങൾ മറ്റാരുമറിയാൻ ഇടയാവാതെ സൂക്ഷിക്കുക എന്നത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നു മാത്രമല്ല, ഇടപാടുകാരന്റെ അവകാശവുമാണ്. ബാങ്കിനെ സംബന്ധിച്ചിടത്തോളം ഭാര്യയും ഭർത്താവും  രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളാണ് എന്നതിനാൽ ഒരാളുടെ അക്കൗണ്ട് വിവരങ്ങൾ മറ്റേയാളോടു പറയുക എന്നത് ഈ അവകാശത്തെ മാനിക്കാതിരിക്കുന്നതിനു തുല്യമായിരിക്കും. 

കൂടാതെ, പണ്ടൊക്കെ സ്ഥിരമായി ബാങ്കിൽ ചെല്ലാറുണ്ടായിരുന്നതു കൊണ്ട് ജീവനക്കാർക്കൊക്കെ ഭാവേഷിനേയും കുടുംബത്തേയും പരിചയമായിരുന്നിരിക്കണം. ഇപ്പോൾ ഡിജിറ്റലായിക്കഴിഞ്ഞതിനു ശേഷം ബാങ്ക് ശാഖ സന്ദർശിക്കുന്നത് വളരെ കുറഞ്ഞു എന്നതിനാൽ അദ്ദേഹത്തിനും ജീവനക്കാർക്കും പരസ്പരം പരിചയമില്ല. അതുകൊണ്ടു കൂടിയാവാം അക്കൗണ്ട് ഉടമയ്ക്കു മാത്രമേ സ്റ്റേറ്റ്മെന്റ് നൽകൂ എന്ന് ഓഫീസർ നിർബന്ധം പിടിച്ചത്. 

ഭാവേഷാണെന്ന ഭാവേന മറ്റാരെങ്കിലും ചെന്ന് ഭാര്യയുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കൈക്കലാക്കി എന്തെങ്കിലും തട്ടിപ്പു നടത്തിയാലുള്ള അവസ്ഥയെക്കുറിച്ചു ചിന്തിച്ചു നോക്കൂ എന്നു കൂടി ആ ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ കാര്യങ്ങളെല്ലാം വ്യക്തമായി. 

കഥ ശുഭപര്യവസായിയായതെങ്ങനെ ?  

തുടർന്ന്, ഫോൺ കട്ട് ചെയ്ത ഭാവേഷ് നേരത്തെ സംസാരിച്ച ജീവനക്കാരനു സമീപം ചെന്ന് സ്റ്റേറ്റ്മെന്റ് ഇമെയിൽ ചെയ്താൽ മതി  എന്ന് സൗഹൃദത്തോടെ  അറിയിച്ചു. ആ ചെറുപ്പക്കാരനാവട്ടെ അതിനിടെ ഭാവേഷിന്റെ ഭാര്യയെ വിളിച്ച് ഭർത്താവിന്റെ പക്കൽ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കൊടുത്തുവിടാനുള്ള ഇമെയിൽ അപേക്ഷ വാങ്ങിയ പ്രകാരം സ്റ്റേറ്റ്മെന്റ് തയാറാക്കി വച്ചിട്ടുണ്ടായിരുന്നു. 

വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു കേസിൽ ഭർത്താവിന്റെ അക്കൗണ്ട് ബാലൻസ് അറിയാനായി, ഭർത്താവ് ആവശ്യപ്പെട്ടെന്ന മട്ടിൽ അയാളുടെ  സ്റ്റേറ്റ്മെന്റ് കൈക്കലാക്കി ഒരു യുവതി തന്റെ പഴയ ശാഖയിൽ വച്ച് തന്നെ ചതിച്ചിരുന്നെന്നും അതിൽപെട്ട് പെട്ട് താൻ കുറെ തീ തിന്നിരുന്നെന്നും ആ സംഭവത്തിനു ശേഷം അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സംബന്ധിച്ച കാര്യങ്ങളിൽ ജാഗരൂകനായിരിക്കുന്നതുകൊണ്ടാണ് ഭാവേഷിനു ക്രോധം വരുന്ന തരത്തിൽ സംസാരിച്ചു പോയതെന്നുമെല്ലാം ഓഫീസർ ക്ഷമാപൂർവം അറിയിച്ചു. 

അപ്പോൾ, ‘അയ്യോ, ഇത് ഡൈവോഴ്സിനൊന്നുമല്ല,ഒരു ടു വീലർ ലോണെടുക്കാനാണ്’ എന്ന് പൊട്ടിച്ചിരിച്ച് ഭാവേഷ് പറയുകയും സ്വന്തം ബാങ്കുള്ളപ്പോൾ ഏതെങ്കിലും ഫൈനാൻസിൽ നിന്ന് ലോണെടുക്കാൻ ഞങ്ങൾ വിട്ടിട്ടു വേണ്ടേ’ എന്ന് ആ ഓഫീസർ തിരുത്തുകയും അങ്ങനെ അവസാനം വെറുമൊരു അക്കൗണ്ട്  സ്റ്റേറ്റ്മെന്റിനു വന്ന ഭാവേഷ് തന്റെ ബാങ്കിൽ നിന്ന് പുതിയ ടു വീലർ ലോൺ എടുത്തതോടെ കാര്യങ്ങളെല്ലാം ശുഭപര്യവസായിയായി മാറുകയും ചെയ്തു. 

ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ് 

ഭാര്യയുടേയോ മക്കളുടേയോ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് ചോദിച്ചിട്ട് തരാത്ത ബാങ്കാണ് നിങ്ങളുടേതെങ്കിൽ ഒട്ടും പരിഭവം തോന്നേണ്ട. കാരണം, ഇടപാടുകാരുടെ സ്വകാര്യത പൂർണമായും ഉറപ്പു വരുത്തുന്ന  ബാങ്കാണ് നിങ്ങളുടേത് എന്നാണതിനർത്ഥം!

ജീവിതപങ്കാളിയോട് ഒരിക്കലും വെളിപ്പെടുത്താൻ പാടില്ലാത്ത ആ കാര്യം ഇതാണ്...!!!

 

അക്കൗണ്ട് തുടങ്ങാൻ മാത്രമേ രാധിക ബാങ്കിൽ പോയിട്ടുള്ളൂ. പണം നിക്ഷേപിക്കലും പിൻവലിക്കലുമെല്ലാം ഭർത്താവാണു ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം എ ടി എമ്മിൽ നിന്ന് പതിനയ്യായിരം രൂപ പിൻ വലിക്കാൻ ശ്രമിച്ചപ്പോൾ മെഷീന് ഉള്ളിൽ നിന്ന് എന്തൊക്കെയോ കുറേ ശബ്ദങ്ങൾ കേട്ടതല്ലാതെ പണമൊന്നും ഭർത്താവിന് ലഭിച്ചില്ല. മറ്റൊരു എ ടി എമ്മിൽ നിന്നു പിൻവലിക്കാൻ നോക്കിയപ്പോഴാവട്ടെ അക്കൗണ്ടിൽ പണമില്ലെന്ന സന്ദേശമാണു ലഭിച്ചത്. 

ഇല്ലാത്ത പണമാണോ തന്നോട് പിൻവലിക്കാൻ ഭാര്യ ആവശ്യപ്പെട്ടതെന്ന നേരിയ ദേഷ്യം ഭർത്താവിനു തോന്നിപ്പോവുകയും ചെയ്തു. അതിനിടെ രാധികയ്ക്കാവട്ടെ, അക്കൗണ്ടിൽ നിന്ന് പണം കുറവു ചെയ്യപ്പെട്ടു എന്ന ബാങ്കിൽ നിന്നുള്ള എസ് എം എസ് സന്ദേശം ലഭിച്ചു കഴിഞ്ഞിരുന്നു. എ ടി എമ്മിൽ നിന്ന് പണമൊന്നും കിട്ടിയുമില്ല, അക്കൗണ്ടിൽ നിന്ന് കുറവു ചെയ്യപ്പെടുകയും ചെയ്തു എന്നു വന്നപ്പോൾ രാധികയ്ക്കും ഭർത്താവിനും ആധിയായി. ഉടനടി, ബാങ്കിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ വിളിച്ച് കാര്യമറിയിച്ചു. 

ഏഴു ദിവസത്തിനകം തുക കിട്ടും 

ഇടയ്ക്കൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും ഭയപ്പെടാനൊന്നുമില്ലെന്നും ബാങ്കിൽ ഒന്നറിയിച്ചാൽ മതി, ഏഴു ദിവസത്തിനകം തുക അക്കൗണ്ടിൽ തിരികെ ഇട്ടു തരുന്നതാണെന്നും സുഹൃത്ത് അറിയിച്ചപ്പോഴാണ് രാധികയ്ക്കും ഭർത്താവിനും ശ്വാസം നേരെ വീണത്. 

ഏഴു ദിവസത്തിനകം അക്കൗണ്ടിൽ വരവു വച്ചു തന്നില്ലെങ്കിൽ താമസിക്കുന്ന ഓരോ ദിവസത്തിനും പ്രതിദിനം നൂറു രൂപ വീതം പിഴയും ബാങ്ക് തരുന്നതാണെന്നും കൂടി സുഹൃത്തു പറഞ്ഞപ്പോൾ, എന്നാൽ പിന്നെ ഒരു മാസം കഴിഞ്ഞിട്ടായാലും കിട്ടിയാൽ മതി  പത്തു രണ്ടായിരം രൂപ ചുമ്മാ കിട്ടുമല്ലോ എന്ന് രാധികയും ഭർത്താവും തമാശയ്ക്കു പറഞ്ഞു ചിരിച്ചു. 

ഏതായാലും പിറ്റേന്നു തന്നെ രാധിക ബാങ്കിൽ രേഖാമൂലം പരാതി നൽകി. ഏഴൊന്നും വേണ്ട, രണ്ടോ മൂന്നോ ദിവസത്തിനകം തന്നെ പണം അക്കൗണ്ടിൽ മടങ്ങിയെത്തിക്കാണാറാണു പതിവെന്ന് ബാങ്കുദ്യോഗസ്ഥർ പറയുകയും ചെയ്തു. 

പക്ഷേ  പിറ്റേന്നു വൈകീട്ട് ബാങ്കിൽ നിന്ന് രാധികയ്ക്ക് ഫോൺ വന്നു. അവർ പരിശോധിച്ചതു പ്രകാരം എ ടി എമ്മിലെ തുകയെല്ലാം കൃത്യമാണെന്നും പതിനയ്യായിരം രൂപ അധികമായി കാണുന്നില്ലെന്നുമാണ് ബാങ്ക് അധികൃതർ അറിയിച്ചത്. 

സി സി ടി വി ദൃശ്യങ്ങൾ 

പിറ്റേന്നു രാവിലെ തന്നെ രാധിക ഭർത്താവിനൊപ്പം  ബാങ്കിലേയ്ക്കു ചെന്നു. തലേന്നു ഫോണിൽ പറഞ്ഞത് ആവർത്തിച്ചതു കൂടാതെ ബാങ്ക് അധികൃതർ തങ്ങളെ സി സി ടി വി ദൃശ്യങ്ങളിൽ കാണിച്ച കാര്യങ്ങൾ കണ്ടപ്പോൾ രാധികയ്ക്കു തല കറങ്ങിപ്പോയി. 

ഭർത്താവ് ഫോണിൽ സംസാരിച്ചുകൊണ്ട് എ ടി എം ഇടപാടു നടത്തുന്നു. തുടർന്ന് ഏതാനും നിമിഷങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ടു തന്നെ പണത്തിനായി കാത്തുനിൽക്കുന്നു. പണം ലഭിക്കാത്തതിനാൽ കാർഡ് വലിച്ചെടുത്തുകൊണ്ട് പുറത്തേയ്ക്കു പോവുന്നു. 

തുടർന്ന് മറ്റൊരാൾ പ്രവേശിക്കുന്നു. അയാൾ കാർഡ് ഇടാൻ തുടങ്ങുന്നതും  മെഷീനിലുള്ള തുക കണ്ടതിനെ തുടർന്ന് ആദ്യം തെല്ലു പരിഭ്രമിച്ചെങ്കിലും  അങ്ങോട്ടുമിങ്ങോട്ടും നോക്കി ആരും സമീപത്തില്ലെന്നു മനസിലാക്കി ദ്രുതഗതിയിൽ കൈക്കലാക്കുന്നതും കടന്നു കളയുന്നതും എല്ലാം നല്ല വെടിപ്പായി സി സി ടി വി യിൽ കാണാൻ കഴിയുന്നുണ്ട്. പക്ഷേ, മാസ്ക് ധരിച്ചിരിക്കുന്നതു കൊണ്ട് ആരാണയാൾ എന്നു വ്യക്തമല്ല. പണം മറ്റൊരാൾ കൈക്കലാക്കി എന്നതു വ്യക്തമായ സ്ഥിതിയ്ക്ക് പോലീസിൽ പരാതിപ്പെടാനാണു ബാങ്ക് ഉദ്യോഗസ്ഥർ രാധികയെ ഉപദേശിച്ചത്. സുഹൃത്ത് പറഞ്ഞതു പ്രകാരം പോലീസിലും ബാങ്കിംഗ് ഒംബുഡ്സ്മാനിലും പരാതി നൽകി. 

ബാങ്കിംഗ് ഒംബുഡ്സ്മാൻ 

എ ടി എമ്മിൽ നിന്ന് തുകയെടുത്തു കൊണ്ടുപോയ വ്യക്തി തന്റെ കാർഡ് എ ടി എമ്മിൽ ഉപയോഗിക്കാൻ ശ്രമിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ അയാളുടെ കാർഡ് വിവരങ്ങളും പേരും വിലാസവും മറ്റും തങ്ങൾക്കു സംഘടിപ്പിക്കാൻ പറ്റുമായിരുന്നെന്നും ഇതിപ്പോൾ ആളെക്കുറിച്ച് ഒരു ധാരണയുമില്ലാതെ കേസ് മുന്നോട്ടു നീക്കാൻ വഴിയൊന്നും കാണുന്നില്ലെന്നുമായിരുന്നു പോലീസിൽ നിന്നു കിട്ടിയ അനൗദ്യോഗിക മറുപടി. 

ബാങ്കിംഗ് ഒംബുഡ്സ്മാനിൽ നിന്നു കിട്ടിയ മറുപടി തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നെങ്കിലും രാധികയ്ക്കു മാത്രമല്ല, ബാങ്കിൽ ജോലി ചെയ്യുന്ന സുഹൃത്തിനു പോലും പുതിയൊരു അറിവായിരുന്നു. 

ഒരു വ്യക്തിയുടെ  എ ടി എം കാർഡ്, പിൻ എന്നിവ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. രാധിക തന്റെ എ ടി എം കാർഡും പിന്നും മറ്റൊരു വ്യക്തിയ്ക്ക് കൈമാറിയതിലൂടെ ബാങ്കുമായുള്ള ഉടമ്പടി ലംഘിക്കുകയാണു ചെയ്തത്. അതിനാൽ രാധികയുടെ പരാതി പരിഗണിക്കുന്നതല്ല. ഇതായിരുന്നു ഒംബുഡ്സ്മാനിൽ നിന്നു കിട്ടിയ മറുപടി. 

ഉപഭോക്തൃ കോടതിയിൽ പോയാലും ഇതു തന്നെയായിരിക്കും കേൾക്കേണ്ടി വരിക എന്നതിനാൽ ചെറിയൊരു അസുഖം വന്നപ്പോൾ ചികിത്സാചെലവായി പോയതാണ് ആ പതിനയ്യായിരം രൂപ എന്നു മനസിൽ കരുതി സമാധാനിച്ചുകളയാം എന്ന തീരുമാനത്തിലാണ് അവസാനം രാധികയും ഭർത്താവും എത്തിച്ചേർന്നത്. 

ഈ കഥയിലെ ഗുണപാഠങ്ങൾ: 

Not Transferable എന്ന് എ ടി എം കാർഡിൽ എഴുതിയിരിക്കുന്നതിന് അർത്ഥം ആർക്കും, അതായത് ഭാര്യ, ഭർത്താവ്, മക്കൾ ഉൾപ്പെടെ ആർക്കും തന്നെ കാർഡ് കൈമാറരുത് എന്നാണ്. അങ്ങനെ കൈമാറി ഉപയോഗിക്കുന്നതിലൂടെ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ബാങ്കിന് ഉണ്ടായിരിക്കുന്നതല്ല. മാസ്ക് പോലെ തന്നെ ഡെബിറ്റ് കാർഡും കൈമാറി ഉപയോഗിക്കരുത് എന്നു ചുരുക്കം! 

വാഹനമോടിക്കുമ്പോൾ എന്ന പോലെ തന്നെ പണമിടപാടുകൾ നടത്തുമ്പോഴും മൊബൈൽ സംസാരം ഒഴിവാക്കുക എന്ന കാര്യം കൂടി ശ്രദ്ധിക്കുന്നത് ധനനഷ്ടമൊഴിവാക്കാൻ നല്ലതാണ് എന്നതാണ് രണ്ടാമത്തെ ഗുണപാഠം !

വായ്പ ചോദിച്ചു ചെല്ലുമ്പോൾ ബാങ്ക് മാനേജരോടു പറയാൻ പാടില്ലാത്ത 6 കാര്യങ്ങൾ

 

സിബിലും തിരിച്ചടവ് ക്ഷമതയും മറ്റു കടലാസുകളുമൊക്കെ അനുകൂലമാണെങ്കിലും വായ്പ നിഷേധിക്കപ്പെട്ട അനുഭവമുള്ളവരെക്കുറിച്ചു കേട്ടിട്ടില്ലേ? “അരുതാത്ത” ചില വർത്തമാനങ്ങൾ ബാങ്ക് മാനേജരോടോ വായ്പ പ്രോസസ് ചെയ്യുന്ന ഓഫീസറോടോ പറഞ്ഞു പോയതിനാലാകാം അവർക്ക് വായ്പ നിഷേധിക്കപ്പെട്ടത്. 

എന്തൊക്കെയാണ് ആ “അരുതാത്ത” വർത്തമാനങ്ങൾ

അതിനു മുൻപ്, ഒരു വായ്പ അനുവദിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ കടലാസുകളെ കൂടാതെ ഇടപാടുകാരന്റെ വിശ്വാസ്യതയെക്കൂടി കണക്കിലെടുക്കുന്നുണ്ട് എന്ന കാര്യം വ്യക്തമാക്കട്ടെ. അതായത് കടലാസുകൾ എത്ര കൃത്യമായാലും ശരി, ഇടപാടുകാരന് ഒരു കള്ളലക്ഷണം ഉണ്ട് എന്ന സംശയം തോന്നിയാൽ ബാങ്കുകാർ പിന്നെ അയാളെ ഏഴയലത്ത് അടുപ്പിക്കുകയില്ല. 

അങ്ങനെ കള്ളലക്ഷണം ആരോപിക്കപ്പെടുന്ന ചില വർത്തമാനങ്ങളെക്കുറിച്ചറിയാം. 

വർത്തമാനം 1  

മുൻപ് വായ്പയെടുത്തിട്ടുണ്ടെങ്കിലും “സാറേ, ആദ്യമായിട്ടാ ഞാനൊരു വായ്പയെടുക്കുന്നത്" എന്ന പറച്ചിൽ. മുൻപ് ഏതെങ്കിലും വായ്പയെടുത്തിട്ടുണ്ടോ, എന്നാണെടുത്തത്, എത്രയാണെടുത്തത്, കുടിശികയുണ്ടായിരുന്നോ തുടങ്ങി ഏതു സ്ഥാപനത്തിൽ നിന്നാണെടുത്തത് എന്ന വിവരമൊഴികെ മിക്ക കാര്യങ്ങളും സിബിൽ നോക്കുന്ന ബാങ്കുദ്യോഗസ്ഥർക്ക് കൃത്യമായും മനസിലാകും. അതുകൊണ്ട് ആദ്യമായിട്ടല്ല വായ്പയെടുക്കുന്നതെങ്കിൽ, ചുമ്മാ ഒരു ഗമയ്ക്കായിട്ടാണെങ്കിലും ആദ്യമായാണ് വായ്പയെടുക്കുന്നത് എന്നു പറയരുത്. കാരണം, നിങ്ങൾക്കെന്തോ ഒളിപ്പിക്കാനുണ്ടെന്നും നിങ്ങൾ സത്യസന്ധനല്ലെന്നും ബാങ്കുദ്യോഗസ്ഥർക്ക് ന്യായമായും തോന്നിയേക്കാം. തുടർന്ന് വായ്പ നിഷേധിക്കപ്പെടുകയും ചെയ്തേക്കാം. 

വർത്തമാനം 2  

മുൻപെടുത്ത വായ്പകളിലേതിലെങ്കിലും തിരിച്ചടവു മുടങ്ങിയിട്ടുണ്ടെങ്കിലും “തിരിച്ചടവിൽ ഞാൻ കണിശക്കാരനാ സാറേ, ഇതുവരെയെടുത്ത എല്ലാ വായ്പയും അടവുദിവസത്തിനു തന്നെ അടച്ച പാരമ്പര്യമാ ഞങ്ങക്ക്” എന്ന പറച്ചിൽ. ഇപ്പറഞ്ഞത് വെറും അടവാണെന്ന് സിബിൽ നോക്കിയാൽ ബാങ്കുദ്യോഗസ്ഥർക്ക് മനസിലാവുമെന്നതിനാൽ അടവു തെറ്റിയിട്ടുണ്ടെങ്കിൽ കാര്യകാരണ സഹിതം തുറന്നുപറയുന്നതാണു നല്ലത്. ഇങ്ങനെ തുറന്നു പറഞ്ഞാൽ രണ്ടുണ്ടു ഗുണം. ഒന്ന്, ബാങ്കുദ്യോഗസ്ഥർക്ക് നമ്മളിലുള്ള വിശ്വാസം വർദ്ധിക്കും. രണ്ട്, സിബിൽ ശരിയാക്കാനുള്ള പോവഴികൾ ചിലപ്പോൾ ബാങ്കുദ്യോഗസ്ഥർ തന്നെ പറഞ്ഞു തന്നെന്നുമിരിക്കും. 

വർത്തമാനം 

“ഞങ്ങളിതു വരെ ഒരൊറ്റ വായ്പയുമെടുത്തിട്ടില്ല, ആർക്കും ജാമ്യം നിന്നിട്ടുമില്ല” എന്ന നുണയും ഒരു ഗമയ്ക്കു തട്ടി വിടുന്നവരുണ്ട്. സിബിൽ പണിതരുമെന്നതിനാൽ, ഇതുപോലെ ഇല്ലാത്ത ആഭിജാത്യം പറയാൻ നിൽക്കണ്ട. 

വർത്തമാനം 4  

ചിലരുണ്ട്, “പലിശ എത്രയായാലും കുഴപ്പമില്ല, സാർ ലോൺ പാസാക്ക്, ഞാൻ അടച്ചോളാം” എന്നങ്ങു കാച്ചും. ഇവരെ ലേശം ഭയത്തോടെയാണ് ബാങ്കുകാർ കാണുന്നത് എന്നു പറഞ്ഞാൽ തെറ്റില്ല. കാരണം, തൽക്കാലത്തേയ്ക്ക് കാര്യം നടന്നു കിട്ടണം എന്നതാണ് ഇക്കൂട്ടർക്ക് പ്രധാനമെന്നും കൂടിയ പലിശയ്ക്കെടുത്താൽ വായ്പയെങ്ങനെ തിരിച്ചടയ്ക്കുമെന്ന കാര്യം വിഷയമേ അല്ലെന്നുമുള്ള ഒരു സന്ദേശമാണ് മേൽപ്പറഞ്ഞ അഭ്യർത്ഥനയിലുള്ളത്. നേരെ മറിച്ച്, ദശാംശം ഒന്നിനു പോലും പലിശ കുറയ്ക്കാനായി പേശുന്ന ഇടപാടുകാർ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന ശീലമുള്ളവരാണ് എന്ന അനുഭവമാണ് ബാങ്കുകാർ പൊതുവെ പങ്കുവെച്ചു കാണുന്നത്.  

വർത്തമാനം 5  

മറ്റു ചിലരുണ്ട്, ആവശ്യമുള്ള വായ്പാതുക എത്രയെന്നു വ്യക്തമായി പറയില്ല. “മാക്സിമം പോരട്ടെ” എന്ന നിലപാടായിരിക്കും അവർക്ക്.  ഇത്തരം നിലപാടും സംശയദൃഷ്ടിയോടെ മാത്രമേ കാണുകയുള്ളൂ എന്നതിനാൽ, ആവശ്യമുള്ള തുക എത്രയെന്ന് മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പാക്കിയതിനു ശേഷം മാത്രം ബാങ്കുദ്യോഗസ്ഥരുമായി സംസാരിക്കുക. 

വർത്തമാനം 6  

ബാങ്കുകാരുടെ ഇടയിൽ അടുത്തയിടെ നടത്തിയ ഒരു അനൗദ്യോഗിക സർവേ പ്രകാരം എല്ലാ ബാങ്ക് മാനേജർമാരും ഏറ്റവുമധികം ഭയപ്പെടുന്ന ചോദ്യമാണ് അവസാനമായി പറയാനുള്ളത്. “നേരത്തേ അടച്ചുതീർത്താൽ കുഴപ്പമുണ്ടോ ?” എന്നതാണ് ആ ചോദ്യം.  കാരണം, ഇങ്ങനെ ചോദിച്ച് മാനേജരെ “സുഖിപ്പിച്ച്” വായ്പയെടുക്കുന്നവരിൽ വലിയൊരു വിഭാഗം ഇടപാടുകാർ വായ്പ കിട്ടാക്കടമാക്കിയ അനുഭവമാണ് ബാങ്കുകാർക്കുള്ളത്. അതുകൊണ്ട് ഇങ്ങനെ ചോദിക്കുന്നത്, ബാങ്ക് മാനേജരിൽ സംശയം ജനിപ്പിക്കാനും വായ്പ നിഷേധിക്കുന്നതിനു പോലും കാരണമായേക്കാം. ഇനി അഥവാ കാലാവധിക്കു മുന്നേ തന്നെ വായ്പ തിരിച്ചടക്കുന്നതിൽ എന്തെങ്കിലും പ്രയാസങ്ങളുണ്ടോ എന്നു നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ പിരീഡാകുന്നതിനു മുൻപേ തന്നെ ലോൺ ക്ലോസ് ചെയ്താൽ ചാർജുകളോ പെനാൽറ്റിയോ മറ്റോ ഉണ്ടോ” എന്ന് ഒന്നു രൂപമാറ്റം വരുത്തി ചോദിച്ചാൽ ഭംഗിയായിരിക്കും. ചോദ്യത്തെ ഇങ്ങനെ മാറ്റുന്നതിലൂടെ, വായ്പ കിട്ടാക്കടമാക്കാനല്ല, മറിച്ച്  ചാർജ്, പെനാൽറ്റി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചറിയാനാണ് നിങ്ങൾക്ക് താല്പര്യമെന്ന സന്ദേശമാണ് ബാങ്ക് ഉദ്യോഗസ്ഥന് ലഭിക്കുക. അതിലൂടെ, വായ്പ അനുവദിക്കാനുള്ള ആത്മവിശ്വാസവും ഉദ്യോഗസ്ഥന് ലഭിക്കും. 

ഇന്നത്തെ ഗുണപാഠം:  ഡോക്ടറോടും വക്കീലിനോടൂം മാത്രമല്ല, അപ്പോൾ ഇനി മുതൽ ബാങ്ക് മാനേജരോടും കള്ളമൊന്നും പറയാൻ പാടില്ല. കാരണം, ഒരുപക്ഷേ അനുവദിക്കുന്നതിന്റെ അവസാന ഘട്ടത്തിലാവാം കേവലമൊരു കള്ളത്തിന്റെ പേരിൽ വായ്പ നിഷേധിക്കപ്പെടുന്നത്.

തട്ടിപ്പ് ഇപ്പോൾ കസ്റ്റമർകെയറിന്റെ രൂപത്തിലും

 

വളരെ അത്യാവശ്യമാണ് എന്നറിയിച്ചതിനെ തുടർന്നാണ് ഒരു പേയ്മെന്റ് ആപ്പ് വഴി കൂട്ടുകാരന്റെ അക്കൗണ്ടിലേയ്ക്ക് രോഹിത് പതിനായിരം രൂപ ട്രാൻസ്ഫർ ചെയ്തത്. രോഹിതിന്റെ അക്കൗണ്ടിൽ നിന്ന് ഉടനടി തന്നെ പതിനായിരം രൂപ കുറവുചെയ്യപ്പെട്ടെങ്കിലും അരമണിക്കൂറായിട്ടും കൂട്ടുകാരന്റെ അക്കൗണ്ടിൽ തുക കയറിയില്ല. 

സാധാരണ ഇങ്ങനെ ട്രാൻസ്ഫർ ചെയ്യുമ്പോഴൊക്കെ നിമിഷങ്ങൾക്കുള്ളിൽ തന്നെ മറ്റേ അക്കൗണ്ടിൽ പൈസ കയറാറുള്ളതാണ്. ഒരു തവണയാവട്ടെ, ട്രാൻസാക്ഷൻ ഫെയിൽ ആയെങ്കിലും അയച്ച തുക ഒട്ടും താമസിയാതെ തന്നെ സ്വന്തം അക്കഔണ്ടിൽ തിരികെ വന്ന അനുഭവവും രോഹിതിനുണ്ടായിട്ടുണ്ട്.  ഇതു പക്ഷേ അയച്ച തുക അവിടെയെയുമില്ല ഇവിടെയുമില്ല എന്ന അവസ്ഥയാണ്.  

തട്ടിപ്പ് വന്ന വഴി 

കൂട്ടുകാരന് ഒരു തവണ കൂടി പതിനായിരം അയച്ചുകൊടുക്കുന്നതിനു മുൻപ് സ്വന്തം ബാങ്കിലൊന്ന് പരാതിപ്പെടുന്നതു നല്ലതായിരിക്കുമെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞതനുസരിച്ച് രോഹിത് ബാങ്കിലേയ്ക്കു വിളിച്ചു. അക്കൗണ്ടിൽ നിന്ന് തുക ട്രാൻസ്ഫർ ആയിക്കഴിഞ്ഞ സ്ഥിതിയ്ക്ക് പേയ്മെന്റ് ആപ്പിലാണ് പരാതി നൽകേണ്ടതെന്ന നിർദ്ദേശമാണ് ബാങ്ക് ഓഫീസർ രോഹിതിനു നൽകിയത്. എല്ലാവരേയും പോലെ രോഹിതും സ്വന്തം ബാങ്ക് ശാഖയുടെ നമ്പർ മൊബൈലിൽ സേവ് ചെയ്തിട്ടുണ്ടായിരുന്നെങ്കിലും പേയ്മെന്റ് ആപ്പിന്റെ കോണ്ടാക്ട് നമ്പർ കയ്യിൽ ഇല്ലാതിരുന്നതിനാൽ നേരെയങ്ങ് ഗൂഗിൾ ചെയ്തു. 

പാസ് വേഡ് നൽകാമോ

പേയ്മെന്റ് ആപ്പിന്റെ കസ്റ്റമർ കെയർ മൊബൈൽ നമ്പർ ഗൂഗിളിൽ നിന്ന് കിട്ടുകയും അതിൽ വിളിച്ച് കാര്യങ്ങൾ വിവരിച്ചതിനു മറുപടിയായി, ഒന്നും ഭയക്കാനില്ലെന്നും കെ വൈ സിയുടെ ഭാഗമായി അക്കൗണ്ട് താൽക്കാലികമായി ലോക്ക് ആയതാണെന്നും മൊബൈലിൽ അയച്ചു കിട്ടുന്ന ഫോം പൂരിപ്പിച്ചു നൽകുന്ന പക്ഷം ഉടനടി തന്നെ പതിനായിരം രൂപ അക്കൗണ്ടിൽ തിരികെ കയറുന്നതാണെന്നും കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് അറിയിച്ചപ്പോഴാണ് സത്യം പറഞ്ഞാൽ രോഹിതിനു ശ്വാസം നേരെ വീണത്. 

സംസാരിച്ചു ഫോൺ വച്ചയുടനെ തന്നെ, പറഞ്ഞപ്രകാരം ഒരു ലിങ്ക് വരികയും അതിൽ ചോദിച്ചിട്ടുള്ള വിവരങ്ങളായ അക്കൗണ്ട് നമ്പർ, പാസ് വേഡ്, തുടങ്ങിയവ രോഹിത് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷേ, പാസ് വേഡ് രേഖപ്പെടുത്തരുത് എന്ന് ഫോമിൽ എഴുതിയിട്ടുണ്ടല്ലോ എന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന്, ഫോം സബ്മിറ്റ് ചെയ്യുന്നതിനു മുൻപായി രോഹിത് ഒരിക്കൽക്കൂടി കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു. 

അവസാനം ഒ ടി പിയും 

പാസ് വേഡ് ആരോടെങ്കിലും പറയുന്നതിലാണ് റിസ്കുള്ളതെന്നും അങ്ങനെ ഒരിക്കലും ചെയ്യരുതെന്നും, പക്ഷേ സ്വന്തം ഫോണിലെ ഫോമിൽ പാസ് വേഡ് കൊടുക്കുന്നത് ഒരിക്കലും റിസ്കാവില്ലെന്നും കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ധൈര്യം കൊടുത്തു. അതുപ്രകാരം രോഹിത് ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്തു. തുടർന്ന്, അക്കൗണ്ട് അൺലോക്ക് ചെയ്യുന്നതിനായി ലഭിച്ച ഒ ടി പി കൂടി രോഹിത് പറഞ്ഞു കൊടുത്തു. 

ഒ ടി പി കൊടുത്തതും, രോഹിതിന്റെ അക്കൗണ്ടിൽ മിച്ചമുണ്ടായിരുന്ന ഇരുപത്തൊൻപതിനായിരം രൂപ നിന്ന നിൽപ്പിൽ ഏതോ  അക്കൗണ്ടിലേയ്ക്കു പോയ് മറഞ്ഞു. ആകെ ഭ്രാന്തുപിടിച്ച അവസ്ഥയിലായ രോഹിത് വണ്ടിയെടുത്ത് ബാങ്ക് ശാഖയിൽ ചെന്നെങ്കിലും ഇടപാടുകളെല്ലാം നടന്നു കഴിഞ്ഞതിനാൽ നേരെ സൈബർ സെല്ലിലേയ്ക്ക് വിളിച്ചു പരാതിപ്പെടാനാണ് ബാങ്കുദ്യോഗസ്ഥർ ഉപദേശിച്ചത്. അതുപ്രകാരം സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് രോഹിത്. 

ആന്റിക്ലൈമാക്സ് 

ഗുണപാഠം പറയുന്നതിനു മുൻപായി രോഹിതിന്റെ ഓട്ടത്തിനിടെ  സംഭവിച്ച ഒരു ആന്റിക്ലൈമാക്സിനെപ്പറ്റിയും പറയേണ്ടതുണ്ട്. അത് മറ്റൊന്നുമല്ല, നെറ്റ് വർക്കിലെ  പ്രശ്നങ്ങൾ മൂലം കൂട്ടുകാരന്റെ അക്കൗണ്ടിലേയ്ക്കു കയറാതെ പോയ പതിനായിരം രൂപ ഇതിനിടെ തിരികെ രോഹിതിന്റെ അക്കൗണ്ടിൽ തിരികെ എത്തിയിട്ടുണ്ടായിരുന്നു. 

ഇനി ഗുണപാഠം:  ഇത്തവണ രണ്ടു പാഠങ്ങളാണ് പഠിക്കാനുള്ളത്. ഏതു സ്ഥാപനത്തിന്റേയും കസ്റ്റമർ കെയർ നമ്പർ ആ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു തന്നെ നോക്കിയെടുക്കുക എന്നതാണ് ഒന്നാമത്തെ പാഠം.  കസ്റ്റമർ കെയർ നമ്പർ തിരയുന്ന ഉപഭോക്താക്കൾക്ക് എളുപ്പം കിട്ടാൻ പാകത്തിൽ തട്ടിപ്പുകാർ സ്വന്തം നമ്പറുകൾ ലഭ്യമാക്കി അതുപയോഗിച്ച് മേൽ സൂചിപ്പിച്ച തരത്തിൽ നടത്തുന്ന തട്ടിപ്പുകളിൽ പെടാതിരിക്കാനാവും എന്നതാണ് ഇങ്ങനെ ശീലിച്ചാലുള്ള ഗുണം. 

ഏതെങ്കിലും ലിങ്ക് വഴി ലഭിക്കുന്ന ഫോമുകളിൽ സ്വന്തം അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ് കാർഡ് വിവരങ്ങൾ, പാസ് വേഡ് തുടങ്ങിയവ ഒരിക്കലും രേഖപ്പെടുത്തരുത് എന്നതാണ് രണ്ടാമത്തെ പാഠം. ആരൊക്കെ എങ്ങനെയൊക്കെ ആ വിവരങ്ങൾ ഉപയോഗിച്ചേക്കാം എന്ന് പറയാനേ പറ്റില്ലല്ലോ. 

പിന്നെ, ഒ ടി പി ആരുമായും പങ്കുവെക്കരുത് എന്ന കാര്യം, ശ്വാസകോശം സ്പോഞ്ചുപോലെയാണ് എന്ന വാചകത്തിനെക്കാൾ പ്രശസ്തമായതിനാൽ പ്രത്യേകിച്ചൊരു പാഠമായി പറയേണ്ട കാര്യമില്ലല്ലോ, അല്ലേ.