Tuesday, September 3, 2019

തറവാടികൾ


ഒരു കാരണവശാലും സ്വന്തം വണ്ടി ഉപയോഗിക്കരുതെന്നാണു നിർദ്ദേശം. കഴിഞ്ഞയിടെ തിരുവനന്തപുരത്തു നടന്ന സംഭവത്തിനു ശേഷം പ്രത്യേകിച്ചും. അതുകൊണ്ട് സാറിന്റെ വണ്ടി എടുത്തില്ല. പകരം വിളിച്ചുകൊണ്ടുവന്ന ഇൻഡിക്ക പക്ഷേ സിറിയക് സാറിന് പിടിച്ചില്ല. കുന്നും കയറ്റവുമൊക്കെയുള്ള സ്ഥലത്തേക്കാണ് പോവുന്നത്, പെട്ടന്നു പറക്കേണ്ടി വന്നാൽ ഇൻഡിക്ക പോരാതെ വരും, വണ്ടി മാറ്റണം. ഏതെങ്കിലും കുതിക്കുന്ന വണ്ടി വേണം. ഒറ്റ വാശിയായിരുന്നു സാറിന്.

എനിക്കിതെല്ലാം തമാശയായി തോന്നി. ഞാനിതെത്രാമത്തെ പോക്കാ. എണ്ണാൻ തുടങ്ങിയിരുന്നെങ്കിൽ ഒരുപക്ഷേ അൻപതെങ്കിലും കടന്നു കാണുമായിരുന്നു. സാറു പേടിക്കണ്ട, ഞാനില്ലേ എന്നു പറഞ്ഞിട്ടും സിറിയക് സാർ അയഞ്ഞില്ല. റിസ്കെടുക്കാൻ വയ്യത്രെ. സ്വതവേ പേടിത്തൊണ്ടനായ സാറിനെ തിരുവനന്തപുരം സംഭവം പേടിച്ചുതൂറിയാക്കിയതാണ്.

അവസാനം ഷാജിയുടെ തന്നെ ബൊലെറൊയിലാണ് ഞങ്ങൾ വല്യചിറയ്ക്ക് പുറപ്പെട്ടത്.

സിറിയക് സാർ, ഞാൻ, ഷാജി പിന്നെ കോട്ടയത്തു നിന്നു വന്ന കൂടുതലൊന്നും മിണ്ടാത്ത ഒരു നിക്സൺ. ഞങ്ങൾ നാലു പേർ മതിയോ എന്ന സംശയമായിരുന്നു സാറിന്. മതി എന്ന കാര്യത്തിൽ എനിക്കൊട്ടും സംശയമില്ലായിരുന്നു. കാഴ്ചയിൽ നിക്സൺ ഒരു വില്ലനെ പോലെ തോന്നിച്ചു എന്നതും സിറിയക് സാറിനെ അലട്ടിയ പ്രശ്നമായിരുന്നു. 
നിക്സൺ വന്നു കയറിയതും സാർ മാറി നിന്ന് കോട്ടയത്തേക്കു ഫോൺ ചെയ്തിരുന്നു. കണ്ടാൽ മര്യാദക്കാരായ ആരെയെങ്കിലും അയക്കാൻ പാടില്ലായിരുന്നോ, ഇവനെ കാണുന്ന മാത്രയിൽ തന്നെ പ്രശ്നമുണ്ടായേക്കാം. അവന്റെ താടിയും കയ്യിലെ തടവളയും ചെവിയിലെ കമ്മലും എല്ലാം പോട്ടെ എന്നു വെക്കാം. പക്ഷേ ആ ചുവന്ന കണ്ണുകളാണ് ശരിക്കും വില്ലന്മാർ.

കോട്ടയത്തു നിന്ന് എന്താ മറുപടി പറഞ്ഞതെന്നറിയില്ല. സിറിയക് സാർ ശ്വാസമെടുക്കാൻ വിഷമിച്ചതു പോലെയാണ് ഫോൺ വച്ചത്.

'മനോജേ, പ്രശ്നമൊന്നുവുണ്ടാവൂല്ലല്ലോ, അല്ലേ? പത്തു മുപ്പതു വർഷമായി ഞാനെങ്കിലും, ഇങ്ങനൊരു പരിപാടിക്ക് ഇതാദ്യമാ'.
ഞാൻ മറുപടി പറയാതെ സാറിന്റെ തോളത്തു കൂടി കയ്യിട്ട് ചേർത്തു പിടിച്ചു. സാറിന് എന്റെ മറുപടിയെക്കാൾ ആ ചേർത്തുപിടിക്കൽ ആശ്വാസമായതായി തോന്നി. സാർ ഒരു നെടുവീർപ്പിട്ടു. 

വണ്ടി ടൗൺ കഴിഞ്ഞപ്പോൾ ഞാൻ തിരിഞ്ഞ് പിറകിലെ സീറ്റിലേയ്ക്കു നോക്കി. സിറിയക് സാറിന്റെ നെറ്റിയിൽ വിയർപ്പ്. ജയകൃഷ്ണൻ എന്ന ഉൾനാടൻ ഗുണ്ടാത്തലവനെയാണോ സർ മനസിൽ കാണുന്നത് ? അതോ ഒരു പ്രവാസി അധോലോക ഗുണ്ടയേയോ ? എനിക്കു ചിരി വന്നു. മീശ തുടയ്ക്കുന്ന മട്ടിൽ ആ ചിരി തുടച്ചുകളഞ്ഞ് ഞാൻ മുന്നോട്ടു തിരിഞ്ഞു.

ജയകൃഷ്ണൻ ! ഞാൻ ചിരിച്ചു. ഗുണ്ടയൊന്നുമല്ല ജയകൃഷ്ണൻ. കൂടി വന്നാൽ ഒരു മാടമ്പി അല്ലെങ്കിൽ ഒരു തറവാടി എന്നു പറയാം.
നാലുവർഷം മുൻപാണ് ഞാൻ ജയകൃഷ്ണനെ  ആദ്യമായി കാണുന്നത്. സിനിമകളിലെ പോലെ പെരുമഴയത്തൊന്നുമല്ല. കൊടുംചൂടുള്ള, കറന്റില്ലാത്ത ഒരു ദിവസം ഓടിക്കിതച്ചെന്ന പോലെ വിയർത്തൊട്ടിയാണ് ജയകൃഷ്ണൻ വന്നത്. അത്യാവശ്യമായി ഒരു എൻ ആർ ഇ അക്കൗണ്ട് തുടങ്ങണമത്രെ. ഫോമെല്ലാം ഫിൽ ചെയ്യുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിഞ്ഞു. എഞ്ചിനീയറിംഗ് കഴിഞ്ഞതാണ്. ജോലി കിട്ടി ഗൾഫിലേക്കു പോവുകയാണ്. ആദ്യമായാണു പോവുന്നത്. വാർഷിക വരുമാനത്തിന്റെ കോളത്തിൽ ഇരുപത്തിയഞ്ചു ലക്ഷത്തിനും അൻപതുലക്ഷത്തിനുമിടയിൽ എന്നെഴുതിയത് എന്നെ ഒട്ടൊന്നു ഭ്രമിപ്പിച്ചു എന്നു തന്നെ പറയാം. പുതിയ ജോലി. ഇനി കല്യാണം, കുട്ടികൾ, വീട്, കാർ. കൂടാതെ ഹെൽത്- ലൈഫ് ഇൻഷുറൻസുകൾ. നല്ല സർവീസ് കൊടുത്താൽ ഭാവിയിൽ ബാങ്കിന് മുതൽക്കൂട്ടാവുന്ന ഒരു വലിയ കസ്റ്റമറാണ് മുന്നിലിരിക്കുന്നതെന്ന് ഓർത്തപ്പോൾ എന്റെ ഭവ്യത ഇരട്ടിച്ചു.

എന്റെ നമ്പർ വാങ്ങിയാണ് ജയകൃഷ്ണൻ അന്നു മടങ്ങിയത്.
തുടർന്ന്, നെറ്റ് ബാങ്കിംഗ് ശരിയാക്കൽ, മൊബൈൽ ബാങ്കിംഗ്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിങ്ങനെ എന്റെ വാട്സപ്പിലേയ്ക്ക് ജയകൃഷ്ണന്റെ വോയ്സ് മെസേജുകൾ വന്നുകൊണ്ടിരുന്നു. 

ഒരുമാസം കഴിഞ്ഞ് അക്കൗണ്ടിൽ കൃത്യമായി മൂന്നുലക്ഷം രൂപ വന്നു. അത് പിൻ വലിക്കാൻ ജയകൃഷ്ണന്റെ അമ്മയാണ് എത്തിയത്. പിഞ്ഞിയ ഒരു സെറ്റുസാരി ധരിച്ച് അമ്മ വന്ന ദിവസം ഞാൻ അടൂർക്ക് കാഷെടുക്കാൻ പോയതായിരുന്നു. എന്നെ കാത്ത് അവർ രണ്ടു മണിക്കൂറോളം ഇരുന്നു.

മനോജേട്ടനെ കണ്ടാൽ മതി, പുള്ളി അറിഞ്ഞു ചെയ്യും എന്നു ജയകൃഷ്ണൻ പറഞ്ഞതു കൊണ്ടാണ് എന്നെ തന്നെ കാത്തിരുന്നതത്രെ.ഞാനവർക്ക് ചെക്കുപയോഗിച്ചും എടിഎം കാർഡുപയോഗിച്ചും പണം പിൻ വലിക്കാൻ പഠിപ്പിച്ചു കൊടുത്തു.
വളരെ സന്തോഷത്തോടെ അവർ എനിക്ക് അഞ്ഞൂറു രൂപ നീട്ടിയപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി. ഇവർ ഏതു കാലത്താണു ജീവിക്കുന്നത് !

ഇങ്ങനൊന്നും ആർക്കും കൊടുക്കരുത്. വരുന്നവരും പോകുന്നവരും അഞ്ഞൂറു രൂപ വച്ചു തന്നാൽ ഞങ്ങളെല്ലാം പെട്ടന്നു ലക്ഷപ്രഭുക്കളാവില്ലേ എന്നു തമാശ പറഞ്ഞ് ഞാനന്ന് ആ തുക തിരികെ വാങ്ങിപ്പിച്ചു. 

തങ്ങൾ വാരിക്കോരി കൊടുത്തു ശീലമുള്ള തറവാട്ടുകാരാ, ആ സ്വഭാവം ചത്താലും മറക്കുമോ എന്നായിരുന്നു അവരുടെ മറുപടി.

അങ്ങനെ കൊടുത്തു കൊടുത്ത് ഇപ്പോൾ വല്ലതും ബാക്കിയുണ്ടോ എന്നൊരു ചോദ്യം അറിയാതെ എന്റെ വായിൽ നിന്ന് ചാടിപ്പോയതും ഞാൻ സ്വയം പ്രാകിപ്പോയി.

എന്റെ ചോദ്യം കേട്ടതും അവർ ഒറ്റക്കരച്ചിലായിരുന്നു. എനിക്കെന്തെങ്കിലും കൂടുതൽ പറയാൻ സാധിക്കുന്നതിനു മുൻപ് അവർ അങ്ങു പോവുകയും ചെയ്തു.  

പിന്നെയും ജയകൃഷ്ണന്റെ വാട്സപ്പ് സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. ഞാൻ ജെകെയാണ് എന്നു തുടങ്ങുന്ന സന്ദേശങ്ങളിൽ പഴയ വിറയാർന്ന, കൗമാരം മാറാത്ത ശബ്ദത്തിൽ നിന്ന് ആഢ്യത്വം നിറഞ്ഞ പൗരുഷശബ്ദത്തിലേയ്ക്ക് ജയകൃഷ്ണൻ മാറി.

മനോജേട്ടാ,ഞാൻ ജെകെ. അടുത്താഴ്ച ഞാൻ നാട്ടിലേക്കു വരുന്നുണ്ട്. എന്താ മനോജേട്ടന് കൊണ്ടുവരണ്ടത് ? എന്തും പറയാം. മനോജേട്ടൻ കഴിക്കുമെങ്കിൽ നാട്ടിലെങ്ങും കിട്ടാത്ത സൂപ്പർ സാധനം തന്നെ കൊണ്ടുവരാം. എന്നെ അത്രയധികം സഹായിച്ചിട്ടുണ്ട് മനോജേട്ടൻ. വേറെന്തു വേണമെങ്കിലും പറയാൻ മറക്കണ്ട എന്നൊക്കെ പറഞ്ഞ് ഒരു മെസേജ് എനിക്കു കിട്ടിയിരുന്നു. കുപ്പി എന്നു കേട്ടപ്പോൾ എനിക്കു വായിൽ വെള്ളമൂറി എന്നതു സത്യം. ഞാനന്ന് ഒരു തംപ്സ് അപ് മാത്രം എന്റെ മറുപടിയായി വിട്ടു. 

കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു വലിയ കിറ്റുമായി ജയകൃഷ്ണനും അമ്മയും ബ്രാഞ്ചിൽ വന്നു. ക്രീം കളർ ജീൻസ് ഓഫ് വൈറ്റ് ടീ ഷർട്ട്. തലയ്ക്കു മീതെ വച്ച കൂളിംഗ് ഗ്ലാസ്, ചെത്തിയൊതുക്കിയ താടി. ഷൂവിനു പകർമ് സ്ലിപ്പർ. അമ്മയ്ക്ക് നല്ല സാരി. ആഭരണങ്ങൾ. മുടി കറുപ്പിച്ചിട്ടുണ്ടോ എന്നു സംശയം.

വൈകീട്ട് നാലര കഴിഞ്ഞിരുന്നതിനാൽ ഒട്ടും തിരക്കില്ലായിരുന്നു. മനോജേട്ടാ എന്തുണ്ടു വിശേഷം എന്നു പറഞ്ഞ് എന്നെ വന്നു കെട്ടിപ്പിടിച്ചു. പിന്നെ കവർ എന്റെ കയ്യിലേയ്ക്കു തന്നു. കവറിന് കുപ്പിയുടെ ഭാരമൊന്നുമില്ലല്ലോ എന്നെനിക്കു തോന്നിപ്പോയി. ആ തോന്നലിൽ എന്റെ മുഖം മാറിപ്പോയോ എന്നു സംശയം. ജയകൃഷ്ണൻ എന്റെ ചെവിയിൽ പറഞ്ഞു, ഇത് എല്ലാ സ്റ്റാഫിനും കൊടുക്കാനുള്ള മിട്ടായികൾ മാത്രമാണത്രെ. എനിക്കുള്ള കവർ അവരുടെ വണ്ടിയിലുണ്ട്. അവരൊന്നു ടൗണിൽ കറങ്ങിയിട്ടു വരും, ഞാൻ ഇറങ്ങുന്ന സമയത്തു എടുത്തു തരാമത്രെ.

എനിക്കു വേണ്ടി വളരെയധികം സാധനങ്ങൾ ജയകൃഷ്ണൻ കരുതിയിട്ടുണ്ടായിരുന്നു. ഒരു ഫുൾ കുപ്പി (പേരു ഞാൻ മറന്നു), ഷർട്ട്, ഭാര്യയ്ക്ക് സാരി, സ്പ്രേ, കുട്ടികൾക്ക് മിട്ടായികളും കളിപ്പാട്ടങ്ങളും. പിന്നെ ഇതെല്ലാം വച്ച ഒരു ചെറിയ സ്യൂട്ട്കെയ്സും.   

ഇത്രയും കണ്ട എന്റെ ഭാര്യ പറഞ്ഞു: ' അവർ തറവാട്ടിൽ പിറന്നവർ തന്ന്യാ.'
കുപ്പി ഞാൻ ആരുമായും പങ്കുവച്ചില്ല. ഇടയ്ക്കൊക്കെ ഒന്നോ രണ്ടോ പെഗ് കഴിക്കും. ഇന്നും ഒരുപക്ഷെ ആ കുപ്പിയുടെ മൂട്ടിൽ ഒരു പെഗ്ഗെങ്കിലും കണ്ടേക്കാം.

ജയകൃഷ്ണൻ ഒരു മാസത്തോളം നാട്ടിലുണ്ടായിരുന്നു. എന്നെ രണ്ടു തവണ വന്നു കാണുകയും ചെയ്തു. പുതിയ ചെക്കുബുക്കു വാങ്ങാനാണ് ആദ്യം വന്നത്. പിന്നെ വന്നത് അവരുടെ നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവത്തിനു ക്ഷണിക്കാനാണ്. ഇതാദ്യമായി എല്ലാ ദിവസവും അന്നദാനമുണ്ടത്രെ, പായസം സഹിതം. പിന്നെ മേജർ സെറ്റ് കഥകളി, ഗാനമേള, കരിമരുന്നു പ്രയോഗം. ആകെ വരുന്ന ചെലവിലെ പത്തുലക്ഷം രൂപ സംഭാവന ചെയ്യുന്നത് ജയകൃഷ്ണൻ !

അതുകേട്ട് എന്റെ നെഞ്ചു കത്തി. പത്തുലക്ഷം രൂപയുടെ ഒരു ഫിക്സഡ് ഡെപ്പോസിറ്റ് ക്ലോസ് ചെയ്യാനാണ് ജയകൃഷ്ണന്റെ ഉദ്ദേശ്യം.

എൻ ആർ ഇ ഡെപ്പോസിറ്റ് ആണ്, ഒരു വർഷമെങ്കിലും കിടന്നില്ലെങ്കിൽ പലിശ കിട്ടില്ല, ക്ലോസ് ചെയ്യണ്ട എന്നു പറഞ്ഞിട്ട് ജയകൃഷ്ണന് ഒരു കുലുക്കവുമില്ലായിരുന്നു. പിന്നെ എനിക്കു വേണ്ടി എന്നു പറഞ്ഞപ്പോൾ ശരി എന്നു പറഞ്ഞ് ആ ഡെപ്പോസിറ്റിനു പുറത്ത് ഒരു ലോണെടുക്കുകയായിരുന്നു ചെയ്തത്.

ആറാം ഉത്സവം ഞായറാഴ്ചയായിരുന്നതിനാൽ ജയകൃഷ്ണൻ ക്ഷണിച്ചതല്ലേ എന്നു കരുതി ഞാനൊന്നു പോയി വന്നു. കൂടെ എന്റെ ഇളയവനുമുണ്ടായിരുന്നു.
കവലയിൽ തന്നെ വലിയ കട്ടൗട്ട്. ദേവിയുടെ ചിത്രത്തിനു സമാന്തരമായി, കൈകൂപ്പി നിൽക്കുന്ന ജയകൃഷ്ണനാണ് ഉത്സവത്തിനു സ്വാഗതമരുളുന്നത്. താഴെ പേരു കൊടുത്തിരിക്കുന്നത്- ഇലഞ്ഞിവീട്ടിൽ ജയകൃഷ്ണൻ. ബ്രായ്ക്കറ്റിൽ ജെകെ.

അല്പന് അർഥം കിട്ടിയാൽ എന്ന മട്ടിലുള്ള ഒരു പഴംചൊല്ല് എന്റെ മനസിൽ തികട്ടി വന്നത്, സത്യം  പറയട്ടെ, അന്നവിടെ പലരും പറയുന്നത് കേൾക്കേണ്ടി വന്നു.

പിന്നെ അടുത്ത വർഷമാണ് ജയകൃഷ്ണൻ വരുന്നത്. ആ തവണ വയറും കവിളുമൊക്കെ ചാടിയിരുന്നു. കീഴ്ത്താടിയുമുണ്ടായിരുന്നു. ഒരു കല്യാണമൊക്കെ ആവാറായി ലക്ഷണം കണ്ടിട്ട് എന്നു ഞാൻ തമാശ പറഞ്ഞു.

ആദ്യം ഒരു വീട്, എന്നിട്ടു കല്യാണം, ജയകൃഷ്ണൻ പറഞ്ഞു. വീടു വാങ്ങാൻ ലോൺ കിട്ടുമോ എന്നറിയാനാണ് ജയകൃഷ്ണൻ വന്നത്. 

കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും ലോണായി ജയകൃഷ്ണൻ എടുത്തേക്കും എന്നു മനസിലാക്കിയ മാനേജർ- അന്ന് സിറിയക് സാറല്ല, ദിവാകരക്കുറുപ്പു സാറാണ്- ആവേശത്തിലായി. ഞങ്ങളന്ന് നാലുപേരും കൂടിയാണ് വാങ്ങാനുദ്ദേശിക്കുന്ന വീടു കാണാൻ പോയത്. ഞാൻ, കുറുപ്പു സാർ, ജയകൃഷ്ണൻ, അമ്മ.
വല്യചിറയ്ക്കു സമീപം ഞാനന്നു പോയ അമ്പലത്തിന്റെ അടുത്ത സ്റ്റോപ്പിനു സമീപമാണു വീട്. മെയിൻ റോട്ടിൽ നിന്ന് പഞ്ചായത്തു റോഡ്. പിന്നെയും ഒരു അരക്കിലോമീറ്റർ.
എൻ ആർ ഐ ഒക്കെയല്ലേ, ടൗണിനടുത്തു വീടു വച്ചാൽ പോരായിരുന്നോ ഇത്ര ഉള്ളിൽ വന്നു വാങ്ങണോ എന്നു കുറുപ്പു സാർ ചോദിച്ചപ്പോൾ ജയകൃഷ്ണൻ തലയൊന്നു ചരിച്ച് പുഞ്ചിരിച്ചു.

‘അംബാനീടെ വീട് വെറുതെ തരാവെന്നു പറഞ്ഞാലും ഞങ്ങക്ക് വേണ്ട, അല്ലേ അമ്മേ?’

അമ്മയൊന്നു വിതുമ്പി. എനിക്കും കുറുപ്പു സാറിനും ഒന്നും മനസിലായില്ല. മാനസികമായി വളരെ അടുപ്പമുള്ള ഏതോ വീടാണ് ജയകൃഷ്ണൻ വാങ്ങാനുദ്ദേശിക്കുന്നതെന്നു മാത്രം ഞാൻ ഊഹിച്ചു.

എന്നാലോ, എന്റെ ഊഹത്തിനുമപ്പുറത്തായിരുന്നു കാര്യങ്ങൾ.
മുപ്പതു സെന്റിലുള്ള ഒരു പഴയ തറവാടാണ് ജയകൃഷ്ണൻ വാങ്ങാനുദ്ദേശിച്ചിരുന്നത്. എട്ടു പത്തു ചെറിയ മുറികളും അകത്തളവും അടുക്കളയിൽ നിന്നുകൊണ്ടു തന്നെ കിണറിൽ നിന്നു വെള്ളം കോരാവുന്ന സംവിധാനമൊക്കെയുള്ള, സിനിമയിലൊക്കെ കാണുന്ന തരത്തിലുള്ള ഒരു വീട്. തറവാട് എന്നൊന്നും പറയാനുള്ള ഗെറ്റപ്പ് എനിക്കു തോന്നിയില്ല.

കുറുപ്പുസാറിനും അത്ര ബോധിച്ചില്ല എന്നെനിക്കു മുഖഭാവത്തിൽ നിന്നു മനസിലായി. മുപ്പതു സെന്റു സ്ഥലവും വീടും കൂടി തൊണ്ണൂറു ലക്ഷത്തിനു കാണുമോ എന്നായിരുന്നു സാറിനു സംശയം.
'വില അല്പം കൂടുതലാ, ഇല്ലേ' കുറുപ്പു സർ ആത്മഗതമെന്ന മട്ടിൽ പറഞ്ഞു.
'അല്ല സാറേ, ഒട്ടും കൂടുതലല്ല, ഇതിന്റിരട്ടി പറഞ്ഞാലും ഞങ്ങള് വാങ്ങും', അമ്മ മൂക്കു ചീറ്റി.

'സാറിനറിയോ', ജയകൃഷ്ണൻ തളത്തിലെ ഒരു തൂണിൽ തലോടിക്കൊണ്ടു പറഞ്ഞു.' എന്റെ അമ്മയുടെ തറവാടാണിത്. അമ്മ ജനിച്ചു വീണത് ഈ തെക്കേ മുറിയിലാണ്...'

പിന്നെ ചില സിനിമകളിലെ പോലെ പഴയ തറവാടിത്ത ഗൃഹാതുരത്വങ്ങൾ ജയകൃഷ്ണൻ അയവിറക്കി. കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്നത്രെ തറവാട്ടിലെ കാരണവന്മാർക്ക്. മുറ്റം നിറയെ പണിക്കാർ. മാനം മുട്ടെ നെൽക്കറ്റകൾ, ഒരിക്കലുമൊഴിയാത്ത പത്തായം തുടങ്ങി പലതും പലതും. ഒടുവിൽ എല്ലാം നശിച്ച് എൺപതുകളിൽ തറവാട് ഒരു ക്രിസ്ത്യാനിയ്ക്ക് വിൽക്കേണ്ടി വന്നു.

അഴിഞ്ഞുകിടന്ന മുണ്ടിന്റെ അറ്റം പുറംകാലുകൊണ്ടുയർത്തി ജയകൃഷ്ണൻ വലത്തെ കൈവിരൽ ചൂണ്ടി വാശിയോടെ പറഞ്ഞത്, സത്യം പറയട്ടേ, മോഹൻലാലിന്റെ ഏതോ ഒരു സിനിമയിലെ കഥാപാത്രത്തെ അനുകരിക്കുന്നതായാണ് എനിക്കു തോന്നിയത്.

'പത്തുനാൽപ്പതു വർഷം പരദേവതയ്ക്കും കാരണവന്മാർക്കും വിളക്കു വച്ചിട്ടില്ല. തറവാടു മുഴുവൻ അശുദ്ധമാക്കിക്കഴിഞ്ഞു ആ മാപ്പിളമാർ' ജയകൃഷ്ണൻ അലറി.

'ശുദ്ധം നോക്കാതെ പെരുമാറിക്കളഞ്ഞു സാറെ അവർ', അമ്മ പറഞ്ഞു.'  കിഴക്കുവശത്തുണ്ടായിരുന്ന കൂവളം കരിഞ്ഞുപോയതു കണ്ടില്ലേ ?
'സാറേ', 
മടക്കിക്കുത്തിയ മുണ്ടഴിച്ച് ജയകൃഷ്ണൻ കുറുപ്പുസാറിന്റെ നേരെ നിന്നു. ' എന്റെ മൂത്ത അമ്മാവന്റെ മകൻ ഗോപിച്ചേട്ടൻ ഇലക്ട്രീഷ്യനായിരുന്നു. തറവാടിന്റെ പുതിയ വയറിംഗ് നടത്തിയത് ചേട്ടനാണ്. പത്തിരുപതു വർഷം മുമ്പ്. ഗോപിച്ചേട്ടനാണ് വയറിംഗ് എന്നു കേട്ടപ്പോൾ അമ്മാവന് വലിയ ആഗ്രഹം, തറവാട് ഒന്നു കൂടി കാണാൻ. അങ്ങനെ ആശിച്ചു വന്നതാണ് പാവം. പടിഞ്ഞാറെ ചായ്പിൽ ഒന്നു കയറിയതാണ്. അമ്മാവന്റെ അയ്യോ പാവം വേഷമൊക്കെക്കണ്ട് മാപ്പിളയുടെ മരുമകൾ അലറിപ്പറഞ്ഞത്രെ, കിളവാ, ആരാ തന്നെ അകത്തേക്കു കയറ്റി വിട്ടത് ?  ഇറങ്ങിപ്പോടോ !

അമ്മാവൻ പാവം മറുത്തൊന്നും പറയാൻ നിൽക്കാതെ, ആരോടും ഒന്നും പറയാതെ ഇറങ്ങിയങ്ങു പോയി. ഗോപിച്ചേട്ടന് ആ സംഭവം വല്ലാതെയൊരു വിങ്ങലായി. ഒരു കള്ളനെ അല്ലെങ്കിൽ പിച്ചക്കാരനെ എന്ന പോലെയൊക്കെ സ്വന്തം അച്ഛനെ ഇറക്കിവിട്ട അപമാനത്തിനു മുന്നിൽ, എടാ എന്ന് തന്നെ മാപ്പിള വിളിക്കുന്ന സങ്കടം ഗോപിച്ചേട്ടന് ഒന്നുമല്ലാതായി. അന്നു തന്നെ ഗോപിച്ചേട്ടൻ എന്നെ വന്നു കണ്ടു. ഞാനന്ന് പ്ലസ് ടുവിനു പഠിക്കുവാണ്. എന്നോടു പറഞ്ഞു. എടാ നമുക്കാ തറവാട് എങ്ങനേലും മടക്കി വാങ്ങണം.എന്റെ അച്ഛന് ഒരു ദിവസമെങ്കിലും അതിനകത്തു കിടന്നുറങ്ങാൻ അവസരമുണ്ടാക്കണം', 
ജയകൃഷ്ണന്റെ കണ്ണു നിറഞ്ഞു. അമ്മ വിതുമ്പി.
'ഗോപിച്ചേട്ടൻ നാലു വർഷം മുമ്പ് ഒരാക്സിഡന്റിൽ പോയി. അമ്മാവന് കാൻസറാ. ഇന്നോ നാളെയോ എന്നു പറഞ്ഞാണ് കിടപ്പ്. ഇത്തവണ ലീവ് കഴിഞ്ഞ് മടങ്ങും മുമ്പ് അമ്മാവനെ ഇവിടെ താമസിപ്പിക്കുക എന്നതാണ് എന്റെ ആവശ്യം. അതിന്'- വലിയ കസ്റ്റമറാണെന്ന  ഭാവമുള്ള എല്ലാവരേയും പോലെ ജയകൃഷ്ണനും ആ ഡയലോഗിട്ടു- ' നിങ്ങൾ ലോൺ തന്നില്ലെങ്കിൽ വേറെ നൂറു ബാങ്കിണ്ടുവിടെ'.

അന്നു പക്ഷേ കുറുപ്പുസാർ തന്നെ ലോൺ പാസാക്കിച്ചെടുത്തു. എഴുപതു ലക്ഷം രൂപ ലോൺ. പത്തു വർഷ തിരിച്ചടവു കാലാവധി. മാസാമാസം അടയ്ക്കേണ്ടത് ഏകദേശം തൊണ്ണൂറായിരം രൂപ.

വീടുകയറിത്താമസത്തിന് ഞാനും കുറുപ്പു സാറും പോയിരുന്നു.വൈകീട്ടത്തെ പാർട്ടിക്കാണ് ഞങ്ങൾ പോയത്. ജയകൃഷ്ണൻ പറഞ്ഞിരുന്നു, ഉച്ചയ്ക്ക് ഉണക്ക സദ്യയേ ഉള്ളൂ, വൈകീട്ടാണ് യഥാർഥ മജ എന്ന്. ജയകൃഷ്ണൻ തന്നെ വണ്ടി അയച്ചു തന്നിരുന്നു. തീറ്റയും കുടിയുമെല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ കുറുപ്പു സാറിനൊരു ചമ്മൽ പോലെ. ഞാനിതാരോടെങ്കിലും പറയുമോ, കൈക്കൂലിയായി കള്ളു വാങ്ങിക്കുടിച്ചെന്ന് നാലുപേർ ധരിക്കുമോ എന്നെല്ലാമായിരുന്നു സാറിനു ഭയം.

'ഫോറിൻ സാധനം എങ്ങനെയിരിക്കും എന്നറിയാൻ ഒന്നു രുചിച്ചു നോക്കിയെന്നേയുള്ളൂ. ഞാനിങ്ങനെ ആരും വാങ്ങിത്തരുന്നത് മോന്താൻ നിക്കാറില്ല,' കുഴഞ്ഞ നാവിൽ കുറുപ്പു സാർ എന്നെ വിശ്വസിപ്പിക്കാൻ നോക്കി.

'എനിക്കറിയാം, സാർ തറവാടിയാ,' ഞാനന്ന് ആക്കിപ്പറഞ്ഞത് മയങ്ങിവീണു പോയ സാർ കേട്ടിരിക്കാൻ സാധ്യതയില്ല.

തുടർന്ന് ജയകൃഷ്ണന്റെ കല്യാണാലോചനകൾ നടക്കുകയും ആറുമാസത്തിനകം കല്യാണം നടക്കുകയും ചെയ്തതായാണ് ഓർമ.
കല്യാണത്തിനും ഞാൻ പോയിരുന്നു. തലേന്നത്തെ മദ്യസേവയിലും സജീവമായിരുന്നു. തുടർന്ന് ജയകൃഷ്നൻ ഭാര്യയും അമ്മയുമൊത്ത് ബാങ്കിലും വന്നിരുന്നു. സ്ത്രീധനമായി കിട്ടിയ ആഭരണങ്ങൾ സൂക്ഷിക്കാൻ ഒരു ലോക്കർ എടുക്കാനായിരുന്നു വന്നത്. പക്ഷേ ആഭരണങ്ങൾ കൂടുതൽ ദിവസം അവരുടെ ലോക്കറിൽ ഇരുന്നില്ല. ടൗണിനടുത്തു തന്നെ ഒരു സ്ഥലവും വീടും വാങ്ങാനുള്ള അഡ്വാൻസ് കൊടുക്കാനായി ആഭരണങ്ങൾ പണയപ്പെടുത്തി സ്വർണവായ്പയെടുത്തിരുന്നതിനാൽ ആഭരണങ്ങളെല്ലാം ബാങ്കിന്റെ ലോക്കറിലായി.

എട്ടു സെന്റ് സ്ഥലവും മൂവായിരത്തഞ്ഞൂറു സ്ക്വയർ ഫീറ്റ് വീടും  എൺപതു ലക്ഷം രൂപയ്ക്ക്. മുപ്പതുലക്ഷം അഡ്വാൻസ് കൊടുത്തു. ചുളുവിലയ്ക്ക് ഒത്തു  വന്നതുകൊണ്ടൂ മാത്രം എടുത്തതാണെന്നും അല്ലെങ്കിൽ തറവാടിന്റെ ലോൺ തീർത്തതിനു ശേഷം മാത്രമേ താൻ പുതിയ വീടിനെക്കുറിച്ചു ചിന്തിക്കുമായിരുന്നുള്ളൂ എന്നും ജയകൃഷ്ണൻ എന്നോടു പറഞ്ഞു. പുതിയ വീട് ലോണെടുക്കാതെ തന്നെ വാങ്ങാനാണു തന്റെ പദ്ധതിയെന്നും കൂടി ജയകൃഷ്ണൻ കൂട്ടിച്ചേർത്തു.
അങ്ങനെ കാര്യങ്ങൾ ഭംഗിയായി പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ജയകൃഷ്ണന്റേയും കൂടെ ഞങ്ങളുടേയും ജീവിതത്തിലേയ്ക്ക് പ്രശ്നങ്ങൾ കടന്നു വരുന്നത്.

ഒരു കസ്റ്റമർക്ക് ലോൺ തിരിച്ചടയ്ക്കാൻ പറ്റാതായാൽ വിഷമിച്ചു പോവുന്നത് ബാങ്ക് ജീവനക്കാർ കൂടിയാണ്. ലോൺ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റമറെയും വീട്ടുകാരെയും വിളിക്കുക, നേരിൽ കാണുക, സാദാ നോട്ടീസ്, രജിസ്റ്റേർഡ് നോട്ടീസ്, വക്കീൽ നോട്ടീസ്, സർഫേസി നോട്ടീസ് തുടങ്ങിയവ അയയ്ക്കുക എന്നീ കടമ്പകൾ കൂടാതെ ഉന്നതോദ്യഗസ്ഥരുമായുള്ള മീറ്റിംഗുകളിൽ എന്തുകൊണ്ടാണ് ലോൺ കിട്ടാക്കടമായതെന്നും റിക്കവറി എന്നു നടക്കുമെന്നും റിസ്കുകൾ എന്തൊക്കെയാണെന്നുമൊക്കെ അറിയിക്കേണ്ട ഉത്തരവാദിത്തവും ഉദ്യോഗസ്ഥർക്കാണ്.  

ഇതിനെല്ലാമുപരിയാണ് അക്കൗണ്ടബിലിറ്റി. ഏതെങ്കിലും കാരണത്താൽ ലോൺ കിട്ടാക്കടമായി എന്നു കരുതുക. അങ്ങനെ കിട്ടാക്കടമാകുന്നതിന് ആ ലോൺ പാസാക്കിയ ഉദ്യോഗസ്ഥരുടേയോ തുടർന്ന് ലോൺ അക്കൗണ്ടു കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടേയോ ഭാഗത്തുണ്ടായ വീഴ്ചകളാണ് അക്കൗണ്ടബിലിറ്റിയിൽ പരിശോധിക്കപ്പെടുന്നത്.  വീഴ്ചയൊന്നും സംഭവിച്ചില്ലെന്ന് ബോധിപ്പിക്കുന്ന ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. അതൊരു വലിയ ജോലിയുമാണ്.

ഇത്തരം തലവേദനകൾ ഉള്ളതുകൊണ്ട് ഒരു വായ്പ പോലും കിട്ടാക്കടമാവാതെ നോക്കാൻ ബാങ്കുദ്യോഗസ്ഥർ ശ്രദ്ധിക്കാറുണ്ട്.
രേഖകളിലൊന്നും ഒപ്പിട്ടിട്ടില്ലെങ്കിലും ( കേവലം ഗുമസ്തനായ ഞാൻ എങ്ങനെയാ ഒപ്പിടുക ?) ഞാനും കൂടി ഒപ്പിട്ടു കൊടുത്ത ലോണായതിനാൽ ഇടയ്ക്കിടെ ഞാൻ ജയകൃഷ്ണന്റെ അക്കൗണ്ട് എടുത്തു നോക്കുമായിരുന്നു.

ആദ്യവർഷം ലോൺ കൃത്യമായി അടഞ്ഞുപോയിരുന്നു. കഴിഞ്ഞ വർഷം മേയിൽ ആ മാസത്തെ അടവു വന്നില്ല. എനിക്കു പക്ഷേ ജയകൃഷ്ണനെ വിളിക്കേണ്ടി വന്നില്ല. അമ്മ നേരിട്ട് കൊണ്ടുവന്ന് കാഷായി അടയ്ക്കുകയാണു ചെയ്തത്. ജൂണിൽ ജയകൃഷ്ണൻ വാട്സപ്പിട്ടു. അവിടെ ഒരു ബിസിനസ് തുടങ്ങുവാണത്രെ. ഈ മാസം അടവു മുടങ്ങും, കുഴപ്പമില്ലല്ലോ എന്നു ചോദിച്ച്. പിഴപ്പലിശ, സിബിൽ എന്നൊക്കെ ഞാൻ പറഞ്ഞെങ്കിലും ജയകൃഷ്ണൻ അതൊന്നും കുഴപ്പമില്ല, വർഷാവസാനം ക്ലോസ് ചെയ്യേണ്ട ലോണല്ലേ എന്നു പറയുകയാണുണ്ടായത്.

ജൂണിലും ജൂലൈയിലും അടവു തെറ്റി. എന്റെ നെഞ്ചിടിപ്പു കൂടി. അപ്പോഴേയ്ക്കും കുറുപ്പു സാർ വിരമിച്ചിരുന്നു. പകരം വന്നത് പേടിത്തൊണ്ടനായ സിറിയക് സാറാണ്. ജയകൃഷ്ണനെ വാട്സപ്പിലും കിട്ടാതായി. ജയകൃഷ്ണൻ എസ് മേനോൻ എന്ന ഫേസ്ബുക്ക് ഐ ഡി വഴി മെസേജ് അയച്ചിട്ടും മറുപടിയൊന്നും കിട്ടാതായപ്പോൾ ഞാൻ ഒരു ദിവസം ജയകൃഷ്ണന്റെ തറവാട്ട് വീട്ടിലേയ്ക്കു പോയി.

എന്നെ കണ്ടതും അമ്മ, ജയകൃഷ്ണനില്ലേ എന്ന എന്റെ ചോദ്യം അവഗണിച്ച് എന്നെ അകത്തേയ്ക്കു ക്ഷണിച്ചു. 
ഞാനൊന്നു മടിച്ചു. ലോൺ തിരിച്ചടവ് ആവശ്യപ്പെട്ട് ഇടപാടുകാരുടെ വീടുകളിൽ പോവുമ്പോൾ, പ്രത്യേകിച്ച് തനിച്ചു പോവുമ്പോൾ, വീടിനകത്തു കയറരുത് എന്നതാണ് ഞങ്ങൾ ബാങ്കുകാർ പൊതുവായി പാലിച്ചു പോരുന്ന നിയമം. എന്താരോപണവും നമുക്കെതിരെ വരാമല്ലോ.

ആ ഒരു മുൻ കരുതലിൽ ഞാൻ, കുഴപ്പമില്ല ജയകൃഷ്ണനില്ലെങ്കിൽ പിന്നെ വരാം എന്നു പറഞ്ഞ് ഒഴിയാൻ നോക്കി.

അപ്പോഴേയ്ക്കും അമ്മ അകത്തെയ്ക്കു കയറിയിരുന്നു. വാതിലിന്റെ മറവിൽ നിന്ന് തല മാത്രം പുറത്തേയ്ക്കു കാണിച്ച് അവർ വീണ്ടുമെന്നെ അകത്തേയ്ക്കു ക്ഷണിച്ചു. ക്ഷണമല്ല, ഒരു യാചനയായിരുന്നു അത്.

മനസില്ലാ മനസോടെയാണ് ഞാൻ അകത്തേയ്ക്കു കടക്കാൻ തീരുമാനിച്ചത്. വാതിൽക്കൽ നിന്ന് ചെരിപ്പൂരുമ്പോൾ മതിലിനു സമീപം ആകാംക്ഷാഭരിതമായ രണ്ടു തലകൾ എത്തി നോക്കുന്നതു കാണാൻ കഴിഞ്ഞു.

എങ്ങനെ തുടങ്ങണം എന്ന സംശയത്തിലായിരുന്നു ഞാൻ. വന്നിരിക്കുന്നത് കിട്ടാക്കടം പിരിക്കുന്ന ഉദ്യോഗസ്ഥനായിട്ടല്ലല്ലോ. അവരും എന്നെ കണ്ടത് ഒരു ബാങ്കുദ്യോഗസ്ഥനായല്ല, മറിച്ച് ജയകൃഷ്ണന്റെ മനോജേട്ടനായിട്ടായിരുന്നു.
ലോണിന്റെ തിരിച്ചടവിന് ഒരു ആറുമാസം കൂടി അവധി കിട്ടില്ലേ എന്നായിരുന്നു ആദ്യമായി അവർക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോൾ തന്നെ മൂന്നുമാസം കുടിശ്ശികയായി എന്നു ഞാൻ പറഞ്ഞപ്പോൾ അടയ്ക്കാതിരുന്നാൽ എന്താവും എന്നായി അവർ.
മറ്റുവല്ലവരുമായിരുന്നെങ്കിൽ ഞാനെന്റെ റിക്കവറിക്കുപ്പായം ധരിക്കുമായിരുന്നു. ഇത് ജയകൃഷ്ണന്റെ അമ്മയായിപ്പോയി. 

തിരിച്ചടവ് ഇനിയും മുടങ്ങിയാൽ ബാങ്ക് ജപ്തി നടപടികളിലേയ്ക്കു കടക്കും എന്നു ഞാൻ തീർത്തു പറഞ്ഞു. എല്ലാ നടപടികളും തീർന്ന് നാലഞ്ചു മാസത്തിനകം സ്ഥലവും വീടും ലേലം ചെയ്യുകയും ചെയ്യും എന്നും ഞാൻ പറഞ്ഞുകളഞ്ഞു.
ചായയെടുക്കാം എന്നു  പറഞ്ഞ അവർ എന്റെ വർത്തമാനം കേട്ട് സോഅയിൽ ഇരുന്നു പോയി.

എന്നിട്ടവർ പറഞ്ഞതു കേട്ട് സത്യത്തിൽ എനിക്കു തല  കറങ്ങി എന്നു പറഞ്ഞാൽ ഒട്ടും കള്ളമല്ല.
ജയകൃഷ്ണൻ ഇപ്പോൾ അബുദബിയിൽ ജയിലിലാണത്രെ. രണ്ടു വർഷത്തേയ്ക്കാണു ശിക്ഷ. കൂടാതെ പിഴയുമുണ്ട്. കൂട്ടുകാരുമായി ചേർന്ന് ഒരു ബിസിനസ് തുടങ്ങാൻ പദ്ധതിയിട്ടു. ഏതോ നൂലാമാലകളിൽ കുടുങ്ങി എല്ലാം അവതാളത്തിലായി. കൊടുത്ത മൂന്നാലു ചെക്കുകൾ മടങ്ങിയതിനെ തുടർന്ന് ജയകൃഷ്ണൻ ജയിലിലുമായി.

എനിക്ക് കൂടുതൽ കേൾക്കാൻ മനസു വന്നില്ല.

തിരികെ ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോൾ സൈക്കിളിൽ ഒരാൾ പാഞ്ഞെത്തി. ഞാൻ ബാങ്കിലാണെന്ന് അയാൾക്കറിയാം. 

കല്യാണത്തലേന്നത്തെ പാർട്ടിയ്ക്ക് എനിക്ക് ഒഴിച്ചു തന്നത് അയാളാണത്രെ.

ജയകൃഷ്ണന്റെ ഇന്നത്തെ അവസ്ഥ നാട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ അറിയാം. പക്ഷേ ആരും സഹായിക്കാനില്ല. പുതുപ്പണം വെച്ചുള്ള ജയകൃഷ്ണന്റെ ആൾ ചമയൽ ആർക്കും പിടിച്ചിട്ടില്ല. ഭാര്യ വീട്ടുകാർക്കാവട്ടെ അത്ര സാമ്പത്തികവുമില്ല.
ലോൺ തീർക്കാനുള്ള തുക എത്രയെന്നാണ് അയാൾക്ക്  അറിയേണ്ടിയിരുന്നത്. ബാങ്കിനു ലഭിക്കേണ്ട അത്ര തുകയ്ക്കു തന്നെ വീടും പറമ്പും വാങ്ങാൻ ആളുണ്ടത്രെ.

പത്രപ്പരസ്യം വരും നോക്കിയാൽ മതി എന്നു പറഞ്ഞ് ഞാനന്ന് സമയം തെറ്റി വന്ന ഒരു ബസിൽ കയറി സ്ഥലം വിടുകയാണുണ്ടായത്.

നിക്സണാണ് ഗേറ്റു തുറന്ന് ആദ്യം കയറിയത്. 

കഴിഞ്ഞയിടെ തിരുവനന്തപുരത്ത് ഇതുപോലെ വീടു ജപ്തിയ്ക്കുള്ള നോട്ടീസൊട്ടിയ്ക്കാൻ ബാങ്കു ജീവനക്കാർ ചെന്നു എന്നാരോപിച്ച് വീട്ടമ്മയും മകളും തീ കൊളുത്തി മരിച്ച ഒരു സംഭവമുണ്ടായിരുന്നു. അതിനുശേഷം ഇതു പോലെ റിക്കവറിയുമായി ബന്ധപ്പെട്ടു പോവുമ്പോൾ ഞങ്ങൾ ബാങ്കുദ്യോഗസ്ഥർ വളരെ ശ്രദ്ധിക്കുമായിരുന്നു. 

നിക്സണു പിറകെ ഞാൻ കയറി. ഷാജി വണ്ടിയിൽ തന്നെ ഇരുന്നു. താനും വണ്ടിയിൽ ഇരുന്നാൽ പോരേ എന്നു സിറിയക് സാർ പറഞ്ഞുനോക്കിയെങ്കിലും നിക്സൺ സമ്മതിച്ചില്ല. നോട്ടീസ് ഒട്ടിച്ച് ബ്രാഞ്ചു മാനേജരും റിക്കവറി ഓഫീസറും നിൽക്കുന്ന ഫോട്ടോയെടുത്ത് ഫയൽ ചെയ്യേണ്ടതാണ്. ഫോട്ടോ ഇല്ലെങ്കിൽ പിന്നീട് പ്രശ്നമാവും.

പേടിച്ചു പേടിച്ചാണ് സിറിയക് സാർ മുറ്റത്തേക്കു കടന്നത്. ഞാൻ കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്ന് അമ്മ പുറത്തേക്കു വന്നു.
  
ജയകൃഷ്ണന്റെ അമ്മയാണെന്ന് ഞാൻ സിറിയക് സാറിനെ പരിചയപ്പെടുത്തി. സാർ അവരെ തൊഴുതു. സാറിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

'അമ്മേ, ഞങ്ങടെ ജോലീടെ ഭാഗമാണ് ഇതെല്ലാം. ജയകൃഷ്ണനോടോ അമ്മയോടോ ഞങ്ങൾക്ക് ഒരു വിരോധോമില്ല. ഈ അവസ്ഥയിൽ വല്ലാത്ത സങ്കടോമൊണ്ട്. ചെയ്യാതിരിക്കാൻ പറ്റാത്തതു കൊണ്ടു മാത്രാ ഈ നോട്ടീസ് ഒട്ടിക്കണെ. ഞങ്ങള് മടങ്ങിയാലൊടനെ അമ്മ ഇതങ്ങ് പറിച്ച് കളഞ്ഞോളൂ. ആരും ചോദിക്കില്ല്യ.' സിറിയക് സാർ ഇപ്പോൾ കരഞ്ഞേക്കുമെന്നു തോന്നിപ്പോയി എനിക്ക്.

അമ്മയും കൈകൂപ്പി. പിന്നെ മന്ത്രിക്കുന്നതു പോലെ ചോദിച്ചു: "അപ്പോൾ ലേലം ഒഴിവാക്കാൻ പറ്റൂല്ലേ?'

'അല്ലമ്മേ, ലേലം നടത്തുന്ന ദിവസം വരെ നിങ്ങൾക്ക് പൈസയടച്ച് എല്ലാ നടപടികളും ഒഴിവാക്കാനുള്ള സാവകാശമുണ്ട്.

'അതു നടക്കൂല്ല സാറേ, അവൻ ഇനി വരാൻ രണ്ടു വർഷം കഴിയും'.

ഞങ്ങൾ നിസഹായർ എന്ന മട്ടിൽ നിന്നു. അതിനിടെ നിക്സൺ ചുമരിൽ നോട്ടീസ് ഒട്ടിച്ചു കഴിഞ്ഞിരുന്നു. പേടിച്ചു പേടിച്ച് സിറിയക് സാറും നെഞ്ചുവിരിച്ച് നിക്സണും നോട്ടീസിനടുത്തു നിന്നതിന്റെ ഫോട്ടോ പല കോണുകളിൽ ഞാൻ പെട്ടന്നു തന്നെ എടുത്തു. നോട്ടീസിന്റെ മാത്രം ഒരു ഫോട്ടോ ക്ലോസപ്പിലും എടുത്തു. എല്ലാം ഉടനടി തന്നെ നിക്സണും സിറിയക് സാറിനും വാട്സപ്പും ചെയ്തു.

ഫോട്ടൊ കിട്ടിയപ്പോഴുണ്ടായ ആശ്വാസത്തിൽ  സിറിയക് സാറിന്റെ മുഖം ചുവന്നു. യാത്ര ചോദിക്കാൻ തുടങ്ങിയപ്പോൾ ജയകൃഷ്ണന്റെ അമ്മ തൊണ്ടയനക്കി.

'സാറെ ഒരപേക്ഷയുണ്ട്, എന്നെ സഹായിക്കണം'.

'എന്താണ്? അമ്മ പറയൂ, ഞങ്ങൾക്കാവുന്ന എന്തുംചെയ്തു തരാം', സിറിയക് സാർ വികാരവിവശനായി.

'ഒന്നേയുള്ളൂ സാറെ,' അവർ മുഖം തുടച്ചു. ' വസ്തു ലേലം ചെയ്യണത് വല്ല മാപ്പിളമാർക്കും ആവരുത്, നല്ല തറവാടികൾക്കേ കൊടുക്കാവൂള്ള്'.

****
തന്റെ ആദ്യ റിക്കവറി സംരംഭം സമാധാനപരമായി കലാശിച്ചതിന്റെ സന്തോഷത്തിൽ വണ്ടി വഴിയിൽ കണ്ട ഒരു ബാറിലേയ്ക്കു വളയ്ക്കാൻ സിറിയക് സാർ ആവശ്യപ്പെട്ടു.

എന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു വീടിന്റെ കയറിത്താമസത്തിനും ഇറക്കിവിടാനുള്ള നോട്ടീസൊട്ടിക്കുന്നതിനും മദ്യം കഴിക്കാൻ എനിക്ക് അവസരം ലഭിച്ചതെന്ന് ഞാനപ്പോൾ ഓർത്തുപോയി.

എനിക്കു വല്ലാതെ സങ്കടം വന്നു.

എന്നാൽ 'അവർ തറവാടികളാ നിക്സാ. തെറിവിളീം കൂട്ടക്കരച്ചിലുമൊക്കെ പ്രതീക്ഷിച്ചതാ ഞാൻ. എന്നാലോ, വീട് നല്ല തറവാടികൾക്ക് കൊടുക്കണമെന്ന ഒറ്റ ഡിമാന്റല്ലേ അവരു വെച്ചൊള്ളൂ. യഥാർഥ തറവാടികളാ അവർ നിക്സാ' എന്ന് ആദ്യ പെഗ് തീർന്ന ഗ്യാപ്പിൽ സിറിയക് സാർ പറഞ്ഞതു കേട്ട് എന്റെ സങ്കടമൊക്കെ മറന്ന് ഞാൻ പൊട്ടിച്ചിരിച്ചു പോവുകയാണ് ഉണ്ടായത്.
******        ******          ******        

മുനിസിപ്പൽ ന്യൂസ് - സെപ്റ്റംബർ 2019         



Sunday, August 18, 2019

തെരഞ്ഞെടുപ്പു പരിഷ്കരണം


പുലർച്ചയ്ക്കു കാണുന്ന സ്വപ്നങ്ങൾ ഫലിക്കും എന്ന വിശ്വാസമുള്ള ആളല്ല ഞാൻ. അങ്ങനെ കണ്ട ഒട്ടനവധി രസികൻ,  ശൃംഗാരസ്വപ്നങ്ങളിൽ ഒന്നു പോലും ഫലിക്കാത്തതിന്റെ കൊതിക്കെറുവാണ് ഈ വിശ്വാസരാഹിത്യത്തിനു കാരണം എന്ന് കൂട്ടിക്കോളൂ. ഇങ്ങനെ ചെറുപ്പത്തിൽ തന്നെ പുലർച്ച സ്വപ്നങ്ങളോട് കടുത്ത അവിശ്വാസം പുലർത്തി വന്ന ഞാൻ കഴിഞ്ഞയാഴ്ച പുലർച്ചയ്ക്ക് ഒരു കടും സ്വപ്നം കണ്ടു. എങ്ങനെയെങ്കിലും നടന്നു കിട്ടണേ എന്നതിൽ നിന്ന്, ഒരിക്കലും നടക്കരുതേ എന്നു ഞാൻ പ്രാർത്ഥിച്ചു പോയ ഒരു വികൃത സ്വപ്നം.

കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കണ്ടത്‌. കരകവിഞ്ഞൊഴുകുന്ന മീനച്ചിൽ നേരം വെളുക്കുമ്പോഴേയ്ക്കും വീടിനകത്തെത്തിയേക്കുമോ എന്ന ആധിയിലായിരുന്നു രാത്രി ഉറങ്ങാൻ കിടന്നത്. ഉറക്കമുണ്ടോ വരുന്നു ! ഒരോ മണിക്കൂറും എഴുന്നേറ്റ് വെള്ളം ഗെയ്റ്റുകടന്ന് പോർച്ചിലെത്തിയോ എന്നു നോക്കണ്ടതുണ്ടായിരുന്നു. തുടർന്ന് വെള്ളത്തിന്റെ അളവു നോക്കാൻ മുത്തമകനെ ഏൽപിച്ച് ഉറക്കം കിട്ടിയപ്പോൾ പുലർച്ചെ മൂന്നരയായി. 

ആ ഉറക്കത്തിന്റെ അവസാന പാദത്തിലാണ് ഈ ബീഭത്സ സ്വപ്നം ദംഷ്ട്രകൾ കാട്ടി എന്റെ മുന്നിലെത്തുന്നത്.

ടൈറ്റിലോടെ തുടങ്ങുന്ന ഒരു സ്വപ്നം ജീവിതത്തിലാദ്യമാണ് ഞാൻ കാണുന്നത്. Govt. moots major changes in election process എന്ന, ഹിന്ദു പത്രത്തിലെ തലക്കെട്ടാണ് സ്വപ്നത്തിൽ ആദ്യം ഞാൻ കണ്ടത് (ബ്ലാക് ആൻഡ് വൈറ്റായിരുന്നു സ്വപ്നം എന്നതും സാന്ദർഭികമായി പറയട്ടേ )

അതായത്, തെരഞ്ഞെടുപ്പു പ്രക്രിയയിൽ സർക്കാർ പ്രധാന മാറ്റങ്ങൾ നിർദ്ദേശിച്ചത്രെ. 2028 ലെ വാർത്തയാണു കേട്ടോ.  എന്റെ പതിവു രീതിയനുസരിച്ച് വാർത്ത വായിക്കുന്നതിനു മുൻപായി വാർത്തയിലെ ബോക്സ് ഐറ്റങ്ങൾ വായിക്കുന്ന രീതി ഞാൻ സ്വപ്നത്തിലും പിന്തുടർന്നു.

ആദ്യത്തെ ബോക്സ് നിലവിലെ രീതി വിവരിക്കുന്നതായിരുന്നു.

2019 വരെ നിലവിലുണ്ടായിരുന്ന വോട്ടിംഗ് മെഷീൻ പരിപാടി പിൻവലിച്ച് 2025 ൽ അവതരിപ്പിച്ച 'ശബ്ദവോട്ട്' എല്ലാ പാർട്ടികളും സഹർഷം സ്വാഗതം ചെയ്തിരുന്നത്രെ. അതെന്താണെന്നറിയാൻ ഞാൻ താഴോട്ടു വായിച്ചു.

വളരെ ലളിതമാണ് 'ശബ്ദ വോട്ട്'. ഒരു നിയോജകമണ്ഡലത്തിലെ ശബ്ദവോട്ടിൽ പങ്കെടുക്കാൻ താൽപര്യമുള്ള സമ്മതിദായകർ തെരഞ്ഞെടുപ്പു ദിവസം, മുൻകൂട്ടി നിശ്ചയിച്ച മൈതാനത്ത് എത്തിച്ചേരുക. ഇലക്ഷൻ കമ്മീഷന്റെ ഉദ്യോഗസ്ഥർ ബിഗ്സ്ക്രീനിൽ ഓരോരോ സ്ഥാനാർത്ഥികളുടെ പേരുകൾ എഴുതിക്കാണിക്കും. തങ്ങളുടെ സ്ഥാനാർത്ഥിയുടെ പേര് എഴുതിക്കാണിക്കുന്ന വേളയിൽ സമ്മതിദായകർ കഴിയാവുന്നത്ര ഉച്ചത്തിൽ "യേസ് " എന്നലറണം.  ഉദ്യോഗസ്ഥർ ഈ അലർച്ച തങ്ങളുടെ പക്കലുള്ള ശബ്ദമാപിനിയിൽ രേഖപ്പെടുത്തും. ശബ്ദമാപിനിയിൽ ഏറ്റവുമധികം പോയിൻറ് രേഖപ്പെടുത്തപ്പെട്ട സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കും.

എത്ര സിംപിൾ ! എല്ലാം നിമിഷങ്ങൾ കൊണ്ടു കഴിയും. ഏതോ പരസ്യം പോലെ ചെലവോ തുച്ഛം, ഗുണമോ മെച്ചം !

എല്ലാ രാഷ്ട്രീയ കക്ഷികളും ഈ പുതിയ മാറ്റത്തെ സ്വാഗതം ചെയ്തത്രെ. എത്ര കോടി രൂപയാണ് പൊതുഖജനാവിന് ലാഭമുണ്ടാവുന്നത്. എത്ര സുതാര്യമാണു കാര്യങ്ങൾ. 

ചേർത്തല എൻ എസ് എസിൽ പഠിക്കുന്ന കാലത്ത് കോളേജിലുണ്ടായിരുന്ന മൂന്നാല് എ ബി വി പി ക്കാരെ ഞാൻ ഓർത്തു പോയി. 'ബോലൊ ഭാരത് മത്താ ക്കി' എന്നവർ അലറിയാൽ നൂറ് കെ എസ് യു ക്കാരോ പത്തിരുപത് എസ് എഫ് ഐ ക്കാരോ സിന്ദാബാദ് വിളിക്കുന്നതിനു തുല്യമാണ്.

അക്കൂട്ടത്തിലെ ആരെങ്കിലും യേസ് വിളിക്കാൻ പോയൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും ഉറപ്പാ. ആ ഒരു ആശങ്കയോടെ നിലവിലെ കക്ഷിനില പറയുന്ന അടുത്ത ബോക്സിലേക്കു ഞാൻ പോയി.

ഇന്ത്യ മൊത്തമെടുത്താൽ ഏതാണ്ട് ഇപ്പോഴത്തെ പോലെ തന്നെയാണ് കാര്യങ്ങൾ. കോൺഗ്രസിന് അറുപത് സീറ്റായിട്ടുണ്ട്. സി പി എം - 10, സി പി ഐ - 6. ഇടതിന് ആകെ 16. 2019 ൽ വോട്ടിംഗ് മെഷീൻ വഴി വെറും ആറേ ഉണ്ടായിരുന്നുള്ളൂ എന്നോർക്കണം. 

അപ്പോൾ കേരളം തൂത്തുവാരിക്കാണുമായിരിക്കും  ഇടത്, ഞാൻ ഊഹിച്ചു. എന്നിട്ട് നെഞ്ചിടിപ്പോടെ കേരളത്തിന്റെ 2025 ലെ ഫലം നോക്കി.

അമ്മേ ! ഒരേ സമയം വല്ലാത്ത സന്തോഷവും സങ്കടവും തോന്നി. ഫലം എന്താണെന്നോ, 19-1. അവര് അക്കൗണ്ട് തുറന്നില്ലാ എന്ന പെരുത്ത സന്തോഷം, എന്നാലോ, ശബ്ദവോട്ടു വന്നിട്ടും LDF നു സീറ്റു കൂടാത്തതിൽ സങ്കടവും.

കണ്ടില്ലേ, ഫലം 2019 പോലെ തന്നെ. എന്നാലോ, ഒരു കുഞ്ഞുമാറ്റമുണ്ട്, LDF ന്റെ മണ്ഡലം മാറി.

ആലപ്പുഴയ്ക്കു പകരം ഏതാ ജയിച്ചതെന്നറിയാമോ ? കണ്ണൂരോ വടകരയോ ഒന്നുമല്ല. പറയട്ടേ, ഞെട്ടരുത്. LDF നു കിട്ടിയ ആ ഏക സീറ്റ്, സുഹൃത്തുക്കളേ മലപ്പുറമായിരുന്നു.

ഇതെങ്ങനെ എന്നല്ലേ? എനിക്കും സംശയമായി. അതെങ്ങനെ ? അട്ടിമറി സീറ്റുകൾ എന്ന അടുത്ത ബോക്സിൽ ഉത്തരമുണ്ടായിരുന്നു. മലപ്പുറത്ത് പതിവുപോലെ മുസ്ലീം ലീഗ് അനുഭാവികളായിരുന്നു ഭൂരിപക്ഷവും. പക്ഷേ സ്ക്രീനിൽ LDF സ്ഥാനാർത്ഥിയുടെ പേര് തെളിഞ്ഞതും യൂത്ത് ലീഗുകാർ കൂവി വിളിക്കാൻ തുടങ്ങിയത്രെ. പൊരിഞ്ഞ കൂവലായിരുന്നു. കുറെ സമ്മതിദായകരുടെ കർണപുടത്തിനു നാശം പോലും നേരിട്ടു.

കൂവലിന്റെ ഫലമായി LDF സ്ഥാനാർത്ഥിക്കാണ് ശബ്ദമാപിനി ഏറ്റവും കൂടുതൽ പോയിന്റ് കൊടുത്തത്. ഫലമോ, വയനാട്ടിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം വോട്ടു നേടിയ സ്ഥാനാർത്ഥി മലപ്പുറത്തെ LDF കാരനായി.

കണ്ണൂർ നിന്ന് കള്ളവോട്ടു കൊണ്ടാണ് LDF ജയിച്ചതെന്നൊക്കെ യൂത്ത്ലീഗുകാർ പറയാൻ നോക്കിയെങ്കിലും ഇലക്ഷൻ കമ്മീഷൻ അതൊക്കെ തള്ളി LDF സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയാണുണ്ടായത്.

മറ്റേ ജയ് ബോലോക്കാരനൊക്കെ UDF നു വേണ്ടി അലറിയിരുന്നു എന്നതും എനിക്കു ബോധ്യപ്പെട്ടു. ചുമ്മാതെ കിട്ടിയതല്ല 19.

ഇലക്ഷൻ അക്രമം ഭയന്ന് തങ്ങളുടെ 'കുലസ്ത്രീ-പുരുഷ രായ' വോട്ടർമാർ കൂടുതലായി പങ്കെടുക്കാത്തതും, പങ്കെടുത്തവർ തന്നെ ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്കുള്ള തെരെഞ്ഞെടുപ്പു പ്രക്രിയയെ ഒരു നാമജപം എന്ന രീതിയിൽ ദൈവീകമായ കണ്ടതുകൊണ്ടാണ് ശബ്ദമാപിനിയിൽ കൂടുതൽ പോയിന്റ് തങ്ങൾക്കു കിട്ടാതെ പോയതെന്ന് ഒരു 'ജി'യുടെ പ്രസ്താവന മറ്റൊരു ബോക്സിൽ വായിക്കാൻ സാധിച്ചു.

പുതിയ സമ്പ്രദായത്തെ അംഗീകരിച്ച പാർട്ടികൾ ഏതൊക്കെ എതിർത്തവ ഏതൊക്കെ എന്നതായിരുന്നു അടുത്ത ബോക്സ്. ഇലക്ഷനു മുമ്പ് ഏതാണ്ട് എല്ലാവർക്കും എതിർപ്പായിരുന്നു. എന്നാൽ ഇലക്ഷൻ കഴിഞ്ഞതും എല്ലാവരും അനുകൂലമായി.

എങ്ങനെ ആവാതിരിക്കും? പുതിയ രീതിയായപ്പോൾ കോൺഗ്രസിന് സീറ്റ് കൂടി. ഇടതുപാർട്ടികൾക്ക് കൂടി എന്നു മാത്രമല്ല ഇതുവരെ എം പിമാരുണ്ടാവാത്ത മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സാന്നിധ്യം തെളിയിക്കാൻ സാധിച്ചു.

ഇത്രയൊക്കെ വായിച്ചപ്പോൾ, ഇനി ഇതിലുമധികം എന്തു മാറ്റമാണ് സർക്കാർ കൊണ്ടുവരുന്നതെന്ന ആകാംക്ഷയായി എനിക്ക്.

ഞാനങ്ങനെ പ്രധാന വാർത്തയിലേക്കു തിരിഞ്ഞു. നിർദ്ദേശിച്ചിരിക്കുന്ന മാറ്റം വളരെ വളരെ സിംപിളാണ്. ഇപ്പോൾ ഓരോ നിയോജകമണ്ഡലത്തിലും ശബ്ദവോട്ട് നടത്തുന്നുണ്ടല്ലോ. അതിനും സത്യത്തിൽ ഭാരിച്ച ചെലവുണ്ട്. ഉദ്യോഗസ്ഥർ ഓരോ സ്ഥലത്തുമെത്തണം. ബിഗ് സ്ക്രീനുകൾ, ശബ്ദമാപിനികൾ തുടങ്ങിയവ ഒട്ടനവധി വേണം. എത്രയോ ജനം യാത്ര ചെയ്ത് ജോലിയും കളഞ്ഞെത്തണം. ഇതൊക്കെ ചെയ്താലോ,  അവസാനം ഒരു സ്ഥാനാർത്ഥി തെരഞ്ഞെടുക്കപ്പെടും. ഈയൊരു ചെറിയ കാര്യത്തിന് ഇത്രയൊക്കെ സന്നാഹം വേണോ ? എന്തൊരു നാഷണൽ വേസ്റ്റ് ...!!!

ഈ രീതിയ്ക്കു പകരം സർക്കാർ മുന്നോട്ടു വെക്കുന്നത് വളരെ വളരെ സിംപിളാണ്. എല്ലാ നിയോജക മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് ഡൽഹിയിലെ ഒരു മൈതാനത്ത് ശബ്ദവോട്ടായി നടത്തുക. ഡൽഹിയിലെ ശബ്ദവോട്ടിൽ ആരൊക്കെ പങ്കെടുക്കണം, ഒറ്റ ദിവസമായിട്ടു നടത്തണോ  എന്നതിനെക്കുറിച്ചൊക്കെ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള ലിങ്കും വാർത്തയിലുണ്ടായിരുന്നു.

പുതിയ നിർദ്ദേശത്തെക്കുറിച്ച് രാഷ്ട്രീയപ്പാർട്ടികളുടെ അഭിപ്രായം എന്ന ബോക്സിലേക്കു പോവാൻ തുടങ്ങുന്ന എന്നെ "അപ്പാ അപ്പാ വെള്ളം പോർച്ചുവരെയെത്തി, വേഗം പോകാം എഴുന്നേൽക്ക്" എന്ന മൂത്ത മകന്റെ അലർച്ച ഞെട്ടിയെഴുന്നേൽപിച്ചു.

സ്വപ്നത്തിൽ നിന്നു വിട്ടു പോരാൻ ഒന്നു രണ്ടു മിനിറ്റെടുത്തു. വെളളം പോർച്ചിലെത്തിയത്രെ ! എനിക്ക് ഒട്ടും ഭയം തോന്നിയില്ല. ആകെ മുങ്ങാൻ പോകുന്നവന് കാൽ നനയുന്നതിനെന്തിനാ ഭയം?

ആകെ മുങ്ങിപ്പോയേക്കുമായിരുന്ന എന്നെ സ്വപ്നത്തിൽ നിന്നുയർത്തി പോർച്ചുവരെ മാത്രമെത്തിയ വെള്ളം കാണിച്ചു തന്നതിന് ഞാൻ മൂത്തവനെ കെട്ടിപ്പിടിച്ചു.. 

എന്നാൽ, വെള്ളം ഗെയ്റ്റുവരെയെത്തിയപ്പോൾ തന്നെ പലപല ഫോൺവിളികളും ഫേസ്ബുക് സഹായം തേടലുകളും വാർത്തകൾ കാണലുമൊക്കെയായി പേടിച്ചു വിരണ്ട് പാഞ്ഞുപറിച്ചു നടന്ന ഞാൻ, വെള്ളം പോർച്ചിലെത്തിയിട്ടും പരിഭ്രമമൊന്നും കാട്ടാതെയിരിക്കുന്നതിന്റെ കൺഫ്യൂഷനിലായിരുന്നു അവൻ, ആ ഭാവി സമ്മതിദായകൻ !

Sunday, July 7, 2019

തങ്കച്ചന്റെ പഴംതീറ്റ





എന്റെ വീട്ടിൽ മാത്രമല്ല ചുറ്റുവട്ടത്തുണ്ടായിരുന്ന വീട്ടുകാരുമൊക്കെ പാൽ വാങ്ങിയിരുന്നത് നാലാംപുരക്കൽ വീട്ടിൽ നിന്നായിരുന്നു.

1979-80 കാലമാണ്. ചേച്ചിയായിരിക്കും പാലു വാങ്ങാൻ പോവുക. ചിലപ്പോൾ ഞാനും കൂടെ പോകും.

വലിയ പൂട്ടലിന് നാലാംപുരക്കൽ വീട്ടിൽ അവരുടെ ബന്ധത്തിലുള്ള കുട്ടികൾ  അവധി ആഘോഷിക്കാൻ വരാറുണ്ടായിരുന്നു. തങ്കമ്മ, തങ്കച്ചൻ, സാന്റപ്പൻ, മ്യാഴ്സി, സെബാസ്റ്റൻ, ജോൺസൺ തുടങ്ങിയ പേരുകൾ ഓർക്കുന്നു

അതിൽ തങ്കച്ചനെയാണ് വ്യക്തമായി ഓർക്കുന്നതും ഇന്നത്തെ കുറിപ്പിൽ പ്രതിപാദിക്കുന്നതും.

ഞങ്ങളുടെ പറമ്പിൽ അച്ഛൻ ധാരാളം ഞാലിപ്പൂവൻ വാഴകൾ നടുമായിരുന്നു. മിക്കവാറുമൊക്കെ ഒരു മാസം നാലും അഞ്ചും കുലകൾ കിട്ടുമായിരുന്നു.

കുലകൾ എന്നൊക്കെ പറയുമ്പോൾ അമിത പ്രതീക്ഷയൊന്നും വേണ്ട. കുഞ്ഞു പിള്ളേര്ടെ ശുണ്ണിയെക്കാൾ അൽപം വലിയ പഴങ്ങളുള്ള അഞ്ചാറു പടല കാണും. അതാണ് കുല. കിഴക്കൻ നാടുകളിലെ പോലെ ഒരാൾ പൊക്കത്തിലുള്ള കുലകളൊന്നും ചേർത്തല താലൂക്കിലെ ചൊരിമണലിൽ അന്നു പ്രതീക്ഷിക്കാൻ പറ്റില്ലായിരുന്നല്ലോ.

ഏതായാലും ഒന്നിൽ പഠിക്കുന്ന ഞാൻ പോലും ഒറ്റയിരിപ്പിന് രണ്ടു പടല പഴം തിന്നിരുന്നു എന്നു പറഞ്ഞാൽ കാര്യം മനസിലാവും.

ഇങ്ങനെയുള്ള ഒരു വലിയപൂട്ടലിന് തങ്കച്ചൻ വന്നപ്പോൾ പാലു വാങ്ങാൻ ഞങ്ങൾ അങ്ങോട്ടേക്കു പോവണ്ട എന്നായി. രാവിലെ ആറരയ്ക്ക് പ്രാദേശിക വാർത്തകൾ നടന്നുകൊണ്ടിരിക്കുമ്പോൾ പാലുമായി തങ്കച്ചൻ എത്തും.

പാൽപാത്രം വാങ്ങി അമ്മ പാൽ ഞങ്ങളുടെ പാത്രത്തിലേക്ക് ഒഴിക്കുന്ന ഇടവേളയിലാണ് അടുക്കളയിൽ തൂക്കിയിട്ടിരിക്കുന്ന പഴക്കുല തങ്കച്ചൻ കാണുക. 

താഴത്തെ പടലകൾ പഴുത്തു തുടങ്ങിക്കാണും.

മടിച്ചു മടിച്ച് തങ്കച്ചൻ ചോദിക്കും : കൊച്ചമ്മേ ഒര് പഴം തരായാ?

അമ്മ ശരി കൊട് എന്ന മട്ടിൽ തലയാട്ടുന്നതും ഞാൻ ജനൽപ്പടി കയറി ഒരു പഴമുരിഞ്ഞ് തങ്കച്ചനു കൊടുക്കും.

തങ്കച്ചനത് തൊലി കളയാതെ തിന്നും. 

ഞാനും ചേച്ചിയും അതിശയത്തോടെ നോക്കും.

'ഇനീം തൊലി കളയാതെ തിന്നണത് കാണണാ ?' തങ്കച്ചൻ ചോദിക്കും.

ഞങ്ങൾക്കു തീർച്ചയായിട്ടും കാണണമല്ലോ. ഞാനും ചേച്ചിയും മത്സരിച്ച് പഴങ്ങൾ ഉരിഞ്ഞു കൊടുക്കും. തങ്കച്ചൻ തൊലി കളയാതെ തിന്ന് അമ്പരപ്പിക്കും.

കുലയിലെ പഴുത്ത പഴങ്ങൾ തീരുമ്പോഴായിരിക്കും മിക്കവാറും ഈ പ്രക്രിയ അവസാനിക്കുക.

തൊലി കളയാതെ പഴം തിന്നു കാണിച്ച് ഞങ്ങളെ സന്തോഷിപ്പിച്ചതിന് ഒരു പ്രത്യുപകാരം എന്ന മട്ടിൽ അമ്മ ചിലപ്പോഴൊക്കെ തങ്കച്ചന് വാഴയിലയിൽ ഒന്നു രണ്ടു ദോശകൾ കൊടുക്കും.

'വാഴയില തിന്നല്ലേ തങ്കച്ചാ' എന്ന് തമാശയും പറയും അമ്മ.

തങ്കച്ചൻ വാഴയില തിന്നു കണ്ടിട്ടില്ല!

ചേച്ചിയുടെ ക്ലാസിലായിരുന്നു തങ്കച്ചനും. തോറ്റ് എത്തിയതാണ്.

"പശുക്കൾടെ കൂടെ കൂടി തങ്കച്ചനും പശുക്കൾ ടെ സ്വഭാവമായി', ചേച്ചി പറയും. അതിനു മറ്റൊരു കാരണവുമുണ്ട്. തങ്കച്ചൻ പശുക്കൾക്കുള്ള പിണ്ണാക്കും തിന്നാറുണ്ടത്രെ. മറ്റു കുട്ടികൾ പറഞ്ഞറിഞ്ഞതാണ്.

എത്ര ദാരിദ്യമുണ്ടെങ്കിലും നമ്മളാരെങ്കിലും തൊലി കളയാതെ പഴം തിന്നുമോ ? അതുപോലെ പിണ്ണാക്കു തിന്നുമോ ? ചേച്ചി എന്നോടു പറയുമായിരുന്നു. ഇത് തങ്കച്ചന് പശുക്കളുടെ സ്വഭാവം വന്നു പോയതു തന്നെയാണ്. ചേച്ചി തീർച്ചപ്പെടുത്തി.

"പഴം തിന്നണ കാര്യം പള്ളുക്കൂടത്തി ചെന്ന് പറയല്ലും കേട്ടാ ശാമേ' എന്ന് ചേച്ചിയോട് തങ്കച്ചൻ അപേക്ഷിച്ചിരുന്നു.

കാലം പോയി. ഒന്നിൽ നിന്ന് ഞാൻ അഞ്ചിലായി. ചേച്ചി പ്രീഡിഗ്രി. തങ്കച്ചൻ എട്ടിലോ മറ്റോ പഠനം നിറുത്തി. വലിയ പൂട്ടലിനുള്ള തങ്കച്ചന്റെ വരവും അതിനിടെ നിന്നു പോയിരുന്നു. 

അഞ്ചിലായ എന്നെ തുറവൂർ സ്കൂളിൽ നിന്ന്, കൂടുതൽ നന്നായി പഠിക്കാനായി TD സ്കൂളിൽ ചേർത്തു. 

രണ്ടു മൂന്നു കിലോമീറ്റർ നടന്നാണു പോവേണ്ടത്. ഒരു ദിവസം സ്കൂൾ വിട്ടു വരുന്ന വഴി റോഡരികിലെ തോട്ടിൽ നിന്നു മീൻ പിടിക്കുന്ന തങ്കച്ചനെ കണ്ടു.

എനിക്ക് ആശ്ചര്യമായി. അതിലേറെ സന്തോഷവുമായി.

വീട്ടിൽ നിക്കറിട്ടു വന്നിരുന്ന തങ്കച്ചൻ ഇപ്പോൾ ലുങ്കിയുടുത്ത്, ഊശാന്താടിയൊക്കെയായി ചുണ്ടത്തൊരു ബീഡിയും പുകച്ച് നിൽക്കുന്നതു കണ്ടാണ് ആശ്ചര്യമായത്.

തങ്കച്ചൻ എന്നെ കണ്ടപ്പോൾ ചിരിച്ചു. 'അമുത്തേ, ഞങ്ങളെയക്കെ അറിയുവാ ?'

'തങ്കച്ചനെ എനിക്കറിയാം', ബീഡിപ്പുക ആസ്വദിച്ച് ഞാൻ പറഞ്ഞു. ' തങ്കച്ചനെന്താ ഇപ്പൊ വീട്ടിൽ വരാത്തേ ? വല്യപൂട്ടലിന് വരുവോ?' ഞാൻ ചോദിച്ചു.

'എന്റെ പട്ത്തോക്കെ പണ്ടേ കഴിഞ്ഞില്ലേ. എനിക്കിപ്പ മുഴുവൻ സമയോം പൂട്ടലാണ്'.

പിന്നെ എന്നോട് നിശബ്ദനാകാൻ ആംഗ്യം കാട്ടി തങ്കച്ചൻ ചൂണ്ട വലിച്ചു. ഉഗ്രനൊരു വരാൽ ! കൂട തുറന്നു കാട്ടിയപ്പോഴാണ്, കൂടയിൽ ധാരാളം അണ്ടികള്ളികളും പള്ളത്തികളും ചെറിയ വരാലുകളുമൊക്കെയുണ്ട്.

തങ്കച്ചൻ മീനുകളെയും തൊലികളയാതെയാവുമോ തിന്നുക എന്നു ഞാൻ ചിന്തിച്ചു പോയി.

' തങ്കച്ചൻ ഇപ്പോഴും തൊലി കളയാതാണോ പഴം തിന്നണെ ?'

ചൂണ്ടയിൽ ഇര കോർക്കുകയായിരുന്ന തങ്കച്ചൻ എന്റെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു പോയി. ആ ചിരിയിൽ ചുണ്ടിലെ ബീഡി  തെറിച്ചും പോയി.

'അദക്കെ എന്റെ ഒരു സൂത്രമല്ലാഞ്ഞാ അമുത്തേ...'

സൂത്രമോ ? എനിക്കൊന്നും മനസിലായില്ല.

ഇര കോർത്ത ചൂണ്ട വെള്ളത്തിലേക്കിട്ട് തങ്കച്ചൻ തുടർന്നു: 'ഞാൻ തൊലി കളഞ്ഞ് പഴം തിന്നാൽ നിങ്ങള് എനിക്ക് ഒന്നാ രണ്ടാ പഴം തരും, എനിക്ക് വെശപ്പ് മാറ്കേമില്ല. എന്നാലാ, തൊലി കളയാതെ തിന്ന്കാണേൽ രണ്ടും മൂന്നും പടല തരും. ഞാൻ തിന്നണത് കാണാൻ നിങ്ങക്ക് രസം, എനിക്ക് വെശപ്പും മാറും, പിന്നെ ചെലപ്പ കൊച്ചമ്മ ദോശേം തരും. കുശാലല്ലേ ?'

ഞാനൊന്നും പറഞ്ഞില്ല. അതിനിടെ തങ്കച്ചന്റെ കൂട്ടുകാരൻ ആരോ സൈക്കിളിൽ എത്തിയ ഗ്യാപ്പിൽ ഞാൻ വീട്ടിലേക്കു നടന്നു.

തങ്കച്ചൻ ഞങ്ങളെ പറ്റിക്കുകയായിരുന്നല്ലോ എന്നോർത്തുള്ള എന്റെ സങ്കടപ്പെടൽ വർഷങ്ങളോളം എന്നെ അലട്ടിയിരുന്നു എന്ന കാര്യം തുറന്നു പറയട്ടെ. പിന്നെ ഞാനാ സംഭവമേ മറന്നു പോയിരുന്നു.

ഇന്നീ പടം കണ്ടപ്പോഴാണ് തങ്കച്ചനെ വീണ്ടും ഓർത്തതും തൊലി കളയാതെയുള്ള പഴം തീറ്റ മനസിലേക്ക് ഓടിയെത്തിയതും.

എനിക്കിന്നും സങ്കടമാണ് പ്രിയപ്പെട്ട തങ്കച്ചാ. ഞങ്ങളെ പറ്റിച്ചതിനല്ല, നിങ്ങളുടെ വിശപ്പറിയാൻ സാധിക്കാതെ നിങ്ങളെ ഒരു കോമാളിയായി കണ്ടതിന്. ഒരുപക്ഷേ, ഇന്നു ഞങ്ങളുടെ കൂടെയില്ലാത്ത എന്റെ അമ്മയ്ക്ക് ആ വിശപ്പു മനസിലായിക്കാണുമായിരിക്കാം. അതാവാം പലവട്ടം ദോശ കൊടുത്തത്.

സമർപ്പണം : വിശപ്പാണ് മനുഷ്യനെ കോമാളിയാക്കുന്നതെന്ന തിരിച്ചറിവ് എനിക്കു സമ്മാനിച്ച തങ്കച്ചന് ഈ കുറിപ്പു സമർപ്പിക്കുന്നു.

നന്ദി. നമസ്കാരം.

Thursday, May 23, 2019

ഖഗേഷിന്റെ മണി



2017 ജൂണിലാണ്. ചിരപരിചിതനെന്ന മട്ടിൽ 'ഹലോ സർ എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ' എന്നു പറഞ്ഞു കൊണ്ട് ഒരു ചങ്ങാതി എന്റെ കാബിനിലേക്കു കയറി വന്നു.

എനിക്കെന്തെങ്കിലും മറുപടി പറയാൻ കഴിയുന്നതിനു മുൻപു തന്നെ ചങ്ങാതി എന്റെ മുന്നിലേക്കിരുന്ന്  പറഞ്ഞു: 'അതേയ്, സാറ് പുതിയ മേനേജരാണല്ലേ. ഞാൻ പഴയ മേനേജർടട്ത്ത് കൊറച്ച് നാള് മുമ്പ് ഒര് ലോൺ ചോദിച്ചായിര്ന്ന്. ഒര് അക്കൗണ്ട് എട്ക്ക്, ആറ് മാസം ട്രാൻസാക്ഷനൊക്കെ നന്നായി നടത്തിയാ നോക്കാം എന്നാണ് മൂപ്പര് പറഞ്ഞത്. മൂപ്പര് ട്രാൻസ്ഫറായാലും സാറ് തെരൂല്ലേ ? ഇനീം ആറ് മാസം കഴിയട്ടേന്ന് പറയുവോ...? 
ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞിട്ട് ആ ചങ്ങാതി പൊട്ടിച്ചിരിച്ചു.

എനിക്കു ചിരിയൊന്നും വന്നില്ല, ഞാൻ ചിരിച്ചുമില്ല. പകരം ചോദിച്ചു: "എന്തു ലോണാ വേണ്ടത് ?'

'ഓട്ടോ വാങ്ങാനാണ് സാറേ, കുടുതലൊന്നും വേണ്ട, ഒരു രണ്ട് ലക്ഷം. മുദ്ര സ്കീമില് തന്നാ മതി. അതാവുമ്പൊ സാറിന് റിസ്കുവില്ലല്ലോ'.

റിസ്കില്ലത്രെ ! അടിപൊളി ! ആയ്ക്കോട്ടെ എന്ന മട്ടിൽ തലയാട്ടി ഞാൻ ചങ്ങാതിയുടെ പേരു ചോദിച്ചു. കേട്ടത് എനിക്കു മനസിലായില്ല, വീണ്ടും ചോദിച്ചപ്പോൾ ഞാൻ കേട്ടത് ഗഗേഷ് എന്നാണ് !

ഇങ്ങനെയൊക്കെ പേരുണ്ടോ? എന്താ കഥ? ആയിടെയാണ് സ്വാമി ഗംഗേശാനന്ദ എന്ന ഒരാളുടെ ലിംഗം, ബലാത്സംഗത്തെ ചെറുക്കുന്നതിനിടയിൽ ഒരു യുവതി മുറിച്ചു എന്ന സംഭവമൊക്കെ നടക്കുന്നത്. ഗംഗേശ് എന്നായിരിക്കും ചങ്ങാതിയുടെ പേരെന്നും നാണക്കേടുകൊണ്ടാവാം ഗഗേഷ് എന്നു പറയുന്നതെന്നും ഞാൻ കരുതി.

'എന്താ ഗഗേഷ് എന്നു പറഞ്ഞാൽ അർത്ഥം?' 

'എനിക്കറിയില്ല സാറേ, അമ്മാവനിട്ട പേരാണ്. ഈ പേര് ആദ്യായിട്ട് കേക്കണ എല്ലാരും സാറിനപ്പോലെ ചോദിക്കും അർത്ഥം എന്താണെന്ന്.'

' എന്നാൽ പിന്നെ ഈ പേരിട്ട അമ്മാവനോടു ചോദിക്കാൻ പാടില്ലേ? പുള്ളിക്കറിയാമായിരിക്കുമല്ലോ.'

'അതിന് മൂപ്പര് മരിച്ചു പോയല്ലോ'.

'അയ്യോ, എപ്പൊ?'

'എന്നെ സ്കൂളി ചേർത്ത് വന്ന വഴി ആക്സിഡന്റായി മൂപ്പര് പോയി. എനിക്കൊന്നും പറ്റീല്ല.'

'ഒഹ് സോറി'.

'ചാകണേലും മുമ്പ് മൂപ്പര് ഇങ്ങനൊരു പണി തന്നിട്ടാ പോയേ. അമ്മാവനേ...'

ഞാനൊന്നും പറഞ്ഞില്ല.

'പിന്നെ ഒരു ഗുണമെന്താണെന്നു വെച്ചാ, ഡാ ഗഗേഷിനെ കണ്ടാടാ എന്ന് ആരെങ്കിലും ചോദിച്ചാ, ഏത് ഗഗേഷ് എന്ന് ആർക്കും സംശയം വെരൂല്ല. എന്നാലോ, ഡാ സന്തോഷിനെ കണ്ടാടാ, സുനീനെ കണ്ടാടാ എന്നൊക്കെ ചോദിച്ചാ, ഏത് സന്തോഷാടാ, ലുലൂലെ ഹോട്ടല്കാര് പാത്രം കഴ്കിച്ചവനാണാ ? അല്ലടാ, ഷഷ്ഠിക്ക് പോയപ്പ കരോട്ട പെമ്പിള്ളേര്ടെ തല്ല് കൊണ്ട സന്തോഷ് എന്നെല്ലാം പറഞ്ഞ് മനസിലാക്കിക്കൊട്ക്കണം. എനിക്ക് ആ പ്രശ്നവൊന്നുമില്ല. സാറിപ്പ എനിക്ക് ലോൺ തന്ന് നോക്കിയേ. നാളെ സാറ് ട്രാൻസ്ഫറായി പോയിട്ട് ഇവിടെ വിളിച്ച് സ്റ്റാഫിനോട് ആ ഗഗേഷ് പൈസയൊക്കെ അടക്കണൊണ്ടല്ലാ എന്ന് ചോദിക്കുമ്പൊ ഏത് ഗഗേഷ് എന്ന് സ്റ്റാഫ് ചോദിക്കൂല്ല. ഞാൻ ഗാരണ്ടി'.

ആള് രസികനാണല്ലോ. ഞാൻ ഉള്ളിൽ വളരെ ചിരിച്ചു. പുറത്ത് പക്ഷേ ഒരു മന്ദഹാസം മാത്രം കാണിച്ചു. ഇങ്ങനെ ധാരാളം വാചകമടിച്ച് ലോണൊക്കെ പാസാക്കിച്ചു പോകുന്ന കുറേയധികം പേരെ കണ്ടിട്ടുണ്ടു മോനേ, നീയതു കൊണ്ട് വാചകമടിച്ചിട്ടൊന്നും എന്റടുത്തു കാര്യമില്ല. ഞാൻ മനസ്സിൽ പറഞ്ഞു.

'ശരി, പാസ്ബുക്ക് കാണിക്കൂ. അല്ലെങ്കിൽ അക്കൗണ്ട് നമ്പർ പറയൂ. നോക്കട്ടെ.'

ഗഗേഷ് പാസ്ബുക്കു നീട്ടി. അപ്പോഴാണ് രസം. ചങ്ങാതീടെ പേര് ഇങ്ങനല്ല.

'നിങ്ങടെ പേരിന്റെ സ്പെല്ലിംഗ് ഒന്നു പറഞ്ഞേ'.

'കെ എച്ചെ ജി ഇ എസ്സെച്ച്'

'ഇനി അതിന്റെ ഉച്ചാരണം പറഞ്ഞേ '

'ഗഗേഷ്'

'ഉണ്ട !', സിനിമാ നടൻ ജഗദീഷിന്റെ ഒരു തമാശ രംഗം മനസിലോർത്ത് ഞാൻ പറഞ്ഞു.'എടോ ഖഗേഷ് എന്നാണ് നിങ്ങടെ പേര്. എന്ത് ഡെപ്തുള്ള പേര് ! അർത്ഥമെന്താണെന്നോ - ഖഗങ്ങളുടെ, അതായത് പക്ഷികളുടെ രാജാവ്, അതായത് വിഷ്ണുവിന്റെ വാഹനമായ ഗരുഡൻ '. 

ഖഗേഷിന് അദ്ഭുതമായി. അറിയാതെ കൈകൂപ്പിപ്പോയി.
'ലോൺ കിട്ടൂല്ലാ എങ്കിലും കുഴപ്പമില്ല സാറേ, ഇത്ര നാളായിട്ടും അറിയാതിരുന്ന എന്റെ പേരിന്റെ അർത്ഥം പറഞ്ഞു തന്നല്ലോ. താങ്ക്സ് '.

'നിങ്ങള് തെറ്റിച്ചാണ് പേര് ഉച്ചരിച്ചിരുന്നത്. ഗഗേഷ് എന്നല്ല ഖഗേഷ് എന്നു തന്നെ പറയണം'.

'മനസിലായി സാറേ, ഗസാഖിന്റെ ഇതിഹാസത്തിന്റെ ഗായല്ലേ പറയാം സാറേ'.

ഖസാക്കിനെ ഖഗേഷ് ഗസാഖ് എന്നു വികൃതമായി ഉച്ചരിച്ചതിൽ എനിക്കു നല്ല ദേഷ്യം വന്നെങ്കിലും അതടക്കി  കുറച്ചു സമയമെടുത്ത് കൃത്യമായ ഉച്ചാരണം പഠിപ്പിച്ചെടുക്കാൻ നോക്കി. തുടർന്ന്, ഖഗേഷിന് ലോൺ പാസാക്കാം എന്നൊരു തീരുമാനവും ഞാനങ്ങെടുത്തു. ബീവറേജ് ജീവനക്കാരനായിരുന്ന അളിയന്റെ ജാമ്യത്തിൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഖഗേഷിന് ഓട്ടോ ലോൺ പാസാക്കി.

വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോൾ ഖഗേഷ് വന്നു. ഓട്ടോ ഇൻസ്പെക്ഷന് കൊണ്ടുവന്നതാണ്. അൽപം ഇന്റീരിയറൊക്കെ ചെയ്തതു കൊണ്ടാണ് താമസിച്ചതെന്ന് ഖഗേഷ് ക്ഷമ ചോദിച്ചു.

സെക്ഷൻ ഓഫീസറല്ല ഞാൻ തന്നെ ചെല്ലണം ഇൻസ്പെക്ഷനെന്നും ആദ്യ ഔദ്യോഗിക യാത്ര ഞാൻ തന്നെ നടത്തണമെന്നും ഖഗേഷ് നിർബന്ധം പിടിച്ചു.

ചെന്നു നോക്കിയപ്പോഴാണ്, സാദാ ഇന്റീരിയറൊന്നുമല്ല ചെയ്തിരിക്കുന്നത്, ഒരു അമ്പല സെറ്റപ്പ് തന്നെ. ഒരു മാതിരി എല്ലാ ദൈവങ്ങളുടേയും ഫോട്ടോകൾ, മാലകൾ, ബഹുവർണ എൽഇഡികൾ, ധാംഗ് ധാംഗ് മോഡൽ ഭക്തിഗാനങ്ങൾ, യാത്രക്കാർ ഇരിക്കുന്നതിനു മുന്നിൽ ചെറിയ ഇൻ-ബിൽറ്റ് കിണ്ണങ്ങളിൽ ചന്ദനം, ഭസ്മം, കുങ്കുമം, തുളസിപ്പൂ, പിന്നെ ചാലിച്ച ഭസ്മവും. ചന്ദനത്തിരിയുടെ പുക കൂടി ആയപ്പോൾ ഒരു പൂജാമുറിയുടെ ഉൾവശം തന്നെ എന്നു തോന്നിപ്പോയി. ആർക്കും എടുത്തു കൊണ്ടുപോവാൻ പറ്റാത്ത തരത്തിൽ ബാങ്കിലൊക്കെ പേനയും സ്ലിപ്പും കെട്ടിയിടുന്ന മട്ടിൽ പൂന്താനത്തിന്റെ ഒരു ഭക്തിഗാന പുസ്തകം വശം തുളച്ച് കെട്ടിയിട്ടിരിക്കുന്നു.

മാസ്റ്റർ പീസ് ഇതൊന്നുമല്ല, അതാണ് മണി. ഖഗേഷിന്റെ മണി. ഡ്രൈവർ സീറ്റിനു പിറകിൽ തലയ്ക്കു മുകളിലായി ഒരു ആറിഞ്ചോളം വ്യാസമുള്ള ഒരു മണി കെട്ടിത്തൂക്കിയിരിക്കുന്നു.

ഞാൻ സംശയത്തോടെ നോക്കിയപ്പോൾ, 'സാറ് ധൈര്യത്തോടെ അടി സാറേ ' എന്ന് ഖഗേഷ് പറഞ്ഞതു പ്രകാരം ഞാനങ്ങ് മണിയടിച്ചു.

അതായിരുന്നു ഉദ്ഘാടനം !

'നൂറു കൂട്ടം തെരക്കല്ലേ സാറേ എല്ലാർക്കും. അമ്പലത്തിൽ പോവാൻ സമയം കിട്ടില്ല്യന്ന സങ്കടം വേണ്ട, അത്രേ ഞാൻ ഓർത്തൊള്ളു. പോണ വഴിക്കന്നെ പ്രാർത്ഥിക്കാല്ലോ.

(ഞാനന്ന് ഓട്ടോ ഉദ്ഘാടന ഫോട്ടോ ഫേസ് ബുക്കിൽ ഇട്ടിരുന്നതിന് നൂറോളം ലൈക്ക് കിട്ടിയിരുന്നു. ഇതു വായിക്കുന്ന ചിലരെങ്കിലും ഓർക്കുന്നുണ്ടാവും)

ഖഗേഷിന്റെ ഓട്ടോ പെട്ടന്നു തന്നെ ഹിറ്റായി. രാവിലെ ത്യശൂര് ജോലിക്കു പോകാൻ റെയിൽവെ സ്റ്റേഷനിൽ പോകുന്നവർ ഖഗേഷിന്റെ ഓട്ടോയിൽ തന്നെ കയറി. അമ്പലത്തിൽ പോവുന്ന സമയം ലാഭിക്കാമല്ലോ. വൈകീട്ട് വരുന്നവർക്കും ഖഗേഷിന്റെ ഓട്ടോ വേണം.

ഓട്ടോ സാദാ ഹിറ്റ് എന്ന തലത്തിൽ നിന്ന് മെഗാഹിറ്റിലേക്കു മാറിയതുപെട്ടന്നാണ്. അത് പക്ഷേ ഖഗേഷ് പറഞ്ഞല്ല എന്റെ സഹപ്രവർത്തകർ പറഞ്ഞാണ് ഞാനറിഞ്ഞത്.

ഖഗേഷിന്റെ ഓട്ടോയിൽ കയറി മണിയടിച്ചു പ്രാർത്ഥിച്ചിട്ടാണു പോവുന്നതെങ്കിൽ യാത്രയുടെ ഉദ്ദേശ്യം സഫലമാകുമത്രെ. പലരും അനുഭവങ്ങൾ പറഞ്ഞു. ഞാൻ നേരിട്ടറിഞ്ഞ അനുഭവം ഭാർഗവൻ ചേട്ടന്റെയാണ്. 

എന്റെ ശാഖയിലെ പ്യൂണാണ് ഭാർഗവൻ ചേട്ടൻ. ചേട്ടന്റെ മകന് മറ്റൊരു ബാങ്കിലെ ക്ലറിക്കൽ തസ്തികയിലേക്കുള്ള ഇന്റർവ്യുവിന് എറണാകുളത്തേക്കു പോകാൻ റെയിൽവെ സ്റ്റേഷനിൽ പോയത് ഖഗേഷിന്റെ ഓട്ടോയിലാണ്. ചേട്ടനും മകനും മണിയടിച്ചു പ്രാർത്ഥിച്ചു എന്നു മാത്രമല്ല കാണിക്കവഞ്ചിയിൽ നല്ലൊരു തുക നിക്ഷേപിക്കുകയും ചെയ്തു. ( കാണിക്കവഞ്ചി ഈയിടെ തുടങ്ങിയതാവണം)
ഫലമോ? പതിനഞ്ചു ദിവസത്തിനുള്ളിൽ ചെക്കന് പോസ്റ്റിംഗ് വന്നു, വിരാജ് പേട്ടയിൽ.

ചെക്കനെ ട്രെയിൻ കയറ്റി വിടാൻ പോയതും ഖഗേഷിന്റെ ഓട്ടോയിൽ തന്നെയാണത്രെ. എത്രയും വേഗം ചാവക്കാട്ടേയ്ക്കോ സമീപ പ്രദേശങ്ങളിലേക്കോ ട്രാൻസ്ഫർ കിട്ടണേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തുവത്രെ.

ഓട്ടോയുടെ, അല്ല മണിയുടെ വാർത്ത  പത്രങ്ങളിലെ പ്രാദേശിക കോളങ്ങളിലും ലോക്കൽ ചാനലുകളിലും വന്നതു കൂടാതെ ചാവക്കാട്ടെ കൂട്ടുകാർ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ വന്നതോടെ ഖഗേഷ് ഗൾഫിലും പ്രസിദ്ധനായി. 

ആവശ്യങ്ങൾ വാട്സപ്പു ചെയ്ത് ഖഗേഷിനെക്കൊണ്ടു തന്നെ മണിയടിപ്പിച്ച് നടത്തിയെടുക്കാൻ ചില ഗൾഫുകാർ ശ്രമിച്ചെങ്കിലും ഖഗേഷ് വഴങ്ങിയില്ല.

അവനവന് വേണ്ടത് അവനവൻ പറയണം, അതായിരുന്നു ഖഗേഷിന്റെ നിലപാട്‌.

ആയിടെയായിരുന്നു എന്റെ മൂത്ത മകന്റെ നീറ്റ് പരീക്ഷ. കോട്ടയത്താണ് സെന്റർ കിട്ടിയത്. റെയിൽവെ സ്റ്റേഷൻ വരെ ഖഗേഷിന്റെ ഓട്ടോയിൽ പോയാലോ എന്ന് നിഷ്കളങ്കമായി ഭാര്യ ചോദിച്ചപ്പോൾ എന്തിനായിരിക്കാമത് എന്ന് എനിക്കു  മനസിലായിരുന്നില്ല.

ഓട്ടോയിൽ കയറിയ ഉടനെ ഗണപതിയുടെ ഫോട്ടോയ്ക്കു നേരെ കണ്ണടച്ചു കൈതൊഴുത ശേഷം മണിയടിച്ച ഭാര്യയുടെ പ്രവർത്തിയിൽ എന്റെ തൊലിയുരിഞ്ഞു പോയി.

ഖഗേഷ് എന്റെ ഫേസ്ബുക്ക് ഫ്രണ്ടാണ്, ഞാനിടുന്ന നിരീശ്വരവാദ പോസ്റ്ററ്റൊക്കെ കാണാറുണ്ടെന്നും എനിക്കറിയാം. ഞാൻ ചുമ്മാ ഒരു ഫേസ്ബുക്ക് തട്ടിപ്പു ബുദ്ധിജീവിയാണെന്ന് ഖഗേഷ് കരുതില്ലേ എന്നു ചിന്തിച്ചപ്പോൾ ഞാനങ്ങ് ഉരുകിപ്പോയി.

എന്റെ ദേഷ്യം മനസിലാക്കിയ ഭാര്യ എന്റെ കയ്യമർത്തിയിട്ട് 'ഖഗേഷേ, മോൻ നാളെ നീറ്റ് എഴുതാൻ പോകുവാ. ഖഗേഷും കൂടി പ്രാർത്ഥിക്കണേ' എന്നു പറഞ്ഞു.

'ഞാൻ പ്രാർത്ഥിക്കാം മാഡം. എല്ലാം ഭംഗിയായി നടക്കും. ഈശ്വരനറിയാം എങ്ങനെ നടത്തണമെന്ന്'.

നീറ്റിന് പക്ഷേ മൂത്തവൻ നീറ്റായി തോറ്റു !

'മണിയടിയിലൊന്നും കാര്യമില്ല, പഠിച്ചാലേ പരീക്ഷ പാസാവൂ എന്നറിയാഞ്ഞിട്ടല്ല, എന്നാലും...' എന്നു ക്ഷമാപണം പറഞ്ഞ്  റിസൽട്ടു വന്ന രാത്രി ഭാര്യ എന്നെ കെട്ടിപ്പിടിച്ചു.

മണി എന്ന പദമുൾപ്പെടുത്തി ഒരശ്ലീലം അന്നു ഞാൻ ഭാര്യയോടു പറഞ്ഞതായും ലോകത്തിലെ സകല ഭാര്യമാരെയും പോലെ 'അയ്യേ, നാണമില്ലല്ലോ, ഇപ്പോഴും ടീനേജുകാരനാണെന്നാണു ധാരണ' എന്ന് എന്റെ ഭാര്യ മറുപടി പറഞ്ഞതായും ഓർക്കുന്നു.

പിന്നെ കാലം കുറെ കഴിഞ്ഞു. ഞാൻ ട്രാൻസഫറായി കോട്ടയത്തെത്തി. ഇടയ്ക്ക് ഒരു ദിവസം ചുമ്മാ ഖഗേഷിന്റെ ലോൺ അക്കൗണ്ട് എടുത്തു നോക്കി. അഞ്ചുവർഷം കൊണ്ട് അടക്കേണ്ട ലോണിൽ കേവലം പതിനായിരത്തോളം രൂപയേ അടയ്ക്കാനായി ബാക്കിയുള്ളൂ.
നല്ല വരുമാനമായിരിക്കും, ഞാനോർത്തു. നന്നായി. ഒരു ട്രാവലറോ ബസ്സ് മറ്റോ വാങ്ങാനായി ഒരു ലോൺ കൊടുക്കാൻ ഇപ്പോഴത്തെ മാനേജരോട് പറയാം.

അങ്ങനെ ഇരിക്കുമ്പോൾ കഴിഞ്ഞ മാസം ഒരു അവധി ദിവസം ഖഗേഷ് എന്നെ വിളിച്ചു. ആകെ പരിഭ്രാന്തനായിരുന്നു. 'സാറേ, എന്റെ വണ്ടീടെ ഇൻഷുറൻസ് കടലാസ് ബാങ്കിൽ കാണൂല്ലേ?'

കാണുമല്ലോ ഇല്ലെങ്കിൽ സംഘടിപ്പിക്കാം എന്നു ഞാൻ പറയാൻ തുടങ്ങിയതും ഖഗേഷ് കട്ട് ചെയ്തു.

കട്ട് ചെയ്യാൻ കാര്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. വേറെ തിരക്ക് ഉണ്ടായിരുന്നു എന്നതിനാൽ ഞാൻ അതിനെക്കുറിച്ച് പിന്നെ ചിന്തിച്ചും ഇല്ല. പക്ഷേ ഖഗേഷ് രാത്രി എന്നെ വിളിച്ചു. നേരത്തെ വിളിച്ചത് പോലെ പരിഭ്രാന്തനായിട്ടൊന്നും ആയിരുന്നില്ല. പക്ഷേ, ശബ്ദത്തിൽ ഒട്ടും തന്നെ സന്തോഷം കാണാൻ കഴിഞ്ഞില്ല. നല്ല സങ്കടം ഉണ്ടായിരുന്നു എന്നും മനസ്സിലായി. ഞാൻ ചോദിച്ചു, എന്താ ഖഗേഷേ സങ്കടം? എന്നോട് പറ. 

കരച്ചിലായിരുന്നു മറുപടി. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല വളരെയധികം ഉൽസാഹത്തോടെയും ചിരിച്ചും മാത്രം കണ്ടിരുന്ന ഖഗേഷ് കരയണമെങ്കിൽ ആ രീതിയിലുള്ള എന്തെങ്കിലുമൊക്കെ തന്നെ സംഭവിച്ചിരിക്കാം. ഓട്ടോയ്ക്ക് എന്തോ അപകടം പറ്റിക്കാണും എന്നാണ് എനിക്ക് തോന്നിയത്.

ഞാൻ ചോദിച്ചു, ഖഗേഷേ കാര്യം പറ. നമുക്ക് എന്തായാലും വഴിയുണ്ടാക്കാം.

എന്റെ വാക്കുകൾ കേട്ടപ്പോൾ ഖഗേഷിന്റെ കരച്ചിൽ നിന്നു. തുടർന്ന് ഖഗേഷ് എന്നോട് പറഞ്ഞ കാര്യങ്ങൾ ശരിക്കും പറഞ്ഞാൽ കണ്ണുതുറപ്പിക്കുന്നവ തന്നെയാണ്. ഖഗേഷ് പറഞ്ഞത് ഇതാണ് :  ഓട്ടോയിൽ കയറി മണിയടിച്ചു പ്രാർത്ഥിച്ചാൽ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ സംഭവിക്കും എന്ന് എന്ന വിശ്വാസം ജനങ്ങൾക്ക് ഉണ്ടായതിനെ തുടർന്ന്   നല്ല ഓട്ടം കിട്ടുമായിരുന്നു. പക്ഷേ ഒരിക്കലും അതിൻറെ പേരിൽ അമിതമായ ചാർജൊന്നും ഈടാക്കിയിരുന്നില്ല. കാണിക്കവഞ്ചിയിൽ കിട്ടുന്ന പണം മുഴുവൻ ക്ഷേത്രങ്ങളിൽ നൽകുമായിരുന്നു. അങ്ങനെ വളരെ സമാധാനത്തോടെ മുന്നോട്ട് പോകുമ്പോഴായിരുന്നു ഒന്നു രണ്ടു പ്രശ്നങ്ങൾ ഉണ്ടാകുന്നത്.   ക്ലാസ് ടെസ്റ്റ് മാറ്റിവെക്കാൻ വേണ്ടി സാറിന് ബൈക്ക് ആക്സിഡന്റ് ഉണ്ടാവണേ എന്നു പ്രാർത്ഥിച്ചത് ഫലിച്ചതായി ഒരു സ്കൂൾ കുട്ടി പറഞ്ഞത് ഖഗേഷിന് വിഷമമുണ്ടാക്കി.

ഖഗേഷിന്റെ മണിയടിച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായി ഗൾഫിലുള്ള അളിയന്റെ ജോലി നഷ്ടപ്പെട്ടു എന്ന വാർത്തയും കൂടെ നന്ദിസൂചകമായി ഒരു ഫുള്ളും കൊണ്ട്  ആഘോഷിക്കാൻ ഒരാൾ വന്ന ദിവസം ഖഗേഷിന് ശരിക്കും ദേഷ്യം വന്നു.

തുടർന്ന്, ഭർത്താവുമായി നിസാര കാര്യത്തിന് വഴക്കുപിടിച്ചിറങ്ങിയ ഒരു യുവതി, 'അയാള് തൊലഞ്ഞു പോട്ടെ' എന്നു പറഞ്ഞ് മണിയടിച്ച സംഭവമാണ് ഏറ്റവും ക്രൂരം.

ആ യുവതിയുടെ ഭർത്താവ് അന്നു തന്നെ ടെറസിൽ നിന്ന് കാൽവഴുതി വീണു മരിച്ചു. ഒരാഴ്ച കഴിഞ്ഞ്, ഓട്ടം പോകാനെന്ന വ്യാജേന വന്ന ആ യുവതി ഖഗേഷിന്റെ ഓട്ടോ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു.

നാട്ടുകാർ കൂടി അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോ മുക്കാൽ പങ്കും കത്തിപ്പോയിരുന്നു.

മുൻകോപത്തിന്റെ പുറത്താണ് ഭർത്താവ് തുലഞ്ഞു പോവാൻ താൻ പ്രാർത്ഥിച്ചു പോയതെന്നും മുന്നും പിന്നും നോക്കാതെ അത് നടപ്പിലാക്കിത്തന്ന 'ഓട്ടോദൈവ'ത്തോടുള്ള വിരോധം മൂലമാണ് ഓട്ടോ കത്തിച്ചതെന്നും യുവതി പോലീസിനോടു പറഞ്ഞു.

'ഇൻഷുറൻസ് ശരിയാക്കീട്ട് എനിക്ക് പുതിയൊരു ഓട്ടോ വേണം സാറേ, സാദാ ഓട്ടോ.' ഖഗേഷ് പറഞ്ഞു. 'ആർക്ക് എന്ത് എപ്പ കൊടുക്കണം എന്ന് ദൈവത്തിനറിയാം. കാണിക്കവഞ്ചീല് കൈക്കൂലിയിട്ട് പ്രാർത്ഥിക്കണോന്നോ,  ചന്ദനത്തിരി കത്തിക്കണോന്നോ ഒന്നും ഇല്ല. ഒരു പ്രാർത്ഥനേമില്ലാത്ത ആൾക്കാര്  ഖുശിയായി പോണില്ലേ. സാറ് പോണില്ലേ ? എന്റെ ഓട്ടോലെ മണിയടി ശരിക്കും മണിയടി തന്നായ്ര്ന്ന് സാറേ. അതുകൊണ്ട്, ഞാനതങ്ങ് നിറുത്തി'.

എക്സലന്റ് ഖഗേഷേ ', എനിക്കു പറയാതിരിക്കാൻ കഴിഞ്ഞില്ല. 'ലക്ഷ്യത്തിലേക്കുള്ള കുറുക്കുവഴിയാണ് പലപ്പോഴും പ്രാർത്ഥന. അധ്വാനിക്കാതെ റിസൽട്ടുണ്ടാക്കാനോ മറ്റുള്ളവരുടെ നാശം കാണാനോ ഒക്കെയാണ് പലരും പ്രാർത്ഥനയെ ഉപയോഗിക്കുന്നത്. അൽപം താമസിച്ചാണെങ്കിലും ഖഗേഷ് ഇത് തിരിച്ചറിഞ്ഞതിൽ സന്തോഷം. പിന്നെ, ഓട്ടോയുടെയും സഞ്ചാരം കുറുക്കുവഴികളിലൂടെയാണ്. പക്ഷേ യാത്രക്കാരനെ യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനാണ് അതെന്നത് ഓർക്കുമല്ലോ. അതുകൊണ്ട്, പുതിയ സാദാ ഒട്ടോ എടുക്കുക, ഓടിക്കുക. എന്റെ ഭാവുകങ്ങൾ.

***      ***      ***      ***

ബാക് സീറ്റ്: ഇന്നലെ ഭാർഗവൻ ചേട്ടൻ വിളിച്ചിരുന്നു. മകന് വിരാജ്പേട്ടയിൽ നിന്ന് ട്രാൻസ്ഫറായിത്രെ. പാവറട്ടി ശാഖയിലേക്കു തന്നെ പോസ്റ്റിംഗ് കിട്ടിയത് മഹാഭാഗ്യം, വീട്ടിൽ നിന്ന് ഒമ്പതേമുക്കാലിന് ഇറങ്ങിയാൽ മതിയല്ലോ. 

ഔട്ട് ഓഫ് സ്റ്റേറ്റ് ജോലി കിട്ടുന്ന മിക്കവർക്കും നാലും അഞ്ചും വര്ഷം കഴിഞ്ഞു മാത്രമേ നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടാറുള്ളൂ എന്ന കാര്യം ഓർക്കുമ്പോൾ ഒന്നര വർഷത്തിനുള്ളിൽ തന്നെ തന്റെ മകന് നാട്ടിലേക്ക്, അതും വീട്ടുമുറ്റത്തേക്കു തന്നെ ട്രാൻസ്ഫർ കിട്ടിയത് മഹാ അദ്ഭുതം എന്നും ഭാർഗവൻ ചേട്ടൻ പറഞ്ഞു.

'ചേട്ടൻ യൂണിയൻകാരെ പിടിച്ചോ, അതോ എച്ച് ആറിലെ ടോപ്പിലാരെയെങ്കിലും?' ഞാൻ ചോദിച്ചു.

'യൂണിയനും കീണിയനും ഒന്നുമല്ല സാറേ ട്രാൻസ്ഫർ കിട്ടാൻ കാരണം,'ഭാർഗവൻ ചേട്ടൻ പറഞ്ഞു, ' സാറോർക്കണില്ലേ, ഓട്ടോക്കാരൻ ഗഗേഷ്. ആ ഗഗേഷിന്റെ മണി മാത്രമാണ് കാരണം'.

Friday, January 11, 2019

ശ്രുതിയുടെ ഭക്തി - ബിസിനസ് പ്രൊജക്ട്



6 വർഷങ്ങൾക്കു മുൻപാണ്. മുൻപു പല കഥകളിലും പറഞ്ഞിട്ടുള്ളതുപോലെ ഇതും കർണാടകയിലെ കുന്ദാപുരയിൽ ബാങ്ക് മാനേജരായി ഞാൻ ജോലി ചെയ്യുമ്പോഴുണ്ടായ ഒരനുഭവമാണ്.

ഇത്തവണത്തെ പ്രധാന കഥാപാത്രം സമാരാധ്യ ശ്രുതി. പേരുകേട്ട് സുന്ദരിയായ ഒരു കന്നഡക്കാരി പെണ്ണാണെന്നു തെറ്റി ധരിക്കണ്ട. ശ്രുതി ഒരു സന്യാസിവര്യനാണ്. മലയാളിയാണ്, പക്ഷേ വർഷങ്ങളായി കൊല്ലൂരിനു സമീപം ആശ്രമവുമായി കഴിയുന്നു.

പുതിയ ശാഖയായിരുന്നു കുന്ദാപുര. എങ്ങനെയും ബിസിനസ് ഉണ്ടാക്കാൻ വാലിൽ തീപിടിച്ചു നടക്കുന്ന സമയം. ആഴ്ചയിൽ രണ്ടു വട്ടമെങ്കിലും ഞാൻ കൊല്ലുർ മൂകാംബിക ക്ഷേത്രത്തിൽ പോകും, ക്ഷേത്രത്തിന്റെ അക്കൗണ്ട് കിട്ടാൻ.

അമിതേ, ദേവി കനിഞ്ഞാൽ അമിത് രക്ഷപെട്ടു, ആഞ്ഞുപിടി ച്ചോളൂ എന്ന്  എന്റെ പഴയ മാനേജർമാരും അഭ്യുദയകാംക്ഷികളും ഉപദേശിക്കുന്നതു കൂടാതെ, പലരും  ഇടയ്ക്കൊക്കെ വിളിക്കുമ്പോൾ, എന്തായി കൊല്ലൂരത്തെ അക്കൗണ്ട് എന്നും  ചോദിക്കുമായിരുന്നു.

ക്യൂവൊന്നും നിൽക്കാതെ അമ്പലത്തിൽ ദർശനമൊക്കെ ഞാൻ റെഡിയാക്കിത്തരാം, പക്ഷേ അമ്പലത്തിന്റെ അക്കൗണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന നിലപാടിലായിരുന്നു ഞാൻ.

അതിനു കാരണമുണ്ട്. എന്റെ ബാങ്കിന്റെ സാങ്കേതിക /സേവന സൗകര്യങ്ങളെക്കുറിച്ച് ക്ഷേത്രത്തിന്റെ മാനേജിംഗ് ട്രസ്റ്റിയുൾപ്പെടെയുള്ള ഭാരവാഹികളെ ബോധ്യപ്പെടുത്താൻ എനിക്കു സാധിക്കുകയും അവർക്കെല്ലാം എന്നോട് അനുഭാവം തോന്നുകയും ചെയ്തുവെങ്കിലും കർണാടകയിലെ എൻഡോവ്മെന്റ് ഡിപ്പാർട്മെന്റിന്റെ കീഴിലാണ് കൊല്ലൂർ ക്ഷേത്രമെന്നതിനാൽ ഒരു ദേശസാത്കൃത ബാങ്കിൽ മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കുമായിരുന്നുള്ളൂ.

ഒരു വർഷത്തിലധികം അക്കൗണ്ടിനു വേണ്ടി ശ്രമിച്ച എനിക്ക് അവസാനം അമ്പലത്തിന്റെ തെക്കേ നടയിൽ ഒരു എ ടി എം തുറക്കാനെങ്കിലും സാധിച്ചു എന്നത് ആശ്വാസകരമായിരുന്നു.

ഇത്രയും പറഞ്ഞതിൽ സമാരാധ്യ ശ്രുതി എവിടെ എന്നാണോ? കൂടുതൽ കാത്തിരിക്കണ്ട, പുള്ളി ദാ എത്തി.

ഈയിടെ ഞാനൊരു ഷിബുവിനെപ്പറ്റി പറഞ്ഞത് ഓർമ കാണുമോ? അക്കൗണ്ട് കാൻവാസ് ചെയ്യാൻ താൽക്കാലികാടിസ്ഥാനത്തിൽ ഉണ്ടായിരുന്ന, 'ബ്രാഹ്മണനായ' ഷിബു. ആ ഷിബുവും ഞാനും ഒരു ദിവസം കൊല്ലൂർ അടുത്തുള്ള മുദൂരിലെ ഒരു പള്ളിയിൽ അച്ചനെ കണ്ടിട്ട് മടങ്ങുന്ന വഴി വണ്ട്സെ എന്ന സ്ഥലത്ത് ഒരു ചായ കുടിക്കാൻ കയറി.

ചായക്കടയുടെ എതിർവശത്ത് വലിയൊരു അടയ്ക്ക മൊത്തവ്യാപാരശാല അടഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ഉടമ ആരാണെന്നറിഞ്ഞാൽ നാളെ വന്നു മുട്ടാമായിരുന്നു എന്നു ഞാൻ ഷിബുവിനോടു പറഞ്ഞു.

കട ആരുടെതാന്ന് ഞാനാ മൊട്ടയോടു ചോദിക്കട്ടെ സർ എന്നു ഷിബു  ചായക്കടക്കാരനെ ചൂണ്ടി എന്നോടു ചോദിച്ചു.

എനിക്കു ദേഷ്യം വന്നു. മൊട്ട എന്നാൽ കന്നഡക്കാർക്കു മനസ്സിലാകും. ചുമ്മാ അവരുടെ വായിലിരിക്കുന്നതു കേൾക്കണോ? ഞാൻ ഷിബുവിനെ പതിയെ ശാസിച്ചു.

ഇതു കേട്ടിട്ടാവണം, അടുത്ത ബെഞ്ചിലിരുന്ന  ശുഭ്രവസ്ത്രധാരിയായ താടിക്കാരൻ, മലയാളികളാണല്ലേ എന്നു മലയാളത്തിൽ ചോദിച്ചത്.

അപ്പോഴാണ് ഞാൻ ആളെ ശ്രദ്ധിച്ചത്. നമ്മുടെ കുമ്മനത്തിന്റെ അതേ രൂപം. വെളുവെളുത്ത താടി പക്ഷേ വയറു വരെ വളർന്നിട്ടുണ്ട് എന്ന വ്യത്യാസം മാത്രം. വെളുത്തമുണ്ട്, വെളുത്ത ജുബ്ബ. ശ്രീ കുമ്മനത്തെ അന്നു ഞാൻ അറിയില്ല. അല്ലായിരുന്നെങ്കിൽ തീർച്ചയായും ഒരു സെൽഫി എടുക്കുമായിരുന്നു.

താടിക്കാരൻ പിന്നെ കൂടുതൽ പരിചയപ്പെട്ടു. പേര് സമാരാധ്യ ശ്രുതി. ഹിമാലയത്തിലൊക്കെ ഒട്ടേറെ വർഷം തപസിലലിഞ്ഞ ശേഷം പുണ്യഭൂമിയായ കൊല്ലൂരിൽ ആശ്രമം സ്ഥാപിച്ച് സന്യസിക്കുന്നു.

ശ്രുതി ഞങ്ങളെ ആശ്രമത്തിലേക്കു ക്ഷണിച്ചു. എന്റെ കാറിൽ തന്നെയാണ് ആശ്രമത്തിലേക്കു പോയത്. പോവുന്ന വഴി ശ്രുതി ഹിമാലയത്തിലെ വിശേഷങ്ങളൊക്കെ പറഞ്ഞു.

ഹിമാലയത്തിലൊക്കെ പോയി സന്യസിച്ച ഒരാളെ ആദ്യമായി കണ്ട ത്രില്ലിൽ ഷിബുവും സമാരാധ്യ ശ്രുതി എന്ന പേര് ആദ്യമായി കേട്ട കൺഫ്യൂഷനിൽ ഞാനും മറിച്ചൊന്നും പറയാനാവാത്ത വിധം നിശബ്ദരായി.

ആശ്രമം എന്നു കേട്ടപ്പോൾ വൈശാലി സിനിമയിൽ ഋഷ്യശ്യംഗൻ മാനിനെയൊക്കെ കളിപ്പിച്ചു നിൽക്കുന്ന  കുടിലു പോലത്തെ ഒരു ഇടമാണ് എന്റെ മനസിലുണ്ടായിരുന്നത്. എന്നാൽ ശ്രുതിയുടെ ആശ്രമം നല്ലൊരു കോൺക്രീറ്റ് വീടായിരുന്നു. മുൻവശത്തു തന്നെ രണ്ടു കടിയൻ പട്ടികളെ ചങ്ങലക്കിട്ടിരുന്നു. മുറ്റത്ത് അഴയിൽ ഉണങ്ങാനിട്ട റബർ ഷീറ്റുകൾ.

പരിപാവനമായ അന്തരീക്ഷം അല്ലേ എന്ന് ഷിബു ഭക്ത്യാദരപൂർവം പറഞ്ഞതു കേട്ട് എനിക്ക് തൊഴിക്കാൻ തോന്നി.

ശ്രുതിയുടെ പോച്ചകൾ പറഞ്ഞ് നിങ്ങളെ ഭക്തിയുടെ നിറവിലേക്കുയർത്താൻ ഞാൻ  ഉദ്ദേശിക്കുന്നില്ല. നമുക്കു കാര്യത്തിലേക്കു വരാം.

ഞങ്ങൾ ബാങ്കുകാരാണല്ലോ. ബാങ്കിന് ഡെപ്പോസിറ്റ് വേണം, ലോണും കൊടുക്കണം. ലോൺ ആവശ്യമുള്ളവരേയും ഡെപ്പോസിറ്റ് ഇടാൻ തക്ക പണം കയ്യിലുള്ളവരേയും ശ്രുതിയ്ക്ക്  പരിചയമുണ്ട്. അവരെയൊക്കെ ശ്രുതി ഞങ്ങൾക്കു പരിചയപ്പെടുത്തിത്തരും. ഓരോ പരിചയപ്പെടുത്തലിനും ചെറിയൊരു ദക്ഷിണ കൊടുത്താൽ മതിയാകും. ഇതു പറയാനാണ് 'ആശ്രമത്തിലേക്ക്' കൂട്ടിക്കൊണ്ടു വന്നത്.

'ഒന്നോ രണ്ടോ ശതമാനം മതി. നമുക്ക് ആർത്തിയൊന്നുമില്ല', ശ്രുതി പറഞ്ഞു. 'അതും, നമുക്കു തരണ്ട, ആശ്രമത്തിന്റെ അക്കൗണ്ടിൽ ഇട്ടാൽ മതി'.

ശ്രുതിയുടെ മുഖത്താട്ടി എഴുന്നേൽക്കണം എന്നു കരുതിയ ഞാൻ പുറത്തെ കടിയൻ പട്ടികളെ ഓർത്താണ് ക്ഷമ പാലിച്ചത്.

ആലോചിക്കട്ടെ സ്വാമീ, എന്നു മാത്രം ഞാൻ പറഞ്ഞു.

ആലോചിക്കാനെന്തിരിക്കുന്നു മാനേജരേ, മൂന്നു മാസം കൊണ്ട് നിങ്ങടെ ബിസിനസ് ഡബിളാക്കാം, എന്നായി ശ്രുതി.

അതല്ല, ഞാൻ പറഞ്ഞു. കോർ ബാങ്കിംഗൊക്കെയാണ് ഇപ്പൊ. ഈ ദക്ഷിണയൊന്നും അക്കൗണ്ട് ചെയ്യാൻ നിർവാഹമില്ല.

നിങ്ങക്ക് വിധിച്ചിട്ടില്ല എന്നതാണു ശരി. ശ്രുതി തന്റെ വിരോധം ലേശം പ്രകടിപ്പിച്ചു. എന്നാൽ ഞാൻ വേറൊരു സംഭവം പറയാം. ഇതിലും നല്ലതാണ്.

എന്റെ മറുപടിക്കു കാക്കാതെ ശ്രുതി എഴുന്നേറ്റ് അകത്തേക്കു പോയി.

ഷിബുവാകട്ടെ വലിയ ത്രില്ലിലായിരുന്നു. ശ്രുതി അകത്തേക്കു മാറിയ തക്കം നോക്കി വേദനിക്കുന്ന വിധം എന്റെ തുടയിലടിച്ച് സാറ് സമ്മതിക്ക് സാറേ നമ്മൾക്ക് കലക്കാം, എന്ന് ആവേശം കൊണ്ടപ്പോൾ ഞാൻ മിണ്ടാണ്ടിരി മൈ... എന്നു പറഞ്ഞു പോയി. അത്രക്കു ദേഷ്യം വന്നതുകൊണ്ടാണ്, ക്ഷമിക്കണേ.

അതിനു മുൻപോ പിന്നീടോ ഞാനങ്ങനെ തെറി പറഞ്ഞിട്ടില്ല. സത്യം.

ശ്രുതി അകത്തേക്കു പോയത് ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു സംഭവം എടുത്തു കൊണ്ടുവരാനാണ്. ഒരു പ്രൊജക്ട് എന്നു വേണമെങ്കിൽ വിളിക്കാവുന്ന ഒരു കമ്പ്യൂട്ടർ പ്രിന്റ്.

അവിടെ അടുത്ത് ഒരു വലിയ കുടുംബക്ഷേത്രമുണ്ട്. അവിടത്തെ പ്രതിഷ്ഠ കൊല്ലൂർ മൂകാംബികയുടെ അതേ ഭാവത്തിലുള്ള മറ്റൊരു ദേവിയാണത്രെ. പക്ഷേ ചുറ്റുവട്ടത്തുള്ള കുറച്ചു പേർക്കല്ലാതെ മറ്റാർക്കും ഇതറിയില്ല. കൊല്ലുർ എത്തുന്നതു പോലെ ഒട്ടനവധി മലയാളികൾ ദർശനം നടത്തുന്ന ഒരു ക്ഷേത്രമായി ഈ അമ്പലത്തേയും മാറ്റാനുള്ള ഒരു ദ്വിവത്സര പ്രൊജക്ടാണ് ശ്രുതി ഞങ്ങളുടെ മുന്നിൽ നിവർത്തി വച്ചത്.

നിങ്ങൾക്കിതു കൊണ്ട് നല്ല പ്രയോജനം കിട്ടും. ശ്രുതി പറഞ്ഞു. അമ്പലത്തിന്റെ അക്കൗണ്ട് കിട്ടിയാൽ പിന്നെ ഡെപ്പോസിറ്റ് കുമിഞ്ഞു കൂടൂല്ലേ?

അതു കൊള്ളാമല്ലോ, എനിക്കും തോന്നി.

ഓൺലൈനായി വഴിപാടു കഴിക്കാനുള്ള സംവിധാനമൊക്കെ ഞാൻ ശരിയാക്കിത്തരാം, ഞാൻ പറഞ്ഞു.

അടുത്തയാഴ്ച ഡിസംബർ ക്ലോസിങ്ങാണ്. അതിനു മുമ്പ് നല്ല ഫണ്ട് കിട്ടുമോ സ്വാമീ, ഷിബു ചോദിച്ചു.

അതാണു വിഷയം. ശ്രുതി പറഞ്ഞു. ഇപ്പോൾ നിത്യനിദാനത്തിനു പോലും കഷ്ടപ്പെടുന്ന അമ്പലമാണ്. എന്നാലോ, ഈ പ്രൊജക്ട് കൃത്യമായി നടപ്പാക്കിയാൽ ലക്ഷങ്ങളല്ല കോടികൾ തന്നെ കൊയ്യാം.

എന്താ സംഭവം എന്നറിയാൻ ഞാൻ 'പ്രൊജക്ട് ' ഒന്നുമറിച്ചു നോക്കി. ടാക്സി, ഹോട്ടൽ, ബസ് എന്നൊക്കെയെഴുതി പല കണക്കുകൾ. എനിക്ക് പെട്ടന്നൊന്നും മനസിലായില്ല.

ശ്രുതി തന്നെ കാര്യങ്ങൾ വിവരിച്ചു. പ്രൊജക്ട് പ്രകാരം ആദ്യ 6 മാസക്കാലം പണം ചെലവാക്കൽ മാത്രമേ കാണൂ, വരുമാനം കാണില്ല. ഉഡുപ്പി മുതൽ വടക്കോട്ടുള്ള ടാക്സിക്കാര്, ഹോട്ടലുകാര്, ബസുകാര്, തുടങ്ങിയവർക്കൊക്കെ ചെറിയ മാസവരികൾ കൊടുത്ത് പ്രസ്തുത അമ്പലത്തെ പുകഴ്ത്തി മലയാളി ഭക്തരോടു പറയുക.

അതെന്താ മലയാളി ഭക്തർ? ഞാൻ ഇടക്കു കയറി ചോദിച്ചു.

മലയാളികൾ നല്ലതുക ദക്ഷിണയായികൊടുക്കും. കന്നഡക്കാര് പിശുക്കന്മാരാ. ശ്രുതി പറഞ്ഞു.

അപ്പോൾ ആറു മാസം കഴിഞ്ഞാലോ? എനിക്ക് പിന്നെയും ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

പൈസ വാങ്ങി പറഞ്ഞ കാര്യമൊക്കെ സത്യമാണെന്ന് ഈ ടാക്സിക്കാർക്കും ഹോട്ടലുകാർക്കുമൊക്കെ അപ്പോഴേക്കും തോന്നിത്തുടങ്ങും. പിന്നെ പൈസയില്ലെങ്കിലും അവർ പറച്ചിൽ തുടരും

എന്നിട്ട് ? എനിക്ക് താൽപര്യമായി.

അങ്ങനെ ഒന്നും രണ്ടുമായി മലയാളികൾ വന്നു തുടങ്ങും. അപ്പോൾ നമ്മൾ ഒന്നു രണ്ടു സെലിബ്രിറ്റികളെ ഒപ്പിക്കണം. അവർ വന്ന് അമ്പലത്തിൽ നിന്നുള്ള ഫോട്ടോയും ഒരു അനുഭവകഥയുമൊക്കെ മലയാളം മാസികകളിൽ പ്രസിദ്ധീകരിക്കണം.

പക്ഷേ ഏതു സെലിബ്രിറ്റി വരും? ഞാൻ ചോദിച്ചു.

ശ്രുതി പ്രൊജക്ടിന്റെ പേജു മറിച്ചു. അന്നത്തെ രണ്ടു യുവനടിമാരുടെ പേരും പേരിനു നേർക്കെഴുതിയ തുകയും കാണിച്ചു തന്നു.

ഇതൊന്നുമല്ല അവരുടെ റേറ്റ്. പിന്നെ ദേവിയുടെ കാര്യമായതോണ്ട് ചുളുവിലക്ക് കിട്ടി. അവരുടെ നാരീ പൂജയും പ്ലാനിലുണ്ട്. ശ്രുതി പറഞ്ഞു.

ശ്രുതി ചില്ലറക്കാരനല്ല എന്നു മനസിലായിക്കാണുമല്ലോ.

ഇതും കഴിഞ്ഞാൽ കൂടുതൽ ആൾക്കാർ വന്നു തുടങ്ങും. ശ്രുതി തുടർന്നു. പക്ഷേ നമ്മളുടെ പ്ലാനിലെ വരുമാനത്തിന് ഇതുപോര.  അതിന് മുന്നാല് അദ്ഭുതങ്ങളും കുറച്ച് ഐതിഹ്യങ്ങളുമൊക്കെ വേണം.

അദ്ഭുതമോ!? ഷിബുവിന് അദ്ഭുതമായി. എനിക്കും.

എന്നു വച്ചാൽ അസുഖം മാറി, അല്ലെങ്കിൽ കല്യാണം റെഡിയായി എന്നൊക്കെ നാലഞ്ചു പേർ പറയണം.

അയ്യേ അതു പറ്റിക്കലല്ലേ? ഞാൻ പറഞ്ഞു.

പറ്റിക്കൽ എന്നു വേണമെങ്കിൽ പറയാമെന്നേയുള്ളൂ, ശ്രുതി പറഞ്ഞു. ഈ രോഗശാന്തിക്കാരൊക്കെ ചെയ്യുന്നില്ലേ, അതുപോലെ.

ഇതിൽ ബാങ്കിന്റെ റോളെന്താണ്? ഞാൻ ചോദിച്ചു.

ഈ പ്രൊജക്ട് കൊള്ളാവോ ? ഉത്തരം തരുന്നതിനു പകരം ശ്രുതി മറുചോദ്യം ചോദിച്ചു.

അടിപൊളി. തകർക്കും. ഷിബു ചാടിക്കയറി പറഞ്ഞു.

മാനേജർക്കെന്തു തോന്നുന്നു? ശ്രുതി എന്നോടു ചോദിച്ചു.

നല്ല പ്ലാനാണ്. ഞാൻ മടിയോടെ പറഞ്ഞു. എക്സിക്യൂഷൻ അൽപം പ്രയാസമാണ്.

എങ്കിൽ ഞാൻ കാര്യം പറയാം. ശ്രുതി എന്റെയടുത്തേക്ക് കസേര നീക്കിയിട്ടു.ഈ അമ്പലത്തിന്റെ ഉടമകൾ ഒരു വിവരവുമില്ലാത്ത കഴുതകളാ. ആദ്യം പറഞ്ഞു ഇത്രേം പൈസ മുടക്കാൻ പറ്റൂല്ലാന്ന്. ഞാൻ അതൽപം കുറച്ചു. പിന്നെ പറയുന്നു എന്റെ ദക്ഷിണ കൂടുതലാന്ന്. അതും കുറച്ചു. ഇപ്പോൾ പറയുന്നു ഞാനല്ലാതെ മറ്റാരെങ്കിലും കൂടി പ്രൊജക്ടിൽ വേണമെന്ന്. പൈസ കൈകാര്യം ചെയ്യാനുള്ളതല്ലേ, ഒരു ബാങ്ക് മാനേജരോ മറ്റോ ആണെങ്കിൽ ബഹുകേമം.

ഞാൻ മറുപടിയൊന്നും പറയാതെ പതിയെ മൊബൈലെടുത്ത് സമയം നോക്കി.

മീൻ വെട്ടുന്നിടത്തിരിക്കുന്ന പൂച്ചയെ പോലെ അപ്പോൾ ശ്രുതി എന്റെ മുഖത്തു നോക്കി യാചിച്ചു: മാനേജർ കൂടൂല്ലേ?

ഷിബുവിന്റെ തോണ്ടൽ അവഗണിച്ച് ഞാൻ പതിയെ എഴുന്നേറ്റു.

സ്വാമി ക്ഷമിക്കണം, ഞാൻ പറഞ്ഞു. ബാങ്ക് ജോലി തന്നെ വലിയ ഉത്തരവാദിത്തമാണ്. മറ്റൊന്നിനും സമയം കിട്ടില്ല. ഈ ജോലി എനിക്ക് ഒട്ടും പറ്റില്ല.

എന്നിട്ട്, മാനേജർ ഒന്നും ചെയ്യണ്ട ചുമ്മാ നിന്നു തന്നാൽ മതി എന്നൊക്കെയുള്ള ശ്രുതിയുടെ വിശദീകരണങ്ങളും കടിയൻ പട്ടികളുടെ അലറൻ കുരകളും ഷിബുവിന്റെ പിൻ വിളികളും ഒക്കെ അവഗണിച്ച് ഞാനങ്ങ് വേഗത്തിൽ കാറിൽ ചെന്നു കയറി.

ഓടിപ്പിടച്ചുവന്നു കയറിയ ഷിബു അൽപ നേരത്തേക്ക് എന്നോടു മിണ്ടിയില്ല. പിന്നെ പരിഭവത്തോടെ പറഞ്ഞു. നല്ല ചാൻസാണ് സാറ് നശിപ്പിച്ചത്.

എനിക്കങ്ങു ദേഷ്യം വന്നു. ഷിബൂ, ഞാൻ അലറി. അദ്ഭുതമെന്നൊക്കെപ്പറഞ്ഞ്, സെലിബ്രിറ്റികളുടെ അനുഭവം എന്നൊക്കെ പറഞ്ഞ്, ഇല്ലാക്കഥ പറഞ്ഞുണ്ടാക്കി പാവം നാട്ടുകാരെ പറ്റിച്ചു വേണോ ഞാൻ ജീവിക്കാൻ ?

ഷിബുവിന്റെ മറുപടിയുണ്ടല്ലോ, എന്നെ തകർത്തു കളഞ്ഞു.

ഇല്ലാക്കഥകളല്ലാതെ ഉള്ള കഥകൾ പറയുന്ന ഏതമ്പലമുണ്ടു സർ ഇവിടെ ? ഇപ്പറയുന്ന ഐതിഹ്യങ്ങളൊക്കെ സത്യ കഥകളാണോ ? വഴിപാടുകൾ കഴിച്ചാൽ എന്തെങ്കിലും പ്രയോജനമുണ്ടോ?  പോട്ടെ, ദൈവം തന്നെ സത്യമാണോ? ആർക്കെങ്കിലും അറിയാമോ?

'ഷിബൂ....' ഷിബുവിന്റെ ഉദാത്തമായ വാക്യങ്ങൾ കേട്ട് ഞാൻ സഡൻ ബ്രേക്കിട്ടു പോയി.

സത്യമല്ലേ സർ ഞാൻ പറഞ്ഞത്, എല്ലാം മായയല്ലേ ? ഷിബു ചിരിച്ചു കൊണ്ടു പറഞ്ഞു.

ഞാനന്ന് ഷിബുവിനെ മനസാതൊഴുകയും താൻ ബ്രാഹ്മണനാണെന്ന ഷിബുവിന്റെ അവകാശവാദം സത്യം തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

എൻഡ് ഒഫ് ദ ഡേ:

പിന്നെ മൂന്നാലു തവണ ശ്രുതി ബാങ്കിൽ വന്ന് എന്നെ കണ്ടിരുന്നു. ഒരു അക്കൗണ്ടൊക്കെ എടുത്തു. പക്ഷെ പ്രൊജക്ടിനെപ്പറ്റി പിന്നീട് ഒന്നും പറഞ്ഞിട്ടില്ല.

ഈയിടെ ശബരിമല വിഷയത്തോടനുബന്ധിച്ച് ശ്രീ കുമ്മനം രാജശേഖരൻ ചർച്ചകളിൽ നിറഞ്ഞപ്പോൾ, അവർ തമ്മിലുള്ള രൂപസാദ്യശ്യം മൂലം ഞാൻ ശ്രുതിയെ ഓർത്തു പോയി. ചുമ്മാ വിളിക്കാൻ തോന്നി. മൂന്നാലു തവണ വിളിച്ചപ്പോഴാണ് കിട്ടിയത്.

ഞാൻ വിളിച്ചതിൽ ശ്രുതിക്കു വലിയ സന്തോഷമായി. റബറിന്റെ വിലയിടിഞ്ഞതിന്റെ സങ്കടമൊക്കെ പറഞ്ഞു. സന്യാസിമാർക്ക് പെൻഷനേർപ്പെടുത്താമെന്ന വാഗ്ദാനം നിറവേറ്റാത്തതിന് ശ്രുതി പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി. കൂടാതെ, ഇക്കാരണത്താൽ BJP അടുത്ത ഇലക്ഷനിൽ വലിയ തിരിച്ചടി നേരിട്ട് ഒതുങ്ങിപ്പോവുന്നതായിരിക്കും എന്നു പ്രവചിക്കുകയും ചെയ്തു.

ശബരിമല വിഷയം മലയാളികളെ എങ്ങനെ ബാധിക്കും എന്നു ഞാൻ ചുമ്മാ ചോദിച്ചു.

ഇപ്പോഴത്തെ പ്രതിഷേധങ്ങൾ കണക്കാക്കണ്ട, ശബരിമലയിലെ വരുമാനം രണ്ടു വർഷത്തിനകം ഇരട്ടിക്കുമത്രെ. അഞ്ചു വർഷത്തിനകം നാലിരട്ടിയെങ്കിലും ആകും. കാരണം സ്ത്രീകൾ വരുമല്ലോ.

കൊള്ളാം. ശ്രുതി പഴയ ബിസിനസ് മൈന്റൊക്കെ മാറ്റി നവോത്ഥാന ലൈനിലെത്തിയെന്നു തോന്നിപ്പോയി എനിക്ക്.

അപ്പാഴാണ് പഹയൻ പുതിയൊരു പ്രൊജക്ടിന്റെ ആശയം പങ്കുവച്ചത്. ആ പ്രൊജക്ടാണ്  ഹ്രസ്വമല്ലാത്ത ഈ കുറിപ്പിനാധാരം.

പഴയ പോലെ ബസ്, ടാക്സി, ഹോട്ടൽ വഴി സെലിബ്രിറ്റികളിലൂടെ പുഷ്കലമാക്കാൻ സമാരാധ്യ ശ്രുതി അവതരിപ്പിക്കുന്ന പുതിയ പ്രൊജക്ട് ഇതാണ്: എല്ലാ ജനുവരി രണ്ടിനും ശബരിമലയിൽ മാളികപ്പുറത്തമ്മയ്ക്ക് പൊങ്കാല !!!