Monday, August 24, 2020

വീട്ടിലിരുന്നു സമ്പാദിച്ച പണി !

 



വീട്ടിലിരുന്നു കൊണ്ടു തന്നെ പണം സമ്പാദിക്കാമെന്ന ഫേസ്ബുക്ക് പരസ്യം കണ്ടപ്പോൾ ചുമ്മാ അപേക്ഷിച്ചു നോക്കിയതാണു സംഗീത (യഥാർഥ പേരല്ല). മുംബൈ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ കാഷ്യർ പോസ്റ്റിലേക്കായിരുന്നു ജോലി.

കോവിഡ് കാരണം അവരുടെ കേരള ഓഫീസുകൾ പ്രവർത്തിക്കുന്നില്ലത്രെ. ഓർഡറുകളൊക്കെ അവർക്ക് ഓൺലൈനായി പ്രോസസ് ചെയ്യാൻ പറ്റുന്നുണ്ടെങ്കിലും ഓഫീസുകൾ അടഞ്ഞു കിടക്കുന്നതിനാൽ  പണം കൈപ്പറ്റാൻ സാധിക്കുന്നില്ല.

ഇടപാടുകാരുടെ കാഷ് കളക്റ്റ് ചെയ്യാനായി അടുത്തുള്ള ബാങ്കിൽ സ്വന്തം പേരിൽ പുതിയൊരു അക്കൌണ്ട് തുറക്കുക, ഇടപാടുകാർ ആ അക്കൌണ്ടിൽ നിക്ഷേപിക്കുന്ന കാഷ് കമ്പനി പറയുന്ന അക്കൌണ്ടുകളിലേയ്ക്ക്  അപ്പോൾ തന്നെ ഗൂഗിൾ പേ വഴിയോ മറ്റോ ട്രാൻസ്ഫർ ചെയ്തു കൊടുക്കക ഇത്രയുമായിരുന്നു സംഗീത ചെയ്യേണ്ട ജോലി.  

ശമ്പളമോ ? അക്കൌണ്ടിൽ വന്നുപോവുന്ന തുകയ്ക്കനുസരിച്ച് മാസം പതിനയ്യായിരം മുതൽ ഇരുപത്തയ്യായിരം വരെ സമ്പാദിക്കാം.

കമ്പനി ആവശ്യപ്പെട്ടതു പോലെ സംഗീത പിറ്റേന്നു തന്നെ അടുത്തുള്ള ബാങ്കിൽ പോയി പുതിയ അക്കൌണ്ട് തുടങ്ങുകയും അതിന്റെ വിവരങ്ങളും തന്റെ കെ വൈ സിയും മറ്റും കമ്പനിയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ആദ്യ ദിവസം തന്നെ മുപ്പതിനായിരത്തോളം രൂപ അക്കൌണ്ടിൽ വന്നു. അക്കൌണ്ടിൽ പണമെത്തുമ്പോൾ തന്നെ അതെങ്ങോട്ടാണ് ട്രാൻസ്ഫർ ചെയ്യേണ്ടതെന്ന വാട്സപ്പ് സന്ദേശവും ലഭിക്കുമായിരുന്നു. പറഞ്ഞ അക്കൌണ്ടിലേയ്ക്കോ മൊബൈൽ നമ്പരിലേക്കോ പണം ട്രാൻസ്ഫർ ചെയ്യുക എന്ന ചെറിയ ജോലിയേ സംഗീതയ്ക്കുണ്ടായിരുന്നുള്ളൂ.

ഏപ്രിൽ അവസാനമായിരുന്നു സംഗീത ജോലിക്കു ചേർന്നത്. കമ്പനി പറഞ്ഞതു പ്രകാരം സാലറി അക്കൌണ്ടായി മാറ്റിയ തന്റെ പഴയ അക്കൌണ്ടിൽ മേയ് 31 ന് ഇരുപതിനായിരം രൂപ ശമ്പളമായി വന്നപ്പോൾ സംഗീത മാത്രമല്ല, ‘നോക്കിയിരുന്നോ ഇപ്പക്കിട്ടും’ എന്നു പറഞ്ഞു കളിയാക്കുമായിരുന്ന ഭർത്താവ് സുധീഷും അദ്ഭുതപ്പെട്ടു പോയി.

ജൂൺ മുപ്പതിനും ഇരുപതിനായിരം രൂപ ശമ്പളം കിട്ടി. 

ഭാര്യയുടെ ജോലിയെക്കുറിച്ച് കൂടുതലാരോടും പറയാതിരുന്ന സുധീഷ്,   മുംബൈ ആസ്ഥാനമായ ഒരു ‘മൾട്ടിനാഷണൽ‘ കമ്പനിയിലെ കാഷ്യറാണ് തന്റെ സഹധർമ്മിണി എന്നും ഇപ്പോൾ ‘വർക്ക് ഫ്രം ഹോം’ ആണെന്നും സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും അഭിമാനത്തോടെ പറയാൻ തുടങ്ങി.

അങ്ങനെ കാര്യങ്ങളൊക്കെ ഭംഗിയായി പോവുമ്പോൾ ഒരു ദിവസം ബാങ്കിൽ നിന്ന് സംഗീതയ്ക്കൊരു ഫോൺ വന്നു. അക്കൌണ്ടിൽ ഒത്തിരി ഇടപാടുകൾ നടക്കുന്നതായി കാണുന്നതിന്റെ വിശദീകരണമായിരുന്നു ബാങ്ക് മാനേജർക്ക് അറിയേണ്ടിയിരുന്നത്. 

തന്റെ സ്വന്തം പണമല്ല, കാഷ്യറെന്ന നിലയ്ക്ക്  വരുന്ന തുകകളാണെന്നും  വരുമ്പോൾ തന്നെ കമ്പനി പറയുന്ന അക്കൌണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്ത് കൊടുക്കുന്നുണ്ട് എന്നുമൊക്കെയുള്ള വസ്തുതകൾ സംഗീത വിശദീകരിച്ചു.

പ്രൊസീജിയറിന്റെ ഭാഗമായി വിളിച്ചതാണെന്നു പറഞ്ഞ് മാനേജർ ഫോൺ വച്ചു  എങ്കിലും സംഗീത വല്ലാതെ ഭയന്നിരുന്നു. 

ബാങ്കിൽ നിന്നുള്ള വിളിയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാനായി സുധീഷ് തന്റെ ഒരു സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചു. അക്കൌണ്ടിൽ അല്പം ബാലൻസ് കണ്ടാൽ ഇങ്ങനെ വിളിച്ചുചോദിക്കുക എന്നത് ബാങ്കുകാരുടെ രീതിയാണെന്നും ഭയപ്പെടാൻ ഒന്നുമില്ലെന്നും സുഹൃത്തു പറഞ്ഞപ്പോഴാണ് സംഗീതയ്ക്ക് ശ്വാസം നേരെ വീണത്.

പക്ഷേ ആ ആശ്വാസത്തിന് അല്പായുസേ ഉണ്ടായിരുന്നുള്ളൂ. എത്രയും പെട്ടന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാവണം എന്ന ഫോൺകോളായിരുന്നു പിറ്റേന്ന് രാവിലെ സംഗീതയുടെ കണി !

എന്തോ പണിയായി എന്ന് സംഗീതയ്ക്കു മനസിലായി. പക്ഷേ, എന്താണു താൻ ചെയ്ത തെറ്റെന്ന് ഒട്ടും മനസിലായതുമില്ല. തുടർന്ന് വളരെ മാന്യനും നല്ലവനുമായ ആ പോലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചപ്പോഴാണ് താൻ ചെയ്ത വിഡ്ഢിത്തതിന്റെ വ്യാപ്തി സംഗീതയ്ക്ക് വ്യക്തമായത്. 

കോവിഡ് കാലത്ത് വീട്ടിലിരുന്നു തന്നെ ഐഇഎൽറ്റിഎസ് പരീക്ഷയിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് സമ്പാദിക്കാം എന്ന മോഹന വാഗ്ദാനം നടത്തി തട്ടിപ്പു നടത്തുന്ന ഒരു റാക്കറ്റിന്റെ വലയിലാണത്രെ സംഗീത പെട്ടത്. 

ചുളുവിൽ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾ മുന്നും പിന്നും നോക്കാതെ തട്ടിപ്പുകാർ പറയുന്ന ബാങ്ക് അക്കൌണ്ടിലേയ്ക്ക് തുക അയച്ചുകൊടുക്കും. അങ്ങനെ പണം കൈപ്പറ്റാനുള്ള ഒരു അക്കൌണ്ടായിട്ടാണ് സംഗീതയുടേത് ഉൾപ്പെടെ അഞ്ചെട്ടു പേരുടെ അക്കൌണ്ടുകൾ തട്ടിപ്പുകാരുപയോഗിച്ചത്.

തട്ടിപ്പുകാരാവട്ടെ, ഇങ്ങനെ വന്ന തുകകൾ സംഗീതയെപ്പോലുള്ള അക്കൌണ്ട് ഉടമകളെക്കൊണ്ട്  ഉടനടി തന്നെ തങ്ങളുടെ മറ്റ് അക്കൌണ്ടിലേയ്ക്കോ വാലറ്റുകളിലേയ്ക്കോ ഒക്കെ മാറ്റുകയോ എ ടി എം വഴി പിൻവലിക്കുകയോ ഒക്കെ ചെയ്യുകയാണ് പതിവ്.

പറഞ്ഞ സമയത്തിനു ശേഷവും പരീക്ഷ നടത്താത്തതിനെ തുടർന്ന് ചിലർ പരാതിപ്പെട്ടപ്പോഴാണ് പോലീസ് അന്വേഷണമാരംഭിച്ചതും സംഗീത ഉൾപ്പെടെയുള്ള ‘കാഷ്യർ’മാർക്കെതിരെ കേസ് ചാർജ് ചെയ്തതും.

അക്കൌണ്ട് വിശദമായി പരിശോധിച്ചതിലൂടെ സംഗീതയുടെ നിരപരാധിത്വം  പോലീസ് ഉദ്യോഗസ്ഥനും ബാങ്ക് മാനേജർക്കും ബോധ്യപ്പെട്ടു. പക്ഷേ അതുപോരല്ലോ, പരാതികൾ രേഖപ്പെടുത്തിക്കഴിഞ്ഞ സ്ഥിതിയ്ക്ക്   നിയമനടപടികൾ നേരിട്ടല്ലേ പറ്റൂ. അതുകൊണ്ട്, നല്ലൊരു വക്കീലിനെ ഏർപ്പാടാക്കാനും കോടതിയെ തന്റെ നിരപരാധിത്വം ബോധിപ്പിക്കാനുമുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ സംഗീത.

*എൻഡ് ഓഫ് ദ ഡേ:* നമ്മുടെ അക്കൌണ്ടിൽ നമ്മുടേതായ ഇടപാടുകൾ മാത്രമേ നടത്താൻ പാടുള്ളൂ. ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ മേലുദ്യോഗസ്ഥരുടേയോ നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റേയോ ഒക്കെ ഇടപാടുകൾ ഒരിക്കലും നമ്മുടെ അക്കൌണ്ടു വഴി നടത്തരുത്. നടത്തിയാൽ ഒരുപക്ഷേ, സംഗീതയ്ക്കു കിട്ടിയതുപോലെ നമുക്കും വീട്ടിലിരുന്നു തന്നെ പണി കിട്ടിയേക്കാം.

ലോക്ഡൌൺ കാലത്തൊരു ഓൺലൈൻ തേപ്പ്

 


ലോക്ഡൌൺ കാലത്തൊരു ഓൺലൈൻ തേപ്പ്

ലോക്ക്ഡൌൺ കാലത്ത് ജോലി സ്ഥലത്തെ ഫ്ലാറ്റിൽ പെട്ടുപോയ രാഹുൽ മേനോന്റെ (യഥാർഥപേരല്ല) അനുഭവമാണിത്.
എത്രനേരമാണെന്നു വച്ചാ വീട്ടുകാരെയും കൂട്ടുകാരെയും ഫോൺ ചെയ്യുക ? എത്രനേരം യുടൂബോ പ്രൈമോ ഒക്കെ കാണാം. എത്രയാന്നു വെച്ചാ പുസ്തകങ്ങൾ വായിക്കുക ? പാചകപരീക്ഷണത്തിനുമൊക്കെ ഒരു പരിധിയില്ലെടേ ? 
അങ്ങനെ, ബോറടിയുടെ പാരമ്യത്തിൽ നിൽക്കുന്ന ഒരു ദിവസം ഒന്നു റിലാക്സ് ചെയ്യാനായി റാം ജി റാവ് സ്പീക്കിംഗ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രാഹുലിന്റെ ഫോൺ ശബ്ദിച്ചത്. 
സിനിമയിൽ നിന്ന് ശ്രദ്ധതിരിയുന്നതിൽ നീരസമുണ്ടെങ്കിലും  രാഹുൽ ഫോൺ എടുത്തു: ‘ഹൽ ഒ...’
ഒരു യുവതിയുടെ ശബ്ദമായിരുന്നു അപ്പുറത്ത്. ‘ബാങ്കിൽ നിന്നാണു സർ‘.
ശബ്ദം യുവതിയുടേതാണെന്നറിഞ്ഞപ്പോൾ  രാഹുലിന് അല്പം താല്പര്യമായി. സിനിമ അങ്ങു  പോസ് ചെയ്തു.
‘പറയൂ’.
‘സർ ഫ്രീയാണോ ? രണ്ടു മിനിറ്റ് സംസാരിക്കാമോ ?’
‘ഫ്രീ ആണോന്നോ ? പിന്നെന്താ ? ഈ ഇരിപ്പ് തുടങ്ങീട്ട് ആഴ്ച മൂന്നായില്ലേ? ആരെങ്കിലും ഒന്നു വിളിക്കാൻ കൊതിച്ചിരിക്കുവായിരുന്നു.’ 
യുവതി ചിരിക്കുന്ന ശബ്ദം. തുടർന്ന് : ‘കസ്റ്റമേർസെല്ലാം ബോറടിച്ചിരിക്കുവാണെന്ന് ഞങ്ങൾക്കറിയാം സർ. അതുകൊണ്ടാണ് ഈ കോൾ‘.
‘അതുകൊള്ളാം. ബാങ്കുകാർക്കിപ്പൊ കസ്റ്റമേർസിന്റെ ബോറടി മാറ്റിക്കൊടുക്കുന്ന പരിപാടീം ഒണ്ടോ ?’
യുവതി പൊട്ടിച്ചിരിച്ചു.
രാഹുലിനും ആവേശമായി. ‘പേരു പറഞ്ഞില്ല...’
‘സോറി സർ, ഞാൻ ശ്രുതി. സാറിന്റെ കസ്റ്റമർ റിലേഷൻഷിപ് മാനേജരാണ്. ബാങ്കിംഗ് റിലേറ്റഡ് ആയ എന്ത് ആവശ്യത്തിനും സറിന് എന്നെ കോണ്ടാകറ്റ് ചെയ്യാട്ടോ.’
‘പുതിയ അപ്പോയ്ന്റ്മെന്റാണോ ?’
‘അതെ സർ.’
‘എവടാ ശ്രുതീടെ വീട്?’
‘ആം ഫ്രം ട്രിവാണ്ട്രം സർ’.
രാഹുലിന് ആവേശമായി, നാട്ടുകാരിയാണ്. ‘തന്നേ ? അതുകൊള്ളാം. ഞാനും ട്രിവാണ്ടത്താ.
‘സർ, അപ്പോൾ നമ്മൾ നാട്ടുകാരായി’, ചിരിക്കുന്നു.
‘ട്രിവാണ്ടത്തെവിടാ...?’
ചോദ്യം അവഗണിച്ചു കൊണ്ട് ശ്രുതി: ‘സർ, ഞാൻ വിളിച്ചതിന് ഒരു റീസൺ ഒണ്ട്. ഇപ്പൊ ഓൺലൈൻ ഫ്രോഡ്സൊക്കെ ഒത്തിരി നടക്കണൊണ്ടല്ലോ. അതിന്റെ പ്രിക്കോഷൻസ് എന്തൊക്കെ എടുക്കണം എന്നു പറയാൻ കൂടിയാണ് ഈ കോൾ.
രാഹുൽ (തനിക്കെല്ലാമറിയാമെന്ന ഭാവത്തിൽ) : ‘അതീ ഓട്ടീപ്പി യൊക്കെ ചൂണ്ടണ കേസല്ലേ. എന്നോടാ കളിയൊന്നും നടക്കൂല്ല മോളേ...’
‘അതറിയാം സർ. യു ആർ വെരി ഇന്റലിജന്റ്.’
രാഹുലിന് വല്ലാത്ത അഭിമാനം തോന്നി.
യുവതി തുടർന്നു: ‘നോർമലി ഹിന്ദിക്കാരാണ് സർ ഇങ്ങനെ വിളിക്കാറ്. സറിന്റെ കാർഡ് ബ്ലോക്കായി, അൺബ്ലോക്ക് ചെയ്യാൻ കാർഡ് നമ്പർ വേണം എന്നൊക്കെ പറഞ്ഞാ അവർ വിളിക്ക്യാ’.
‘എനിക്കറിയാം. ഓഫീസിലെ പ്യൂണിനെ ഒരുത്തൻ ഇതുപോലെ വിളിച്ചു. എന്നിട്ട് ഞാൻ ഫോൺ വാങ്ങി പണ്ട് പൂനേൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോയപ്പോ പഠിച്ച ഹിന്ദിത്തെറിയൊക്കെ അങ്ങ് പറഞ്ഞു. എന്നോടങ്ങനെ ഒരുത്തനും കളിക്കാൻ വരൂല്ല.
‘അറിയാം സർ. യു ആർ സോ ബ്രേവ് റ്റൂ’.
രാഹുൽ ഒന്നുകൂടി അഭിമാനപുളകിതനാകുന്നു.
‘സർ, ഇനി അങ്ങനെ ആരും വിളീച്ചാൽ ആ കോൾ റെക്കോഡ് ചെയ്ത് എനിക്ക് വോട്സപ്പ് ചെയ്യാമോ സർ ? ഞാനിതുവരെ അത്തരം ഫ്രോഡ് കോൾസ് കേട്ടിട്ടില്ല.
‘ഈ നമ്പരിൽ വോട്സപ്പ് ഉണ്ടോ ?’
‘ഹാ സർ‘.
‘ഓക്കെ. ഡൺ‘. രാഹുലിന് ആവേശമായി. ‘എനിക്ക് കോൾ വന്നില്ലെങ്കിലും എവിടെ നിന്നെങ്കിലും ഒരു കോൾ റെക്കോഡ് ഞാൻ ശ്രുതിയ്ക്ക് സംഘടിപ്പിച്ചു തരും’. 
‘താങ്ക് യു സോ മച്ച് സർ‘.
‘വെൽക്കം വെൽക്കം’.
‘സർ, ഞാൻ ഒരു റിക്വസ്റ്റ് ചെയ്യട്ടേ? നോ ന്ന് പറഞ്ഞാൽ എനിക്ക് സങ്കടം വരും’. ഒരു അപേക്ഷയായിരുന്നു അത്.
‘നമ്മൾ ഒരേ നാട്ടുകാരായ സ്ഥിതിയ്ക്ക് ഞാൻ ശ്രുതിയെ സങ്കടപ്പെടുത്തുമെന്നു തോന്നുന്നുണ്ടോ ? കാര്യം പറയൂ’. രാഹുൽ  എന്തും ചെയ്യാൻ സന്നദ്ധനായി.
‘താങ്ക് യു സർ... സർ, വേറൊന്നുമല്ല, സോൾ മൂവീസ് എന്ന കമ്പനീടെ മൂവീ പാക്കേജാണ്. ബാങ്കിന്റെ കസ്റ്റമേർസിന് ലോക്ക്ഡൌൺ പ്രമാണിച്ച് ഓഫറുണ്ട്’.
‘എന്താണ് ഓഫർ?’ 
‘ഫൈവ് തൌസന്റ് മൂവീസ്ണ്ട്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിൽ എല്ലാം’. 
‘ഫൈവ് തൌസന്റോ !! ഇതു മുഴുവൻ കണ്ടുതീരാൻ ഒരു അഞ്ചെട്ടു ലോക്ക് ഡൌൺ കിട്ടിയാലും പോരല്ലോ’. രാഹുൽ കളിയാക്കി.
ശ്രുതിയും ചിരിച്ചുപോയി. ‘അതല്ല സർ, ഇത് സറിന് ഫ്രണ്ട്സ്മായി ഷെയർ ചെയ്യാം. എവരിബഡി കാൻ വോച്ച് മൂവീസ്. നോ റെസ്റ്റ്രിക്ഷൻ‘.
‘അപ്പോൾ ഞാനെന്തു ചെയ്യണം?’
‘സർ, ത്രീ തൌസന്ഡാണ് പാകേജിന്റെ റേറ്റ്-‘
‘ശ്രുതി പറഞ്ഞതു കൊണ്ടു മാത്രം ഞാനെടുക്കാം’. രാഹുൽ ഇടയ്ക്കു കയറി പറഞ്ഞു.
അയ്യോ സർ. ഞാൻ മുഴുവനും പറഞ്ഞില്ല, സർ ത്രീ തൌസൻഡ് സ്പെൻഡ് ചെയ്യണ്ട, സറിന് സ്പെഷൽ പാക്കേജ് ആയി ഹണ്ഡ്രഡ് റുപീസ് മാത്രള്ളൂ.
അത്രേ ഉള്ളോ ! ഡൺ. എന്നെ ചേർത്തോളൂ നോ പ്രോബ്ലം’.
അതല്ല സർ, ആക്ച്വലി, കസ്റ്റമർ ബാങ്കിൽ വന്ന് ഒരു ചെറിയ ഗിഫ്റ്റ് കൂടി വാങ്ങി വേണം പാക്കേജ് ആക്റ്റിവേറ്റ് ചെയ്യാൻ. ലോക്ഡൌൺ ആയതോണ്ട് കസ്റ്റമർസിന് വെരാൻ പറ്റൂല്ലാല്ലോ. സോ എന്റെ ടാർജറ്റ് ഒന്നുമായിട്ടില്ല...’ ശ്രുതിയുടെ ശബ്ദത്തിൽ സങ്കടം.
‘ഓൺലൈനിൽ ചെയ്യാൻ പറ്റൂല്ലേ ?’
‘നോ സർ. സ്റ്റാഫ് ലോഗിൻലേ ആക്ടിവേഷൻ പറ്റൂ’.
‘നോ പ്രോബ്ലം. ഞാൻ റെഡിയാണ്. എന്നെ ആക്ടിവേറ്റ് ചെയ്തോ. എല്ലാം എന്റെ ശ്രുതിയ്ക്കു വേണ്ടിയല്ലേ’.
യു ആർ നോട്ടീ റ്റൂ സർ‘. സങ്കടം മാറി ശ്രുതിയ്ക്കു ചിരിയായി.
രാഹുൽ ആകെ ഉല്ലാസത്തിലായി. ചുണ്ടൊക്കെ കടിച്ച് ഉന്മത്തനായി.
‘വെരിഫിക്കേഷന്റെ ബാഗമയി, സറിന്റെ അമ്മേന്റെ നെയിം പറയാമോ സർ?
‘ലളിതാംബിക’.
‘ഡേറ്റ് ഒഫ് ബർത് സർ ?
‘ആരടെ? അമ്മേടെയോ ?’
‘അല്ല, സറിന്റെ’.
‘ഫസ്റ്റ് ഏപ്രിൽ നയന്റീൻ എയ്റ്റി നയൻ‘.
കീ ബോർഡിൽ ടൈപ് ചെയ്യുന്ന ശബ്ദമൊക്കെ കേട്ടുവെന്നതല്ലാതെ ശ്രുതി മറുപടിയൊന്നും പറഞ്ഞില്ല.
രാഹുൽ: ‘ഹൽ ഒ, ശ്രുതീ...’
‘ഹാ സർ, രജിസ്റ്റ്രേഷൻ കംപ്ലീറ്റഡ്. ഇനി ഹൺഡ്രഡ് പേ ചെയ്യണം സർ. ഡെബിറ്റ് കാർഡ് നംപർ തരാമോ ? 
‘പിന്നെന്താ ?’ ലാപ്ടോപ്പിനു സമീപമൊക്കെ പരിശോധിച്ചപ്പോൾ രാഹുലിന്   പർസ് കിട്ടി. എടുത്തു തുറന്ന് കാർഡെടുത്ത് നമ്പർ പറഞ്ഞുകൊടുത്തു. 
‘താങ്ക് യു സർ‘.
‘സി വി വി വേണോ ?’ രാഹുൽ കാർഡ് തിരിച്ചുപിടിച്ചിട്ട് ചോദിച്ചു.
‘വേണം സർ. പിന്നെ, ട്രാൻസാക്ഷൻ കംപ്ലീറ്റ് ആവാൻ  യു ഹവ് റ്റു ഗിവ് മി ദ   ഒടിപി ഓൾസൊ സർ‘.
‘ന്നാ പിടിച്ചോ സി വി വി, സിക്സ് സിക്സ് റ്റു.’ രാഹുൽ സി വി വിയും  കൊടുത്തു.
‘താങ്ക് യു സോ മച്ച് സർ. ഇപ്പോ സറിനു കിട്ടിയ ഓടിപി കൂടി പറയാമോ’.
ശ്രുതി പറഞ്ഞുത്തീർന്നതും മൊബൈലിൽ ഒ ടി പി എത്തി. രാഹുൽ അതും പറഞ്ഞുകൊടുത്തു. 
‘താങ്ക് യു സർ. വിതിൻ ഫൈവ് മിനിട്സ് ട്രാൻസക്ഷൻ വെരിഫൈ ആവും. പിന്നെ, ലോക്ക് ഡൌൺ മാറീട്ട് സറിന്റെ ഗിഫ്റ്റ് ഞാൻ കുറിയർ അയക്കുന്നുണ്ട്, സർ. 
‘അയ്യേ, നെവർ മൈൻഡ്. ആ ഗിഫ്റ്റ് ശ്രുതിയ്ക്കുള്ളതാണ്. ലോക്ക്ഡൌൺ ബോറിംഗെല്ലാം മാറ്റി എന്നെ ഇന്നത്തേയ്ക്ക് ഫുൾ ചാർജ് ആക്കിയതിന്...’
‘താങ്ക് യു സോ മച്ച് സർ. യു ആർ റിയല്ലി ആൻ എക്സലന്റ് പേർസൺ‘.
‘പിന്നെ, ഒന്നു ചാർജാകാൻ ഇടയ്ക്കൊക്കെ വല്ലപ്പോഴും ഞാൻ വാട്സാപ്പ് ചാറ്റൊക്കെ ചെയ്തോട്ടെ?’ ഒരു ധൈര്യത്തിൽ രാഹുലങ്ങ് ചോദിച്ചു.
‘യു ആർ ഓൾവേയ്സ് വെൽകം സർ. ബൈ സർ.’
രാഹുൽ എന്തോ പറയാൻ തുടങ്ങിയതും ഫോൺ കട്ടായി. ഒരു നിരാശ തോന്നിയെങ്കിലും രാഹുലിന് പെട്ടന്നു തന്നെ മനസിൽ ഒരു ശൃംഗാരമൊക്കെ വന്നു. ‘ശ്രുതി രാഗമോ’ എന്നൊരു ഉണ്ടാക്കിപ്പാട്ടുമൂളി മൊബൈലിൽ നമ്പർ സേവു ചെയ്യാൻ തുടങ്ങുമ്പോഴാണ് മൊബൈലിൽ മെസേജ് വരുന്നത്.
A/c Debited with Rs.65,000/- 
ഞെട്ടിപ്പോയി രാഹുൽ. എടി  കള്ളീ, തേപ്പായിരുന്നല്ലേ !. ധിറുതിയിൽ മൊബൈൽ എടുത്ത് ശ്രുതിയുടെ നമ്പറിൽ വിളിച്ചുനോക്കി.  സ്വിച് ഓഫ് !!!!
ആകെ തളർന്ന് സോഫയിലേക്കു വീണു പോയി രാഹുൽ. ആ വീഴ്ചയിൽ ലാപ്പിൽ കൈ തട്ടുകയും പോസാക്കി വച്ച സിനിമ പ്ലേ ആവുകയും ചെയ്തു. അപ്പോൾ കേട്ടു തുടങ്ങിയ പാട്ടാണു രസകരം: അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാൽ....

സീക്രട്ട് പിൻ: തട്ടിപ്പുകാർക്ക് ഹിന്ദിയിൽ മാത്രമല്ല, സ്ത്രീശബ്ദത്തിലും സംസാരിക്കാൻ അറിയാം. ബാങ്ക് ജീവനക്കാരെ പോലെ, ബാങ്ക് തട്ടിപ്പുകാർക്കും ലോക്ക് ഡൌൺ സമയത്ത് വിശ്രമമില്ലെന്നു മനസിലാക്കുക. കോവിഡ് കാലത്തു മാത്രമല്ല, എല്ലാകാലത്തും തട്ടിപ്പുകാരുമായി അകലം പാലിക്കാൻ കാർഡ് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ആരുമായും പങ്കുവെക്കരുത്.