Thursday, July 23, 2015

ഒരു ജാതി ആൾക്കാർ




ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്- ശ്രീനാരായണഗുരു
*****                                                   *****                                                   ******

പീറ്റർ സാർ റിട്ടയറായതിനു പകരം വരേണ്ടിയിരുന്നത് എറണാകുളത്തു നിന്ന് ഒരു സാറാ മാഡമായിരുന്നു. പക്ഷെ മക്കളുടെ പഠനത്തെ ബാധിക്കുമെന്നു പറഞ്ഞ് അവർ ട്രാൻസ്ഫർ കാൻസൽ ചെയ്യിച്ചു. പകരം ആളു വരാൻ ഒന്നുരണ്ടാഴ്ച വൈകി. അങ്ങനെ പെട്ടന്നൊരു ദിവസമാണ് ഓർഡർ വന്നത്, പുതിയ ചീഫ് മാനേജർ തിങ്കളാഴ്ച ജോയിൻ ചെയ്യും. ഹർഷൻ എന്നാണു പേർ.
നല്ല സെറ്റപ്പ് പേരാണ്, എനിക്കു തോന്നി.
‘പേരൊക്കെ ഗെറ്റപ്പാ, പക്ഷെ കേട്ടിട്ട് ജാതി ഏതെന്ന് ഊഹിക്കാൻ പറ്റണില്ല’, പെണ്ണുങ്ങൾ കുശുകുശുത്തു.
‘ജാതി ഏതായാലെന്ത്, നിങ്ങളെ പെണ്ണുകാണാനൊന്നുമല്ലല്ലോ അങ്ങേരിങ്ങോട്ടു വരണത്’, എനിക്കല്പം ദേഷ്യം വന്നു.
‘താനെന്താടോ ദേഷ്യപ്പെടുന്നേ, കൂടെ ജോലിചെയ്യുന്നവരുടെ ജാതി എന്താണെന്നറിയുന്നത് മോശമായ കാര്യമാണോ ?’ കാഷ് കൗണ്ടറിൽ നിന്ന് നിർമ്മലാ മാഡം തലനീട്ടി.
‘ഓരോ ജാതിക്കും ഓരോ മഹത്വമുണ്ട്. ഒന്നും ഒന്നിനും മേളിലല്ല, താഴേമല്ല’, ഡെസ്പാച്ചിനുള്ള കവറുകളിൽ സ്റ്റാമ്പ് ഒട്ടിക്കുകയായിരുന്ന ഗോപിച്ചേട്ടൻ പറഞ്ഞു. ‘അവനവന്റെ ജാതിത്വം കളഞ്ഞ് മറുജാതിയാവാൻ നോക്കുന്നതാണ് പ്രശ്നം’.
‘എന്തു പ്രശ്നം ?’
‘തെങ്ങുകയറ്റക്കാരൻ തെങ്ങുകയറണം. അവൻ ബാങ്ക് മാനേജരാവാൻ വന്നാൽ തുടങ്ങും പ്രശ്നം’.
‘ഓ, അങ്ങനെ-‘
എടിഎമ്മിൽ നിറയ്ക്കാനുള്ള കാഷ് റെഡിയായിക്കഴിഞ്ഞിരുന്നതിനാൽ ഞാൻ ബാക്കി കേൾക്കാൻ നിന്നില്ല. കുരുപൊട്ടുന്ന വർത്തമാനമാണ് ആ മനുഷ്യൻ എപ്പോഴും പറയാറുള്ളത്.
തിങ്കളാഴ്ച രാവിലെ തന്നെ ഹർഷൻ സാർ എത്തി. സാറിന്  നല്ല ഉയരമുണ്ടായിരുന്നു. ഒരു ബാബു ആന്റണി സ്റ്റൈൽ. നല്ല വ്യക്തിത്വം. ചുറുചുറുക്കോടെയുള്ള നടത്തം. ആരെക്കണ്ടാലും പുഞ്ചിരി. ആരു വന്നാലും വിഷ് ചെയ്യൽ. പീറ്റർ സാറിനു നേർ വിപരീതം. ആദ്യ ദിവസം തന്നെ ആൾക്കാർക്കെല്ലാം ഹർഷൻ സാറിനെ പിടിച്ചു.
‘ആ ചുരുചുരുണ്ട മുടി കണ്ടോ’, ഡേവിഡാണു പറഞ്ഞത്, ’പെലയനാണ് സാറ്. അച്ചട്ട് .’
‘പോടോ’, അഖിലേഷ് പറഞ്ഞു: ‘നമ്മുടെ ബാങ്കിൽ എന്റയറിവിൽ ഒരു എസ്സീം ചീഫ് മാനേജരായിട്ടില്ല. അറ്റ് ദി മോസ്റ്റ് സ്കെയിൽ ടു കാണുമായിരിക്കും’.
‘എന്തിനാ തർക്കം,’ ഗോപിച്ചേട്ടൻ. ‘നമുക്കാ രാജൂനോടു ചോദിച്ചാൽ പോരേ, എസ്സിയാണെങ്കിൽ അവനറിയാതിരിക്കൂല്ലല്ലോ’.
‘ഏത് രാജു ?’
എച്ഛാറിലെ പെലെയൻ രാജു. ഇവരൊക്കെ പരസ്പരം അറിയാൻ ചാൻസ്ണ്ട്’.
‘പേരു കേട്ടിട്ട് ഒരൂഹോം കിട്ടണില്ലട്ടാ’, ജെയ്സി മാഡം പറഞ്ഞു.
‘നല്ല ആഢ്യൻ പേരാ, അല്ലേ മനോജേ?’ നിർമ്മലാ മാഡം എന്നെ തോണ്ടി.
എന്റെ മോന് ദേവനാരായണൻ എന്നു പേരിട്ടതിന്റെ കലിപ്പ് മാഡത്തിന് ഇപ്പോഴും തീർന്നിട്ടില്ല. ‘ചോമ്മാരുടെ പിള്ളേർക്കും ആഢ്യൻ പേരുകളാ ഇപ്പൊ’ എന്ന് നിർമ്മലാ മാഡം എറണാകുളത്തേയ്ക്ക് ട്രാൻസ്ഫറായി പോയ സുനന്ദാ മാഡത്തോടു ഫോൺ ചെയ്തു പറഞ്ഞ കാര്യം ഞാൻ അറിഞ്ഞിരുന്നു. അന്നു ഞാനൊന്നും പറയാൻ പോയില്ല. അവരുടെ സംസ്കാരം എന്നു കരുതി ഞാൻ സമാധാനിച്ചു. പോയി ചാകാൻ പറ. ശവം !
‘പേരു കേട്ടിട്ടൊന്നും ജാതി പറയാൻ പറ്റൂല്ല.’ ഗോപിച്ചേട്ടൻ പറഞ്ഞു. ‘നമ്മടെ തന്നെ ചെല കസ്റ്റമർമാരുടെ പേരു നോക്കിയേ, പ്രദ്യുമ്നൻ, അനിരുദ്ധൻ, ശിശുപാലൻ, സാംബൻ. ഇവരൊന്നും നമ്പൂതിരിമാരൊന്നുമല്ല, വെറും വാലന്മാരാ’.
‘എന്ന്വച്ചാ ?’ ജെയ്സി മാഡം.
‘എന്ന്വച്ചാ ധീവരസമുദായം. മുക്കുവർ.
‘അമൃതാനന്ദമയി എന്നു കേട്ടാൽ ഏതോ നമ്പൂതിരിമനേലെ പോലിരിക്കും, ഇല്ലേ, പക്ഷേങ്കിലോ…’
‘സാറിന്റെ ജാതി അറിഞ്ഞാപ്പോരേ, എന്തിനാ നമ്മ തർക്കിക്കണേ? വേറെ വഴിണ്ട്, നിങ്ങ നോക്കിക്കോ’, ഡേവിഡ് പറഞ്ഞു.
സാറിന്റെ ജാതി അറിയാൻ ഡേവിഡ് രസകരമായൊരു വഴിയാണ് തെരഞ്ഞെടുത്തത്. വൈകീട്ട് സ്റ്റാഫ്മീറ്റിംഗ് ഉണ്ടായിരുന്നു.  ബിസിനസ് കാര്യങ്ങൾക്കു പകരം പരസ്പരം പരിചയപ്പെടാനൊക്കെയാണ് മീറ്റിംഗിൽ ഹർഷൻ സാർ ശ്രദ്ധിച്ചത്.
ഞങ്ങളുടെ എല്ലാവരുടേയും വിവരങ്ങൾ സാർ ചോദിച്ചറിഞ്ഞു. അപ്പോഴാണ് ഡേവിഡിന്റെ അപ്രതീക്ഷിത ചോദ്യം.
‘സാറേത് അമ്പലത്തിലാ പോണേ?’
‘എനിക്ക് ചോദ്യം മനസിലായില്ലല്ലോ ഡേവിഡേ. ഏതമ്പലമെന്നു വച്ചാൽ എന്താ ? ‘ സാർ അദ്ഭുതപ്പെട്ടു.
‘അത്, സാറേ, ഇവിടെ ഏഴെട്ട് അമ്പലങ്ങളൊണ്ട്, ഓരോ ജാതിക്കാർക്കും പ്രത്യേകം പ്രത്യേകം.’
‘ഒന്നൊന്നായി പറയൂ ഡേവിഡേ’.
‘കൈത്താളിൽ ശിവക്ഷേത്രം- നായന്മാർടെയാ’.
‘അമ്പലം ഞങ്ങള് നായന്മാരുടെയാണേലും പൂജയെല്ലാം ചെയ്യണത് നമ്പൂതിരിമാരു തന്നെയാ’. പ്രമോദ് അങ്ങനെ സ്വന്തം ജാതി പോസ്റ്റ് ചെയ്തു.
‘ഓ, പ്രമോദപ്പോൾ നായരാ, അല്ലേ?’ സാറതു ലൈക്കും ചെയ്തു.
പ്രമോദ് അഭിമാനത്തോടെ തലകുലുക്കി, ഷർട്ടിന്റെ കോളർ നേരെയാക്കി നിവർന്നിരുന്നു.
‘പിന്നേതാ അമ്പലം?’ സാറു ചോദിച്ചു.
‘കളരിപ്പാടം ഭദ്രകാളി ക്ഷേത്രം- ചോ, അല്ല, ഈഴവരുടെയാ’.
‘പൂജേം ഈഴവരു തന്നെ,’ പ്രമോദ് അമർത്തിച്ചിരിച്ചു. ‘ഒരൂട്ടം പൂജയായിരിക്കും.
‘അങ്ങനെ ഒരൂട്ടമെന്ന് പറയാതെ പ്രമോദ് സാറേ’, എനിക്കു ദേഷ്യം വന്നു. ‘ആലുവേ പോയി നാലു വർഷം പഠിച്ചിട്ടു തന്നെയാണ് സജീവൻ ശാന്തി പൂജ ചെയ്യണത്’.
‘ഞാൻ തമാശ പറഞ്ഞതാണപ്പാ, ക്ഷമിച്ചേക്ക്.’
‘നിങ്ങൾ വഴക്കു പിടിക്കണ്ട,’ ഹർഷൻ സാർ ഇടയ്ക്കു കയറി. ‘ പൂജാരിയുടെ പൂജയ്ക്കല്ല, നമ്മുടെ പ്രാർഥനയ്ക്കാണ് ദൈവം വില കൊടുക്കുന്നത്. ആരു നന്നായി പ്രാർത്ഥിക്കുന്നോ അയാൾക്ക് തന്നെ അനുഗ്രഹവും കിട്ടും’.
‘പിന്നെ സാറേ,; ഡേവിഡ് തന്റെ പദ്ധതി വിജയിക്കാത്തതിൽ അക്ഷമനായി പറഞ്ഞു: ‘ധീവരരുടെ ഘണ്ടാകർണ്ണ ക്ഷേത്രം, തട്ടാന്മാരുടെ മാരിയമ്മൻ കോവിൽ, പിന്നെ, ആ, കൊങ്ങിണിമാരുടെ നരസിംഹ ക്ഷേത്രം. പിന്നെ, പുലയസമുദായക്കാരുടെ ഒരു കാവ്, അത് ചെർതാണ്, അമ്പലമെന്ന് പറയാനൊന്നും ഇല്ല’.
‘ഈ പറഞ്ഞ അമ്പലങ്ങളിലേതിനെങ്കിലും ഇവിടെ അക്കൗണ്ട് ഉണ്ടോ ?
‘അതില്ല സാറേ.’
‘ഒരു കാര്യം ചെയ്യാം, നാളെ മുതൽ ഞാൻ ദിവസവും ഈ പറഞ്ഞ ഓരോ അമ്പലത്തിലും പോകാം. ഏതെങ്കിലും ഒരമ്പലത്തിന്റെ അക്കൗണ്ട് നമുക്കു പിടിക്കണം. എന്റെ കൂടെ ആരാ വരുന്നേ ?
ഡേവിഡിന്റെ പദ്ധതിയങ്ങനെ പാളീസായി. സാറിന്റെ ജാതി ആർക്കും പിടികൊടുക്കാതെ വഴുതി മാറി.
പിറ്റേന്നു രാവിലെ സാർ നായന്മാരുടെ അമ്പലത്തിൽ തൊഴാൻ ചെന്നെന്നും ഷർട്ടൂരി അകത്തുകയറുമ്പോൾ പൂണൂലൊന്നും കണ്ടില്ലെന്നും  പ്രമോദ് പറഞ്ഞു.
വേലസമുദായക്കാരനാണെങ്കിൽ ദേഹത്ത് ഒരു തരം ചുണങ്ങുണ്ടാവുമെന്ന് ഗോപിച്ചേട്ടൻ പറഞ്ഞു. പക്ഷെ നേരത്തേ അറിയാഞ്ഞതിനാൽ തനിക്കതു ശ്രദ്ധിക്കാൻ കഴിയാതെ പോയതിൽ പ്രമോദിനു സങ്കടം തോന്നി.
ഞങ്ങളുടെ അമ്പലം കമ്മിറ്റി സെക്രട്ടറി എന്റെ ചിറ്റപ്പനായിരുന്നതുകൊണ്ടും അമ്പലത്തിനു കുറച്ചു ഗ്രാൻഡ് കിട്ടാനുള്ളതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് നമ്പർ കൊടുക്കേണ്ടതുണ്ടായിരുന്നതുകൊണ്ടും ഞങ്ങളുടെ അമ്പലത്തിന്റെ അക്കൗണ്ട് കാൻവാസ് ചെയ്യാൻ സാറിനു സാധിച്ചു. പിന്നീട് രാത്രി കവലയിൽ വച്ച് കണ്ടപ്പോൾ ചിറ്റപ്പന് എന്നോടു ചോദിക്കാനുണ്ടായിരുന്നത് സാറിന്റെ ജാതിയെക്കുറിച്ചായിരുന്നു. അമ്പലക്കമ്മിറ്റി ഓഫീസിൽ വച്ച് സാറൊന്നും വിട്ടുപറഞ്ഞില്ലത്രെ.
‘സാറിന്റെ ഭാഷ കേട്ടിട്ട് ഒരു പിടുത്തോം കിട്ടണില്ല’, ചിറ്റപ്പൻ പറഞ്ഞു.
ഇതു തന്നെയാണ് ഓഫീസിലും എല്ലാവരും പറഞ്ഞത്. സാറിന്റെ ഭാഷയിൽ പോലും ജാതി കാണാനില്ല.
‘അതങ്ങനെയാ മാഡം,’ അഖിലേഷ് പറഞ്ഞു:’ വടക്കോട്ടു പോയാൽ എല്ലാ ജാതിക്കാരും ഒരേ ടോണിലാ. മുസ്ലീംസ് മാത്രം വേറെ ടോണിൽ സ്പീക്ക് ചെയ്യും.’
‘ഇവ്ടെ നിങ്ങക്കൊരു ഭാഷ, ഞങ്ങക്കൊരു ഭാഷ’, പ്രമോദ് പറഞ്ഞു. ‘ഡേവിഡിന് മരക്കാന്മാരുടെ ഭാഷ, ഗോപിച്ചേട്ടന് മാരാന്മാരുടെ ഭാഷ, നിർമ്മലാ മാഡത്തിന് മേനോന്മാരുടെ ഭാഷ. ജെയ്സിയ്ക്ക് കൊച്ചിക്കാർടെ ഭാഷ’.
ഞാനങ്ങോട്ടെഴുന്നേറ്റു പോയെന്നു പറഞ്ഞാൽ മതിയല്ലോ !
അങ്ങനെ പെട്ടന്നു തന്നെ ശനിയാഴ്ചയായി. ഒരു ജോയിനിംഗ് പാർട്ടി അറേഞ്ചു ചെയ്യാൻ സാറു തന്നെയാണു പറഞ്ഞത്. കുപ്പി കൂടിയേ തീരൂ എന്ന് ഡേവിഡും പ്രമോദും പറഞ്ഞു. സാർ രണ്ടായിരം രൂപ എടുത്തു തന്നിട്ട് എന്താണെന്നു വച്ചാൽ ഓർഡർ ചെയ്യാൻ പറഞ്ഞു.
ഒരു പരിപാടി അറേഞ്ചു ചെയ്യൽ വലിയ മല്ലാണ്. നിർമ്മലാ മാഡത്തിന് പ്യുവർ വെജ്, ഡേവിഡിന് ബീഫ് നിർബന്ധമെങ്കിൽ ജെയ്സിമാഡത്തിന് മട്ടൻ മാത്രം മതി. പ്രമോദ് എന്തും തിന്നും. അഖിലേഷ് ബിയർ മാത്രമേ കഴിയ്ക്കൂ പക്ഷേ ഗോപിച്ചേട്ടൻ ബിയറൊഴിച്ചേ കഴിക്കൂ.
പന്ത്രണ്ടു മണിമുതൽ ഓരോരുത്തരോടും ഓർഡർ എടുത്ത് എൻ എച്ചിലെ സ്റ്റാറിൽ പോയി സാധനങ്ങളും വാങ്ങി, അവിടത്തെ തന്നെ നേപ്പാളി പയ്യനെ വിട്ട് ബീവറേജിൽ നിന്ന് കുപ്പികളും വാങ്ങി തിരിച്ചെത്തിയപ്പോൾ മണി കൃത്യം രണ്ട്.
ഡൈനിംഗ് ഹാളിൽ എല്ലാം നിരത്തി. കുടിയന്മാർ സ്ട്രോംഗ് റൂമിനടുത്തുള്ള ഇടനാഴിയിലെ ടേബിളിൽ വച്ച് കുപ്പി പൊട്ടിച്ചു കുടിക്കാൻ തുടങ്ങി.
ഹർഷൻ സാർ ഒരു പെഗ് വി എസ് ഒ പി എടുത്ത് തനിക്കതു മതി എന്നു പറഞ്ഞ് ഗ്ലാസും കൊണ്ട് ഡൈനിംഗ് ടേബിളിനടുത്തേയ്ക്കു പോയി.
‘ഒരു രണ്ടു പെഗ് കൂടി പുള്ളിയെ കൊണ്ട് അടിപ്പിക്കാവോ?’ പ്രമോദ് ചിരിച്ചു കൊണ്ട് പറഞ്ഞു. ‘രണ്ടെണ്ണം അകത്തു ചെന്ന ശേഷം പുറത്തു വരുന്ന ഭാഷ കേട്ടാൽ മനസിലാവും ജാതി ഏതെന്ന്.’
അവന്റെ കരണം നോക്കി ഒന്നു പൊട്ടിക്കാൻ തോന്നി എനിക്ക്. പന്നി !
ഞാനെന്റെ ഗ്ലാസ് ഒറ്റവലിക്കു കാലിയാക്കി മടമടാ കുറച്ചു വെള്ളവും കുടിച്ചു. ഏസിയിലായിട്ടും ഞാൻ നന്നായി വിയർത്തു. എനിക്ക് ഒരുമാതിരി നന്നായി തല്യ്ക്കു പിടിച്ചെന്നതു വാസ്തവം. കഴിച്ച മദ്യം തന്നെയാണോ തലയ്ക്കു ലഹരി പകർന്നതെന്ന് എനിക്ക് ചെറിയ സംശയമുണ്ട്. എനിക്ക് എന്റെയും മറ്റുള്ളവരുടേയും മുഖംമൂടികൾ ഒന്നു മാറ്റിയാൽ കൊള്ളാമെന്നു തോന്നി. വെള്ളക്കുപ്പി മേശപ്പുറത്തു വച്ച് ഒരു കുക്കുമ്പർ കഷണമെടുത്തു കടിച്ച് ഞാനുറക്കെ വിളിച്ചു: ‘ഹർഷൻ സാറേ-‘
പൊതുവെ സൗമ്യനെന്ന് അറിയപ്പെടുന്ന എന്റെ വായിൽ നിന്നു വന്ന ശബ്ദം കേട്ട് എല്ലാവരും നിശബ്ദരായി.
‘മനോജിന് അറുപത് കഴിച്ചപ്പൊ തന്നെ തലയ്ക്ക് പിടിച്ചു,’ ഗോപിച്ചേട്ടൻ ചിരിച്ചു.
ഞാൻ മറുപടി പറയാൻ പോയില്ല. പകരം ഞാൻ ഹർഷൻ സാറിനെ നോക്കി പറഞ്ഞു:
‘സാറേ, സാറിവിടെ ജോയിൻ ചെയ്ത മുതൽ ഞങ്ങൾക്കെല്ലാവർക്കും ഒരു സംശയമുണ്ട്. സാറിനോട് നേരിട്ട് ചോദിക്കാൻ മടീമുണ്ടായിരുന്നു. എന്നാൽ എല്ലാർക്കും അറീകേം വേണം’.
‘എന്താ മനോജിന് അറിയാനുള്ളത്, ചോദിച്ചോളൂ, ‘ ഹർഷൻ സാർ പുഞ്ചിരിച്ചു.
പ്രമോദ് എന്റെ കയ്യിൽ കയറി പിടിച്ചെങ്കിലും ഞാൻ തട്ടി മാറ്റി.
‘വേറൊന്നുമല്ല സാറേ, സാറിന്റെ ജാതി ഏതാ ?’
ഹർഷൻ സാർ പുഞ്ചിരിക്കുക തന്നെയാണ്. എല്ലാവരുമൊന്നു ഞെട്ടി. ഞാൻ തുടർന്നു.
‘സാറിന്റെ ചുരുണ്ട മുടി കണ്ട് ഗോപിച്ചേട്ടൻ ഊഹിച്ചു പറയുവാ സാറൊരു പുലയസമുദായാംഗമാണെന്ന്.’
‘ഞാനല്ല, ഞാനല്ല,’ ഗോപിച്ചേട്ടൻ ഇടയ്ക്കു കയറി-‘ ഡേവിഡാണ് സാർ പെലെയനാണെന്ന് പറഞ്ഞത്. ഞാൻ പറഞ്ഞത് സാർ നല്ല നായരാവാനേ സാധ്യതയൊള്ളെന്നാണ്. ബ്രാമണനാകാനൊള്ള ഗെറ്റപ്പൊണ്ടെന്നും ഞാൻ പറഞ്ഞായിരുന്നു. നിർമ്മലാ മാഡത്തോട് ചോദിയ്ക്ക്, ഇല്ലേ മാഡം ?’
‘സാറെ, ഞാൻ തമാശയ്ക്ക്-‘ ഡേവിഡിന്റെ മുഖം ചുവന്നു.
‘അതു സാരമില്ല, ഡേവിഡ്.’ ഹർഷൻ സാർ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു. ‘വേറെയാരും എന്റെ  ജാതി ഊഹിച്ചില്ലെ? മനോജിനെന്താ തോന്നിയത് ?
നിർമ്മലാ മാഡവും ജെയ്സി മാഡവും പ്ലേറ്റിലേയ്ക്കു തലകുനിച്ച് ആഹാരം ചിക്കിക്കൊണ്ടിരുന്നു. ചമ്മിയ ഭാവത്തിലായിരുന്നു അഖിലേഷും പ്രമോദും. നിനക്കു വച്ചിട്ടുണ്ടെടാ എന്ന മട്ടിൽ ഗോപിച്ചേട്ടൻ എന്നെ നോക്കി. എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതി എന്ന ഭാവത്തിലായിരുന്നു ഡേവിഡ്.
‘കഴിഞ്ഞ ഒരാഴ്ച ഈ ബ്രാഞ്ചിൽ ഞാൻ നിങ്ങളുടെ കൂടെ ജോലി ചെയ്തു. സംസാരിച്ചു, ചിരിച്ചു, ഭക്ഷണം കഴിച്ചു, തമാശ പറഞ്ഞു, മീറ്റിങ്ങ് കൂടി. ശരിയല്ലേ ?’
എല്ലാവരും തലകുലുക്കി.
‘എന്നിട്ടും നിങ്ങൾക്കാർക്കും എന്റെ ജാതി മനസിലാക്കാൻ കഴിഞ്ഞില്ലേ ? കള്ളം പറയരുത്.’
ആരുമൊന്നും പറഞ്ഞില്ല.
‘എന്നാൽ ഞാൻ പറയട്ടേ എന്റെ ജാതി ? എന്താ പ്രമോദേ, ഡേവിഡേ, പറയട്ടേ?’
പ്രമോദും ഡേവിഡും ചെറുതായി തല കുലുക്കി.
ഹർഷൻ സാറിന്റെ മുഖത്തെ ചിരി മാഞ്ഞു. ശബ്ദം താഴ്ന്നു. സാർ പിറുപിറുക്കുന്നതു പോലെയാണു പറഞ്ഞത്: ‘ഒരാഴ്ചയോളം നേരിട്ടു കണ്ടിട്ടും ഇടപെട്ടിട്ടും നിങ്ങൾക്കു മനസിലാക്കാൻ പറ്റാതെപോയ എന്റെ ജാതി ഇനി  നിങ്ങളെങ്ങനെയാ കേട്ടാൽ മനസിലാക്കുന്നത്? എനിക്കറിയില്ല. ക്ഷമിക്കൂ
ഒന്നും മനസിലാവാതെ എല്ലാവരും തലകുനിച്ചിരുന്നു.
എനിക്കുണ്ടല്ലോ, പക്ഷെ നോക്കണേ, ആ വാക്കുകൾ കേട്ടതും ഹർഷൻ സാറിന്റെ മാത്രമല്ല അവിടെ കൂടിയിരുന്ന ഓരോരുത്തരുടേയും, എന്റേതുൾപ്പെടെ, ജാതി ഏതെന്ന് ഒറ്റയടിക്കു മനസിലാക്കാൻ കഴിഞ്ഞു എന്നതാണ് ഏറെ അദ്ഭുതകരം !

*************                                         ************                                          **************

2 comments: