Saturday, October 16, 2021

ഒന്നു മനസു വച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ ബാങ്കിലെ സർവീസ് ചാർജുകൾ


ഒന്നര വർഷമായി വീട്ടിൽ തന്നെയായിരുന്ന മകൾ ഹോസ്റ്റലിലേയ്ക്കു മാറിയപ്പോൾ അത്യാവശ്യത്തിന് ഉപയോഗിക്കാനാണ് മകളുടെ അക്കൗണ്ടിലേയ്ക്ക് വേണു രണ്ടായിരം രൂപ ഇട്ടുകൊടുത്തത്. പക്ഷേ അക്കൗണ്ടിൽ അഞ്ഞൂറു രൂപയോളമേ ബാലൻസുള്ളൂ എന്ന് രണ്ടുദിവസം കഴിഞ്ഞ് മകൾ വിളിച്ചുപറഞ്ഞപ്പോൾ വേണുവിന് അങ്കലാപ്പായി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്നൊക്കെയായി സംശയം. ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് മനസിലായത്, അക്കൗണ്ട് ഹാക്ക് ചെയ്തതൊന്നുമല്ല, ബാങ്ക് തന്നെ സർവീസ് ചാർജ് ഇനത്തിൽ പിടിച്ചതാണ് ! 

ഒറ്റനോട്ടത്തിൽ ബാങ്കുകാരാണ് കുറ്റക്കാർ എന്നു തോന്നാമെങ്കിലും ഒന്നരവർഷമായി അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനെ തുടർന്നാണ് ചാർജ് ഈടാക്കിയത് എന്നതാണു വസ്തുത.

അത്യാവശ്യത്തിന് ഉപയോഗിക്കാനായി അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിനെ തുടർന്ന് ചാർജ് പിടിച്ചുപോവുന്ന ഇത്തരം അനുഭവം മറ്റുപലർക്കുമുണ്ടായിട്ടുണ്ട്. എന്നാൽ ഈ അനുഭവം തീർച്ചയായും ഒഴിവാക്കാവുന്നതാണ്. 

എങ്ങനെയാണെന്നല്ലേ ? 

ഏതൊക്കെയിനം സർവീസ് ചാർജുകളാണ് ബാങ്കുകൾ ഈടാക്കാറ് എന്നറിഞ്ഞ് അതിനാവശ്യമായ തരത്തിൽ അക്കൗണ്ടിലെ ഇടപാടുകൾ നടത്തുക. അങ്ങനെയെങ്കിൽ ഒട്ടുമിക്ക സർവീസ് ചാർജുകളും നമുക്ക് ഒഴിവാക്കാവുന്നതാണ്. 

ഒരു സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ബാധകമായ സർവീസ് ചാർജുകൾ ഏതെല്ലാമാണെന്നു നോക്കാം.

 1) അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസുമായി ബന്ധപ്പെട്ട ചാർജുകൾ 

പൊതുവെ 1000 രൂപ മുതൽ മുകളിലേയ്ക്ക് പല സ്കീമുകളിലായിട്ടാണ് മിനിമം ബാലൻസ് തുക നിജപ്പെടുത്തിയിരിക്കുന്നത്. ആവശ്യത്തിന് തുക അക്കൗണ്ടിൽ സൂക്ഷിച്ചിട്ടില്ലെങ്കിൽ 100 മുതൽ 300 രൂപ വരെയാണ് പ്രതിമാസം ഈടാക്കുന്ന ചാർജ്. 

2) എടിഎം ഇടപാടുമായി ബന്ധപ്പെട്ട ചാർജുകൾ 

എ ടി എം വഴിയുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം മിക്ക ബാങ്കുകളും പ്രതിമാസം 5 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പണം പിൻവലിക്കുന്നതിന് 20 രൂപ, ബാലൻസ് പരിശോധനയുൾപ്പെടെയുള്ള മറ്റു കാര്യങ്ങൾക്ക് 10 രൂപ എന്നിങ്ങനെയാണ് കൂടുതലായി നടത്തുന്ന ഓരോ ഇടപാടിനും ഈടാക്കുന്നത്. 

ഇതു കൂടാതെ എടിഎം കാർഡിന് വാർഷിക ഫീസായി 150 രൂപ മുതൽ 500 രൂപ വരെ ബാങ്കുകൾ ഈടാക്കുന്നുണ്ട്. 

3) അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചാർജുകൾ 

ചെക്കു വഴിയോ ഓൺലൈൻ ട്രാൻസ്ഫറായോ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നത് സൗജന്യമാണെങ്കിലും കറൻസി നിഷേപിക്കുന്നതിന് മിക്ക ബാങ്കുകളും ചാർജ് ഈടാക്കുന്നുണ്ട്.പ്രതിമാസം ഒന്നോ രണ്ടോ ലക്ഷം രൂപ വരെ മാത്രമേ സൗജന്യമായി അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കൂ. കൂടുതലായി അടയ്ക്കുന്ന തുകയ്ക്ക് ലക്ഷത്തിന് 250 രൂപ വരെ ബാങ്കുകൾ കാഷ് ഹാൻഡ് ലിംഗ് ചാർജ് ഇനത്തിൽ ഈടാക്കുന്നുണ്ട്. 

കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി അടയ്ക്കുകയാണെങ്കിൽ സാധാരണ ചാർജിന്റെ പകുതിയോളം ഇളവു ലഭിക്കുന്നതാണ്. 

4) അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചാർജുകൾ 

ചെക്കിനു പകരം വിത്ഡ്രോവൽ സ്ലിപ് ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനും മിക്ക ബാങ്കുകളും ചാർജ് ഈടാക്കുന്നുണ്ട്. 25 മുതൽ 50 രൂപ വരെയാണ് ഒരിടപാടിന് ഈടാക്കാറ്. 

5) അക്കൗണ്ടിലെ ഇടപാടുകളുടെ എണ്ണത്തിനുസരിച്ചുള്ള ചാർജുകൾ 

ലെഡ്ജർ ഫോളിയോ ചാർജ് എന്നാണ് ഈ ചാർജ് പൊതുവെ അറിയിപ്പെടുന്നത്. മൂന്നുമാസകാലയളവിൽ അക്കൗണ്ടിൽ നടക്കുന്ന ഇടപാടുകളുടെ എണ്ണം 40-50 ൽ കൂടുകയാണെങ്കിലാണ് ഈ ചാർജ് ബാധകമാവുന്നത്. തുടർന്നുള്ള ഓരോ 40-50 എണ്ണം ഇടപാടുകൾക്കും 20 മുതൽ 50 വരെ രൂപയാണ് ഓരോ ബാങ്കും ഈടാക്കുന്നത്. 

കാഷ്ബാക്ക് കിട്ടുമെന്ന ധാരണയിൽ ഗൂഗിൾ പേ വഴിയും മറ്റും ചെറിയ തുകകളുടെ ഇടപാടുകൾ തുരുതുരാ നടത്തിയ ഒത്തിരിപേർക്ക് കാഷ്ബാക്ക് കിട്ടുന്നതിനു പകരം അക്കൗണ്ടിൽ നിന്ന് ലെഡ്ജർ ഫോളിയോ ചാർജ് ഇനത്തിൽ നല്ലൊരു തുക നഷ്ടപ്പെട്ട ഒത്തിരി സംഭവങ്ങളുണ്ട്. 

6) മറ്റു ചാർജുകൾ 

മുകളിൽ വിവരിച്ചവ കൂടാതെ, ചെക്ക്ബുക്ക്, എസ് എം എസ് അലർട്ട്, ആർടിജിഎസ്/ നെഫ്റ്റ്, നാച്ച് മാൻഡേറ്റ്, ചെക്ക് റിട്ടേൺ, ലോക്കർ എന്നു തുടങ്ങിയ ചാർജുകൾ ബാങ്കുകൾ ഈടാക്കാറുണ്ടെങ്കിലും പ്രസ്തുത സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്കു മാത്രമേ ബാധകമാവുന്നുള്ളൂ. 

ചുരുക്കിപ്പറഞ്ഞാൽ : അക്കൗണ്ടിൽ ബാധകമായ ചാർജുകൾ എന്തൊക്കെയാണ് എന്നറിയാനായി ബാങ്ക് ശാഖയിലെ നോട്ടീസ് ബോർഡിലും ബാങ്കിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ള സർവീസ് ചാർജ് സംബന്ധമായ വിവരങ്ങൾ പരിശോധിക്കുക. സംശയമുള്ള പക്ഷം ബാങ്കിന്റെ കസ്റ്റമര്കെയറുമായി ബന്ധപ്പെടുക. 

ഓർക്കുക : ചാർജുകളെക്കുറിച്ചുള്ള അജ്ഞത ചാർജ് ഈടാക്കാതിരിക്കാനുള്ള കാരണമാകുന്നില്ല.

 

Sunday, October 3, 2021

രക്തബന്ധം

 


എന്തുകിട്ടിയാലും ഫേസ്ബുക്കിൽ കുറിച്ച് നാലുപേരെകൊണ്ട് വായിപ്പിച്ച് അഭിപ്രായവും മറുപടികളുമൊക്കെയായി തകർക്കൽ ശീലമാക്കിയ സുമേഷിനോട് എന്തു പറഞ്ഞൊഴിയും എന്നതു മാത്രമായിരുന്നു സത്യം പറഞ്ഞാൽ ഞാൻ നേരിട്ട പ്രതിസന്ധി.

ബാക്കിയൊക്കെ എങ്ങനെയും പരിഹരിക്കാവുന്നതേയുള്ളൂ എന്ന ആത്മവിശ്വാസമായിരുന്നു എനിക്ക്. രേവതി കൂടെയുള്ളതിന്റെ ധൈര്യമാണ് അതെന്നു കൂട്ടിക്കോളൂ.

കൂടാതെ, ആദ്യമായിട്ടൊന്നുമല്ലല്ലോ ഇതുപോലത്തെ വിഷയത്തിൽ ഇടപെടുന്നത്.

സത്യം പറഞ്ഞാൽ പതിനാലാമത്തെയോ പതിനഞ്ചാമത്തെയോ പരിപാടിയാണിത്. രേവതിക്കാണ് കൃത്യം കണക്കറിയുക. കണക്കു മാത്രമല്ല, ഓരോ ജോഡിയുടേയും പേരും സ്ഥലവും ജോലിയും ഇപ്പോൾ എത്ര കുട്ടികളുണ്ട് എന്നതും എന്തിനേറെ, വിവാഹദിവസം പെൺകുട്ടി ധരിച്ച വസ്ത്രത്തെക്കുറിച്ചു പോലും കൃത്യമായ വിവരം രേവതിയുടെ പക്കൽ ലഭ്യമായിരിക്കും.

എന്നാലോ, സഹപ്രവർത്തകരായ മൂന്നുപേരുടെ കാര്യമൊഴിച്ചാൽ ബാക്കിയുള്ളവരെക്കുറിച്ച് എനിക്ക് വലിയ വിവരമൊന്നുമില്ല. തങ്ങളുടെ കർത്തവ്യം നിർവഹിച്ചു കഴിഞ്ഞു, ഇനി അവരായി അവരുടെ പാടായി എന്നതായിരുന്നു എന്റെ രീതി.

രേവതിയ്ക്കും ഏതാണ്ട് അതേ നിലപാടിലായിരുന്നു എന്നു പറയാം. പക്ഷേ, തങ്ങളുടെ കാർമ്മികത്വത്തിൽ നടന്ന വിവാഹം. അതും വീട്ടുകാരറിയാതെയുള്ള വിവാഹം. അപ്പോൾ കുറച്ചു കാലത്തേക്കെങ്കിലും ദമ്പതികളുടെ കാര്യങ്ങൾ അന്വേഷിക്കേണ്ടതാണ് എന്ന അധിക ഉത്തരവാദിത്തം രേവതി സ്വയം വഹിച്ചുപോന്നിരുന്നു.

സഹപാഠികളായിരുന്ന സക്കീറിന്റേയും രാജലക്ഷ്മിയുടേയും വിവാഹം  നടത്തിക്കൊടുത്തുകൊണ്ട് 1998 ലാണ് ഞങ്ങൾ ബ്രോക്കർ പണിതുടങ്ങിയത്. കാലം മാറിയതുകൊണ്ടാവണം, 2013 ൽ  രേവതിയുടെ ഓഫീസിലെ സ്വാതി കുര്യന്റേയും ബിസിനസുകാരനായ രാഹുൽ മേനോന്റെയും വിവാഹം നടത്തിക്കൊടുത്തതിനു ശേഷം സമാന അഭ്യർത്ഥനയുമായി ആരും തന്നെ ഞങ്ങളെ സമീപിക്കുകയുണ്ടായില്ല എന്നു പറയാം.

പഴയതു പോലെ അമ്പലത്തിലേയും പഞ്ചായത്തിലേയുമൊക്കെ കാര്യങ്ങൾ നോക്കാനും ആവശ്യം വന്നാൽ പോലീസ് സ്റ്റേഷൻ കയറിയിറങ്ങാനും വയ്യാതായിരിക്കുന്നതിനാൽ വിവാഹം നടത്തിത്തരണമെന്ന ആവശ്യവുമായി ആരും സമീപിക്കാത്തതിൽ എനിക്കു പക്ഷേ സന്തോഷമേ ഉള്ളൂ കേട്ടോ.

അങ്ങനെയിരിക്കെയാണ് പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്ന് കഴിഞ്ഞ മാസം ഒരു ഫോൺകോൾ വരുന്നത്.

ഹലോ, രാംനാഥ് അങ്കിളല്ലേഎന്ന ചോദ്യം കേട്ടപ്പോൾ എനിക്ക് പെട്ടന്ന് ഒരു പരിചയവും കിട്ടിയില്ല.

എനിക്ക് മനസിലായില്ല എന്നറിഞ്ഞ് വിളിച്ചയാൾ വിശദീകരിച്ചു. 96-98 കാലത്ത് കൊല്ലത്തായിരുന്ന സമയത്ത് സഹപ്രവർത്തകനായിരുന്ന വേണുഗോപാലിന്റെ മകൻ വിവേകായിരുന്നു വിളിച്ചത്.  എനിക്ക് ആളെ പതിയെ ഓർമ വന്നു. അന്ന് മൂന്നോ നാലോ വയസു കാണുമായിരിക്കണം. മൂന്നാലു തവണ സകുടുംബം അവരുടെ വീട്ടിൽ പോയിട്ടുണ്ട്. വേണുഗോപാലും കുടുംബവും എന്റെ വീട്ടിലും വന്നിട്ടുണ്ട്.

അന്നു സ്ഥലം മാറിപ്പോയതിനു ശേഷം മീറ്റിംഗുകൾക്കും മറ്റും പലതവണ വേണുഗോപാലിനെ കണ്ടിട്ടുണ്ടെങ്കിലും കുടുംബത്തെ പിന്നീട് കണ്ടിട്ടേയില്ല.

ഒരു സഹായത്തിനു വേണ്ടിയാണ് താനിപ്പോൾ വിളിക്കുന്നതെന്നും നേരിട്ടു വന്നു കണ്ടോട്ടേ എന്നും വിവേക് ആരാഞ്ഞു. എങ്കില്‍ പിന്നെ ആവട്ടെ എന്ന് ഞാനും പറഞ്ഞു.

ജോലിയിലിരിക്കുമ്പോൾ തന്നെ ചെറുതായി ഓർമക്കുറവു ബാധിച്ചു തുടങ്ങിയ വേണുഗോപാലിന് വിരമിച്ചതിനു ശേഷം രോഗം കഠിനമായിക്കാണുമായിരിക്കാമെന്നും അതിനെക്കുറിച്ചു സംസാരിക്കാനായിരിക്കാം ഒരുപക്ഷേ വിവേക് വരുന്നതെന്നുമൊക്കെ പറഞ്ഞപ്പോൾ, ‘നിങ്ങളാരാ ഡോക്ടറാണോ രോഗത്തെക്കുറിച്ചു സംസാരിക്കാൻഎന്നു ചോദിച്ച് രേവതി ഉത്തരം മുട്ടിച്ചു.

പിന്നെ എന്തിനാവും എന്നെ കാണുക എന്നായി എനിക്കു സംശയം. സുഹൃത്തുക്കൾക്കു വല്ല ലോണും ശരിയാക്കിക്കൊടുക്കാനോ മറ്റോ ആയിരിക്കുമോ എന്ന സംശയം മനസിൽ തോന്നിയെങ്കിലും ഞാനത് രേവതിയോടു പറയാൻ പോയില്ല. വല്ല കല്യാണക്കേസുമായിരിക്കുമോ എന്ന് രേവതി ഇടയ്ക്കൊന്നു പറഞ്ഞതിന് മറുപടി കൊടുക്കാൻ ഞാനും പോയില്ല.

അങ്ങനെ ചുമ്മാ കല്യാണം നടത്തിക്കൊടുക്കാൻ ഞങ്ങൾക്കു പഴയ ചെറുപ്പമല്ല എന്നു മാത്രമല്ല ഞാനാണെങ്കിൽ ബാങ്കിന്റെ റീജിയണൽ മേധാവി കൂടിയാണ്. പോലീസ് കേസൊക്കെയായാൽ പഴയതു പോലെ സ്റ്റേഷൻ കയറിയിറങ്ങലും മാതാപിതാക്കളുമായി സംസാരിക്കലും നിത്യയുടേയും ബോബന്റേയും കാര്യത്തിൽ സംഭവിച്ചതുപോലെ കോടതി കയറിയിറങ്ങലുമൊന്നും ഇനി എന്നെക്കൊണ്ട് നടക്കുമെന്നു തോന്നുന്നില്ല.

ഏതായാലും എനിക്ക് കൂടുതൽ ഊഹാപോഹങ്ങൾ നടത്തേണ്ടി വന്നില്ല. ഫോണിൽ സംസാരിച്ചതിന്റെ തൊട്ടടുത്ത ശനിയാഴ്ച തന്നെ വിവേക് വീട്ടിലെത്തി.

തനിച്ചായിരുന്നില്ല വിവേക് എത്തിയത്, കൂടെയൊരു പെൺകുട്ടിയുമുണ്ടായിരുന്നു. കാറിൽ നിന്ന് പെൺകുട്ടിയും കൂടി ഇറങ്ങുന്നതു കണ്ട് രേവതി എന്നെ നോക്കി അർത്ഥഗർഭമായി പുഞ്ചിരിച്ചു.

രേഷ്മ എന്ന ആ കുട്ടി വിവേകിന്റെ സഹപാഠിയായിരുന്നത്രെ. ഇരുവർക്കും ഇപ്പോൾ നല്ല ജോലിയൊക്കെയായി. വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്, പക്ഷേ രണ്ടു ജാതിയിൽ പെട്ടവരായതിനാൽ എങ്ങനെ മുന്നോട്ടുനീങ്ങണമെന്ന ധാരണയില്ല. അതിനുള്ള ഉപദേശത്തിനായാണ് അവർ വന്നിരിക്കുന്നത്.

ഒത്തിരി പ്രേമവിവാഹങ്ങൾ നടത്തിക്കൊടുത്ത ദമ്പതികളാണ് ഞങ്ങൾ എന്ന സുമേഷിന്റെ വൈറലായ ഫേസ്ബുക്ക് കുറിപ്പു കാണാനിടയായതു കൊണ്ടാണ് മറ്റാരുമായും സംസാരിക്കാൻ നിൽക്കാതെ നേരെ ഇങ്ങോട്ടു പോന്നതെന്ന് വിവേക് വിശദീകരിച്ചു.

ഞാനും രേവതിയും പരസ്പരം നോക്കി പുഞ്ചിരിച്ചു.

എന്നാൽ തുടങ്ങിയാലോഎന്ന് രേവതി ചോദിച്ചപ്പോൾ എന്താണു തുടങ്ങാൻ പോവുന്നത് എന്ന അമ്പരപ്പായിരുന്നു കുട്ടികൾക്ക്.

വിവാഹത്തിനുള്ള പക്വതയൊക്കെ ആയോ എന്ന പരിശോധനയുടെ ഭാഗമായി ഒരു മുഖാമുഖം നടത്തുന്നതാണ്, മറ്റൊന്നുമല്ല എന്ന് വിശദീകരിച്ചുകൊണ്ട് രേവതി രേഷ്മയെ ഉള്ളിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി.

വിവേകിന്റെ മുഖാമുഖം ഞാനാണു നടത്തിയത്.

രേഷ്മയുടെ മതമായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. ഹിന്ദു തന്നെയാണ് എന്നറിഞ്ഞപ്പോൾ എനിക്ക് വളരെ ആശ്വാസമായി. ഒരേ മതമാണ്. അതായത്, വിഘ്നങ്ങൾ തൊണ്ണൂറു ശതമാനവും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

ഇനിയെന്താണു പ്രശ്നം ? എന്റെയറിവിൽപെട്ടിടത്തോളം വേണുഗോപാൽ ജാതിവാദിയൊന്നുമല്ല. ജാതിയിലെ നേരിയ വ്യത്യാസമൊന്നും അയാൾ ഒരു വിഷയമാക്കാൻ സാധ്യതയില്ല.

പക്ഷേ ചെറുതല്ലാത്ത വിഷയമാണ് ജാതി മൂലം വന്നുചേർന്നിരിക്കുന്നതെന്ന് വിവേക് പറഞ്ഞു. നായർ സമുദായത്തിൽ പെട്ടവരാണെങ്കിലും രേഷ്മയുടെ വീട്ടുകാർ മത്സ്യമാംസാദികൾ കഴിക്കുന്നവരാണ്. കുടുംബക്ഷേത്രത്തിലൊക്കെ അവരാരും വരില്ലായിരിക്കാം, പക്ഷേ രേഷ്മയ്ക്ക് എങ്ങനെ പ്രവേശിക്കാനാവും ?

കുടുംബക്ഷേത്രത്തിലെ പ്രവേശം മാത്രമാണോ വിഷയമായിട്ടുള്ളതെന്നു ഞാൻ ചോദിച്ചതിന് കുടുംബത്തിൽ ആദ്യമായിട്ടാണ് ഒരാൾ ഒരു അന്യജാതിക്കാരിയെ വിവാഹം ചെയ്യുന്നതെന്നതും അങ്ങനെ ചെയ്യുന്നത് കുടുംബത്തിലെ നിലവിലെ കാരണവരുടെ കൊച്ചുമകനാണ് എന്നതുമൊക്കെ കൂടിച്ചേർന്ന് വളരെ വലിയ പ്രശ്നമാണ് സൃഷ്ടിച്ചേക്കാവുന്നത് എന്നായിരുന്നു വിവേകിന്റെ മറുപടി.

ഞാൻ ഒന്നും മിണ്ടാതെ കുറച്ചുനേരം ആലോചനയിൽ മുഴുകി.

വിവേക് മടിച്ചുമടിച്ച് എന്തോ പറയാൻ തുനിയുന്നതും എന്റെ മുഖത്തെ ഗൗരവം കണ്ട് വേണ്ടെന്നു വച്ചതും ശ്രദ്ധയിൽ പെട്ടപ്പോൾ ഞാൻ ആലോചന നിറുത്തി.

എന്താ മടിച്ചത് ? പറഞ്ഞോളൂ’, ഞാൻ പറഞ്ഞു.

വേണുഗോപാലിനും ഭാര്യയ്ക്കും വിവേകിന്റെ താൽപര്യത്തിന് സമ്മതമാണത്രെ. പക്ഷേ തങ്ങളുടെ സമ്മതപ്രകാരമല്ല മകൻ വിവാഹിതനാവുന്നതെന്ന് കുടുംബക്കാരെ തെറ്റിധരിപ്പിക്കാനായി വേണുഗോപാൽ തന്നെയാണത്രെ എന്നെ വന്നു കാണാനും സൂത്രത്തിൽ വിവാഹിതരാവാനും  വിവേകിനെ ഉപദേശിച്ചത്.

അപാരബുദ്ധി ! ഞാൻ പൊട്ടിച്ചിരിച്ചു പോയി.

മാതാപിതാക്കൾക്കു തന്നെ സമ്മതമായ വിവാഹമാണെങ്കിൽ ഇനിയെന്തിനാണ് മുഖാമുഖം തുടരേണ്ടത്?

ഞാൻ അതുകൊണ്ട് രേവതിയെ വിളിച്ചു. രേവതിയാവട്ടെ അതിനിടെ രേഷ്മയുമായുള്ള മുഖാമുഖം തീർത്തിരുന്നു എന്നു മാത്രമല്ല എല്ലാവർക്കും കഴിക്കാനായി ചായയും ചെറുകടിയും തയ്യാറാക്കുക കൂടി ചെയ്തിരുന്നു.  

ബാക്കി കാര്യങ്ങളെല്ലാം പിന്നെ പെട്ടന്നു തന്നെ തീരുമാനിച്ചുറപ്പിച്ചു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇരുപത്തഞ്ചിന് വിവാഹം. മാസാവസമായതിനാലും പഴയതു പോലെ ഓടാനാവാത്തതിനാലും രജിസ്റ്റർ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കി നടത്താൻ സുമേഷിനെ ഏൽപ്പിച്ചു.

സുമേഷിന്റെ ആവേശം കാണേണ്ടതു തന്നെയായിരുന്നു. ഞങ്ങളെക്കുറിച്ച്, കല്യാണം നടത്താനുണ്ടോഎന്ന കുറിപ്പ് ഫേസ്ബുക്കിലെഴുതി വൈറലാക്കിയിട്ടുണ്ട് എന്നല്ലാതെ ഇതുവരെ ഒരു കല്യാണവും നടത്തി അനുഭവമില്ലാത്ത തനിക്കു വന്നുചേർന്ന ഒരു സുവർണാവസരമായി തന്നെ സുമേഷ് വിവേകിന്റേയും രേഷ്മയുടേയും വിവാഹത്തെ കണ്ടു.

ഞാനാണെങ്കിൽ വേണുഗോപാലിനെ ഒന്നു വിളിക്കുകയും ചെയ്തു. ഏകമകന്റെ വിവാഹം ആരെയും ക്ഷണിക്കാതെ ഗോപ്യമായി നടത്തുക എന്നു മാത്രമല്ല  പങ്കെടുക്കാൻ പോലും പറ്റാതിരിക്കുക എന്നത് എത്ര വിഷമകരമായ കാര്യമാണ്. വിവാഹം കഴിഞ്ഞ് രണ്ടുമൂന്നുമാസം കഴിഞ്ഞാൽ എല്ലാം ശരിയായേക്കും എന്ന വിശ്വാസമായിരുന്നു വേണുഗോപാലിന്. കുടുംബ വാട്ട്സപ്പ് ഗ്രൂപ്പുകളിൽ നേരിടേണ്ടി വന്നേക്കാവുന്ന ആരോപണങ്ങളും അപമാനവുമാണ് വേണുവിനേയും ഭാര്യയേയും  ഏറ്റവും അലട്ടിയത്.

തൽക്കാലം അൽപം ചീത്ത കേൾക്കേണ്ടി വന്നാലും മറ്റു വിഷയങ്ങൾ കിട്ടുമ്പോൾ ആൾക്കാർ ഇതൊക്കെ മറന്നു കളയുമെന്നും ഞാനിതൊക്കെ എത്രയോ കണ്ടിരിക്കുന്നു എന്നുമൊക്കെ ഞാൻ ആശ്വസിപ്പിച്ചു.

അങ്ങനെ, വിവാഹ ദിവസമിങ്ങെത്തി. തലേന്നു തന്നെ എത്തണം എന്നു പറഞ്ഞുറപ്പിച്ചതു പ്രകാരം വിവേകും രേഷ്മയും വീട്ടിലെത്തിയിരുന്നു.

രാവിലെ രജിസ്ട്രാഫീസിൽ വിവാഹം. ഉച്ചയ്ക്ക് ചെറിയ സദ്യ വീട്ടിൽ തന്നെ തയാറാക്കും. ഇരുവരുടേയും സഹപ്രവർത്തകർക്കുള്ള വിരുന്നൊക്കെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പിന്നീട്.

വേണുഗോപാലും ഭാര്യയും പങ്കെടുക്കുന്നില്ലെങ്കിലും രേഷ്മയുടെ മാതാപിതാക്കൾ തിരുവനന്തപുരത്തു നിന്ന് രാവിലെ തന്നെ എത്തിച്ചേരുമെന്ന് അറിയിച്ചു.

പ്രത്യേകിച്ച് വെല്ലുവിളികളോ ബുദ്ധിമുട്ടുകളോ ഒന്നുമില്ലാതെ നടക്കുന്ന വിവാഹമായതിനാൽ  എനിക്ക് വലിയ ആവേശമൊന്നും തോന്നിയില്ല. സാധാരണ അറേഞ്ച്ഡ് മാരേജ് തന്നെ. അമ്പലത്തിൽ നടക്കുന്നു എന്നതിനു പകരം സർക്കാർ കാര്യാലയത്തിൽ നടക്കുന്നു എന്നു മാത്രം. അല്ലാതെന്താ?

എന്നാലും ഞാൻ ചുമ്മാ ടെൻഷൻ അഭിനയിച്ചു. രണ്ടു പെഗ് ഞാൻ കഴിക്കുന്നത് ഇതിന്റെ പേരിലാണെന്ന് രേവതി കരുതിക്കോട്ടെ. അങ്ങനെ മുകളിലെ മുറിയിൽ ചെന്ന് പണ്ടെന്നോ വാങ്ങിവച്ചിരുന്ന ആന്റിക്യുറ്റി ഒരു പെഗ്ഗെടുത്ത് ജനലിനു സമീപം പോയി പുറത്തെ നിലാവിലേക്കു നോക്കി നിന്ന് പതിയെ നുണഞ്ഞു തുടങ്ങിയപ്പോഴാണ് വിവേക് ആകെ പരിഭാന്തനായി മുറിയിലേയ്ക്ക് ഓടിക്കിതച്ചു വന്നത്.

അങ്കിൾ, ആകെ പ്രശ്നമാണ്’, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് വിവേക് പറഞ്ഞു. ഈ മാരേജ് നടക്കൂല്ല’.

എനിക്ക് ഒന്നും തോന്നിയില്ല എന്നു പറയേണ്ടതില്ലല്ലോ. പ്രേമിച്ച്, നാട്ടുകാരെയും വീട്ടുകാരെയും എതിർത്ത് കല്യാണം കഴിക്കുന്ന പലർക്കും വിവാഹത്തലേന്ന് തോന്നിപ്പോവുന്ന കാര്യമാണിത്. വേണോ വേണ്ടയോ എന്നു ചിന്തിക്കാനുള്ള അവസാന അവസരമാണെന്നതിനാൽ പലർക്കും വേണ്ട എന്ന ചിന്ത കലശലാവുന്നതായി കാണാറുണ്ട്. ഒന്നു സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ.

എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ കാരണം ?’, ഞാൻ ചോദിച്ചു.

വിവേക് വാതിൽ ചേർത്തടച്ചു. എന്നിട്ട് എന്റെ സമീപത്തു വന്ന് ശബ്ദം വളരെ താഴ്ത്തി പറഞ്ഞു: അങ്കിൾ, രേഷ്മ നായരല്ല’.

അടുത്ത പെഗ്ഗ് ഒഴിക്കുകയായിരുന്ന എന്റെ കൈ വിറക്കുകയും വിസ്കിയൽപം അധികം ഗ്ലാസിലേയ്ക്ക് വീഴുകയും ചെയ്തത് ഗൗനിക്കാതെ ഞാൻ ചോദ്യരൂപത്തിൽ വിവേകിനെ നോക്കി.

അങ്കിൾ, പേര് രേഷ്മ പിള്ള എന്നാണെങ്കിലും അവര് നായർ വിഭാഗത്തിലെ പിള്ളമാരല്ലെന്ന്’.

അതിന് ?’

മിനിമം നായരെങ്കിലുമാണെങ്കിലേ കുടുംബത്തേയ്ക്കു കയറ്റാൻ പറ്റൂ’, വിവേക് നിസഹായതയോടെ പറഞ്ഞു.

നായരല്ലെന്ന് ആരാ പറഞ്ഞത് ?’

രേഷ്മ തന്നെ. പേരിലെ പിള്ള നായർ വിഭാഗത്തിലെ പിള്ള അല്ലത്രെ’.

ഞാനൊന്നും പറഞ്ഞില്ല. ജാതി നോക്കാതെ പ്രേമിക്കാൻ സാധിച്ചെങ്കിൽ ജാതി നോക്കാതെ തന്നെ ജീവിക്കാനും സാധിക്കുന്നതാണ് എന്ന മട്ടിലുള്ള ഉദാത്തമായ വർത്തമാനങ്ങളൊക്കെ എന്റെ നാവിലേക്കു കടന്നുവന്നെങ്കിലും അവയെയെല്ലാം ഞാൻ വിസ്കിയിൽ അലിയിച്ചു കളഞ്ഞു.

നായരെ തന്നെ വേണമെന്ന് എന്താ തനിക്കിത്ര നിർബന്ധം?’ പകരം ഞാൻ ഇങ്ങനെയൊരു ചോദ്യമാണ് ചോദിച്ചത്.

അയ്യോ, എനിക്കൊരു നിർബന്ധവുമില്ല. മിനിമം നായരെങ്കിലും വേണം എന്നേയുള്ളൂ’, വിവേക് യാചനാപൂർവം പറഞ്ഞു.

ഇവരപ്പൊ ഓബീസിയാണോ ?’ ഞാൻ ചോദിച്ചു.

എനിക്കറിയില്ല, അതിലും താഴെയാണെന്നു തോന്നുന്നു’, വിവേക് സ്വയം പഴിക്കുന്നതു പോലെ പറഞ്ഞു.

അപ്പോൾ എസ് സി ആയിരിക്കും’, എനിക്ക് ചെറുതായി ദേഷ്യംവരുന്നുണ്ടായിരുന്നു.

ഇല്ലില്ല, അതിലും മേളിലാ. ഞാൻ ഗൂഗിൾ നോക്കി. മുസ്ലീംസിലും പിള്ളയുണ്ട്’.

മുസ്ലീമല്ലല്ലോ. പിന്നെ എസ് സിയുമല്ല. ഈ സാഹചര്യത്തിൽ പ്രശ്നമുണ്ടാവാൻ പാടില്ലാത്തതാണ്’, ആത്മഗതം പോലെ ഇത്രയും പറഞ്ഞ് ഞാൻ ഇടം കണ്ണിട്ട് വിവേകിനെ നോക്കി.

നോ അങ്കിൾ, ഇതു വേണ്ട. നായരാണെന്നു പറഞ്ഞാണ് അച്ഛൻ സമ്മതിച്ചത്. പിന്നെ, കസിൻസൊക്കെ അറിഞ്ഞാൽ ഞാനെങ്ങനെ....വിവേക് പൊട്ടിക്കരയാൻ തുടങ്ങി.

വിവേക് മുകളിലേയ്ക്ക് ഓടിക്കയറുന്നതു കണ്ടിട്ട് എന്തോ അപകടം മണത്ത രേവതിയും പതിയെ മുകളിലേക്കു വന്നു.

ഞാൻ ഒറ്റവാചകത്തിൽ തന്നെ രേവതിയോട് കാര്യം പറഞ്ഞു.

ആന്റീ, എങ്ങനെയെങ്കിലും ഇതൊന്ന് ഒഴിവാക്കിത്തരണം,’ വിവേക് കൈകൂപ്പി.

വിവാഹം കഴിക്കണം എന്ന തീരുമാനമെടുത്തത് നിങ്ങൾ രണ്ടുപേരും ചേർന്നാണ്. അപ്പോൾ വേണ്ട എന്ന തീരുമാനമെടുക്കണ്ടതും നിങ്ങൾ രണ്ടുപേരും ചേർന്നു തന്നെയല്ലേ ?’ വളരെ ലളിതമായിരുന്നു രേവതിയുടെ വാദം.

വിവേകിന് മറുത്തൊന്നും പറയാൻ സാധിച്ചില്ല. അവൻ തെല്ലുനേരം നിശബ്ദനായിപ്പോയി. പിന്നെ, ‘’ഞാൻ അമ്മയെ ഒന്നു വിളിക്കട്ടെഎന്നു പറഞ്ഞ് സാവധാനം താഴത്തേയ്ക്കു പോയി.

എനിക്കു പെട്ടന്നു വല്ലാത്ത മടുപ്പു തോന്നി.

രേവതിക്കാവട്ടെ ഒരു പ്രത്യേകിച്ചൊരു ഭാവവ്യത്യാസവുമില്ലായിരുന്നു. ഗ്ലാസിന്റെ അടിവശത്ത് ബാക്കിയുണ്ടായിരുന്ന വിസ്കി മണപ്പിച്ച് ഓക്കാനിച്ചു കാട്ടി എന്നെ കളിയാക്കി ഗുഡ്നൈറ്റ് പറഞ്ഞ് അവളും താഴത്തേയ്ക്കു പോയി.

തനിച്ചായപ്പോൾ എനിക്കു വല്ലാതെ തോന്നി. ഒരു പ്രതിസന്ധിയിൽ അകപ്പെട്ടതു പോലെ.

എന്തുകിട്ടിയാലും ഫേസ്ബുക്കിൽ കുറിച്ച് നാലുപേരെകൊണ്ട് വായിപ്പിച്ച് അഭിപ്രായവും മറുപടികളുമൊക്കെയായി തകർക്കൽ ശീലമാക്കിയ സുമേഷിനോട് എന്തു പറഞ്ഞൊഴിയും എന്നതു മാത്രമായിരുന്നു സത്യം പറഞ്ഞാൽ ഞാൻ നേരിട്ട പ്രതിസന്ധി.

പഞ്ചായത്ത് മെംബറെയൊക്കെ കണ്ട് കുറെ നടന്നിട്ടൊക്കെയാണ് അവൻ നാളത്തെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. ഇപ്പോൾ വിളിച്ച് വിവാഹം നടക്കില്ല എന്നു പറഞ്ഞാൽ മറുത്തൊന്നും പറയില്ലായിരിക്കാം. പക്ഷേ വിവാഹം മുടങ്ങിയതെന്തിനാണ് എന്നത് അവൻ ഫേസ്ബുക്കിൽ എഴുതുമെന്നത് നൂറുറപ്പ്.

കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ ഞാൻ ഉറക്കത്തിനു പിടികൊടുത്തു.

രാവിലെ ഉണർന്നപ്പോളാണ് ബഹുരസം. ഷേവൊക്കെ ചെയ്ത് കോടിമുണ്ടൊക്കെ ധരിച്ച് വിവാഹത്തിന് തയ്യാറായി നിൽക്കുകയാണ് വിവേക്. രണ്ടു സഹപ്രവർത്തകർ ഒരുങ്ങാനായി അവനെ സഹായിക്കുന്നുമുണ്ട്. രേവതി ഏർപ്പാടാക്കിയ ബ്യൂട്ടീഷ്യൻ രേഷ്മയെ ഒരുക്കുന്നു.

ജാതി വിഷയമൊക്കെ ഞാനിന്നലെ കണ്ട സ്വപ്നമാണോ എന്നാണ് ആദ്യം തോന്നിയത്. ഞാൻ പതിയെ അടുക്കളയിലേക്കു ചെന്നു. രേവതിയും ഒരുങ്ങിക്കഴിഞ്ഞിരുന്നു.

എന്തു മറിമായമാണ് സംഭവിച്ചത് എന്ന മട്ടിൽ ഞാൻ രേവതിയെ നോക്കി. അവളെന്തോ പറയാൻ തുനിഞ്ഞതും കോളിംഗ് ബെൽ ശബ്ദിച്ചു.

ഞങ്ങളിരുവരും മുന്നിലേയ്ക്കു ചെന്നപ്പോൾ അടുത്ത മറിമായം. മാസ്കുണ്ടായിരുന്നിട്ടും എനിക്കു പെട്ടന്നു പിടികിട്ടി. വേണുഗോപാലും ഭാര്യയും വന്നിരിക്കുന്നു !

എല്ലാം പിന്നെ പറഞ്ഞുതരാം എന്ന് രേവതി എന്നോടു ചെവിയിൽ പറഞ്ഞതു പ്രകാരം മറ്റൊന്നും ചോദിക്കാൻ നിൽക്കാതെ ഞാൻ നേരെ ആതിഥേയന്റെ കർത്തവ്യത്തിലേക്കു കടക്കുകയും എത്ര മണിക്കിറങ്ങി, വീടു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായില്ലല്ലോതുടങ്ങിയ കുശലങ്ങളൊക്കെ പങ്കുവെക്കുകയുമേ ചെയ്തുള്ളൂ.

തുടർന്ന് ജീവിതത്തിലാദ്യമായി, വരന്റേയും വധുവിന്റേയും മാതാപിതാക്കൾ പങ്കെടുത്ത ഒരു രജിസ്റ്റർ മാരേജിന് സാക്ഷ്യം വഹിക്കാനും സാധിച്ചു എന്നതും പറയട്ടെ.

കല്യാണസദ്യയൊക്കെ കഴിഞ്ഞ് വിശ്രമിക്കുമ്പോൾ, വേണുഗോപാലിന്റെ മറവിരോഗം നിയന്ത്രണവിധേയമായതിനെക്കുറിച്ചും ഗർഭപാത്രത്തിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് രക്തം ലഭിക്കാൻ വളരെ ബുദ്ധിമുട്ടിയപ്പോൾ  തനിക്കു രക്തം തന്ന രണ്ടു പേരിൽ ഒരാൾ രേഷ്മയാണെന്നുമൊക്കെ വിവേകിന്റെ അമ്മ വിശദമായി പറയുകയുണ്ടായി.

വിവാഹത്തെക്കുറിച്ച് സുമേഷ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈകീട്ട് എല്ലാവരും പോയതിനു ശേഷം ഒന്ന് ഓടിച്ചു നോക്കി എന്നതു വസ്തുതയാണെങ്കിലും വിവേകിന്റെ മനസു മാറിയതിന്റെ പിറകിലെ രഹസ്യമെന്താണെന്നതിനെക്കുറിച്ച് രേവതിയുമായി ഒരിക്കലും സംസാരിക്കേണ്ടതില്ല എന്നൊരു തീരുമാനം ഞാനെടുത്തിരുന്നു. വാക്കുകളിലൂടെയല്ലാതെ തന്നെ  വ്യക്തമായിക്കഴിഞ്ഞിരുന്നു കാര്യങ്ങൾ എന്നതുകൊണ്ടാവാം അങ്ങനെയൊരു തീരുമാനമെടുത്തത്.

 

****                      ****                      ****                      ****

(മുനിസിപ്പൽ ന്യൂസ്, സെപ്റ്റംബർ 2021)

Friday, July 30, 2021

വായ്പാ തിരിച്ചടവിന് ഇനി അവധിയില്ല


വായ്പാ തിരിച്ചടയ്ക്കേണ്ട ദിവസം അവധിയാണെങ്കിൽ നിലവിൽ തൊട്ടടുത്ത പ്രവൃത്തിദിവസമാണ് അക്കൗണ്ടിൽ നിന്ന് ബാങ്കുകൾ മാസതവണ ഈടാക്കാറുള്ളത്.

മാസതവണകൾ ഈടാക്കാൻ പൊതുവെ ബാങ്കുകൾ ആശ്രയിക്കുന്ന നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് സംവിധാനം (എൻ എ സി എച്ച്)  പ്രവൃത്തി ദിവസങ്ങളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത് എന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഈ സൗകര്യം ഫലപ്രദമായി ഉപയോഗിക്കുന്ന നിരവധി ഇടപാടുകാരുമുണ്ട്.

എന്നാൽ 2021 ആഗസ്റ്റ് 1 മുതൽ അവധി ദിവസമുൾപ്പെടെ എല്ലാ ദിവസവും എൻഎസിഎച്ച്  ലഭ്യമാക്കാൻ റിസർവ് ബാങ്ക് തീരുമാനമെടുത്തു കഴിഞ്ഞു.

ഈ നയം പ്രാബല്യത്തിൽ വരുന്നതോടെ, അവധിദിവസത്തിന്റെ പിറ്റേന്ന് രാവിലെ ബാങ്കിൽ പണമടച്ച് തവണകൾ മുടങ്ങുന്നത് ഒഴിവാക്കുന്ന രീതി ഇനി സാധ്യമല്ല എന്നു മാത്രമല്ല, അവധിദിവസത്തിനു മുൻപത്തെ പ്രവൃത്തിദിവസം തന്നെ തവണ മുടങ്ങാതിരിക്കാനുള്ള തുക അക്കൗണ്ടിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

അവധിദിവസമാണെങ്കിലും വായ്പാ തിരിച്ചടവ് കൃത്യമായി നടക്കുന്നു എന്നതിനാൽ ഇടപാടുകാർക്ക് പലിശയിനത്തിൽ ചെറിയൊരു ലാഭം പുതിയ സംവിധാനത്തിലൂടെ ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.


****           ****            ****

Manorama online- June 5, 2021

ബാങ്കിലെ അച്ഛൻ

 


വീട്ടിലിരുന്നു തന്നെയാണ് ഇപ്പോൾ ജോലി എന്നു പറഞ്ഞപ്പോൾ അച്ഛന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ബാങ്ക് ജോലി എങ്ങനെയാ വീട്ടിലിരുന്നു ചെയ്യുക എന്ന് അമ്മയോടു ചോദിച്ചത്രെ. ആൾക്കാർ പണമടയ്ക്കാനും മറ്റും വീട്ടിൽ വരുമോ ? വൈകീട്ട് എങ്ങനെയാ കാഷ് ക്ലോസ് ചെയ്യാൻ കഴിയുക? ജോയിന്റ് കസ്റ്റഡി സാധ്യമാകുമോ എന്നൊക്കെ അനവധി ചോദ്യങ്ങൾ ചോദിച്ചതിന് എനിക്കെങ്ങനെ അറിയാനാ നിങ്ങൾ അച്ഛനും മകനുമല്ലേ ബാങ്കുകാർഎന്നു പറഞ്ഞ് അമ്മ ഒഴിവാകുകയാണ് ഉണ്ടായതെന്ന് സന്ധ്യ പറയുകയുണ്ടായി.

വർക്ക് ഫ്രം ഹോമിനെക്കുറിച്ച് അച്ഛന് ആശയക്കുഴപ്പമുണ്ടായതിൽ അതിശയിക്കാനൊന്നുമില്ല. കാരണം അച്ഛന്റെ കാലത്തെ ബാങ്കിംഗ് അല്ലല്ലോ ഇപ്പോൾ. അച്ഛൻ ജോലിയിൽ നിന്നു വിരമിക്കുന്ന  കാലത്ത് ഒരു പ്ലസ് ടു വിദ്യാർത്ഥി മാത്രമായിരുന്നു ഞാനെങ്കിലും ബാങ്കിലെ ജോലികളെക്കുറിച്ച്, കുറഞ്ഞപക്ഷം അച്ഛൻ ചെയ്തുകൊണ്ടിരുന്ന ജോലികളെക്കുറിച്ചെങ്കിലും നല്ല ധാരണ എനിക്കുണ്ടായിരുന്നു.

എനിക്കു മാത്രമല്ല വീട്ടിലെല്ലാവർക്കും അച്ഛന്റെ ജോലിയെക്കുറിച്ച് ധാരണയുണ്ടായിരുന്നു എന്നതാണു യാഥാർഥ്യം. രാത്രി ഉണ്ണാനിരിക്കുമ്പോഴാണ് അച്ഛൻ ബാങ്കിലെ കാര്യങ്ങൾ പറയുക. അന്നു ഞങ്ങൾ അമ്പലത്തിനടുത്തുള്ള വാടകവീട്ടിലാണു താമസം. ചെറിയ വീടായിരുന്നു. നിലത്തിരുന്നായിരുന്നു അമ്മയുടെ പാചകം. ഏഴ് ഇരുപത്തഞ്ചിന്റെ ഡൽഹി റിലേ മലയാളം പ്രധാനവാർത്തകൾ തീർന്നാലുടനെ അമ്മ ചോറു വിളമ്പും. അടുപ്പിനടുത്തു തന്നെ ഞങ്ങൾ വട്ടം കൂടിയിരിക്കും. സുകേശിന്റെ കയ്യിൽ പൂമ്പാറ്റയോ ബാലരമയോ മറ്റോ കാണും. ഭക്ഷണം കഴിക്കണമെങ്കിൽ അവന് പുസ്തകം കൂടിയേ തീരൂ.

അപ്പോഴാണ് അച്ഛൻ ബാങ്കിലെ അന്നത്തെ വിശേഷങ്ങൾ പറയുക. അച്ഛൻ മിക്കവാറും കാഷിൽ തന്നെയായിരുന്നു ഇരിക്കാറ്. അതിനു കാരണവും അച്ഛൻ പറഞ്ഞിട്ടുണ്ട്. ഒരു ദിവസം നൂറു ടോക്കണുകൾ വരെ വളരെ ഭംഗിയായി അച്ഛൻ കൈകാര്യം ചെയ്യുമായിരുന്നത്രെ. പങ്കജാക്ഷൻ പിള്ള, തങ്കമണി, കുഞ്ഞവിര തുടങ്ങിയ മറ്റു കാഷ്യർമാർക്കാണെങ്കിൽ പണം കൈകാര്യം ചെയ്യാൻ ഭയമായിരുന്നു. തങ്കമണിയാവട്ടെ അഞ്ചോ ആറോ പേർ പോലും കൗണ്ടറിനു മുന്നിൽ നില്ക്കുന്നതു കണ്ടാൽ തന്നെ വിയർത്തുപോകുമായിരുന്നത്രെ.

ഒരുതവണ ഓഡിറ്റർമാർ വന്നപ്പോൾ തങ്കമണിയായിരുന്നു കാഷിൽ. ഓഡിറ്റർമാരുടെ കാര്യം അറിയാമല്ലോ, കാഷിൽ അണ പൈസാ വ്യത്യാസം കണ്ടാൽ പിന്നെ എക്സ്പ്ലനേഷനും സസ്പെൻഷനും ഒക്കെ ആയി കുറെ നാൾ ജോലിയിൽ നിന്ന് പുറത്തുനില്ക്കേണ്ടി വരും. അന്വേഷണമൊക്കെ കഴിഞ്ഞ് തിരിച്ചെടുക്കുന്നത് ഒരുപക്ഷേ ദൂരെ ഏതെങ്കിലും ബ്രാഞ്ചിലായിരിക്കും. അതുകൊണ്ട് ഓഡിറ്റർമാർ വന്നാൽ കാഷ് ചെക്ക് ചെയ്തു കഴിയുന്നതുവരെ കാഷ്യർമാർക്ക് വല്ലാത്ത പിരിമുറുക്കമായിരിക്കും.

അങ്ങനെ ഓഡിറ്റർമാർ വന്ന് പതിവുപോലെ കാഷ് ചെക്ക് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. രണ്ടുപേർ ഉണ്ടായിരുന്നു. അടുത്തപരിചയമുള്ളവരാണെങ്കിൽ പോലും  ഓഡിറ്റിനു വന്നാൽ ഒരു മുൻപരിചയവും കാണിക്കാത്തവരാണ് ഓഡിറ്റർമാർ. എന്തെങ്കിലും കുശലം പറയുകയോ ഒന്നു ചിരിക്കുകയോ പോലുമില്ല. ഇപ്പൊ ശരിപ്പെടുത്തിത്തരാം എന്ന ഭാവത്തിലാണ് മിക്കവാറും ഓഡിറ്റർമാർ കാഷ്യർമാരോട് പെരുമാറുക.   

അന്നു വന്ന ഓഡിറ്റർമാർ തനി മൂശേട്ടകളായിരുന്നു. അവരുടെ ഭാവം കണ്ടപ്പോൾ തന്നെ ഒരു കാരണവുമില്ലാതെ തങ്കമണി വിറയ്ക്കാൻ തുടങ്ങി. ക്രൂരഭാവം കൂടുതലുള്ള ഓഡിറ്റർ കാഷ്കെട്ടുകൾ ഒന്നൊന്നായി എണ്ണിത്തുടങ്ങി. അഞ്ഞൂറിന്റെ കെട്ടുകൾ എണ്ണിക്കഴിഞ്ഞ് നൂറിന്റെ കെട്ടെടുത്തു. ആദ്യകെട്ട് എണ്ണിയപ്പോൾ തന്നെ താൻ വിജയിച്ചു എന്ന ആഹ്ലാദഭാവത്തിൽ കസേരയിൽ നിന്നെഴുന്നേറ്റ് അയാൾ പ്രഖ്യാപിച്ചു: വൺ നോട്ട് ഈസ് ഷോർട്ട്, ഗിവ് എക്സ്പ്ലനേഷൻ’.

ഇതുകേട്ടതും കാഷ് കാബിന്റെ വാതിൽക്കൽ നില്ക്കുകയായിരുന്ന തങ്കമണി ഗ്രില്ലിലൂടെ ചാരി നിലത്തേക്ക് വീണുവീണില്ല എന്ന നിലയിൽ ഇരുന്നുപോയി. അതിന്റെ കൂടെ രൂക്ഷമായ എന്തോ ദുർഗന്ധവും അവിടെങ്ങും വമിച്ചു.

ബാങ്ക്ജീവനക്കാരുടെ യൂണിയന്റെ പ്രവർത്തകനായിരുന്ന അച്ഛന് ഇതെല്ലാം കണ്ടുകൊണ്ട്  വെറുതെ നിൽക്കാനാവുമായിരുന്നില്ല. സാറ് ശരിക്കൊന്ന് എണ്ണി നോക്കൂ, ഇന്നലെ ഒറ്റയടിക്ക് ടാലിയായതാ കാഷ് എന്നു ശക്തമായി പറഞ്ഞപ്പോൾ രണ്ടാമത്തെ ഓഡിറ്റർ എണ്ണിനോക്കാനുള്ള സൗമനസ്യം കാട്ടി.

പക്ഷേ എന്നിട്ടും കെട്ടിൽ ഒരെണ്ണം കുറവ് !

തങ്കമണി ഉറക്കെ കരഞ്ഞുപോയി. അതിന്റെ കൂടെ ദുർഗന്ധവും വർദ്ധിച്ചു. ബാങ്ക് തൂക്കാൻ വരുന്ന  ഗ്രേസി തങ്കമണിയെ എഴുന്നേൽപ്പിച്ചുകൊണ്ടുപോയി.

അച്ഛനു സത്യത്തിൽ വാശിയായി. ഇന്നലെ ടാലിയായ കാഷാണ്. ഇന്നു രാവിലെ വ്യത്യാസം വരാൻ ഒരു സാധ്യതയുമില്ല. താനും കൂടി ഒന്ന് എണ്ണിനോക്കിക്കോട്ടേ എന്നു ചോദിച്ചപ്പോൾ ആദ്യം വിസമ്മതിച്ചെങ്കിലും അച്ഛൻ ആധികാരികമായി ആവർത്തിച്ചപ്പോൾ  ഓഡിറ്റർ സമ്മതിച്ചു.

സാധാരണ എണ്ണുന്നതിന്റെ പകുതി വേഗത്തിലാണ് അച്ഛൻ അന്ന് എണ്ണിയത്. അപ്പോഴല്ലേ രസം ! എണ്ണം കിറുകൃത്യമാണ്. നൂറെണ്ണം തികച്ചുണ്ടെന്നർഥം. എന്താ സംഭവിച്ചതെന്നല്ലേ? അറുപത്തേഴാമത്തെ നോട്ട് മടങ്ങിയിരിക്കുകയായിരുന്നു. വളരെ പതിയെ എണ്ണി നോക്കിയതുകൊണ്ട് മനസിലാക്കാൻ സാധിച്ചു.

ഓഡിറ്റർമാർ രണ്ടുപേരും ഇഞ്ചികടിച്ച അവസ്ഥയിലായി. ഒരു ഇരയെ കിട്ടിയ ആവേശമായിരുന്നല്ലോ ഇരുവർക്കും.

തങ്കമണി ഇങ്ങുപോരേ, കാഷ് ടാലിയാണ്എന്ന് മാനേജർ വിളിച്ചു പറഞ്ഞു. പക്ഷേ തങ്കമണി വന്നില്ല.

അതെന്താ?’ കഥ കേട്ടുകൊണ്ടിരുന്ന സുദർശ ചോദിച്ചതിന് അച്ഛൻ ആദ്യം ഒന്നു കുലുങ്ങിച്ചിരിച്ചു.

എന്താ അച്ഛാ തങ്കമണി വരാഞ്ഞേ?’ ഞാനും ചോദിച്ചു.

നിങ്ങൾ കഥ ശരിക്കു കേട്ടില്ല’, അച്ഛൻ അമ്മയെ നോക്കി കണ്ണിറുക്കി. ഞാനൊരു ദുർഗന്ധത്തെപ്പറ്റി പറഞ്ഞില്ലേ ? അതായിരുന്നു കാരണം’. ഇത്രയും പറഞ്ഞിട്ട് അച്ഛൻ പൊട്ടിച്ചിരിച്ചു.

ഒന്നു മിണ്ടാതിരിക്ക്, ഓക്കാനം വരുന്നു. ഉണ്ണുമ്പോഴാണോ ഇത്തരം വർത്തമാനം പറയുക?’ അമ്മ ദേഷ്യപ്പെട്ടതിനെ തുടർന്ന് അന്ന് അച്ഛൻ മിണ്ടാതിരുന്ന് വേഗം തിന്ന് എന്ന് ആംഗ്യം കാട്ടി ബാക്കി കഥ ഒഴിവാക്കുകയാണു ചെയ്തത്.

രണ്ടുദിവസം കഴിഞ്ഞ് സുദർശയാണു പറഞ്ഞത്, ഞാൻ പണ്ട് നിക്കറിൽ അപ്പിയിട്ടതു പോലെ തങ്കമണി പേടിച്ച് സാരിയിൽ അപ്പിയിട്ടതു കൊണ്ടാണത്രെ ദുർഗന്ധം വന്നത്.


അടുത്ത ശനിയാഴ്‌ച ബാങ്കിൽ പോയപ്പോൾ ഞാൻ തങ്കമണിയെ കണ്ടു. എന്താടാ മോനേഎന്നു പറഞ്ഞ് അവർ വാത്സല്യത്തോടെ എന്റെ കവിളിൽ തൊടുകയും ബാഗിൽ നിന്ന് പോപ്പിൻസ് എടുത്തു തരികയും ചെയ്തു. അവർ സാരിയിൽ അപ്പിയിട്ട കാര്യമോർത്ത് ആദ്യം എനിക്ക് അറപ്പും ചിരിയും വന്നെങ്കിലും കുഞ്ഞുങ്ങളില്ലാത്ത അവർക്ക് എന്നോടുള്ള സ്നേഹത്തെക്കുറിച്ചോർത്തപ്പോൾ ഞാൻ വല്ലാതെയായി.

പന്ത്രണ്ടുമണിവരെയായിരുന്നു അന്നൊക്കെ ശനിയാഴ്ചകളിൽ ബാങ്ക് പ്രവൃത്തിസമയം. പല ശനിയാഴ്ചകളിലും അച്ഛൻ എന്നെയും കൊണ്ടുപോകുമായിരുന്നു.  ഉച്ചക്ക് രണ്ടുമണിക്ക് ബാങ്കിൽ നിന്നിറങ്ങി മടങ്ങുന്ന വഴി മിക്കവാറും കമ്മത്ത്സ് കഫേയിൽ കയറി മസാലദോശയും കഴിച്ച് ബോണ്ട, സുഖിയൻ എന്നിവ പാർസലും വാങ്ങിക്കുമായിരുന്നു.

പ്യൂണായിരുന്ന ദിവാകരക്കുറുപ്പിന്റെ കസേരയ്ക്കടുത്തുള്ള സ്റ്റൂളിൽ വേണമായിരുന്നു ബാങ്കിലെത്തിക്കഴിഞ്ഞാൽ ഞാനിരിക്കാൻ. കാഷും മറ്റും വച്ചിട്ടുള്ള ബന്തവസ്സായ മുറിയിലേക്കോ മാനേജരുടെ കാബിനിലേയ്ക്കോ എന്തിന്, അച്ഛനിരിക്കുന്ന കാഷ് കാബിനിലേയ്ക്കോ എനിക്ക് പ്രവേശനമുണ്ടായിരുന്നില്ല. ബിസിനസ് സമയത്ത് അച്ഛൻ എന്നോട് പരിചയഭാവമേ കാണിക്കാറുണ്ടായിരുന്നില്ല എന്നതാണു വസ്തുത. എന്നോടെന്നല്ല, വലിയ ഇടപാടുകാരല്ലാത്ത ആരോടും അച്ഛൻ പരിചയം കാട്ടാറില്ലായിരുന്നു എന്നത് എല്ലാവർക്കും അറിയാമായിരുന്നു.

ലക്ഷങ്ങൾ കൈകാര്യം ചെയ്യുന്ന ജോലിയാണ്. ശ്രദ്ധയൊന്നു തെറ്റിയാൽ മതി കൂടുതലോ കുറവോ സംഭവിക്കാൻ. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ജോലിയെ പോലും ബാധിച്ചേക്കും. കാഷിലിരിക്കുന്ന അവസരത്തിൽ താൻ ഗൗനിക്കുന്നില്ല എന്ന പരാതി ഉന്നയിക്കുന്നവരോട് പറയാൻ അച്ഛൻ തയ്യാറാക്കിവച്ചിരിക്കുന്ന റെഡിമെയ്ഡ് മറുപടിയാണിത്.

അങ്ങനെയൊക്കെയാണെങ്കിലും വലിയ നോട്ടുകെട്ടുകൾ തൊട്ടുനോക്കാൻ ഒന്നുരണ്ടു തവണ അച്ഛൻ എന്നെ അനുവദിച്ചിട്ടുണ്ട്. 

മോനൊന്ന് തൊട്ടു നോക്കിക്കോട്ടെ ഷേണായി സാറേ, നാളെ പഠിച്ച് വലുതായി ബാങ്ക് മാനേജരൊക്കെ ആകണ്ടതല്ലേ’, കാഷ് കാബിന്റെ ഗ്രില്ലിലൂടെ കൗതുകത്തോടെ നോട്ടുകെട്ടുകൾ നോക്കുകയായിരുന്ന എന്നെ നോക്കി ദിവാകരക്കുറുപ്പ് ഒരു ദിവസം അച്ഛനോടു പറഞ്ഞു.

തൊട്ടു നോക്കണോ എന്ന് അച്ഛൻ എന്നോട് ആംഗ്യത്തിൽ ചോദിച്ചു. ഞാൻ തലയാട്ടിയതും അച്ഛൻ വാതിൽ അല്പം തുറന്ന് എന്നെ ഉള്ളിൽ കയറ്റി അഞ്ഞൂറിന്റെ ഒരു കെട്ട് എന്റെ കയ്യിൽ വച്ചു തന്നു. ഞാനന്ന് മൂന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു. കെട്ടിൽ  അഞ്ഞൂറിന്റെ നൂറു നോട്ടുകൾ ഉണ്ടെങ്കിൽ ആകെ എത്ര രൂപയാണ് എന്ന് കണക്കു ചെയ്തു നോക്കിപ്പറയാനും അച്ഛൻ അന്നു പറയുകയുണ്ടായി. കുറച്ചുസമയമെടുത്തെങ്കിലും ഞാനന്ന് കൃത്യമായി ഉത്തരം പറഞ്ഞു.

ഞാൻ അഞ്ഞൂറിന്റെ നോട്ടുകെട്ടു തലോടിക്കൊണ്ടു നിൽക്കുന്നത് എന്റെ ക്ലാസിലെ രാജേശ്വരി എന്നൊരു പെൺകുട്ടി കണ്ടത്രെ. ആ കുട്ടി തന്റെ അച്ഛന്റെ കൂടെ പാസ്ബുക്ക് പതിപ്പിക്കാനോ മറ്റോ വന്നതാണ്. ഏതായാലും എന്റെ അച്ഛൻ വലിയ പണക്കാരനാണ് എന്ന മട്ടിൽ ക്ലാസിൽ വർത്തമാനമായി. അച്ഛന്റെയല്ല, ബാങ്കിന്റെയാണ് പണം മുഴുവന്‍ എന്നു ഞാൻ പറഞ്ഞെങ്കിലും പലരും വിശ്വസിച്ചില്ല. ലോൺ ചോദിച്ചാൽ കൊടുക്കാനുള്ള മടി കാരണം ഞാൻ കള്ളം പറയുന്നതാണെന്നാണ് പലരും കരുതിയത്.

ക്ലാസിലെ ഏറ്റവും വലിയ പണക്കാരനെന്ന് അറിയപ്പെട്ടിരുന്ന ശ്രീ വെങ്കിടേശ്വര ഹാർഡ് വെയർ കടയുടെ ഉടമ ഗോപാലപ്രഭുവിന്റെ മകൻ അണ്ടുഅനിലിന് ഞാൻ പെട്ടന്നു പണക്കാരനായത് ഒട്ടും ഇഷ്ടപ്പെട്ടില്ല. വാടകവീട്ടിൽ താമസിക്കുന്ന ഞാൻ പണക്കാരനൊന്നുമല്ല എന്ന് അണ്ടു എല്ലാവരോടും പറഞ്ഞുനടന്നു. കൂടാതെ, തന്റെ വീട്ടിൽ അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ യഥേഷ്ടമുണ്ടെന്നും അവകാശപ്പെട്ടു. എന്റെ ഉറ്റസുഹൃത്തായിരുന്ന ശേഷഗിരി കമ്മത്തിന് ഇത് ഒട്ടും സഹിക്കാനായില്ല.

വീട്ടിൽ ഇഷ്ടംപോലെ അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ ഉണ്ടെങ്കിൽ ഒരു കെട്ടിൽ എത്ര നോട്ടുകളാണ് ഉള്ളതെന്ന് പറയാമോ എന്നു ശേഷഗിരി ചോദിച്ചതിന് ഒരു കെട്ടിൽ അൻപതു നോട്ടുകളാണുള്ളത് എന്നായിരുന്നു അണ്ടുവിന്റെ മറുപടി. കേട്ടപ്പോൾ തന്നെ അവൻ പച്ചപ്പുളുവാണു പറയുന്നതെന്ന് എല്ലാവർക്കും മനസിലായി.

ഒരു കെട്ടിൽ നൂറു നോട്ടുകളാണുണ്ടാവുക എന്ന് കണക്കു പഠിപ്പിക്കുന്ന ശാരദാമണി ടീച്ചർ വിശദമാക്കി. മറുത്തൊന്നും പറയാതിരുന്ന അണ്ടു ക്ലാസ് കഴിഞ്ഞ് കുട്ടികൾ പരിഹസിച്ച അവസരത്തിൽ ബാക്കി എല്ലാ നോട്ടുകളുടെ കാര്യത്തിലും ഒരു കെട്ടിൽ നൂറു കാണുമെങ്കിലും അഞ്ഞൂറിന്റെ കെട്ടിൽ മാത്രം അൻപതു നോട്ടേ കാണൂ എന്നു തറപ്പിച്ചു പറഞ്ഞു. 

എന്റെ അച്ഛൻ എല്ലാ വർഷവും കലണ്ടർ കൊടുക്കുന്നതുകൊണ്ടാണ് ശാരദാമണി ടീച്ചർ നൂറു നോട്ടുകാണുമെന്ന് എന്റെ ഭാഗം ചേർന്നു പറഞ്ഞതെന്ന അണ്ടുവിന്റെ ആരോപണം ഒത്തിരി നാൾ ഞങ്ങളെ ചിരിപ്പിച്ച കാര്യമായിരുന്നു.

ടീച്ചർക്കു മാത്രമല്ല പരിചയക്കാർക്കെല്ലാവർക്കും അച്ഛൻ വർഷാവർഷം ബാങ്കിന്റെ കലണ്ടർ  കൊടുക്കുമായിരുന്നു. വടക്കേനടയിലെ എല്ലാ കടകളിലും തന്റെ ബാങ്കിന്റെ കലണ്ടർ തന്നെ തൂങ്ങണമെന്നത് അച്ഛനു നിർബന്ധമായിരുന്നു. വിഷുവിന് കൈനീട്ടം കൊടുക്കാൻ പുത്തൻ നോട്ടുകൾക്കായി ബാങ്കിൽ അച്ഛനെ സമീപിക്കുന്നവര്‍ ബാങ്കിന്റെ കലണ്ടറല്ല തൂക്കിയിട്ടുള്ളതെങ്കില്‍ അവർക്ക് ആവശ്യപ്പെട്ട നോട്ടു കൊടുക്കുന്നതിനു മുമ്പ് എല്ലാവരും കേൾക്കെ അതെന്താ ജയാ, നിന്റെ കടേലെ കലണ്ടറിലൊള്ള ബാങ്കിൽ പുത്തൻ നോട്ടൊന്നുവില്ലേ?’ എന്നു ചോദിച്ചു നാണം കെടുത്തുമായിരുന്നു അച്ഛൻ. ഈ നാണക്കേടിൽ നിന്ന് ഒഴിവാകാനായി എല്ലാവരും അച്ഛന്റെ ബാങ്കിന്റെ കലണ്ടർ തന്നെ തങ്ങളുടെ കടയിൽ തൂക്കി.

വിഷുവിനു മാത്രമല്ല, റംസാൻ സമയത്തും അച്ഛൻ പുതിയ നോട്ടുകൾ കൊടുക്കാറുണ്ടായിരുന്നു. എഴുപുന്നയിലെ ചെമ്മീൻ കമ്പനി ഉടമകൾ പുത്തൻ നോട്ടു കിട്ടിയ സന്തോഷത്തിൽ ബാങ്ക് സ്റ്റാഫിന് എക്സ്പോർട്ട് ക്വാളിറ്റി ചെമ്മീൻ സമ്മാനമായി നൽകാറുണ്ടായിരുന്നു. അച്ഛനു കിട്ടുന്ന ചെമ്മീനൊക്കെ വൈകീട്ട് അച്ഛന്റെ സഹപാഠിയായ തോമസ് കുട്ടിച്ചേട്ടനോ ഏയ്ഞ്ചൽ തുണിക്കട നടത്തുന്ന ബേബിച്ചനോ നൽകലായിരുന്നു പതിവ്.

ക്രിസ്മ്സിന് കേക്കുകൾ പകരം തന്നാണ് ബേബിച്ചനും തോമസ്കുട്ടിച്ചേട്ടനുമൊക്കെ ചെമ്മീന്റെ കടം വീട്ടിയിരുന്നത്. പക്ഷേ എന്തു ഫലം ? ചെമ്മീന്റെ കാര്യത്തിലെന്ന പോലെ ബാങ്കിലെ പണക്കാരായ ക്രിസ്ത്യാനികൾ നൽകുമായിരുന്ന കേക്കുകൾക്കും ഞങ്ങളുടെ വീടിനുപകരം അച്ഛന്റെ സുഹൃത്തുക്കളുടെ വീടുകളിൽ ചെന്നുചേരാനായിരുന്നു യോഗം. മീനും മാംസവും തിന്നാറില്ലായിരുന്നു എന്നതിനാലാണ് വീട്ടിൽ ചെമ്മീൻ കയറ്റാതിരുന്നത്. പക്ഷേ മുട്ട ഉപയോഗിച്ചിട്ടുണ്ടാവാം എന്ന വെറും സംശയത്തിന്റെ പേരിലാണ് കേക്കു വീട്ടിൽ കയറ്റാൻ അമ്മ സമ്മതിക്കാതിരുന്നത് എന്നതായിരുന്നു സങ്കടകരം.

പണ്ട് അഹമ്മദാബാദിലായിരുന്ന കാലത്ത് ദീപാവലി നാളുകളിൽ കിട്ടുമായിരുന്ന മധുരപലഹാരപ്പൊതികളെക്കുറിച്ച് ഗൃഹാതുരതയോടെ അച്ഛൻ പറയുമായിരുന്നു. മാർവാഡി ഇടപാടുകാർ മധുരപലഹാരങ്ങൾ കൊണ്ട് നമ്മളെ മൂടുമത്രെ. എങ്കില്‍ സ്ഥലംമാറ്റം വാങ്ങി അങ്ങോട്ടേക്കു പൊക്കൂടേ എന്നു ഞാൻ ചോദിച്ചപ്പോൾ വർഷത്തിലൊരിക്കൽ സൗജന്യമായി കിട്ടുന്ന മധുരപലഹാരങ്ങൾ തിന്നാൻ അഹമ്മദാബാദു വരെ പോവാൻ പ്ലാനിടുന്ന എന്റെ മണ്ടത്തരത്തെ എല്ലാവരും ചേർന്നു പരിഹസിക്കും. അച്ഛനാവട്ടെ ചിലപ്പോഴെല്ലാം എന്റെ മണ്ടൻ വർത്തമാനം  ഓർത്തോർത്തിരുന്ന് ചിരിക്കുകയും ചെയ്യും.

അങ്ങനെയിരിക്കെയാണ് അച്ഛന്റെ അപ്രമാദിത്വം അവസാനിപ്പിച്ചുകൊണ്ട് ബാങ്കിൽ കമ്പ്യൂട്ടർ വരുന്നത്. കമ്പ്യൂട്ടർ വന്നാൽ ആകെ അപകടമാണ് എന്ന മട്ടിൽ ജീവനക്കാർക്കിടയിൽ സംസാരമുണ്ടായിരുന്നു. അച്ഛനും ലേശം ആശങ്കയുണ്ടായിരുന്നു എന്നു പറയാതെ വയ്യ. വയസ് അമ്പത്തഞ്ചു കഴിഞ്ഞു. ഇനി കമ്പ്യൂട്ടറൊക്കെ പഠിച്ചെടുക്കാൻ പറ്റുമോ എന്നതായിരുന്നു അച്ഛന്റെ സംശയം.

അന്ന് മണിപ്പാലിൽ എഞ്ചിനീയറിംഗ് ചെയ്യുകയായിരുന്ന സുകേശ് ഒരു കമ്പ്യൂട്ടർ ബുക്ക് വാങ്ങിക്കൊണ്ടുവന്ന് അച്ഛനു കൊടുത്തിരുന്നു. അപ്പോഴേക്കും എം എസ് സി കഴിഞ്ഞ സുദർശയാവട്ടെ വടക്കേ നടയിലെ സൗമ്യ ജ്വല്ലറിയ്ക്കു മുകളിൽ പുതിയതായി തുടങ്ങിയ ഡാറ്റാ ഡിസിഷൻ എന്ന കമ്പ്യൂട്ടർ സ്ഥാപനത്തിൽ ഞായറാഴ്ചകളിലെ ക്ലാസിന് അച്ഛനെ ചേർക്കുകയും ചെയ്തു.

ഡോസ്, ലോട്ടസ് എന്നു തുടങ്ങി എന്തൊക്കെയോ അച്ഛൻ അന്നു പഠിക്കാൻ തുടങ്ങിയെങ്കിലും ബാങ്കിലെ സോഫ്റ്റ്വെയർ ഇതൊന്നുമല്ല എന്ന് ആയിടെ ബാങ്കിൽ ചേർന്ന ഗോവർദ്ധനപ്പൈസാറിന്റെ മോൻ ഗോവിന്ദരാജ് പറഞ്ഞതിനെ തുടർന്ന് കമ്പ്യൂട്ടർ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് അച്ഛൻ ചെയ്തത്.

കൂടാതെ, കമ്പ്യൂട്ടർ വന്നാൽ ജോലിയൊക്കെ വളരെ എളുപ്പമാവുമെന്നും പഠിച്ചെടുക്കാനുള്ള തുടക്കത്തിലെ ചെറിയൊരു പ്രയാസം ഒഴിച്ചാൽ പിന്നെ ഭയപ്പെടാൻ ഒന്നും കാണില്ലെന്നുമൊക്കെ ഗോവിന്ദരാജ് പറഞ്ഞപ്പോളാണ് അച്ഛന് സമാധാനമായത്.

അന്ന് ഞാനും അമ്മയുമൊത്ത് ഉണ്ണാനിരുന്നപ്പോൾ കമ്പ്യൂട്ടർ വന്നു കഴിഞ്ഞാൽ കിട്ടാൻപോവുന്ന അലവൻസുകളെക്കുറിച്ച് അച്ഛൻ വാചാലനായി. കാഷ് അലവൻസ് ആയ നാന്നൂറ്റമ്പതു രൂപയ്ക്കു പുറമെ മുന്നൂറ്റമ്പതു രൂപ കൂടി കിട്ടുമത്രെ. ഒഫീഷ്യേറ്റ് ചെയ്യുകയാണെങ്കിൽ ഒരു ഇരുനൂറ്റമ്പതു രൂപ കൂടി കിട്ടും. ചുരുക്കിപ്പറഞ്ഞാൽ പ്രതിമാസം അറുനൂറു രൂപയുടെ വർദ്ധനവ് !

അതു ചെലവാക്കാൻ നിൽക്കണ്ട, പകരം എന്റെ പേരിൽ ഒരു ആർ ഡി തുടങ്ങിയാൽ മതി എന്ന അമ്മയുടെ അഭിപ്രായത്തോട് അച്ഛൻ യോജിക്കുകയും ചെയ്തു.

പക്ഷേ വിചാരിച്ചതു പോലെ അത്ര സുഗമമായിരുന്നില്ല കമ്പ്യൂട്ടർവത്കരണം.  കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞു എന്നുപറയാം. ദിവസവും അഞ്ചേകാലോടെ വീട്ടിലെത്തിയിരുന്ന അച്ഛൻ എട്ടുമണിക്കു മുമ്പ് വീട്ടിലെത്തില്ല എന്ന അവസ്ഥയായി. മിക്ക ദിവസങ്ങളിലും കമ്പ്യൂട്ടർ പണിമുടക്കുമത്രെ. കാഷ് ടാലിയാവാൻ വൈകും എന്നത് മറ്റൊരു ദുരിതമായിരുന്നു.

അങ്ങനെയൊരു ദിവസം പതിനൊന്നു മണിയായിട്ടും അച്ഛൻ എത്തിയില്ല. അമ്മയ്ക്ക് ആകെ വേവലാതിയായി. തിരുവനന്തപുരത്ത് എം ഫിൽ ചെയ്യാൻ ചേർന്നെങ്കിലും സുദർശ വീട്ടിലുണ്ടായിരുന്നു. എന്റെ പ്ലസ് ടു കണക്കു പരീക്ഷയുടെ തലേന്നാണ് സംഭവം.

പിറ്റേന്നത്തെ പരീക്ഷയ്ക്ക് നൂറിൽ നൂറു കിട്ടാനുള്ള എല്ലാ പഠനവും നടത്തിയിട്ട് കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്ന എന്നോട് അമ്മ വളരെ ആശങ്കയോടെയാണു പറഞ്ഞത്, അച്ഛൻ ഇനിയും എത്തിയിട്ടില്ല. അവസാനവട്ട തയ്യാറെടുപ്പിലായിരുന്നതിനാൽ അച്ഛൻ എത്തിയില്ലെന്ന വിവരം ഞാൻ അറിഞ്ഞിരുന്നില്ല.

എനിക്ക് പെട്ടന്നെന്തോ ഭയം തോന്നി.  വരാൻ താമസിക്കുകയാണെങ്കിൽ അച്ഛൻ അപ്പുറത്തെ സദാശിവക്കിണിയുടെ വീട്ടിൽ വിളിച്ചു പറയാറുള്ളതാണ്. ഞങ്ങളുടെ വീട്ടിൽ അന്ന് ഫോൺ കണക്ഷൻ എടുത്തിട്ടില്ല.

പതിനൊന്നു മണിയായില്ലേ, സദാശിവക്കിണി ഉറക്കമായിക്കഴിഞ്ഞിരുന്നു. രണ്ടു കിലോമീറ്ററേ ദൂരമുള്ളൂ എങ്കിലും പാതിരാത്രി തനിച്ച് ബാങ്കുവരെ പോയി നോക്കാൻ എനിക്കു ഭയം തോന്നി. പിന്നെ രണ്ടും കൽപ്പിച്ച് ടോർച്ചുമെടുത്തു നടന്നു. കിഴക്കേനടയിലെത്തിയപ്പോൾ തട്ടുകടയടച്ചു മടങ്ങുകയായിരുന്ന ശ്രീകറിനെ കണ്ടു. അവനോടു കാര്യം പറഞ്ഞു.

നീ പേടിക്കാതെടാ എന്നു പറഞ്ഞ് ശ്രീകർ അവന്റെ അച്ഛന്റെ കൈനെറ്റിക്  ഹോണ്ടയുമെടുത്ത് എന്നെയും കയറ്റി ബാങ്കിലേയ്ക്കു വിട്ടു.


ബാങ്കിൽ എല്ലാവരുമുണ്ടായിരുന്നു. എന്നെപ്പോലെ തന്നെ മറ്റു ജീവനക്കാരെ കാണാതെ അന്വേഷിച്ച് വീട്ടിൽ നിന്നെത്തിയവരുമുണ്ടായിരുന്നു. അച്ഛനാകെ ജീവച്ഛവം പോലെയായിരുന്നു ഇരുന്നത്. എന്താ സംഭവം എന്നെനിക്കു മനസിലായില്ല.

ഏതായാലും നമുക്കിനി നാളെ നോക്കാം, ഷേണായി സാറേ’, ഞാൻ കയറിച്ചെല്ലുന്നതു കണ്ടപ്പോൾ അന്നത്തെ മാനേജരായിരുന്ന കുര്യാക്കോസ് സാറു പറഞ്ഞു.

ബാങ്കുകാർ  രാത്രിഭക്ഷണം പാർസൽ വാങ്ങിക്കഴിച്ചതായി എനിക്കു മനസിലായി. അച്ഛനുവേണ്ടി വാങ്ങിയ മസാലദോശ പക്ഷേ  തുറന്നപടി തന്നെ അച്ഛന്റെ മേശപ്പുറത്ത് കാണാൻ കഴിഞ്ഞു.

എന്നെ കണ്ടതും അച്ഛൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു വന്നു. ശ്രീകർ കൈനെറ്റിക് ഹോണ്ട സ്റ്റാർട്ടാക്കി. അച്ഛനെ നടുക്കിരുത്തി ഞങ്ങൾ പതിയെ വീട്ടിലേക്ക് ഓടിച്ചു. ജീവിതത്തിലാദ്യമായി അച്ഛൻ ഒരു ഇരുചക്രവാഹനത്തിൽ കയറി എന്ന സവിശേഷത ആ രാത്രിയ്ക്ക് സ്വന്തമായി.

വീട്ടിലെത്തിയ അച്ഛൻ നേരെ പൂജാമുറിയ്ക്കു മുന്നിലേയ്ക്കു പോയി തിരുപ്പതി ഭഗവാന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു. അമ്മയ്ക്കോ ഞങ്ങൾക്കാർക്കെങ്കിലുമോ ഒന്നും മനസിലായില്ല.

തുടർന്ന് നിലത്തിരുന്നുകൊണ്ടുതന്നെ അച്ഛൻ വാചാലനായി. എന്നോടായിരുന്നു അച്ഛന്റെ പറച്ചിൽ മുഴുവന്‍.

നിനക്കറിയാമായിരിക്കുമെങ്കിലും പറയാം. എനിക്കു പത്തുവയസുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പിന്നെ എന്നെയും താഴെയുള്ള നാലുപേരെയും അമ്മ തനിച്ചാണ് വളർത്തിയത്. ബാങ്കുകളിലും സർക്കാർ ഓഫീസുകളിലും ഉച്ചഭക്ഷണം ഉണ്ടാക്കിക്കൊടുക്കലായിരുന്നു ഞങ്ങളുടെ വരുമാനമാർഗം. അങ്ങനെയാണ് ഒരു താല്ക്കാലിക പ്യൂണിന്റെ ഒഴിവുണ്ടെന്ന് അറിഞ്ഞതും അമ്മ എന്നൊക്കൊണ്ട് അപേക്ഷ കൊടുപ്പിച്ചതും. നല്ലവനായ വിഠളപ്രഭു എന്ന മാനേജർക്ക് എന്നെത്തന്നെ ജോലിക്കെടുക്കാൻ തോന്നിയതു മഹാഭാഗ്യം. അങ്ങനെ പതിനാറാം വയസിൽ ജോലിയിൽ കയറിയതാണു ഞാൻ. അതുകഴിഞ്ഞ് ഇപ്പോൾ നാൽപ്പതു വർഷമാവുന്നു. ഇന്നെനിക്കുള്ളതെല്ലാം ഈ ബാങ്കു തന്നതാണ്. നിങ്ങളുടെ ജീവിതവും ബാങ്കിന്റെ ദാനമാണ്...

അച്ഛൻ പറഞ്ഞങ്ങുപോയപ്പോൾ ഞങ്ങൾക്കു മൂവർക്കും പരിഭ്രമമായി. ബാങ്കിൽ സംഭവിച്ച കാര്യം ദുരൂഹമായിരുന്നതിനാൽ എന്താണ് അച്ഛനോടു പറയേണ്ടതെന്ന കാര്യത്തിൽ ഞങ്ങൾക്കാർക്കും ഒരു വ്യക്തതയുണ്ടായിരുന്നില്ല.  സംഭവിച്ചതെന്താണെന്നു മനസിലായിരുന്നെങ്കിൽ പരിഹാരത്തിനു ശ്രമിക്കാമായിരുന്നു എന്നതായിരുന്നു സുദർശയുടെ നിലപാട്. ഞാൻ ഒരു പേടിത്തൊണ്ടനായിരുന്നെങ്കിൽ അവൾ പക്ഷേ സുകേശിനെ പോലെ ധൈര്യശാലിയായിരുന്നു.

എന്താ സംഭവിച്ചതെന്ന് പറ അപ്പാ, നമുക്ക് സോൾവ് ചെയ്യാൻ നോക്കാല്ലോ’, സുദർശ പറഞ്ഞു. സുധിയ്ക്ക് നാളെ പരീക്ഷയാ. അതുകൊണ്ട് വേഗം കാര്യം പറ അപ്പാ’.

നിങ്ങളോടു പറഞ്ഞിട്ട് കാര്യമൊന്നുമില്ല, നിങ്ങൾക്കെന്തറിയാം?’

അല്ല, എന്നാലും-എന്ന് അമ്മ പറഞ്ഞു തുടങ്ങിയതാണ്.

എന്നാല് കേട്ടു തുലയ്ക്ക്’, അച്ഛൻ ക്രുദ്ധനായി ഇടയ്ക്കു കയറി.കാഷിൽ നാലുലക്ഷത്തി പതിനായിരം രൂപ കുറവ്. ഇത്ര നേരം തപ്പിയിട്ടും കിട്ടിയില്ല. കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ കയ്യീന്നു വെക്കണം. നാളെ. എവിടെനിന്നുകിട്ടും ഇത്ര പൈസ? പെൻഷൻ മുഴുവന്‍ ഇതിലേയ്ക്കു മാറ്റിയാൽ എങ്ങനെ ഇനി ജീവിക്കും ?’ അച്ഛൻ തലകുമ്പിട്ടിരുന്നു പോയി.

കമ്പ്യൂട്ടർ തകരാറു കാരണമായിക്കൂടെന്നില്ലേ എന്നു സുദർശയും അമ്മയും ചോദിച്ചപ്പോൾ മാസാമാസം ഇരുപതിനായിരം ശമ്പളം പറ്റുന്ന കമ്പ്യൂട്ടർ എഞ്ചിനീയര്‍മാർ തലകുത്തിക്കിടന്ന് പരിശോധിച്ചിട്ടും കാണാൻ പറ്റാത്ത തകരാറ് എവിടെ നിന്നു കണ്ടുപിടിക്കാനാണ് എന്ന് അച്ഛൻ മറുചോദ്യം ചോദിച്ചു.

പിന്നെ പൊടുന്നനെ സൗമ്യനായ അച്ഛൻ പിറ്റേന്നു പരീക്ഷയുള്ളതുകൊണ്ട് എന്നോടു ചെന്നുറങ്ങാൻ പറഞ്ഞു.

മനസില്ലാമനസോടെ പോയി കിടന്ന എനിക്ക് പെട്ടന്നൊന്നും ഉറക്കം വന്നില്ല. അരുതാത്തതെന്തോ സംഭവിക്കും എന്നുതന്നെ ഞാൻ ഭയന്നു. പിഗ്മി കളക്ഷൻകാരനായിരുന്ന ശിവാനന്ദകമ്മത്ത് എന്തോ പണാപഹരണവുമായി ബന്ധപ്പെട്ട് ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തൂങ്ങിമരിച്ച സംഭവം മനസിൽ തിക്കിക്കയറി വന്നു.  മിന്നുമൂപ്പന്റെ വീട്ടിലെ പട്ടിയാണെങ്കിൽ പതിവില്ലാത്തവിധം ഒടുക്കത്തെ ഓരിയിടൽ.

പുതപ്പു തലവഴി മൂടിയിട്ട് വിഷ്ണുസഹസ്രനാമം ചൊല്ലി ഒരുവിധമാണ് ഞാനാ രാത്രി കടന്നു കൂടിയത്.

രാവിലെ ഞാൻ എഴുന്നേറ്റു വന്നപ്പോഴേയ്ക്കും കുളിയും പൂജയും കഴിഞ്ഞ് അച്ഛൻ ബാങ്കിലേയ്ക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. ചൈത്രമാസാരംഭവും പ്ലസ് ടുവിലെ എന്റെ അവസാന പരീക്ഷയുമായിരുന്നതിനാൽ അമ്പലത്തിൽ കയറിയിട്ടാണ് ഞാൻ സ്കൂളിലേയ്ക്കു പോയത്. ഹനുമാന്റെ ഉപദേവതാ വിഗ്രഹത്തിനു മുന്നിൽ ഞാൻ കണ്ണീരൊഴുക്കി പ്രാർഥിച്ചു. പരീക്ഷയ്ക്കു നൂറിൽ നൂറു കിട്ടാനല്ല, അച്ഛന്റെ കാഷ് ടാലിയാവാനാണു ഞാൻ പ്രാർഥിച്ചത്. എന്റെ കണ്ണീർ കണ്ട ഗണപതി ഭട്ട് മോനേ, ഹനുമാന് വടമാല നേർന്നോളൂ, എന്താഗ്രഹവും സാധിക്കുംഎന്നു പറഞ്ഞ് എനിക്ക് തീർഥവും തുളസീദലവും തന്നു.

എനിക്ക് നൂറിൽ നൂറു കിട്ടിയില്ലെങ്കിലും വേണ്ട അച്ഛന്റെ കാഷ് ടാലിയായാൽ മതി എന്നതായിരുന്നു എന്റെ പ്രാർഥനയെങ്കിലും എന്റെ പരീക്ഷ ഉജ്ജ്വലമായിരുന്നു. പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമായി ക്വസ്റ്റ്യൻ പേപ്പർ ഡിസ്കസ് ചെയ്യാൻ നിൽക്കാതെ ഞാൻ വീട്ടിലേക്കോടി.

വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഓടിയതുകൊണ്ടാണോ അടഞ്ഞുകിടക്കുന്ന വീടുകണ്ടതുകൊണ്ടാണോ എന്നറിയില്ല, എനിക്കു വല്ലാത്ത തളർച്ച തോന്നി. ഞാൻ പടിയിൽ ഇരുന്നുപോയി.

രണ്ടുനിമിഷം കഴിഞ്ഞില്ല, മുറ്റത്തൊരു ഓട്ടോ വന്നു നിന്നു. അമ്മയും സുദർശയുമാണ്. അവർ ഇരിക്കപ്പൊറുതിയില്ലാതെ ബാങ്കിൽ പോയതാണത്രെ. പുലർച്ചയ്ക്ക് ഇറങ്ങിപ്പോയ അച്ഛന് എന്താണു സംഭവിച്ചിട്ടുണ്ടാവുക എന്നറിയാൻ വയ്യാതെ ആകെ അവശതയിലായിരുന്ന അമ്മയാണ് ബാങ്കിൽ പോവാൻ തീരുമാനിച്ചത്.

എന്താ, എന്തായി ?’ കാര്യങ്ങളറിയാൻ എനിക്ക് ആകാംക്ഷയായി.

എന്താവാൻ, പൈസയൊക്കെ കറക്റ്റായിരുന്നു. കമ്പ്യൂട്ടർ തകരാറായിരുന്നു കാരണം. അച്ഛൻ ചുമ്മാ ഒരു രാത്രി മുഴുവൻ തീ തിന്നു.സുദർശ പറഞ്ഞു.

എന്തെങ്കിലും ചെയ്തുകളയുമോന്നായിരുന്നു എന്റെ പേടി’, വാതിൽ തുറക്കുമ്പോൾ അമ്മ പറഞ്ഞു.

മലപോലെ വന്നത് അങ്ങനെ എലി പോലെ പോയി.

പക്ഷേ പിന്നെ അധികദിവസം അച്ഛൻ ജോലിയിൽ തുടർന്നില്ല.

മണിപ്പാലിൽ ഞാൻ എഞ്ചീനീയറിംഗിന് പഠിക്കാൻ പോവുന്നതിനു മുമ്പുതന്നെ അച്ഛൻ സ്വയംവിരമിച്ചു. വിരമിക്കൽ ചടങ്ങിന് ഞാനും അമ്മയും പോയിരുന്നു. ബാങ്കിനടുത്തുള്ള എൻ എസ് എസ് ഹാളിൽ വച്ചായിരുന്നു ചടങ്ങ്. വിരമിച്ചവരുൾപ്പെടെ ഒത്തിരി ജീവനക്കാർ പങ്കെടുത്തിരുന്നു. എറണാകുളത്തുനിന്നൊക്കെയുള്ള യൂണിയൻ നേതാക്കൾ വന്നിട്ടുണ്ടായിരുന്നു. പാഠക് എന്നോ മറ്റോ പേരുള്ള ഒരു ഹിന്ദിക്കാരൻ യൂണിയൻ നേതാവിനെ ഞാൻ ഇന്നും ഓർക്കുന്നുണ്ട്.

യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് അച്ഛൻ നടത്തിയ സേവനങ്ങളെപ്പറ്റി പലരും അനുസ്മരിച്ചു. ഒരു നേതാവിന്റെ അനാവശ്യമായ സ്ഥലം മാറ്റത്തെ എതിർത്ത് റീജിയണൽ ഹെഡിനെ ഘെരാവോ ചെയ്ത സംഭവം വിവരിച്ചയാൾ, മറ്റെല്ലാവരും ഊഴമിട്ട് ഊണുകഴിക്കാൻ പോയിട്ടും സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കാതെ ജലപാനം ചെയ്യില്ലെന്ന ഉറച്ചനിലപാടിൽ കാബിന്റെ പുറത്തുനിന്ന് എഴുന്നേറ്റുമാറാൻ തയ്യാറാകാതിരുന്ന അച്ഛന്റെ നിശ്ചയദാർഢ്യത്തെ വാനോളം പുകഴ്ത്തി. ഇരുന്നിടത്തുനിന്ന് അനങ്ങാതിരുന്ന അച്ഛന്റെ നിലപാടാണത്രെ അന്ന് ആ ഉത്തരവു പിൻവലിക്കാൻ പ്രധാന കാരണമായത്.

അതുപോലെ ബാങ്കിന്റെ കായൽത്തുരുത്തു ശാഖ ആരുമറിയാതെ പൂട്ടാനുള്ള മാനേജ്മെന്റിന്റെ ശ്രമങ്ങളും തകർത്തത് അച്ഛനാണത്രെ. കായൽത്തുരുത്ത് എന്ന ചെറിയ ശാഖ വേമ്പനാട്ടുകായലിലെ ഒരു ദ്വീപിലായിരുന്നു. ഞാൻ ജനിക്കുന്നതിനൊക്കെ മുൻപാണ്. വളരെക്കുറച്ചുമാത്രം ബിസിനസുണ്ടായിരുന്ന ആ ശാഖ പൂട്ടാനുള്ള തീരുമാനം ബാങ്ക് എടുത്തെങ്കിലും അച്ഛൻ നാട്ടുകാർക്ക് മുൻകൂട്ടി അറിവുകൊടുത്തിരുന്നതിനാൽ സർക്കാരിനും റിസർവ് ബാങ്കിനുമൊക്കെ യഥാസമയം നിവേദനങ്ങൾ നൽകാനും യഥാസമയം തന്നെ തുടരന്വേഷണങ്ങൾ നടത്താനും അതിലൂടെ ശാഖയുടെ അടച്ചുപൂട്ടൽ നടപടികൾ നിറുത്തിവെപ്പിക്കാനും സാധിച്ചു.

പിന്നെ, അച്ഛൻ സ്ഥലം മാറിപ്പോയതിനു ശേഷം മാത്രമാണത്രെ കായൽത്തുരുത്തു ശാഖ അടച്ചുപൂട്ടിയത്.

ഒരു ദിവസം തന്റെ ശാഖയിൽ നടന്ന മിന്നൽപ്പണിമുടക്കിനു നേതൃത്വം നൽകിയ അച്ഛനെ ഒരു ഭീകരനായിട്ടാണ് ആദ്യമൊക്കെ താൻ കണ്ടതെന്നും യൂണിയൻ ലഹരി തലയ്ക്കുപിടിച്ച സന്ദർഭങ്ങളൊഴിച്ചാൽ സ്നേഹനിധിയായ ഒരുവ്യക്തിത്വമാണ് അച്ഛനെന്ന് പിന്നീടാണു മനസിലായതെന്നുമൊക്കെ അച്ഛന്റെ പഴയൊരു മാനേജർ പറഞ്ഞത് എല്ലാവരിലും ചിരി പടർത്തി.

അന്ന് യൂണിയൻകാർ നിർബന്ധിച്ചതിനാൽ അമ്മയും രണ്ടുവാക്കു സംസാരിച്ചിരുന്നു. ബാങ്ക്, സഹപ്രവർത്തകർ, യൂണിയൻ, ഇടപാടുകാർ എന്നിങ്ങനെ ബാങ്കുമായി ബന്ധപ്പെട്ടുമാത്രം ജീവിച്ച അച്ഛനെ ഞങ്ങൾ വീട്ടുകാർക്കു മാത്രമായി കിട്ടുന്നു എന്ന സന്തോഷമാണ് അച്ഛന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് തനിക്കുള്ളതെന്ന ചുരുങ്ങിയ വാക്കുകൾ മാത്രമേ അമ്മ അന്നു പറഞ്ഞുള്ളൂ. പ്രസംഗം ദീർഘിച്ചിരുന്നെങ്കിലും കുഴപ്പമില്ല എന്ന് മുരളിച്ചേട്ടൻ പറഞ്ഞപ്പോൾ, പണ്ട് ഏഴാം ക്ലാസിൽ പഠിച്ച സമയത്ത് സാഹിത്യസമാജത്തിനു സംസാരിച്ചതിനുശേഷം ആദ്യമായാണ് പൊതുവേദിയിൽ സംസാരിക്കുന്നതെന്നും മലയാളത്തിൽ സംസാരിച്ച് പരിചയമില്ലാത്തതിനാലാണ് പെട്ടന്നു ചുരുക്കിയതെന്നും അമ്മ മറുപടി കൊടുത്തു.

അച്ഛനെ എല്ലാവരും കോമ്രേഡ് ചേർത്തായിരുന്നു വിളിച്ചത്. യൂണിയനിൽ എല്ലാവരും പരസ്പരം വിളിക്കുക കോമ്രേഡ് ചേർത്താണെന്നും  അങ്ങനെ വിളിക്കുമെങ്കിലും മിക്കവാറും എല്ലാവരും തന്നെ കോൺഗ്രസുകാരാണെന്നും അച്ഛൻ ഞങ്ങളോട് അന്നു വിശദീകരിച്ചിരുന്നു.

വർഷങ്ങൾ ധാരാളം കടന്നുപോയെങ്കിലും ഇന്നലെ നടന്ന കാര്യങ്ങളെക്കാൾ വ്യക്തതയോടെ ഓർത്തെടുക്കാൻ എനിക്കു സാധിക്കുന്നത് ഇവയെല്ലാമാണ്. ഒരുപക്ഷേ ഇന്നത്തെ തിരക്കുപിടിച്ച, പ്രതിദിന ടാർജറ്റുകൾ നിറഞ്ഞ ബാങ്കിംഗിനെക്കാൾ, ശമ്പളം തീരെകുറവാണെങ്കിലും സ്വസ്ഥവും ലളിതവുമായ അന്നത്തെ ബാങ്കു ജോലിയാണ് നല്ലതെന്നു പോലും ചിലപ്പോഴെല്ലാം ഞാൻ കരുതിപ്പോവാറുണ്ട്.

അങ്ങനെയിരുന്നപ്പോഴാണ് കഴിഞ്ഞമാസം അച്ഛനുമമ്മയും വരുന്നത്. അമ്മ വരുന്നത് സന്ധ്യക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. അമ്മ നല്ലനല്ല അച്ചാറുകൾ ഉണ്ടാക്കി വെക്കും. കൂടാതെ കൃത്യമായ പാകത്തിൽ ബെയ്സൻ ഉണ്ട യഥേഷ്ഠമുണ്ടാക്കും. സന്ധ്യയാണെങ്കിൽ അത് ഫ്ലാറ്റിലെ തന്റെ മിത്രങ്ങൾക്ക് കൊടുത്ത് കയ്യടിയും നേടും.

അച്ഛൻ വരുന്നത് എനിക്കും സന്തോഷമാണ്. പഴയ ബാങ്കുകഥകൾ കേൾക്കാമെന്നു മാത്രമല്ല പൊതുവെ ആരോടും മിണ്ടാത്തവനാണു ഞാനെന്ന പരാതി എല്ലാ ഫ്ലാറ്റുകാരോടും അങ്ങോട്ടുകയറി സംസാരിച്ച് ഇല്ലാതാക്കാൻ മിടുക്കനായിരുന്നു അച്ഛൻ.

ഞാനെങ്ങനെയാണ് വീട്ടിലിരുന്ന് ബാങ്കു ജോലി ചെയ്യുന്നതെന്നതായിരുന്നു ഇത്തവണ അച്ഛന് അറിയേണ്ടിയിരുന്നത്. രാവിലെ എന്റെ ഡ്യൂട്ടി തുടങ്ങിയ ഉടനെ അച്ഛനും ഒരു കസേരയിട്ട് എനിക്കു സമീപമിരുന്നു. വെള്ളിയാഴ്‌ചയായിരുന്നതിനാൽ വീക്ക് ലി റിവ്യു ആയിരുന്നു. അച്ഛൻ കൂടെയിരിക്കുന്നതിനാൽ ടീംമേറ്റ്സിനോട് എങ്ങനെ സംസാരിക്കണം എന്നൊരു ആശയക്കുഴപ്പം ആദ്യകുറച്ചുസമയം എനിക്കുണ്ടായിരുന്നു എന്നതു ശരിയാണ്. പക്ഷേ പത്തുപതിനഞ്ചു മിനിറ്റിനുള്ളിൽ ഞാൻ പതിവുപോലെ സംസാരിച്ചു തുടങ്ങി.

കോവിഡും ലോക്ക്ഡൗണുമൊക്കെ ആയതിനാൽ ആകെ മോശമായിരുന്നു ബിസിനസ്. എന്നാൽ, പത്തനംതിട്ട പോലത്തെ ചില ജില്ലകളിൽ നിന്ന് മോശമല്ലാത്ത റിപ്പോർട്ടുകളും ലഭിക്കുന്നുണ്ടായിരുന്നു. ബാങ്കിന്റെ വെൽത്ത് മാനേജ്മെന്റ്റ് വിഭാഗത്തിലായിരുന്ന എനിക്ക് തെക്കൻ കേരളത്തിന്റെ ചുമതലയായിരുന്നു വഹിക്കാനുണ്ടായിരുന്നത്.  

വേണ്ടരീതിയിൽ വർക്കു ചെയ്യാതെ മാർക്കറ്റ് ഡള്ളാണു സർഎന്ന സ്ഥിരം പല്ലവി പാടുന്ന ചിലരോട് എനിക്ക് ഭാഷ കടുപ്പിക്കേണ്ടി വന്നു. അല്ലാതെ എനിക്കു നിർവാഹമില്ലായിരുന്നു. ഇവർ പണിയെടുത്തില്ലെങ്കിൽ ഞാനും ചിലപ്പോൾ തെറി കേൾക്കേണ്ടി വരാറുണ്ട്.

ഇങ്ങനൊക്കെ സംസാരിച്ചാൽ ഇവരുടെ നേതാക്കളൊന്നും ഇടപെടില്ലേടാ?’ എന്റെ ഭാഷ അതിരുവിട്ടു പോവുന്നുണ്ട് എന്ന അർത്ഥത്തിൽ അച്ഛൻ ചോദിച്ചു.

ഇപ്പോൾ യൂണിയനും നേതാക്കളുമൊന്നുമില്ല എന്നും ഉണ്ടെങ്കിൽ തന്നെ പെർഫോമൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാറില്ലെന്നും ഞാൻ അച്ഛനോടു പറഞ്ഞു.

പഴയ യൂണിയൻകാരനായ അച്ഛന് എന്റെ മറുപടി ദഹിച്ചില്ലെന്നു തോന്നുന്നു.

അതിനിടെ തുണി മടക്കാൻ വന്ന സന്ധ്യ, ‘സുധീടെ വഴക്കുപറച്ചിൽ കേട്ട് അച്ഛൻ പേടിക്കുകൊന്നും വേണ്ട. ഇതിന്റെ ഇരട്ടി സുധി കേൾക്കാറൊണ്ട്. ഇവരിങ്ങനെ പരസ്പരം പറഞ്ഞാലും വൈകീട്ട് അതെല്ലാം മറന്ന് കൂട്ടായിക്കോളും’, എന്നു പറഞ്ഞു.

വലിയ രീതിയിൽ ശകാരിച്ചതൊക്കെ എങ്ങനെയാണ് പെട്ടന്നുതന്നെ മറക്കാൻ കഴിയുക എന്നത് അച്ഛന് മനസിലായില്ല. രണ്ടുമണിക്ക് കാഷ് ക്ലോസ് ചെയ്തുകഴിഞ്ഞതിനുശേഷം ഒരു വലിയ ഇടപാടുകാരൻ കൊണ്ടുവന്ന തുക സ്വീകരിക്കാൻ വിസമ്മതിച്ച അച്ഛനോട് ഷേണായി താനെന്താ നല്ല കസ്റ്റമേഴ്സിനെ വെറുപ്പിച്ച് ബാങ്ക് പൂട്ടിക്കാൻ നോക്കുവാണോ?’ എന്നു ചോദിച്ച മാനേജരോട് ഒന്നും രണ്ടുമല്ല നീണ്ട ഇരുപതു വർഷമാണ് അച്ഛൻ മിണ്ടാതിരുന്നത്.

അങ്ങനെയുള്ള അച്ഛന് പകൽ പറഞ്ഞ ശകാരങ്ങൾ വൈകുന്നേരത്തോടെ മറക്കുന്ന പുതിയ രീതി ഒട്ടും മനസിലായില്ല.

തുടർന്ന് റിവ്യു മീറ്റിംഗ് ഉള്ള സമയങ്ങളിൽ അച്ഛൻ എന്റെ സമീപം ഇരിക്കാൻ തുടങ്ങി. വലിയ ഡെപ്പോസിറ്റുകൾ കിട്ടുമ്പോഴുള്ള സന്തോഷങ്ങളിൽ അച്ഛനും പങ്കു ചേരുമായിരുന്നു. ഞാൻ ശകാരിക്കുന്ന അവസരങ്ങളിൽ  അച്ഛനും പിറുപിറുത്തു.

അവനു കൊടുത്തതു പോര, ഒഴപ്പനാ, കണ്ടാലറിയാം. ഒരു ദിവസം കോട്ടയത്തെ ഒരു ആറെമ്മിനെപ്പറ്റി അച്ഛൻ കമന്റു പറഞ്ഞു.

ചോദ്യരൂപത്തിൽ ഞാൻ അച്ഛനെ നോക്കിയപ്പോൾ, ‘യൂണിയനെ ഒന്നും പേടിക്കണ്ടല്ലോ പിന്നെന്താ പറഞ്ഞാല്?’ എന്ന് അച്ഛൻ കൂട്ടിച്ചേർത്തു.

ഞാനൊന്നും മിണ്ടിയില്ല.

അവര് വേണ്ടവിധത്തിൽ ചെയ്തില്ലെങ്കിൽ നീ തെറി കേൾക്കണ്ടി വരില്ലേ? അതൊഴിവാക്കാൻ പറഞ്ഞതാണ്. ചുമ്മാ എന്തിനാണ് വല്ലവന്റെയും തെറി കേൾക്കുന്നത്? കൃഷ്ണശേണായി സാറിന്റെ കൊച്ചുമകൻ അങ്ങനെ ആരുടേം തെറി കേൾക്കണ്ട.

ഞാൻ ചുമ്മാ തലകുലുക്കുക മാത്രം ചെയ്തു. എന്റെ ജോലിയിൽ അച്ഛൻ തലയിടുന്നതിൽ സത്യത്തിൽ എനിക്ക് അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു. ഞാനത് സന്ധ്യയോടു പറയുകയും ചെയ്തു. അവൾ പക്ഷേ അച്ഛന്റെ പുത്രവാത്സല്യമായിട്ടാണ് അതിനെ വ്യാഖ്യാനിച്ചത്.

ഉച്ചയ്ക്ക് റിവ്യു ആയിരുന്നു. മൂന്നു പേർ കൂടി ഈ മാസത്തെ ടാർജെറ്റ് മുട്ടിച്ചാൽ മേലുദ്യോഗസ്ഥരുടെ മുന്നിൽ എനിക്ക് സമാധാനമായിട്ടിരിക്കാം. ഇക്കാര്യം അച്ഛനുമറിയാമായിരുന്നു.

മൂവാറ്റുപുഴയിലെ ആറെമ്മായ റിയ ഈ മാസം കാര്യമായി ഒന്നും ചെയ്തിട്ടില്ലായിരുന്നു. മാസത്തിൽ ബാക്കിയുള്ള ദിവസം എന്തെങ്കിലുമൊക്കെ ചെയ്ത് ടാർജെറ്റിനടുത്തെങ്കിലും എത്തിക്കാൻ നോക്കണം എന്നു ഞാൻ പറഞ്ഞപ്പോൾ അതുപ്രയാസമായിരിക്കും എന്നു പറയുക മാത്രമല്ല നാലു ദിവസത്തെ ലീവ് ചോദിക്കുകയും ചെയ്തു. കുഞ്ഞിന് ഒട്ടും വയ്യത്രെ. കുഞ്ഞിനെ നോക്കുന്ന സ്ത്രീയ്ക്ക് ലോക്ക്ഡൗൺ കാരണം നാട്ടിൽ നിന്ന് എത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഗത്യന്തരമില്ലാതിരിക്കുകയാണെന്ന് റിയ കൂട്ടിച്ചേർത്തു.

ലീവ് കൊടുക്കരുത് എന്ന് ലാപ്ടോപ്പിനു പിറകിലേക്കു ചരിഞ്ഞ് അച്ഛൻ എന്നെ കണ്ണുരുട്ടിക്കാണിച്ചു.

ഞാൻ പ്രതികരിക്കാത്തതു കണ്ട്, അടുത്തമാസം മേക്കപ്പ് ചെയ്തോളാം, ലീവ് സാങ്ഷൻ ചെയ്യണം സർ എന്ന് റിയ അപേക്ഷിച്ചു. അച്ഛനാവട്ടെ കണ്ണുരുട്ടുന്നതിനു പുറമെ, കൈവീശി ഒരിക്കലും അനുവദിക്കരുത് എന്ന് ശബ്ദമില്ലാതെ ആജ്ഞാപിച്ചുകൊണ്ടിരുന്നു.

റിയയ്ക്ക് വ്യക്തമായ ഒരു മറുപടി കൊടുക്കാതെ എനിക്ക് മീറ്റിംഗ് അവസാനിപ്പിക്കേണ്ടി വന്നു.

ചുമ്മാ തട്ടിപ്പാണ്,’ അച്ഛൻ പറഞ്ഞു.’ നീ ഇതൊന്നും വിശ്വസിക്കരുത്. ഇനി കൊച്ചിന് അസുഖമുണ്ടെങ്കിൽ തന്നെ എന്താ? വീട്ടിലല്ലേ ഇരിക്കുന്നേ ? കസ്റ്റമേഴ്സിനെ വിളിച്ച് ബിസിനസ് പിടിച്ചാൽ എന്താ കുഴപ്പം ? കോവിഡ് കാലത്ത് പണിയെടുക്കാതെ സുഖിച്ചു പോയി. വേറൊന്നുമല്ല’.

ഇത്രയും പറഞ്ഞ് അച്ഛൻ എഴുന്നേറ്റ് വടികുത്തി പുറത്തേക്കു നടന്നു. ഞാൻ സിസ്റ്റം ഓഫ് ചെയ്ത് കട്ടിലിലേക്കു ചാരി. ജീവിതത്തിലാദ്യമായി അച്ഛന്റെ സാന്നിധ്യം എന്നെ അസ്വസ്ഥനാക്കുന്നതു പോലെ.

ദേർ ഈസ് എ റൂമർ ദാറ്റ് യു ആർ എ ബിറ്റ് ടഫർ ദീസ് ഡേയ്സ്, വോട്ട് ഹാപൻഡ്?’ എന്ന സഹപ്രവർത്തകന്റെ വാട്ട്സപ്പ് സന്ദേശമാണ് ചെറിയൊരു മയക്കത്തിലേക്കു വീണ എന്നെ ഉണർത്തിയത്.

ഞാൻ മറുപടി കൊടുക്കാൻ നിന്നില്ല. എഴുന്നേറ്റ് ബാൽക്കണിയിലേക്കു ചെന്നു. പതിനാറാം നിലയിലാണ്. അങ്ങുതാഴെ പുൽത്തകിടിക്കു സമീപത്തെ ചാരുബഞ്ചുകളിലൊന്നിൽ അച്ഛൻ, അമ്മ. അടുത്ത ബെഞ്ചുകളിൽ  സന്ധ്യ, മറ്റേതോ ഫ്ലാറ്റുകാർ, പിന്നെയും ആരൊക്കെയോ. അച്ഛന്റെ ഏതോ തമാശയ്ക്കായിരിക്കാം,  എല്ലാവരും ചിരിക്കുന്നുണ്ട്.

ഷോർട്ട്സിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഒന്നു വിറച്ചിട്ടു മുരണ്ടു. വാട്ട്സപ്പ് സന്ദേശമാണ്. പിന്നെയും ലീവ് ചോദിച്ച് റിയയാണ്.

ലീവ് അപ്പ്രൂവ്ഡ് ടിൽ ദ ബേബി ഈസ് ഫൈൻ’, കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ഞാൻ ടൈപ്പ് ചെയ്തു.

മറുപടിയായി റിയ ഒരു കുട്ടപ്പൂക്കളാണ് വാട്ട്സപ്പിൽ വാരിവിതറിയത്. ആ പൂക്കൾ വാട്ട്സപ്പിൽ നിന്ന് പൂമഴയായി എന്റെ ഉള്ളിലേക്കു തിമർത്തു പെയ്തു.

നാളെ മുതൽ അച്ഛനെ കൂടെയിരുത്തില്ല എന്ന തീരുമാനത്തിലേയ്ക്കെത്താൻ ആ പൂമഴ ഒട്ടൊന്നുമല്ല എന്നെ സഹായിച്ചതെന്നതു കൂടി പറയട്ടെ.

 

****          ****      *****   ****          ****      *****

പ്രസാധകൻ മാസിക, ജൂലൈ 2021