Wednesday, September 30, 2009

ആഘോഷം


ഞാനും കബീറും. കൂട്ടെന്നു പറഞ്ഞാല്‍ ഞങ്ങളുടേതാണ്. പത്തുവരെ പഠിച്ചതും പ്ലസ് ടു തോറ്റതും ഒരുമിച്ചാണ്. പിന്നെ കബീറു കാരണമാണ് ഞാന്‍ തോറ്റതെന്ന് എന്റെ വീട്ടുകാരും ഞാന്‍ കാരണമാണ് കബീറു തോറ്റതെന്ന് അവന്റെ വീട്ടുകാരും പറഞ്ഞ് ഞങ്ങള്‍ക്ക് പരസ്പരം വീടുകളില്‍ പോവാന്‍ പറ്റാതായിരുന്നു. അവന്‍ ചേര്‍ത്തലെ പോയി പഠിച്ചും ഞാന്‍ തുറവൂരെ മാസ്റ്റേഴ്സ് കോളേജില്‍ പോയി പഠിച്ചും ഒരു കണക്കിനു പ്ലസ് ടു പാസായി. എനിക്കിനി ഒന്നുകില്‍ ചേട്ടന്റെ കൂടെ ചിട്ടിക്കമ്പനിയില്‍ പോകേണ്ടി വരും. അല്ലെങ്കില്‍ അളിയന്റെ കൂടെ സിമന്റു കടയില്‍. അവന്‍ ആഗസ്റ്റില്‍ തന്റെ വാപ്പച്ചിയുടെ കൂടെ ഗള്‍ഫില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്.

അപ്പോഴാണ് പ്ലസ് ടു പാസായതിനു ചെലവു ചെയ്യാന്‍ എല്ലാവരും പറയുന്നത്. സുനീറിന്റെ വീട്ടിലാണെങ്കില്‍ രണ്ടു ദിവസത്തേയ്ക്ക് ആരുമില്ല. അങ്ങു പോന്നേരേ എന്നു പറഞ്ഞപ്പോള്‍ ഞങ്ങളങ്ങു സമ്മതിച്ചു. കുപ്പി കബീറിന്റെ വക. തീറ്റ ഞാന്‍. സിഗരറ്റും സോഡയും വേറെ അനാമത്തും ഒക്കെ ഗിരി നോക്കും. പിന്നെ സുനി കാണും. ജോബി കാണും. സുനീറും ചേര്‍ത്ത് ആറു പേര്‍.
‘ഒരു ഫുള്ളിലൊതുങ്ങൂല്ല കബീറേ’, ബൈക്കെടുക്കുമ്പോള്‍ ഗിരി പറഞ്ഞു.
‘നല്ല മൂഡാകാന്‍ ഇദു പോരേടാ?’
‘കഴിച്ചാ അവന് വാള് വെക്കണം. അദാണ് നേര്‍ച്ച.’ സുനി പറഞ്ഞു.
‘എന്റേ കാശിത്രേ ഒള്ള്. ബാക്കി നിങ്ങ നോക്ക്,’ കബീര്‍ അകത്തേയ്ക്കു വലിഞ്ഞു.

പൊറോട്ടയും ബീഫും വാങ്ങാന്‍ ഞാനും കബീറുമാണു പോയത്. ഞാന്‍ ബൈക്കില്‍ നിന്നിറങ്ങി കാത്തു നിന്നത് ആല്‍ത്തറയില്‍. ഞാന്‍ കടയില്‍ പോയി ബീഫു വാങ്ങിയെന്ന് വീട്ടിലറിഞ്ഞാല്‍ പ്രശ്നമാണ്. വീട്ടില്‍ ഉള്ളി പോലും ഉപയോഗിക്കാറില്ല. ചേട്ടന്‍ പക്ഷേ ചേട്ടത്തിയ്ക്ക് ചിക്കന്‍ ബിരിയാണി വാങ്ങിക്കൊടുക്കുന്ന കാര്യം വീട്ടില്‍ ആരും അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. ചേട്ടനു കാശുണ്ടല്ലോ. ഞാനാണെങ്കില്‍ കബീറിന്റെ വീട്ടില്‍ നിന്നൊക്കെ വല്ലപ്പോഴും ഇറച്ചി കഴിച്ചു കൊതിയടക്കി. ഒരു കൊങ്കണിയായ ഞാന്‍ ആര്‍ത്തിയോടെ ഇറച്ചി തിന്നുന്നത് കൌതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു അവന്റെ ഉമ്മയും ഇത്തയും. അവനാണെങ്കില്‍ എന്റെ വീട്ടിലെ മധുരപലഹാരങ്ങള്‍ ജീവനായിരുന്നു. ബസന്‍ ഉണ്ട, ലഡു, അമ്പലത്തിലെ ശര്‍ക്കരപ്പായസം. ആ മേത്തച്ചെറുക്കനെ നോക്കിപ്പഠിക്കെടാ, എന്ന് ചേട്ടന്‍ എന്നെ ശകാരിക്കുമായിരുന്നു. കൊത്തിക്കൊത്തിത്തിന്നാതെ കൈ നിറയെ എടുത്തു തിന്നുന്ന ശീലമായിരുന്നു കബീറിന്. ഉറച്ച ശരീരവും. ഞാനാണെങ്കിലോ, അശു.

ബീഫു വാങ്ങി മടങ്ങുമ്പോള്‍ കബീര്‍ ആഹ്ലാദത്തോടെ പറഞ്ഞു:‘ജോര്‍ജ്ജിന്റേന്ന് സൂപ്പറൊരു ബീയെഫ് കിട്ടീട്ട്ണ്ട്ടാ. പുത്തനാണ്. മലയാളികള്ടേണ്.’
ഈ കബീറിങ്ങനെയാണ്. വെള്ളമടിയില്ല. പക്ഷേ ബീയെഫെന്നു കേട്ടാല്‍ ചാകും.

സുനീറിന്റെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജോബി എത്തിയിട്ടുണ്ട്. കൂടെ കടുത്തുരുത്തിയില്‍ നിന്നു വന്ന കസിനുമുണ്ട്, ഒരു ജിമ്മന്‍. ഒരു ഫുള്ളു പോരാതെ വരും. ഞാന്‍ മനസ്സില്‍ പറഞ്ഞു.
കറണ്ടില്ലായിരുന്നു. കബീറിനു നിരാശയായി.
‘ഗിരിയെന്താടാ എത്താത്തെ? ബീവറേജി ക്യൂവൊന്നുവില്ലല്ലാ, ഒരു മിസ്സടിയെടാ’.
സുനീര്‍ ഗിരിയുടെ മൊബൈലിലേയ്ക്ക് ഒരു മിസ് കോളു ചെയ്തു.
‘നിങ്ങ എവ്ടെ കെടക്കണേണ്? ‘ കോള് വന്നപ്പോള്‍ സുനീര്‍ ദേഷ്യപ്പെട്ടു. പിന്നെ രണ്ടുമൂന്നു തെറികള്‍ പറഞ്ഞ് ഫോണും കൊണ്ട് പുറത്തേയ്ക്കു പോയി.
‘അവര് അരൂരു പോയേക്കണേണ്,’ ജോബി പറഞ്ഞു.’ ഇവ്ട്ത്തെ ബീവറേജി ക്യൂ നിക്കാന്‍ നാണാണേ...’
‘ഡാ എരമല്ലൂര് പോലീസ് ചെക്കിങ്ണ്ട്ന്ന്. ലെയ് സെന്‍സ് എട്ത്തിട്ടില്ലാന്ന് പന്നികള്,’ സുനീര്‍ മടങ്ങിവന്നു പറഞ്ഞു.
‘പണ്ടാരം കര്‍ണ്ടും പോയല്ലാ, അല്ലാര്ന്നേ..’

ഞാന്‍ പതിയെ ഭക്ഷണപ്പൊതികളുമായി അടുക്കളയിലേയ്ക്കു പോയി.പ്ലേയ്റ്റുകളെടുത്തു. പത്തു ബീഫ് ഫ്രൈ. എന്റെ വായില്‍ വെള്ളമൂറി. നാശം പിടിച്ച ഹോട്ടലുകാരന്‍ കടുംകെട്ടാണ് പ്ലാസ്റ്റിക് കവറിനിട്ടിരിക്കുന്നത്. ഞാനതങ്ങു കടിച്ചുപൊട്ടിച്ചു.

പുറത്തു ബൈക്കുവന്ന ശബ്ദം കേട്ടു. ഗിരിയായിരിക്കും. മൂന്നു പ്ലേയ്റ്റിലാകി ഞാന്‍ ബീഫ് ഫ്രൈ ഒതുക്കി. കവറില്‍ അല്പമെടുത്തു പൊതിഞ്ഞ് പാന്റിന്റെ പോക്കറ്റിലുമിട്ടു; അവസാനം എനിക്കു മാത്രം തിന്നാന്‍.
പൊറോട്ടയും നിരത്തി ഞാന്‍ മുന്‍വശത്തെ മുറിയിലേയ്ക്കു ചെല്ലുമ്പോള്‍ ഗിരി പോലീസിനെ വെട്ടിച്ച കാര്യവും കബീര്‍ ബീയെഫിന്റെ കാര്യവും പറയുകയാണ്.

‘ദൈവമേ,’ എന്നെ കണ്ടപ്പോള്‍ സുനി തലയില്‍ കൈവച്ചു. ‘ഈ കൊങ്ങിണി ബീഫെന്നു കേട്ടാല്‍ ചാകും’.
‘ഈ മേത്തന്‍ ബീയെഫെന്നു കേട്ടാ ചാകും.’ ഗിരി പൂരിപ്പിച്ചു. എല്ലാവരും പൊട്ടിച്ചിരിച്ചുപോയി.
‘നീ പെണ്ണെന്നു പറഞ്ഞാ ചാകും.’ കബീര്‍ പറഞ്ഞു.
‘ശരിയാ. പെണ്ണ്ങ്ങള് ഞാനെന്നു പറഞ്ഞാലും ചാകും,’ ഗിരി ഷര്‍ട്ടിന്റെ രണ്ടു ബട്ടണ്‍ വിടര്‍ത്തി കോളര്‍ മുകളിലേയ്ക്കു വലിച്ച് പിറകോട്ടു ചാരി.
‘നിന്റെ കയ്യിലെ ലേയ്റ്റസ്റ്റ് ആരാടാ?’
‘അദക്കെ ഇണ്ട്ഡാ, ഞാനൊന്ന് വേണോന്ന് വിചാരിച്ചാ അദ് നടന്നിരിക്കും.’
എല്ലാവരും ആരാധനയോടെ അല്പസമയം ഗിരിയെ നോക്കി ഇരുന്നുപോയി.
‘എന്നാപ്പിന്നെ തൊടങ്ങാം’ എന്നു ജോബി ചോദിച്ചതും കറണ്ടു വന്നു. കബീര്‍ സീഡിയും കൊണ്ടു ചാടിയെഴുന്നേറ്റു. ജോബിയുടെ കസിന്‍ കുപ്പി തുറന്ന് ഒഴിക്കാന്‍ തുടങ്ങി. സുനീറും ജോബിയും സിഗരറ്റു വലിയ്ക്കാന്‍ പുറത്തേയ്ക്കു പോയി. കുറവു വന്ന ഗ്ലാസെടുക്കാന്‍ ഞാന്‍ അടുക്കളയിലേയ്ക്കു പോയപ്പോള്‍ സീഡിയില്‍ നിന്നു പാട്ടു കേള്‍ക്കാന്‍ തുടങ്ങി. കോല്‍ക്കുഴല്‍ വിളി കേട്ടോ.... രാധേ..

രണ്ടു കഷണം ബീഫു വായിലേയ്ക്കു തള്ളി ഗ്ലാസു കഴുകാന്‍ തുടങ്ങുമ്പോള്‍ ‘ എടാ പന്നീ’ എന്ന ഗിരിയുടെ അലര്‍ച്ച കേട്ട് ഞാന്‍ ഞെട്ടിപ്പോയി. പൈപ്പു ശരിയായി അടയ്ക്കാന്‍ പോലും നില്‍ക്കാതെ ഞാന്‍ മുന്നിലെ മുറിയിലേയ്ക്ക് ഓടിയെത്തിയപ്പോള്‍ കബീറിനെ നിലത്തു കിടത്തി കഴുത്തില്‍ ഞെക്കി കൊല്ലാന്‍ ശ്രമിക്കുകയാണ് ഗിരി. സുനിയും ജോബിയുടെ ജിമ്മന്‍ കസിനും ഗിരിയെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.

പുറത്തുനിന്ന് സുനീറും ജോബിയും ഓടി വന്നു. ഞാന്‍ ഒന്നിലും ഇടപെടാതെ മാറി നിന്നു. തടിയന്മാരുടെ ഇടയില്‍ ഞാനെന്തു ചെയ്യാനാണ്?

ഒരു തരത്തില്‍ എല്ലാവരും ചേര്‍ന്ന് ഗിരിയെ പിടിച്ചു മാറ്റി. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, ടിവിയിലെ ബിയെഫിലുള്ളത് ഗിരിയുടെ പെങ്ങള്‍ അശ്വതിയാണ്. പക്ഷേ കൂടുതല്‍ കാണാന്‍ പറ്റിയില്ല. ജോബി ചാടിക്കയറി ഓഫു ചെയ്തു കളഞ്ഞു. കബീര്‍ കമഴ്നൂകിടന്നു ഞരങ്ങുന്നുണ്ടായിരുന്നു. വിയര്‍ത്തുകുളിച്ച ഗിരി ജോബിയുടെ കയ്യില്‍ നിന്നു സീഡി വാങ്ങി തറയിലേയ്ക്ക് ഒറ്റയടി. പിന്നെ എഴുന്നേറ്റ് കബീറിന്റെ ചന്തിയില്‍ ചെറുതായൊന്നു തൊഴിച്ച് പുറത്തേയ്ക്കിറങ്ങി.
‘നിന്നെ കണ്ടോളാടാ,’ ബൈക്കു സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഗിരി പറഞ്ഞു.
ഒന്നും മിണ്ടാതെ ജോബിയും കസിനും പോയി.
രണ്ടാമത്തെ സിഗരറ്റു കൊളുത്തി സുനീര്‍ പട്ടിക്കൂടിനടുത്തേയ്ക്കു നടന്നു..
‘ഞാനൊന്നുമറിഞ്ഞില്ലെടാ,’ കബീര്‍ കരഞ്ഞു. ‘ഞാന്‍ മനപ്പൂര്‍വ്വം നാറ്റിച്ചെന്നാണവന്റെ ധാരണ‘.
ബീഫും പൊറോട്ടയുമൊക്കെ ചിതറിക്കിടന്നിരുന്നു.അതെല്ലാമൊന്നു വൃത്തിയാക്കി ഒന്നും പറയാതെ സൈക്കിളെടുത്ത് ഞാനുമിറങ്ങി. പാന്റിന്റെ പോക്കറ്റില്‍ ബീഫുണ്ട്. ദേശതോടുപാലത്തിലെത്തിയപ്പോള്‍ ഞാനതു വെള്ളത്തിലേയ്ക്കു വലിച്ചെറിഞ്ഞു.

നോക്കണേ, സംഭവമിപ്പോള്‍ ഞാന്‍ കരുതിയതു പോലെ തന്നെ. ശാഖയ്ക്കു മുന്‍പില്‍ ഗിരിയുടെ ബൈക്ക്. മതിലിനടുത്തു നിന്ന് പനിക്കൂര്‍ക്കയുടെ രണ്ടുമൂന്നിലകളെടുത്തു തിരുമ്മി ബീഫിന്റെ മണം മാറ്റി ഞാന്‍ ശാഖയിലേയ്ക്കു ചെന്നു.
ഫാന്‍ ഏറ്റവും വേഗത്തിലിട്ട്, ഷര്‍ട്ടൂരി, ഗിരി ചുവരില്‍ ചാരിയിരിക്കുകയായിരുന്നു. സുനിയെക്കൂടാതെ വളമംഗലത്തുള്ള നാലഞ്ചു വാലപ്പിള്ളേരുമുണ്ടായിരുന്നു.
‘അഭി അറിഞ്ഞു കാണുമല്ലോ കാര്യങ്ങള്‍,’ സുരേന്ദ്രന്‍ ചേട്ടന്‍ എന്നോടു ചോദിച്ചു.
‘ഞാനുമുണ്ടായിരുന്നു.’
‘ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല,’ സുരേന്ദ്രന്‍ ചേട്ടന്‍ തുടങ്ങി.’ ഹൈന്ദവ സമൂഹത്തെ ഇല്ലാതാക്കാന്‍ നമ്മുടെ സഹോദരിമാരെ വഴിതെറ്റിക്കുന്നതാണ് എളുപ്പവഴിയെന്ന് അവര്‍ക്കു പണ്ടേയറിയാം. പണ്ട് എത്രയെത്ര ഭാരതസ്ത്രീകളാണ് ഇവരില്‍ നിന്നു രക്ഷകിട്ടാന്‍ അഗ്നിപ്രവേശംനടത്തിയിരിക്കുന്നത്. ഇപ്പോഴാണെങ്കില്‍ ലൌ ജിഹാദ് എന്നൊരു സംഘടന തന്നെയുണ്ട്. ഈ വര്‍ഷം മാത്രം രണ്ടായിരത്തോളം പെണ്‍കുട്ടികളെയാണ് കേരളത്തില്‍ നിന്നു കാണാതായിരിക്കുന്നത്. എല്ലാം ഈ ലൌജിഹാദുകാര്‍ കള്ളപ്രേമത്തില്‍ കുടുക്കി ബാംഗളൂരിലും ഹൈദരാബാദിലുമൊക്കെ കൊണ്ടുപോയി മതം മാറ്റി നശിപ്പിക്കുന്നതാണ്. വീട്ടമ്മമാരെപ്പോലും ഇവര്‍ വെറുതെ വിടില്ല, അറിയാമോ-‘
‘സുരച്ചേട്ടാ ഇപ്പ എന്താണ് ചെയ്യണ്ടതെന്ന് പറ.’ ഗിരി അക്ഷമനായി.
‘അടിക്കാം’, ഉടനായിരുന്നു മറുപടി.
‘എങ്ങനെ അടിക്കും?’ സുനിക്കു സംശയമായി.
‘എന്താ ഭയമാണോ?
‘അതല്ല, അവര്ടെ ഏരിയേല് എന്‍ ഡി എഫ് കാര്ക്കെ ഒണ്ടേ’.
‘വടിവാള്ക്കെ ഒണ്ട് അവര്ടട്ത്ത്’, ഒരു വാലച്ചെറുക്കന്‍ സുനിയെ പിന്താങ്ങി.
‘വടിവാളെത്ര വേണം നിങ്ങക്ക്, പറ’, സുരേന്ദ്രന്‍ ചേട്ടന്‍ ആവേശം കൊണ്ടു.’ ഗിരീ നിന്റെ മൊബൈല് തന്നേ. നിങ്ങക്ക് പേടിയാണെങ്കി പെരുമ്പളത്ത്ന്ന് ആളെ ഞാന്‍ കൊണ്ടുവരാം’. എനിക്കു നന്നായി ഭയം തോന്നി. കബീറിനെ കൊല്ലുമോ? എന്റെ മനസ്സിലെ ഭയം മുഖത്തു പ്രതിഫലിച്ചു കാണും, സുരേന്ദ്രന്‍ ചേട്ടന്‍ പറഞ്ഞു: ‘അഭീ, നിങ്ങളു സമ്പാറും പരിപ്പും കൂട്ടി നടന്നാലിങ്ങനെ പേടിത്തൊണ്ടന്മാരായി പോവുകയേ ഉള്ളൂ. ദാ ഈ സനീഷിനേം വിജീഷിനേം ഒക്കെ നോക്ക്, ബോഡി കണ്ടില്ലേ, സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടൊണ്ട്, ഇനി ഭാരതീയര്‍ മാംസം കഴിച്ച് കരുത്തരാവണമെന്ന്-‘

ഞാന്‍ വീട്ടില്‍ ചെന്ന് ഒറ്റക്കിടപ്പ്. രാത്രി ഊണു കഴിച്ചെന്നു വരുത്തി വീണ്ടും കിടന്നു. രാവിലെയല്ലേ രസം- അമ്പലക്കുളത്തിന്റെ മതിലിലും കവലയിലും മാര്‍ജിന്‍ ഫ്രീയുടെ ചുവരിലുമൊക്കെ നിറയെ പോസ്റ്ററുകള്‍-‘ഹിന്ദുയുവതികളുടെ മാനം ദേശത്തിന്റെ മാനം, ലൌ ജിഹാദുകാരെ അറസ്റ്റു ചെയ്യുക, ഇസ്ലാം ഇന്ത്യയ്ക്കാപത്ത്’ എന്നൊക്കെ അനേകം.

വിനാശകാലേ വിപരീത ബുദ്ധി എന്ന് അച്ഛന്‍ പറഞ്ഞ് ധാരാളം കേട്ടിട്ടുണ്ട്. എനിക്കും അങ്ങനെ ഒരു കുബുദ്ധി തോന്നിപ്പോയി, കബീറിനെ ചെന്നു കാണാന്‍. സൈക്കിളെടുത്തില്ല. നന്നായെന്നു പിന്നെ തോന്നി. ചാവടിക്കവലയില്‍ ബസ്സിറങ്ങിയപ്പോഴേ എനിക്കു ചെറിയൊരു ഭയം തോന്നിയിരുന്നു. കുറെ കടകളൊക്കെ അടച്ചിട്ടിരിക്കുകയാണ്. മുസ്ലീങ്ങള്‍ അവിടവിടെയായി കൂട്ടം ചേര്‍ന്നു നിന്നു ശബ്ദം താഴ്ത്തി സംസാരിക്കുന്നു. പരിസരമൊന്നു ശരിക്കു കാണാന്‍ ഞാന്‍ ഫെഡറല്‍ ബാങ്കിന്റെ എടീമ്മിനടുത്തേയ്ക്കു നീങ്ങിയതാണ്-
‘ഡാ പന്നീ, നിനക്കിത്രയ്ക്ക് ധൈര്യായോടാ’, എന്ന അലര്‍ച്ച കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എനിക്കു പരിചയമില്ലാത്ത അഞ്ചാറു മേത്തപ്പിള്ളേര്‍ എന്റെയടുത്തേയ്ക്കു നടന്നു വരികയാണ്. ഓടണോ? എങ്ങോട്ടോടും?
ഒരുത്തന്‍ വന്ന് എന്റെ കഴുത്തിനു പിടിച്ചുയര്‍ത്തി ഇടത്തെ കൈ വളച്ചു. ‘അമ്മാ’ ഞാന്‍ അലറിക്കരഞ്ഞു. ഭാഗ്യം എന്നു പറഞ്ഞാല്‍ മതിയല്ലോ, തുറവൂര്‍ സ്കൂളിലെ അറബി മാഷ് എവിടെ നിന്നോ പെട്ടന്നത്തി എന്നെ ആ മേത്തപ്പിള്ളേരുടെ ഇടയില്‍ നിന്ന് ഒരു തരത്തില്‍ പിടിച്ചുമാറ്റി പള്ളിത്തോട്ടില്‍ നിന്നു വന്ന ശ്രീമുരുകന്‍ ബസ്സിലേയ്ക്കു തള്ളിക്കയറ്റി. കിളി ഡോറടയ്ക്കും മുമ്പ് കാലിലൊരു തല്ലു കിട്ടിയതുപോലെ എനിക്കു തോന്നി. ഭയങ്കര വേദന. തല കറങ്ങി. റെയില്‍വേ ക്രോസ് എത്താറായപ്പോള്‍ കിളി തന്നെയാണു കണ്ടത്- എന്റെ കാല്‍പ്പാദം വേര്‍പെടാറായി നില്‍ക്കുന്നു!

ഞാനിപ്പോള്‍ ഐസിയുവിലൊന്നുമല്ല.റൂമിലാണ്. ഒരു ദിവസം മുഴുവന്‍ ബോധമില്ലായിരുന്നു. ഇതിനിടെ എന്നെ ആശുപത്രിയില്‍ വന്നു കാണാന്‍ ബസില്‍ കയറിയ കബീറിനെ തുറവൂരു കവലയിലിറക്കി വെട്ടിനാശമാക്കിയെന്ന് ആരോ പറയുന്നത് മയക്കത്തില്‍ ഞാന്‍ കേട്ടിരുന്നു. രക്തം ധാരാളം നഷ്ടപ്പെട്ട അവസ്ഥയില്‍ അവന്‍ ഐസിയുവിലുണ്ട്. കുറച്ചു നാളത്തേയ്ക്ക് എന്നെ കോയമ്പത്തൂര് ചിറ്റയുടെ അടുത്തേയ്ക്കയച്ചാലോ എന്ന് ചേട്ടനും അച്ഛനും ചര്‍ച്ച ചെയ്യുന്നതു കേട്ടാണു ഞാന്‍ കണ്ണു തുറന്നത്. ബീഫ്- ബീയെഫ് സംഭവമൊന്നും അച്ഛനോ ചേട്ടനോ അറിഞ്ഞു കാണില്ലെന്നു തോന്നി, അവരുടെ സ്നേഹം കണ്ടപ്പോള്‍. അമ്മ എന്റെയടുത്ത് സ്റ്റൂളിലിരുന്നു കരയുകയാണ്. എനിക്കു രസം തോന്നി. എല്ലാവരും കുറച്ചു വിഷമിക്കട്ടെ.

‘വീട്ടില്‍പ്പോകാം’, ഞാന്‍ ചേട്ടനോടു പറഞ്ഞു.’ഇവിടെ ഭയങ്കര ബില്ലാകും’.
‘ബില്ലൊക്കെ ആകട്ടെ.നീ ശരിക്കു നടക്കാറായിട്ടു മതി ഇനി-‘ അച്ഛനാണ്.
അമ്മ എനിക്ക് ഓറഞ്ചു പൊളിച്ചു തന്നു.

കണ്ണടച്ചു കിടന്ന് ഓറഞ്ചു തിന്നുമ്പോള്‍ ഞാനൊരു രസകരമായ വസ്തുത ഓര്‍ത്തു. വെട്ടുകൊണ്ട ഞാനും കബീറും കിടക്കുന്നത് ഒരേ ആശുപത്രിയില്‍. ഞങ്ങളെ നോക്കുന്നത് ഒരേ ഡോക്ടര്‍. കുത്തിവയ്ക്കുന്നത് ഒരേ നേഴ്സുമാര്‍. ഞങ്ങളുടെ ഇരുവരുടേയും അടുത്തിരുന്ന് കണ്ണീര്‍ വാര്‍ക്കുന്നത് അമ്മമാര്‍. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും രക്തം- എ നെഗറ്റീവ്- തന്നത് ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍. ഞങ്ങളെ രണ്ടുപേരെയും വെട്ടിയത് ഒരേ കൂട്ടര്‍- പ്രാന്തന്മാര്‍.

കാലുവേദനിക്കുന്നുണ്ടെങ്കിലും ഇതൊക്കെയോര്‍ക്കുമ്പോള്‍ രസം തോന്നുന്നു. ഇനി നടക്കാറാവും വരെ ബീഫു തിന്നാനൊരു വഴിയുമില്ലല്ലോ എന്ന സങ്കടപ്പെടുത്തുന്ന കാര്യം മറക്കാന്‍ ഇങ്ങനെ എന്തെങ്കിലുമൊക്കെ ഓര്‍ത്തുകൊണ്ടിരിക്കുക തന്നെ ഗതി.

*** *** *** *** ***

Friday, September 18, 2009

ഒരു കണ്ണീര്‍ക്കഥ



'ഒന്ദു സന്ന ഹുഡുഗിയ കണ്ണീരിന കഥെ' എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞയിടെ ഇവിടെ കന്നടപ്പത്രങ്ങളില്‍ വന്ന വാര്‍ത്ത വായിച്ചുകാണാനിടയില്ലെന്നറിയാം. തന്റെ യജമാനന്റെ ഭാര്യയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ലൈംഗീകമായി ഉപയോഗിക്കപ്പെട്ട ഒരു പതിനാറുകാരിയുടെ കഥയായിരുന്നു അത്. ബി ജെ പി സര്‍ക്കാരിനെ ശരിക്കു കുത്താനായി കോണ്‍ഗ്രസ്സുകാരും ജനതാദളുകാരും ഈ വാര്‍ത്ത ഉപയോഗിച്ചിരുന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജനതാദളിന് ഒരു സീറ്റില്‍ ജയിക്കാനും ഈ വിഷയം കാരണമായി. പക്ഷേ, പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നു വെളിച്ചത്തായപ്പോള്‍ വാര്‍ത്ത പതിയെ രാഷ്ട്രീയക്കാര്‍ ഉപേക്ഷിച്ചു. മാധ്യമങ്ങളാവട്ടെ പുതിയ വാര്‍ത്തകളുടെ പിറകെയുമായി. അങ്ങനെ ഇന്ന് ആ വിഷയം തന്നെ എല്ലാവരും മറന്നുകഴിഞ്ഞിരിക്കുകയാണ്.

ഈ വാര്‍ത്തയുമായി ബന്ധമൊന്നുമില്ലെങ്കിലും കഥാപാത്രമായി ഒരു വേശ്യ രംഗത്തു വരുന്ന ഒരു സംഭവം രണ്ടുദിവസം മുമ്പു നടന്നു. ഈ സംഭവം പത്രത്തിലൊന്നും വരില്ല, കാരണം എനിക്കു മാത്രമേ ഇതിനെക്കുറിച്ചറിയാവൂ. എന്നാലും എല്ലാവരും, കുറഞ്ഞപക്ഷം വേശ്യകളെങ്കിലും ഇതറിഞ്ഞിരിക്കണം എന്നതു കൊണ്ടാണ് ഞാനിതു പുറത്തു പറയുന്നത്- ഇനിയും ആര്‍ക്കും ചതിവു പറ്റരുതല്ലോ.

സ്റ്റേഷന്‍ റോഡിലെ മയൂരാ ഹോട്ടല്‍ അറിയാമല്ലോ. മാസത്തിലൊരിക്കലെങ്കിലും പോലീസ് റെയ്ഡും അറസ്റ്റും നടക്കാറുള്ളതുകൊണ്ട് മയൂരയെക്കുറിച്ച് കേട്ടുകേള്‍വിയെങ്കിലും കാണാതെ തരമില്ല. ആ ഹോട്ടലിന്റെ അക്കൌണ്ട് ഞാന്‍ ജോലി ചെയ്യുന്ന ബാങ്കിലാണ്. ഹോട്ടലിന്റെ മാത്രമല്ല, അവിടത്തെ നാലഞ്ചു ജീവനക്കാരുടെ സേവിംഗ്സ്അക്കൌണ്ടും ഉണ്ട്. ഹോട്ടലിലെ റിസപ്ഷനിസ്റ്റായി ജോലി നോക്കുന്ന ദീപിക എന്ന ആന്ധ്രാക്കാരി പെണ്‍കുട്ടിയുടെ അക്കൌണ്ടും ഞങ്ങളുടെ അടുത്താണ്. അക്കൌണ്ട് തുടങ്ങി എട്ടു മാസമേ ആയിട്ടുള്ളൂ, മാസാമാസം ഇരുപതിനായിരം രൂപയോളം നാട്ടിലേക്കയക്കുന്നുണ്ട്. അവര്‍ ചെയ്യുന്ന ജോലിക്ക് എന്തായിരിക്കും ശമ്പളം എന്ന് ഊഹിക്കാന്‍ കഴിയുമല്ലോ. പിന്നെ ഇത്രയും വരുമാനം എങ്ങനെ എന്നാരെങ്കിലും ചോദിച്ചാല്‍ ടിപ്പ് കിട്ടുന്നതാണെന്ന് ഒരുപക്ഷേ പറയുമായിരിക്കും. പക്ഷേ സത്യം മറ്റതാണ്. ഞങ്ങളുടെ പ്യൂണാണ് പറഞ്ഞത്:
‘അത് സൂളെയാണ് സാറേ’.

എല്ലാവര്‍ക്കും അദ്ഭുതമായി. പക്ഷേ എനിക്കിതു നേരത്തേ തോന്നിയിരുന്നു. മുമ്പും ആന്ധ്രായില്‍ നിന്നൊരു യുവതിയുണ്ടായിരുന്നു മയൂരയില്‍. കഴിഞ്ഞവര്‍ഷം കല്യാണമുറച്ചപ്പോള്‍ രണ്ടരലക്ഷം രൂപ ഡെപ്പോസിറ്റ് ക്ലോസു ചെയ്തു പോയ ആ യുവതിയുടെ പേരു മറന്നു. പക്ഷേ പണി മറ്റതായിരുന്നു എന്നറിയാം. ഇപ്പോള്‍ കണ്‍ഫര്‍മേഷനായ അന്നത്തെ പ്രൊബേഷനറി ഓഫീസര്‍ അവളുമായി ഒന്നടുക്കാന്‍ കുറച്ചുനാള്‍ ശ്രമിച്ചതാണ്. ധൈര്യം പോരാത്തതു കൊണ്ടും എയിഡ്സ് ഭയമുള്ളതു കൊണ്ടും അന്നു കാര്യം നടന്നില്ല. ഇപ്പോള്‍ ഈ ദീപികയോട് ചെറിയ താല്പര്യമുണ്ട് അയാള്‍ക്ക്. ബാങ്കില്‍ വന്നാല്‍ ദീപിക മിക്കവാറും എന്റെയടുത്താണ് വരിക. കൂടുതല്‍ കാത്തുനിറുത്താതെ കാര്യങ്ങള്‍ സാധിച്ചു കൊടുക്കുന്നതുകൊണ്ടും മറ്റുമാവണം. അല്ലാതെ മറ്റൊന്നുമുണ്ടായിട്ടല്ല, കേട്ടോ, ഞാനത്തരക്കാരനൊന്നുമല്ല എന്ന്‍ എല്ലാവര്‍ക്കുമറിയാം. ഇന്റര്‍നെറ്റില്‍ നീലപ്പടങ്ങള്‍ എത്രയോ മറ്റുള്ളവര്‍ കാണുന്നു. ഞാന്‍ അങ്ങോട്ടേയ്ക്ക് എത്തിനോക്കാറുപോലുമില്ല. അതിലൊന്നും എനിക്കത്ര താല്പര്യമില്ല, അതുതന്നെ കാര്യം. ഇതൊക്കെ കാണുന്നതില്‍ എന്തു സുഖമാണുള്ളത്? വെറുതെ സമയം കളയല്‍. എന്റെ കാര്യമറിയാമോ, നന്നായി കക്കൂസില്‍ പോകുമ്പോഴാണ് എനിക്കേറ്റവും സുഖം. വളരെ നേരം മുട്ടിയിരുന്ന് അവസാനം കക്കൂസില്‍ പോവുമ്പോള്‍, സത്യം പറയാമല്ലോ, പണ്ട് സാഹിത്യവാരഫലം വായിച്ചിരുന്നപ്പോള്‍ ലഭിച്ചിരുന്നതിനെക്കാള്‍ ആനന്ദം ലഭിക്കാറുണ്ട്.

അതെന്തുമാവട്ടെ, ഞാന്‍ പറഞ്ഞു തുടങ്ങിയ കാര്യം തുടരാം.ഒരു ദിവസം ഞാന്‍ ഫോറിന്‍ എക്സ്ചേഞ്ച് സെക്ഷനില്‍ ഇരിക്കുമ്പോള്‍ ഒരു നൂറു ഡോളറിന്റെ നോട്ടുമായി ദീപിക വന്നു. മടിച്ച്, ചെറുതായി ഭയന്ന്, ചുരുട്ടി റോളാക്കിയ ആ ഡോളര്‍ നോട്ട് എന്റെ നേരെ വച്ചു നീട്ടി.
‘രൂപയായി മാറ്റിത്തരുമോ?’

ഞാന്‍ ആ നോട്ട് ഫെയ്ക് ഡിറ്റക്റ്ററില്‍ വച്ചുനോക്കി. ഒരാശ്വാസത്തിനു ചെയ്യുന്നതാണ്. ആയിരത്തിന്റെ പോലും കള്ളനോട്ട് മനസ്സിലാവാതെ പോവറുണ്ട്. പിന്നെയല്ലേ ഡോളര്‍! എന്നാലും മനപ്പൂര്‍വ്വം ആരെങ്കിലും കള്ളനോട്ടുമായി വരുന്നതു നിരുത്സാഹപ്പെടുത്താന്‍ ഞങ്ങള്‍ ഇതുപയോഗിക്കുന്നത് തുടരുന്നു എന്നുമാത്രം.

ഡോളറെടുത്ത് ഞാന്‍ ചുമ്മാ തലകുലുക്കി.
‘അയ്യോ, കള്ളനോട്ടാണോ?’ അവള്‍ ഭയന്നു.
‘ഇതെവിടുന്നു കിട്ടി? ഞാനല്പം ഗൌരവത്തോടെ ചോദിച്ചു.
‘ഇന്നലെ...’അവളൊന്നു നിറുത്തി-‘ഒരു കസ്ടമര്‍ ടിപ്പ് തന്നതാണ്.’
‘നൂറു ഡോളറോ?’ ഞാന്‍ അദ്ഭുതപ്പെട്ടു.’ടിപ്പ് തന്നെയാണോ...?’
‘അല്ല സര്‍,’ അവള്‍ നാണത്തോടെ തുടര്‍ന്നു: ‘ഒരു കസ്റ്റമര്‍ തന്നതാണ്’.
നൂറുഡോളര്‍ വാങ്ങിയിട്ട് ഞാന്‍ അയ്യായിരം രൂപ കൊടുത്തപ്പോള്‍ അവള്‍ ഹര്‍ഷോന്മാദം കൊണ്ടു ബോധം കെട്ടില്ലന്നേയുള്ളൂ. ഒറ്റ ദിവസം കൊണ്ട് ഇത്ര പണമോ?
അവളത് അന്നുതന്നെ നാട്ടിലേക്കയച്ചു.

അതുകഴിഞ്ഞ് രണ്ടുമാസത്തോളമായി. പിന്നെ ഇടയ്ക്കിടെ എന്നോട് ചെറിയ വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പോസ്റ്റ് ഡേറ്റഡ് ചെക്കു കൊടുത്ത് ഒരു എല്‍ സി ഡി ടിവി വാങ്ങി നാട്ടിലേയ്ക്കയച്ച കാര്യവും മറ്റും എന്നോടു പറഞ്ഞിരുന്നു. ഞങ്ങളുടെ ഓഫീസര്‍ പയ്യന്റെ കാര്യം ഞാന്‍ തമാശ മട്ടില്‍ സൂചിപ്പിച്ചപ്പോള്‍ തനിക്കു വിരോധമൊന്നുമില്ലെന്നും താന്‍ വിശ്വസിച്ച് ഇടപെടാന്‍ കൊള്ളാവുന്ന ആളാണെന്നും (രോഗങ്ങളൊന്നുമില്ലെന്ന അര്‍ഥത്തില്‍)വേണമെങ്കില്‍ എന്തെങ്കിലും കണ്‍സെഷന്‍ കൊടുക്കാമെന്നും അവള്‍ പറഞ്ഞു. അവളിങ്ങനെ പറഞ്ഞത് ഞാനാ ഓഫീസറോടു പറയാന്‍ പോയില്ല. എനിക്കീ ബാങ്കുജോലി തന്നെ ധാരാളം. എനിക്കു സൈഡു പണി വേറെയാണ് എന്ന പരാതിയും പിന്നെയുണ്ടാവും. എന്തിനാണു വെറുതേ...

അങ്ങനെയങ്ങു പോവുമ്പോഴാണ് ഒരു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണികഴിഞ്ഞപ്പോള്‍ ബാങ്കിലേയ്ക്ക് അവളുടെ ഫോണ്‍ വരുന്നത്. കാഷ് ക്ലോസുചെയ്ത് സ്റ്റോക്കില്‍ മാനേജരുടെ ഒപ്പും വാങ്ങി അകത്തു വെയ്ക്കാനൊരുങ്ങുകയായിരുന്നു. എന്നോടു സംസാരിക്കണമെന്ന് അവള്‍ പറഞ്ഞു.
‘നാളെയെന്തോ നല്ല പ്ലാനുണ്ടല്ലോ,’ ഫോണെനിക്കു തരുമ്പോള്‍ ഞാന്‍ നേരത്തേ സൂചിപ്പിച്ച ഓഫീസര്‍ മുനവച്ചു ചോദിച്ചു.
ഞാന്‍ രൂക്ഷമായൊന്നു നോക്കിയപ്പോള്‍ അവന്റെ മുഖത്തെ പ്രകാശം മാഞ്ഞു. പയ്യന്‍ ജോലിത്തിരക്കുണ്ടെന്ന പോലെ എങ്ങോട്ടേയ്ക്കോ പോയി.
‘സര്‍, വീണ്ടും ഡോളര്‍ കിട്ടിയിട്ടുണ്ട്’. ദീപിക പറഞ്ഞു.’ രൂപ കിട്ടുമോ?’
‘ഉവ്വല്ലോ, എത്രയുണ്ട്?’
‘പതിനായിരം സര്‍, പതിനായിരം.. എനിക്കെത്ര കിട്ടും സര്‍?’
പതിനായിരം ഡോളറോ! എനിക്കു ചെറിയ ഞെട്ടലും വലിയ അദ്ഭുതവും തോന്നി. ഞങ്ങളുടെ ഈ ചെറിയ ശാഖയുടെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും ഇത്രയും കൂടുതല്‍ വിദേശകറന്‍സി വ്യാപാരം ഒറ്റയടിക്കു നടക്കുന്നത്. പതിനായിരം ഗുണം അന്‍പത് സമം അഞ്ചു ലക്ഷം. ഇതില്‍ ഒരു നാലുലക്ഷം അവള്‍ ഡെപ്പോസിറ്റു ചെയ്താല്‍, ഞാന്‍ കാന്‍വാസ് ചെയ്തതെന്നു രേഖപ്പെടുത്തിയാല്‍ അടുത്ത പ്രൊമോഷന്‍ സമയത്ത് എനിക്കൊരു സഹായമായിരിക്കും.
‘മിസ് ദീപിക, നിങ്ങള്‍ക്ക് ഏതാണ്ട് അഞ്ചുലക്ഷം രൂപ കിട്ടും...’
‘സര്‍ സര്‍ സത്യമാണോ? സത്യമാണോ? ഞാനങ്ങോട്ടു വരട്ടേ? ഇപ്പോള്‍ എനിക്കൊരു ഇരുപതിനായിരം തരാമോ? അല്ല, ഒരു നാല്‍പ്പതു തരാമോ? ബാക്കി എന്റെ പാസ്ബുക്കില്‍ കിടക്കട്ടെ.’ ആവേശം കൊണ്ട് അവളുടെ ശബ്ദം ഇടറി. ചോദിച്ചതു തന്നെ വീണ്ടും വീണ്ടും ചോദിച്ചു.
‘അയ്യോ ക്ഷമിക്കൂ ദീപിക. ഇന്നു ശനിയാഴ്ചയല്ലേ, പന്ത്രണ്ടരയ്ക്ക് കാശെല്ലാമെടുത്ത് അകത്തു വച്ചില്ലേ? ഇനി തിങ്കളാഴ്ച.’
‘അയ്യോ സര്‍ എന്തു ചെയ്യും ഞാന്‍? എന്റെ ചേച്ചിയുടെ കല്യാണമാണ്. ഡ്രസ്സെടുക്കാന്‍ നാട്ടില്‍ നിന്ന് അനുജന്‍ വന്നിട്ടുണ്ട്. എന്റെ കയ്യിലാകെ നാലായിരം രൂപയേ കാണൂ. സാര്‍ ഒന്നു ശ്രമിച്ചാല്‍..’
ഞാനെന്തു ചെയ്യും. എല്ലാവരും പോവാനുള്ള തിരക്കിലാണ്. അവള്‍ എവിടെ നിന്നാണ് വിളിക്കുന്നതെന്നറിയില്ല.ഇനി അവള്‍ വന്ന് ഡോളര്‍ മാറി രൂപയാക്കി... എപ്പോഴാണ്..?
അവള്‍ വീണ്ടും എന്നെ നിര്‍ബന്ധിച്ചു. എനിക്കെന്തു ചെയ്യാന്‍ കഴിയും? വാങ്ങാനുള്ള സാധനങ്ങള്‍ വാങ്ങാനും പണത്തിനു പകരം ചെക്കു കൊടുക്കാനും ഞാന്‍ നിര്‍ദ്ദേശിച്ചു. മാര്‍വാഡികള്‍ ചെക്കു വാങ്ങിയും സാധനങ്ങള്‍ കൊടുക്കും. കൃത്യമായ വിലാസം കൊടുക്കണമെന്നു മാത്രം. ചെക്കു മടങ്ങിയാല്‍ പൈസ ഈടാക്കാന്‍ അവര്‍ക്കറിയാം.
പണത്തിനു പകരം ചെക്കു കൊടുത്താല്‍ മതിയല്ലോ എന്നു ഞാന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അവള്‍ക്ക് തല്‍ക്കാലം ആശ്വാസമായി. തിങ്കളാഴ്ച വരാം എന്നു പറഞ്ഞ് അവള്‍ ഫോണ്‍ വച്ചു. ഡോളറിന്റെ കാര്യം ഞാനാരോടും പറഞ്ഞില്ല. എന്തു കൊണ്ടോ എനിക്കൊരു വിശ്വാസക്കുറവുപോലെ തോന്നി. പതിനായിരം ഡോളര്‍ ആരെങ്കിലും സഹശയനത്തിനു കൊടുക്കുമോ?

യാദൃശ്ചികമായി ഞായറാഴ്ച വൈകീട്ട് ഞാന്‍ ദീപികയെ കണ്ടു. എന്റെയൊരു സുഹൃത്തിനെ യാത്രയാക്കാന്‍ ബസ്`സ്റ്റാന്റില്‍ പോയതായിരുന്നു. ചിരിച്ചുകൊണ്ട് അവള്‍ അടുത്തേയ്ക്കു വന്നു. അവള്‍ അനുജനെ യാത്രയാക്കാന്‍ വന്നതാണ്. ഇരുപതിനായിരം രൂപയ്ക്ക് വസ്ത്രങ്ങള്‍ വാങ്ങിയത്രേ. ചെക്കാണ് കൊടുത്തത്.
‘അവന് ഗള്‍ഫില്‍ പോവാനും പറ്റും സര്‍. അടുത്തയാഴ്ച ഞാന്‍ ഒരുലക്ഷം രൂപ കൊടുത്തയയ്ക്കും. പിന്നെ, ചേച്ചിയുടെ കല്ല്യാണം പൊടിപൊടിയ്ക്കും.’
നിങ്ങളുടെ കല്യാണത്തിനും പണം ബാക്കിവെക്കാന്‍ മറക്കരുത് കേട്ടോ. ഞാന്‍ തമാശ പറഞ്ഞു.
അവള്‍ നാണമഭിനയിച്ചു തല കുനിച്ചു. അവളുടെ സന്തോഷം എന്തുമാത്രമായിരുന്നെന്നോ! എനിക്കും സന്തോഷം തോന്നി. താന്‍ ഈ ചീത്ത ജീവിതം നിറുത്തുകയാണെന്നും ഒന്നുരണ്ടാഴ്ചയ്ക്കകം ചേച്ചിയുടെ കല്യാണത്തിനു പോവുകയാണെന്ന വ്യാജേന നാട്ടിലേയ്ക്കു പോവുകയാണെന്നും പിന്നെയൊരു മടക്കമില്ലെന്നും പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ബാങ്കില്‍ നല്ല തിരക്കായിരുന്നു. പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ തിരക്കിനിടയില്‍ ബദ്ധപ്പെട്ട് ‘സര്‍ സര്‍‘ എന്നു വിളിച്ച് കൌണ്ടറില്‍ നില്‍ക്കുകയാണ് ദീപിക. മുഖത്താകെ പരിഭ്രമം. എനിക്കു ഭയമായി. ആ ഡോളര്‍ നോട്ടുകളെങ്ങാനും നഷ്ടപ്പെട്ടുകാണുമോ? ജോലിയൊതുക്കി ഞാന്‍ വേഗം തന്നെ പുറത്തേയ്ക്കു ചെന്നു.
‘സര്‍ രൂപ കിട്ടില്ലെന്ന് ആ സാറു പറയുന്നു’ അവള്‍ ഫോറിന്‍ എക്സ്ചേഞ്ചിലേക്കു കൈ ചൂണ്ടി കരയാന്‍ തുടങ്ങി.
‘‘ഞാനൊന്നു നോക്കട്ടെ‘, എനിക്കു ദേഷ്യം വന്നു. ആറുമാസത്തേയ്ക്കുള്ള താല്‍ക്കാലിക ജീവനക്കാരനാണ്. ഡോളര്‍ റേറ്റൊന്നും അറിയില്ലായിരിക്കാം. കസ്റ്റമറെ ഇങ്ങനെ ഭയപ്പെടുത്താമോ?
‘എന്താണു മഞ്ജുനാഥ് ഇവരുടെ ഡോളറിനു പ്രശ്നം?
‘സര്‍ ഇതു ലിറയാണ്. ഇറ്റലീലെ പഴയ കറന്‍സി. ഡോളറല്ല. പറഞ്ഞിട്ട് ഇവരു സമ്മതിക്കണില്ല.’ ഒരു ഫോറിന്‍ കറന്‍സി എന്റെ നേര്‍ക്കു നീട്ടി അവന്‍ പറഞ്ഞു.

ഒ! കഷ്ടം. പതിനായിരത്തിന്റെ ഒരു ഇറ്റാലിയന്‍ ലിറ. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ ചുമ്മാ അവളെ നോക്കി. അവള്‍ക്ക് കൂടുതല്‍ ഭയമായി. എന്തോ അപകടം സംഭവിച്ചുവെന്ന് മനസ്സിലായി. ഞാന്‍ അവളെ വിളിച്ചു മാറ്റി നിറുത്തി ശബ്ദം താഴ്ത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അന്നു ഡോളര്‍ കൊടുത്ത ആളു തന്നെയാണ് ഈ ലിറയും കൊടുത്തത്. ഇത്തവണ- അവളാദ്യമായി- ഒരു നീലച്ചിത്രത്തിലെ അഭിനേത്രിയുമായത്രെ! ഇനി ഞാനെന്തു പറയും?

ഞാന്‍ വിചാരിച്ചാല്‍ രൂപ കിട്ടുമെന്നാണ് ഇപ്പോഴും അവളുടെ ധാരണ. ഞാനാ നോട്ട് അറിയാതെ മണത്തു. നല്ല സുഗന്ധം. പിന്നെ എങ്ങനെയോ പറഞ്ഞു:
‘ഇതു ഡോളറല്ല. ലിറ എന്നു പറയും. ഡോളര്‍ അമേരിക്കയിലെ പണമാണ്. ഇത് ഇറ്റലി എന്ന രാജ്യത്ത് പണ്ടുണ്ടായിരുന്ന കറന്‍സിയാണ്. ഇപ്പോള്‍ ആരുമെടുക്കില്ല.‘
‘സര്‍ എനിക്ക് അല്പമെങ്കിലും.. അന്‍പതിനായിരം എങ്കിലും... എന്റെ അനിയന് ഗള്‍ഫില്‍.. എന്റെ ചെക്ക് പാസാവാന്‍.. മാര്‍വാഡികള്‍ അല്ലെങ്കില്‍ എന്നെ...’
അവള്‍ വിങ്ങിപ്പൊട്ടലിന്റെ വക്കത്തായി. നീയായി നിന്റെ പാടായി എന്നു പറഞ്ഞ് തിരിഞ്ഞുനടക്കാന്‍ എനിക്കായില്ല. സംയമനം പാലിച്ച് ഞാന്‍ പറഞ്ഞു:
‘നിങ്ങള്‍ക്കു തെറ്റിയതാണ്. ഡോളറാണെന്നു തെറ്റിദ്ധരിച്ച് നിങ്ങള്‍ എന്നോടു പറഞ്ഞു. എനിക്കിനി എന്തു ചെയ്യാന്‍ കഴിയും?’
‘സര്‍ ലക്ഷങ്ങളുടെ കാര്യം പറഞ്ഞിട്ട്...’ അവള്‍ പൊട്ടിക്കരഞ്ഞു. ‘ഞാന്‍ സാധനങ്ങളെല്ലാം വാങ്ങി ചെക്കു കൊടുത്തിട്ട്... ഇനി എന്തു ചെയ്യും സര്‍? മാര്‍വാഡികള്‍ എന്നെ..’ അവള്‍ പെട്ടന്ന് മുട്ടുകുത്തിയിരുന്നുപോയി.

ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. നേരത്തേ ഞാന്‍ സൂചിപ്പിച്ച ഓഫീസര്‍ മാനേജരുടെ അടുത്തേയ്ക്കു പായുന്നതു ഞാന്‍ കണ്‍കോണിലൂടെ കണ്ടു. അവളോടു തോന്നിയ സഹതാപമെല്ലാം മാറ്റിവച്ച് ഞാന്‍ ഒന്നും പറയാതെ എന്റെ സീറ്റിലേയ്ക്കു പോയി. മാനേജരെന്തെങ്കിലും ചോദിക്കുമോ എന്ന ആശങ്കയായിരുന്നു എനിയ്ക്ക്. തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. എന്നാലും..
പുരോഗമനവാദിയാണ് വ്യതസ്തനാണ് എന്നൊക്കെ കാണിക്കാന്‍ ഇത്തരം ആളുകളുമായിട്ടൊക്കെ സാധാരണമട്ടില്‍ പെരുമാറുന്ന എനിക്കു കിട്ടേണ്ടതു തന്നെയാണിത്.

പിന്നെ രണ്ടുമൂന്നു ഫോണ്‍വിളികള്‍ക്കും ചെക്കു പാസുചെയ്യലിനും ശേഷം എന്റെ മൂഡൊന്നു മാറിയപ്പോള്‍ ഞാന്‍ പതിയെ തലയുയര്‍ത്തി നോക്കി. ഭാഗ്യം. അവള്‍ പോയി. പോയതല്ല, സെക്യൂരിറ്റി പറഞ്ഞുവിട്ടതാണ്. ഞാന്‍ കരുതിയതുപോലെ ആ‍ളുകളാരും എന്നെ തുറിച്ചു നോക്കുനൊന്നുമില്ല. മറ്റേ ഓഫീസര്‍ വേറെന്തോ കാര്യത്തിനാണ് മാനേജരുടെ അടുത്തു പോയത്.

എനിക്കു നല്ല ആശ്വാസം തോന്നി. എന്നാല്‍ വല്ലാത്ത കുറ്റബോധവും. ഞാന്‍ പറഞ്ഞിട്ടല്ലേ അവള്‍ ചെക്കു കൊടുത്തത്. ഒരു ബാങ്കുദ്യോഗസ്ഥനെയല്ലേ അവള്‍ വിശ്വസിച്ചത്. അവളുടെ പക്കലുണ്ടായിരുന്നത് ഡോളര്‍ തന്നെയെന്ന് ഉറപ്പു വരുത്താതിരുന്ന ഞാന്‍ തന്നെയല്ലേ യഥാര്‍ത്ഥ കുറ്റവാളി?

ഇന്നലെ മാര്‍വാഡിയുടെ ജോലിക്കാരന്‍ അവളുടെ ചെക്കുമായി വരുന്നതും അക്കൌണ്ടില്‍ പണമില്ലാതിരുന്നതിനാല്‍ ഞങ്ങള്‍ മടക്കിയ ചെക്കുമായി തിരികെപോവുന്നതും ഞാന്‍ കണ്ടു. പണം പിടുങ്ങാന്‍ മാര്‍വാഡിയുടെ ആള്‍ക്കാര്‍ ഇനിയെന്തൊക്കെ ചെയ്യുമായിരിക്കും?

ആ! ഞാനൊരു നെടുവീര്‍പ്പിടുന്നു. ഇങ്ങനെ എത്രയോ ആളുകള്‍ സാമ്പത്തികമായി ഉയരുന്നതും താഴുന്നതും ഞങ്ങള്‍ ബാങ്കുകാര്‍ കാണുന്നു. പണ്ടു പൂന്താനം പാടിയതുപോലെ തന്നെ. അങ്ങനത്തെ ഒരു കസ്റ്റമര്‍ കൂടി. ഞാനങ്ങനെ കരുതിയാല്‍ പോരേ? രോഗികള്‍ മരിച്ചാല്‍ ഡോക്ടര്‍മാര്‍ കരയാറുണ്ടോ? ഇല്ലല്ലോ. അതുപോലെ കസ്റ്റമര്‍ സാമ്പത്തികമായി തകര്‍ന്നാല്‍ ഒരു ബാങ്കര്‍ സങ്കടപ്പെടാന്‍ പാടില്ല. ശരിയല്ലേ?

പക്ഷേ എല്ലാവരും, പ്രത്യേകിച്ചും വേശ്യകള്‍, അറിയേണ്ട ഒന്നുണ്ട്. അതാണ് ഞാന്‍ തുടക്കത്തില്‍ പറയാന്‍ തുടങ്ങിയത്. വേശ്യാവൃത്തി നല്ല സാമ്പത്തിക വരുമാനമുള്ള ഉപജീവനമാര്‍ഗ്ഗമാണ്. പക്ഷേ ഇതിനു തുനിഞ്ഞിറങ്ങും മുന്‍പ് ഫെറ, ഫെമ തുടങ്ങിയ ആക്റ്റുകളെക്കുറിച്ചും ഫോറിന്‍ എകചേയ്ഞ്ചിനെക്കുറിച്ചും, കുറഞ്ഞപക്ഷം വിദേശ നോട്ടുകള്‍ തമ്മില്‍ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചെങ്കിലും അറിഞ്ഞിരിക്കണം. കാരണം ആഗോളവത്കരണത്തിന്റെ ഈ മാറിയ സാഹചര്യത്തില്‍ അറിവ് എന്നത് എല്ലാവര്‍ക്കും കൂടിയേ തീരൂ.
( ഈ സംഭവം ഒരു കൌതുകവാര്‍ത്ത പോലെ ഒരു കന്നടപ്പത്രത്തില്‍ കൊടുത്താലോ എന്ന ആലോചനയുണ്ട്. ഭാഷ അത്ര വശമില്ലെങ്കിലും ഒപ്പിച്ചങ്ങെഴുതാം. ശീര്‍ഷകം ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു: ഒന്ദു ആന്ധ്രാവേശ്യാള കണ്ണീരിന കഥെ.)