Friday, October 2, 2015

ചുമരുകൾ


ചുമരുകള്‍ക്കു പോലും ചെവിയുള്ള കാലമാണ്. പഴയ കഥകളിലും സിനിമകളിലുമൊക്കെ പറയുന്നതു കേട്ടിട്ടില്ലേ? ചെവിമാത്രമല്ല കണ്ണുകളും ഹൃദയവുമൊക്കെയുണ്ടായിരുന്നു ബസ് സ്റ്റാന്റിനടുത്തുള്ള അത്ര മോശമല്ലാത്ത ആ ലോഡ്ജിലെ വടക്കേയറ്റത്തെ മുറിയുടെ ചുമരുകള്‍ക്ക്.    

മുകളിലെ ടാങ്ക് നിറഞ്ഞുകവിയുമ്പോഴെല്ലാം വിള്ളലില്‍ നേരിയ ഉറവ പടര്‍ത്തി നനയുമായിരുന്ന ഇടത്തേ ചുമരിന് സദാ ജലദോഷം പിടിച്ചതു പോലെയായിരുന്നു. മുറിയിൽ നടക്കുന്ന അനാശാസ്യങ്ങളിലെല്ലാം ആഭാസം നിറഞ്ഞ ആക്രാന്തത്തോടെ ചെവിയോര്‍ക്കുകയും നൊട്ടിനുണഞ്ഞ് കണ്ണുചിമ്മാതെ ആസ്വദിക്കുകയും ചെയ്യുമായിരുന്നു വലത്തേ ചുമർ.     
 

‘നാണമില്ലേ നിനക്ക്?’ ഇടത്തേ ചുമർ ചിലപ്പോൾ ഗുണദോഷിക്കും. ‘കണ്ണും ചെവിയുമടച്ചിരുന്നൂടേ?’

‘ഒന്നു പോടാപാ’, കുരുത്തം കെട്ട വലത്തേ ചുമർ കോക്രി കാണിക്കും.’കട്ടിലാരെങ്കിലും തിരിച്ചിട്ടാൽ നീയും ആസ്വദിച്ചു പോകും.       

കട്ടിലിന്റെ കിടപ്പും തന്റെ സ്വഭാവവുമായി ബന്ധമൊന്നുമില്ലെന്ന് ഇടത്തെചുമരിന് വ്യക്തമായി അറിയാമായിരുന്നു. കട്ടിലിൽ നടക്കുന്നതെന്തെന്ന് കേട്ടറിയാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. കട്ടിലിന്റെ തലഭാഗത്തെ കൊത്തുപണികൾ ചെയ്ത വലിയ എടുപ്പും അതിനുമീതെ ചുറ്റി വച്ച കൊതുകുവലയും ഉള്ളിലെ ദൃശ്യങ്ങൾ മറച്ചുപിടിച്ചു. പക്ഷേ വലത്തേ ചുമരിന് എല്ലാം മറയില്ലാതെ കാണാമായിരുന്നു. ഉറങ്ങുമ്പോൾ മാത്രമാണ് അന്തേവാസികൾ കൊതുകുവല ഉപയോഗിച്ചത്. ചിലരൊക്കെ ലൈറ്റ് അണയ്ക്കുക പോലും ചെയ്യില്ലായിരുന്നു.

ചില ദിവസങ്ങളിൽ കട്ടിലിലെ പ്രവര്‍ത്തികൾ കണ്ട് വലത്തേ ചുമർ ആഹ്ലാദത്തോടെ അലറും. ഒരു ചെറു തുള്ളിച്ചാട്ടത്തിനു പോലും അവന്‍ തുനിയും. പുതിയ, എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ദിവസങ്ങളിലായിരിക്കും അതു കൂടുതലും.          
 

‘ചോര കാണണത് ഒരു പ്രത്യേക രസാണ്,’ വലത്തേ ചുമർ ചുണ്ടു നനയ്ക്കും.’ നിനക്കും കിളവനുമൊക്കെ അതു മനസ്സിലാവില്ലടാ’.   

വാതിലിനടുത്തെ ചുമരിനെയാണ് കിളവനെന്നു പറഞ്ഞത്. പണ്ടുണ്ടായിരുന്ന ലോഡ്ജ് പുതുക്കിയാണ് ഇന്നത്തെ, പുതിയ, പേരു മാറിയ ലോഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. വാതിലിനരികത്തെ ചുമരു മാത്രം അന്നു പൊളിച്ചു കളയാതെ നിലനിറുത്തി. ചെറുതായി വിള്ളലുകൾ വീണുതുടങ്ങിയ, കുമ്മായം പൂശിയ ആ ചുമരിന് കിളവന്‍ എന്ന പേരു ചേരുമെങ്കിലും അങ്ങനെ വിളിക്കാൻ ഇടത്തേ ചുമരിനു മടിയായിരുന്നു.
 

കിളവന്‍ ചുമർ സദാ വിഷാദഛായയിലായിരുന്നു. മനുഷ്യക്കിളവന്മാർ വടികുത്തി നടക്കുന്നതുപോലെ കിളവൻ ചുമരിന് ലോഡ്ജ് ഉടമ ഒരു താങ്ങു നല്‍കിയിരുന്നു; ബലമുള്ള ഒരു മര അലമാര. അലമാരയുടെ താങ്ങിൽ കിളവന്‍ ചുമർ പിടിച്ചുനിന്നു. പണ്ടത്തെ ലോഡ്ജ് മുറിയില്‍ നടന്നിരുന്ന സാഹിത്യ, രാഷ്ട്രീയ ചര്‍ച്ചകളെക്കുറിച്ചും മറ്റും കിളവൻ ചുമർ ഒരു തവണ പറഞ്ഞു തുടങ്ങിയതാണ്. വലത്തേ ചുമരിന്റെ ശകാരത്തിൽ നിശബ്ദനായി. പിന്നെ കിളവന്‍ ചുമർ വലിയ വര്‍ത്തമാനങ്ങള്‍ക്കു തുനിഞ്ഞിട്ടില്ല. വല്ലപ്പോഴും ഇടത്തേ ചുമർ എന്തെങ്കിലും ചോദിച്ചാൽ ഒറ്റ വാക്കിൽ ഉത്തരം പറയും. വലത്തേ ചുമരിന്റെ പരിഹാസങ്ങള്‍ക്ക് മൃദുലമായ ഒരു മന്ദഹാസം മുഖത്തു വരുത്തി കണ്ണടയ്ക്കും. അത്രതന്നെ.         

കിളവന്‍ ചുമരിന് അഭിമുഖമായാണ് കര്‍ട്ടൻ ചുമർ. ഉത്തരത്തിന് ഏതാനും ഇഞ്ച് താഴെ മുതൽ തറ വരെ നീണ്ടു കിടക്കുന്ന കര്‍ട്ടനുണ്ട് ആ ചുമരിന്. കര്‍ട്ടനു മുകളിൽ കാണുന്ന ഏതാനും ഇഞ്ചുകളിലൂടെ ആ ചുമർ തന്നെ നോക്കുന്നതായി ഇടത്തേ ചുമരിനു തോന്നാറുണ്ട്.
      

വലത്തേ ചുമരിന്റെ, മനുഷ്യരുടേതു പോലത്തെ സ്വഭാവത്തോട് ഇടത്തേ ചുമരിന് വല്ലാത്ത അസഹിഷ്ണുതയായിരുന്നു. പാവപ്പെട്ട എത്ര കുരുന്നു പെണ്‍കുട്ടികളെയാണ് വൃത്തികെട്ട ആണുങ്ങൾ മുറിയിൽ കൊണ്ടുവന്ന് ആഹരിച്ചത്? ഓരോ തവണയും വലത്തേ ചുമർ ആഹ്ലാദപ്രകടനം നടത്തി. അവന്റെ ഹൃദയഭാഗത്തെ കുതിച്ചോടുന്ന കുതിരയുടെ ചിത്രത്തിനു പിറകിൽ വിദഗ്ദ്ധമായി ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു കാമറയുണ്ട്. കട്ടിലിലെ ദൃശ്യങ്ങൾ പെണ്‍കുട്ടികളറിയാതെയും ചിലപ്പോൾ ഇണകളിരുവരും പോലും അറിയാതെയും ആ കാമറ ഒപ്പിയെടുക്കും. അതു വലത്തെ ചുമരിന്റെ കണ്ണാണെന്നു തന്നെ ഇടത്തേ ചുമർ വിശ്വസിച്ചു. ആ കാമറയാണ് വലത്തേ ചുമരിനെ ഇത്രയ്ക്കു വഷളാക്കുന്നതെന്ന് ചിലപ്പോൾ ഇടത്തേ ചുമരിനു തോന്നാറുണ്ട്.
     

അതല്ല, മൂലയ്ക്കു വച്ചിരിക്കുന്ന ടെലിവിഷനാണോ വലത്തേ ചുമരിന്റെ വഷളത്തരത്തിനു കാരണമെന്നും ഇടയ്ക്കു തോന്നുമായിരുന്നു. ലോഡ്ജിൽ വരുന്നവർ ആഭാസകരങ്ങളായ ചാനലുകളായിരിക്കും വയ്ക്കുന്നത്. വലത്തേ ചുമർ അതെല്ലാം നന്നായി ആസ്വദിക്കും.
  

ഒരു ദിവസം വലത്തേ ചുമരിന്റെ വഷളത്തരങ്ങളിൽ സഹികെട്ട് ഇടത്തേ ചുമർ ശക്തമായി പ്രതികരിച്ചു. ശരിക്കു ശകാരിച്ചു. വലത്തേ ചുമരിന്റെ പുലഭ്യങ്ങൾ കേള്‍ക്കാൻ തയ്യാറെടുത്തു തന്നെയായിരുന്നു അത്. ഇടത്തേ ചുമർ അത്രയ്ക്കു മടുത്തു പോയിരുന്നു. പക്ഷേ മറ്റു ചുമരുകളുടെ പ്രതീക്ഷയ്ക്കു വിപരീതമായി വലത്തേ ചുമർ ശാന്തനായി: ‘നിങ്ങക്ക് എതിര്‍ക്കാന്‍ പറ്റുമോ? എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? പോലീസുകാരു പോലും ഇവിടെ വന്നു വ്യഭിചരിച്ചു പോയത് എന്റെ ഓര്‍മ്മേലൊണ്ട്. അപ്പഴല്ലേ വെറും ചുമരുകള്‍ക്ക് ധാര്‍മ്മികരോഷം!’           

‘ഞങ്ങളും ചുമരുകള്‍ തന്നാടാ’, വലത്തേ ചുമരിന്റെ ശാന്തഭാവത്തില്‍ അമ്പരന്നെങ്കിലും ഇടത്തേ ചുമർ ദേഷ്യത്തിൽ തന്നെ തുടര്‍ന്നു:‘ പക്ഷേ ചുമരുകള്‍ക്ക് വേണമെങ്കില്‍ കണ്ണും കാതും വേണ്ടെന്നു വെയ്ക്കാം. ഇല്ലേ ? അത്രയേ ഞാനുദ്ദേശിച്ചുള്ളൂ. എന്താ അമ്മാവാ, ശരിയല്ലേ?’       

കിളവന്‍ ചുമർ അന്ന്‍ ഒന്നു ചുമച്ചിട്ട് പറഞ്ഞു: ‘ചുമരുകള്‍ക്കും വേണമെങ്കിൽ കണ്ണും കാതുമടച്ചു കഴിയാം. അല്ലെങ്കിൽ...’ ഒന്നു നിറുത്തിയിട്ട് തുടര്‍ന്നു-‘പ്രവര്‍ത്തിക്കാം’.      

പ്രവര്‍ത്തിക്കാനോ ! കിളവനു വട്ടുതന്നെ, ഇടത്തേ ചുമരിന് അങ്ങനെ തോന്നി. ആരും പിന്നെ ഒന്നും പറഞ്ഞില്ല

ആ വഴക്ക് അങ്ങനെ ആവിയായിപ്പോയി. എല്ലാ ചുമരുകളും താന്താങ്ങളുടെ സ്വഭാവങ്ങളില്‍ തന്നെ തുടര്‍ന്നു. കിളവന്‍ ചുമർ മാത്രം കൂടുതൽ അസ്വസ്ഥനായതുപോലെ ഇടത്തേ ചുമരിനു തോന്നിയിരുന്നു.
            

അങ്ങനെയിരുന്നപ്പോൾ രണ്ടു മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം മുറിയിൽ പുതിയ താമസക്കാരെത്തി. റൂം ബോയ് ആണ് ആദ്യം അകത്തു കടന്നത്. പിറകില്‍ ചിരപരിചിതനായ ഒരു യുവാവ്. ഇടത്തേ ചുമരിനു മനസ്സിലായി. ഇതാ വൃത്തികെട്ടവന്‍ തന്നെ, സുകു എന്ന യഥാര്‍ഥ പേരിലും മിഥുന്‍, റോഹന്‍ തുടങ്ങിയ കള്ളപ്പേരുകളിലും അറിയപ്പെടുന്ന തെമ്മാടി. നാലഞ്ചു പെണ്‍കുട്ടികളെ അവനീ മുറിയിൽ കൊണ്ടുവന്നിട്ടുണ്ട്.
 

പെട്ടന്നു നെഞ്ചുപൊട്ടിപ്പോവുന്നതുപോലെ ഇടത്തേ ചുമരിനു തോന്നി. യുവാവിനു പിറകേ വാതിൽ കടന്നു വന്നത് സ്കൂൾ യൂണിഫോം ധരിച്ച ഒരു പെണ്‍കുട്ടി !  

ബാഗ് തോളിൽ നിന്നെടുത്ത് ലേശം അമ്പരപ്പോടെ അവൾ മുറിയുടെ ചുറ്റും നോക്കി. കട്ടിലിലിരുന്ന് ഷൂസ് ഊരി മാറ്റുകയായിരുന്ന യുവാവ് പറഞ്ഞു: ‘ഇങ്ങിരിക്ക്. ചിന്നൂന് ഇനീം പേടിയാണോ?’          

നമ്മളിവിടാണെന്ന് പപ്പയെങ്ങാനും അറിഞ്ഞാല്‍-‘   

‘ഞാനല്ലേ ഒള്ളേ. ഒറ്റ നൈറ്റ്. അത്ര മതി. നാളെ വീട്ടിലേയ്ക്ക് വിളിച്ച് പറഞ്ഞാല്‍ ഏത് പപ്പേം നമ്മടെ മാരേജ് നടത്തിത്തരും’. അവന്‍ അവളെ വലിച്ച് തന്റെയരികലേക്കിരുത്തി തോളത്തു കൂടി കയ്യിട്ടു.       

ഇടത്തേ ചുമർ കണ്ണുകൾ ഇറുക്കിയടച്ചു. വലത്തേ ചുമരിന്റെ കാമറക്കണ്ണുകൾ ചിമ്മുന്നത് ഇടത്തേ ചുമർ അറിഞ്ഞു. വലത്തേ ചുമർ നൊട്ടിനുണയുന്ന ശബ്ദവും ഇടത്തേ ചുമർ കേട്ടു.    

‘നോക്കിയേ അഖിലേട്ടാ, ഇതെല്ലാം ഞാന്‍ മമ്മ അറിയാതെ കൊണ്ടുവന്നതാ’. പെണ്‍കുട്ടിയുടെ ശബ്ദത്തിലെ ഭയം മാറാന്‍ തുടങ്ങിയിരുന്നു.
  
സുകു വീണ്ടും പേരുമാറ്റിയിരിക്കുന്നു. ഇടത്തേ ചുമര്‍ പതിയെ കണ്ണുകള്‍ തുറന്നു. ബാഗു തുറക്കുകയാണു പെണ്‍കുട്ടി.
‘സ്വര്‍ണ്ണമൊക്കെ അടിച്ചുമാറ്റി, കള്ളി’. സുകു പെണ്‍കുട്ടിയുടെ കവിളത്തു നുള്ളി. പിറകെ ഒരു ഉമ്മയും കൊടുത്തു.
‘എന്റെ മാരേജിനു വാങ്ങിയതാ. ഞാനെടുത്തു. അതിനെന്താ?‘ 
സുകുവിന്റെ കണ്ണുകളിലെ ആര്‍ത്തി ഇടത്തേ ചുമരിനു കാണാൻ കഴിഞ്ഞു. പെണ്‍കുട്ടി ആഭരണങ്ങൾ കയ്യിലെടുത്ത് ഉയര്‍ത്തിക്കാണിച്ച് സന്തോഷത്തോടെ പറഞ്ഞു:        
‘നമുക്കിതു വില്‍ക്കാം. എന്നിട്ടൊരു വീടു വാടകയ്ക്കെടുത്ത് സുഖമായി ജീവിക്കാം.’        
‘ഇനി എല്ലാം എന്റെ ചിന്നു പറയുമ്പോലെ.’ സുകു സ്നേഹം ചാലിച്ച വാക്കുകൾ പറഞ്ഞ് പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് മാറിൽ ചെറുതായി കടിച്ചു. 
‘അയ്യോ വേണ്ട’, പെണ്‍കുട്ടി സുകുവിന്റെ മുഖം പതിയെ തള്ളി മാറ്റി.   
‘അതെന്താ ?’     
‘നനയും’.
വലത്തേ ചുമർ അത്യാഹ്ലാദത്തിൽ കയ്യടിച്ചു പോയി. അവന്റെ ഹൃദയത്തിലെ കാമറ വരും ദിവസങ്ങളിൽ ഇന്റര്‍നെറ്റിൽ പ്രചരിക്കാൻ പോവുന്ന ദൃശ്യങ്ങൾ പകര്‍ത്തുകയായിരുന്നു. കര്‍ട്ടൻ ചുമരിനേയും കിളവൻ ചുമരിനേയും ഇടത്തേ ചുമർ മാറി മാറി നോക്കി. ധ്യാനത്തിലെന്ന പോലെ ആലസ്യത്തിലായിരുന്നു കര്‍ട്ടന്‍ ചുമർ. കിളവന്‍ ചുമരിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. കര്‍ട്ടൻ ചുമരിന്റെ വെന്റിലേറ്റർ വഴി പുറത്തെ ആകാശത്തിലേയ്ക്കു നോക്കി കിളവൻ ചുമർ സ്വയം നഷ്ടപ്പെട്ടു.    
പെട്ടന്ന് സുകുവിന്റെ മൊബൈൽ ശബ്ദിച്ചു.           
‘ആരാ?’ പെണ്‍കുട്ടി ചോദിച്ചു.      
‘ഒരു ഫ്രണ്ട്. നീയെന്നാലീ യൂണീഫോമൊക്കെ ഒന്ന് മാറ്റിക്കേ, അല്ലേ ഡേഞ്ചറാ’.          
പെണ്‍കുട്ടി മാറി ധരിക്കാൻ ചൂരിദാറുമെടുത്ത് വലത്തേ ചുമരിന്റെ മൂലയിലുള്ള കുളിമുറിയിലേയ്ക്കു പോയതിനു ശേഷം യുവാവ് ഫോണെടുത്തു.  
‘നിങ്ങ എന്തിനാണിപ്പ ഇങ്ങാട് വന്ന ?’ യുവാവ് സംസാരിച്ചു കൊണ്ടിരുന്നതും മുറിയുടെ വാതിലിലാരോ തട്ടി. സംസാരിച്ചുകൊണ്ടുതന്നെ യുവാവ് വാതില്‍ തുറന്നു. വെളുത്തു സുമുഖനായ ഒരു മധ്യവയസ്കന്‍. അശ്ലീലച്ചിരിയോടെ അയാള്‍ അകത്തു കടന്ന് മുറിയുടെ ഉള്ളിലാകെ നോക്കി.
‘എവ്ടേ പീസ്?’ 
‘കുള്‍മുറീലാണ്’ യുവാവ് അല്പം ദേഷ്യത്തില്‍ പറഞ്ഞു. ‘ആക്രാന്തം കാണിക്കണ്ടട്ടാ. നിങ്ങക്കൊള്ളതന്നേണ്’.         
‘ഫ്രഷല്ലേ? നീയൊന്നും ചെയ്തിട്ടില്ലല്ലോ, പിന്നെ പതിനാറു കഴിഞ്ഞതല്ലേ?’    
‘എസ്സെല്‍ സീ ബുക്ക് കയ്യില്‍ണ്ട്. കാണ്‍ണാ?      
വലിയൊരു പെയ്ന്റിംഗ് തൂക്കാന്‍ പണ്ടു തന്റെ നെഞ്ചില്‍ ആണി കയറ്റിയതിന്റെ വേദന ഒന്നുമല്ലെന്ന് ഇടത്തേ ചുമരിനു തോന്നി. തന്നെ നിര്‍മ്മിച്ച മേസ്ത്രിക്ക് എന്തുകൊണ്ട് രണ്ടു കയ്യും കാലും തനിക്കുണ്ടാക്കിത്തരാന്‍ തോന്നിയില്ല? ഇവിടെ നിന്ന് ഓടിക്കളയാമായിരുന്നു.           
ഇടത്തേ ചുമര്‍ മറ്റു ചുമരുകളെ ഒന്നു കൂടി നോക്കി. കര്‍ട്ടന്‍ ചുമര്‍ സത്യമായും പ്രാര്‍ഥനയിലാണ്. ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ട്. വലത്തേ ചുമര്‍ അത്യാവേശത്തിലാണ്. മധ്യവയസ്കനില്‍ നിന്നു പണം കൈപ്പറ്റി സുകു പെണ്‍കുട്ടിയുടെ ആഭരണങ്ങളുമായി സ്ഥലം വിടുന്നതിനു ശേഷമുള്ള രംഗങ്ങള്‍ സങ്കല്പത്തില്‍ കണ്ട് അടക്കാനാവാത്ത വികാരത്തില്‍ പെട്ടിരിക്കുകയാണവന്‍.         
പക്ഷേ കിളവന്‍ ചുമർ. അതിന്റെ നിസംഗത സത്യത്തില്‍ ഇടത്തേ ചുമരിനെ ഭയപ്പെടുത്തി. നിര്‍വികാരമായ മുഖം. കര്‍ട്ടൻ ചുമരിലേയ്ക്കു തന്നെയുള്ള മിഴിയനങ്ങാത്ത നോട്ടം. ഇരുവരും എന്തോ പറയുന്നതുപോലെ.
സുകു ആഭരണങ്ങൾ തന്റെ തോള്‍ബാഗിലാക്കി ഷൂ ധരിക്കുകയായിരുന്നു. മധ്യവയസ്കന്‍ അണ്ടര്‍വെയർ ഊരി വലത്തേ ചുമരിലെ കൊളുത്തിൽ തൂക്കി. കയ്യിലെ ചെറിയ ബാഗിൽ നിന്ന് നോട്ടുകെട്ടെടുത്ത് സുകുവിന്റെ കയ്യിൽ കൊടുക്കുമ്പോള്‍ അയാള്‍ അക്ഷമനായിരുന്നു.
        
പെട്ടന്ന് കുളിമുറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. വലത്തേ ചുമർ അത്യുത്സാഹത്തിൽ ആര്‍ത്തു വിളിച്ചു.
അദ്ഭുതം ! ആ സ്കൂൾ കുട്ടി ചുവന്ന ചൂരിദാറില്‍ കത്തിജ്വലിക്കുന്ന ഒരു സ്ത്രീരൂപമായിട്ടാണു പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങള്‍ക്കകം അവള്‍ പിച്ചിച്ചീന്തപ്പെടും. ഇടത്തേ ചുമര്‍ ദാരുണമായ ശബ്ദങ്ങളെ പ്രതിരോധിക്കാൻ ചെവികൾ പൊത്തി.       
‘ഈ മാമന്റെ കൂടെ കുറച്ചുനേരമിരിക്ക്’. സുകു കട്ടിലില്‍ നിന്നെഴുന്നേറ്റു. ‘ഞാനൊന്ന് പുറത്തുപോയിട്ടു വരാം’.
‘പക്ഷേ ചേട്ടാ-‘  
സ്തബ്ധയായ പെണ്‍കുട്ടി. വഞ്ചനയുടെ ആള്‍രൂപമായ യുവാവ്. കാമക്കടല്‍ ക്ഷോഭിച്ചതുപോലെ പെണ്‍കുട്ടിയെ കട്ടിലിലേയ്ക്കു കിട്ടാന്‍ കൊതിയ്ക്കുന്ന മധ്യവയസ്കന്‍.    
ഇടത്തേ ചുമർ ചുറ്റും നോക്കി. കൊടുങ്കാറ്റത്തെ പീറ്റത്തെങ്ങു പോലെ ആവേശത്തിൽ ആടിയുലയുകയായിരുന്നു വലത്തേ ചുമർ.       
കിളവന്‍ ചുമരോ ?          
‘തുലയട്ടെ എല്ലാം’ എന്ന വാക്യം ആരോടോ പറഞ്ഞിട്ട് ഒറ്റ വീഴ്ചയായിരുന്നു. അലമാരയേയും വീഴ്ത്തി സുകുവിന്റേയും മധ്യവയസ്കന്റേയും ശരീരങ്ങളെ ചോരയിൽ കുതിര്‍ത്ത് ഒരു സാഷ്ടാംഗ പ്രണാമമായി പെണ്‍കുട്ടിയുടെ കാല്‍ക്കൽ.         

എന്തോ, കണ്ണും കാതുമടഞ്ഞ് ഇടത്തേ ചുമർ അന്നേരം ഒരു സാധാരണ ചുമരായി മാറി.


****                               ****                                           ****                                           ****

2 comments: