Wednesday, January 11, 2017

നാരീപൂജ




ഞങ്ങളിൽ പലര്‍ക്കും പരിഹാസപാത്രമായിരുന്ന എന്റെയൊരു കൂട്ടുകാരന്റെ അച്ഛനെക്കുറിച്ച് കുറച്ചുനാൾ മുമ്പ് ഞാന്‍ പറഞ്ഞിരുന്നത് ഓര്‍മ്മയുണ്ടാവുമല്ലോ. അത്രയ്ക്കില്ലെങ്കിലും മറ്റൊരു രീതിയിൽ, സമൂഹത്തിൽ നിന്നു മാറി ചിന്തിക്കുന്ന ഒരു അപ്പൂപ്പന്‍ എനിയ്ക്കുണ്ട്. സംസ്കൃതത്തിലും പുരാണങ്ങളിലും അവഗാഹമുള്ള, അവിവാഹിതനും എണ്‍പതുകാരനുമായ കിട്ടനപ്പൂപ്പന്‍. എന്റെ അച്ഛന്റെ ചെറിയച്ഛനാണ്. എന്റെ കൂട്ടുകാരന്റെ അച്ഛന്‍ മാവോവാദിയും വിപ്ലവപാതയോട് ആഭിമുഖ്യമുള്ളയാളുമായിരുന്നെങ്കിൽ കിട്ടനപ്പൂപ്പൻ മിതവാദിയും സമകാലിക സമൂഹത്തിലെ മത-ഭാഷാ-സാംസ്കാരിക-രാഷ്ട്രീയ മൂല്യച്യുതികളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവനും പ്രസ്തുത മേഖലകളിൽ തന്നാലാവും വിധം പ്രവര്‍ത്തനം നടത്തുന്നവനുമായിരുന്നു.        

എൺപതുകഴിഞ്ഞിട്ടും യുവാക്കളുടെ ചുറുചുറുക്കോടെ അമ്പലങ്ങളിലും വായനശാലകളിലും പഞ്ചായത്തിലുമൊക്കെ ഓടിച്ചാടി നടക്കുന്ന അപ്പൂപ്പനെക്കുറിച്ച് ‘കിട്ടന്‍സാറ് അഴീക്കോടിന് പഠിക്കണേണ്’ എന്നു ചിലർ പരിഹസിക്കാറുണ്ടായിരുന്നു. ബാംഗ്ലൂരിൽ നിന്ന് ഇടയ്ക്ക് ലീവിൽ ഞാൻ വരുമ്പോൾ പലപ്പോഴും അപ്പൂപ്പന്റെ പുതിയ കാര്യങ്ങളെന്തെങ്കിലും കേള്‍ക്കാം- പഞ്ചായത്തിലെ അഴിമതിയ്ക്കെതിരെ വി എസിനു കത്തയച്ചത്, ഭാഗവതസത്രത്തിനു പതിനായിരങ്ങൾ മുടക്കിക്കൊണ്ടുവന്ന ഉത്തരേന്ത്യൻ സ്വാമിയെ സംസ്കൃതം സംസാരിച്ചു തോല്‍പ്പിച്ചത്, തുറവൂരു പുതുതായി തുടങ്ങിയ സ്പോക്കണ്‍ ഇംഗ്ലീഷ് സെന്ററിലെ ട്യൂട്ടറെ അസൽ നേറ്റീവ് ഇംഗ്ലിഷ് സംസാരിച്ച് നാണം കെടുത്തിയത് തുടങ്ങി പലതും.      

അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം കിട്ടനപ്പൂപ്പന്‍ എന്നെയന്വേഷിച്ചു നാലഞ്ചു തവണ വീട്ടിൽ ചെന്ന കാര്യം ഫോൺ ചെയ്തപ്പോൾ അമ്മ പറഞ്ഞത്. എന്തിനാണ് എന്നു ചോദിച്ചപ്പോള്‍ ‘ആവശ്യംണ്ട്’ എന്നു മാത്രം പറഞ്ഞത്രെ. ഇന്നലെ സാബുവിന്റെ മെയില്‍ വന്നപ്പോൾ ആവശ്യം എനിക്കു മനസ്സിലായി.          

ഞാന്‍ ബ്ലോഗു ചെയ്യുന്നുണ്ടെന്ന് അപ്പൂപ്പനോട് ആരോ പറഞ്ഞത്രെ. ഗോപികയുടെ വീട്ടിൽ അപ്പൂപ്പൻ എന്റെ ബ്ലോഗു കണ്ടു. കൃഷ്ണന്റെയും യേശുവിന്റെയും കഥയൊക്കെ വായിച്ച്, പയ്യന്‍ കൊള്ളാമല്ലോ എന്നു പറഞ്ഞു. പിന്നെ തനിക്കും ഒരു ബ്ലോഗുണ്ടാക്കണം എന്നാവശ്യപ്പെട്ട് ഗോപികയെയും കവലയിൽ കമ്പ്യൂട്ടർ സെന്റർ നടത്തുന്ന സെന്നിനെയും സമീപിച്ചത്രെ. അത്രയ്ക്കൊന്നും കമ്പ്യൂട്ടർ വശമില്ലാത്തതിനാൽ ഗോപികയും സമയക്കുറവുമൂലം സെന്നും അപ്പൂപ്പന്റെ അഭ്യര്‍ഥന നിരസിച്ചു.      

ബ്ലോഗുണ്ടാക്കാനാണ് അപ്പൂപ്പൻ എന്നെ അന്വേഷിക്കുന്നത് ! 

പതിവുപോലെ ഇന്നലെ മൂന്നു ദിവസത്തെ അവധിക്കെത്തിയതാണു ഞാന്‍. അമ്മയും ചേട്ടത്തിയും ഞാനെത്തുന്നതിനു മുമ്പുതന്നെ ആറ്റുകാൽ പൊങ്കാലയ്ക്കു പോയിരുന്നു. അച്ഛന്‍ ഔദ്യോഗികാവശ്യത്തിനായി ചെന്നൈയിലും. പൊറോട്ടയും ബീഫും ഒരു ചെറിയ വി എസ് ഒ പിയുമൊക്കെ സംഘടിപ്പിച്ച് രാത്രി കുശാലാക്കി ഞാന്‍.         
ഫ്രിഡ്ജിലെ ദോശമാവെടുത്തു പുറത്തുവച്ച് ചെറിയൊരു ചട്ണിക്കുള്ള ഒരുക്കത്തിലായിരുന്നപ്പോഴാണ് കോളിംഗ് ബെല്ലടിച്ചത്.      
കിട്ടനപ്പൂപ്പന്‍. കയ്യിലൊരു ബ്രൌണ്‍ കവർ.
‘താനിന്നലെ വന്നല്ലേ,’ എന്നു ചോദിച്ച് അപ്പൂപ്പന്‍ ചിരിച്ചു.     
ഞാന്‍ അപ്പൂപ്പനെ ദോശ കഴിയ്ക്കാൻ ക്ഷണിച്ചു. ദോശ ചുടുന്നതിനു മുന്‍പു തന്നെ അപ്പൂപ്പൻ നേരെ കാര്യത്തിലേയ്ക്കു കടന്നു. അപ്പൂപ്പൻ ഒരു ബ്ലോഗ് തുടങ്ങണമെന്നുണ്ട്. പക്ഷേ കമ്പ്യൂട്ടർ വേണം, ഇന്റര്‍നെറ്റ് വേണം, ടൈപ്പു ചെയ്യാന്‍ പഠിക്കണം തുടങ്ങിയ വയ്യാവേലികളോര്‍ത്തപ്പോൾ മുളയിലേ ആ സ്വപ്നം കരിഞ്ഞു. കടലാസിലെഴുതി ആരെയെങ്കിലും ഏല്‍പ്പിച്ച് ബ്ലോഗുണ്ടാക്കി പ്രസിദ്ധീകരിക്കാൻ പറഞ്ഞിട്ട്- പണം കൊടുക്കാമെന്നു പ്രോത്സാഹിപ്പിച്ചിട്ടും- ആരും സഹായത്തിനില്ല.  

അപ്പോഴാണ് എന്നെയോര്‍ത്തത്. ഞാന്‍ കൊച്ചുമകനുമാണല്ലോ. അപ്പൂപ്പന്‍ പറഞ്ഞുവന്നപ്പോൾ ഞാൻ ഞെട്ടി. ആ ബ്രൌണ്‍ കവർ നിറയെ ലേഖനങ്ങളാണ്. പലവിധ വിഷയങ്ങൾ. ഭാഷാ ഉച്ചാരണം നന്നാക്കാനെന്തു ചെയ്യണം, ആരോഗ്യ ഇന്‍ഷുറന്‍സും പഞ്ചായത്തുകളും, ഹൈവേ വികസനം ആര്‍ക്കു വേണ്ടി, വാര്‍ദ്ധക്യം എങ്ങനെ ആസ്വദിക്കാം, ആംഗലേയത്തെ കൈപ്പിടിയിലൊതുക്കാന്‍-

എനിക്കു ശ്വാസം മുട്ടി. ഇതെല്ലാം ടൈപ്പും ചെയ്ത് ബ്ലോഗിൽ പോസ്റ്റുചെയ്യാൻ എത്ര ദിവസമെടുക്കും? വയ്യാത്ത കാര്യം ആദ്യമേ തന്നെ വയ്യെന്നു പറയണം. ഇല്ലെങ്കിൽ ഗുലുമാലാണ്.         

‘അപ്പൂപ്പാ,‘ ഞാന്‍ പറഞ്ഞു:‘കൃഷ്ണന്റേം യേശൂന്റേം കഥയ്ക്കു ശേഷം ഞാനൊന്നും പോസ്റ്റു ചെയ്തിട്ടില്ല. കയ്യിൽ സാധനങ്ങള്ണ്ട്. പക്ഷേ ടൈം തീരെയില്ല. പിന്നെ എനിക്കും ടൈപ്പിംഗ് സ്പീഡ് തീരെ കൊറവാണേ’.
‘പക്ഷേ, ഏടോ, ഞാനിത് എന്റെ പേരിലെഴുതാന്‍ ആവശ്യപ്പെടുകയല്ല, തന്റെ ബ്ലോഗില്‍ തന്റെതായി വന്നാൽ മതി. നാലാള്‍ ഈ അഭിപ്രായങ്ങള്‍ കാണണം. താന്‍ ബംഗ്ലൂരൊക്കെ ആയതുകൊണ്ട് നല്ല കണക്ഷന്‍സൊക്കെ കാണില്ലേ, ധാരാളം പേര്‍ വായിക്കട്ടെ. ഒരു അഭിപ്രായസമന്വയത്തിനു സാധ്യത വളരട്ടെ‘.         
ഞാന്‍ തല ചൊറിഞ്ഞു. ഈ പറഞ്ഞ വിഷയങ്ങളൊക്കെ എന്റെ ബ്ലോഗിലെഴുതി ആരു വായിക്കാനാണ്?  ഞാനെഴുതിയതു തന്നെ ആരും വായിക്കുന്നില്ല. അപ്പഴല്ലേ-           
‘അപ്പൂപ്പന്റെ പേരില്‍ തന്നെ എഴുതുന്നതായിരിക്കും ഭംഗി.’ ഞാന്‍ പറഞ്ഞു.’എണ്‍പതുകാരന്റെ ബ്ലോഗ് എന്നു കേള്‍ക്കുമ്പോള്‍ ആളുകള്‍ കയറി വായിച്ചോളും’.      
‘നാലുപേര് വായിക്കണം, ചിന്തിക്കണം, പ്രതികരിക്കണം എന്നേ എനിക്കുള്ളൂ. എന്റെ പേരു പോലും ആരും ഓര്‍ക്കണമെന്നുമില്ല.’ അപ്പൂപ്പന്‍ വിടാനുള്ള ഭാവമില്ല.      
ഞാന്‍ ചിന്തിക്കുന്നതുപോലെ മുകളിലേയ്ക്കു നോക്കി ഇരുന്നു.എന്താ ചെയ്യേണ്ടത്? സമയക്കുറവ് എനിക്കൊരു പ്രശ്നമാണ്.
‘സമൂഹത്തിലാകെ മൂല്യച്ചുതിയാണ്’. എന്നെയൊന്ന് ഉത്സാഹപ്പെടുത്താന്‍ അപ്പൂപ്പൻ പറഞ്ഞു.’എല്ലാവരും പറയുന്നതുപോലെ പണ്ടെല്ലാം നല്ലതായിരുന്നു ഇന്നെല്ലാം ചീത്ത എന്ന അര്‍ത്ഥത്തിലല്ല കേട്ടോ. പണ്ടു നശിപ്പിച്ചുകളഞ്ഞ ചീത്തകള്‍ വര്‍ദ്ധിതവീര്യത്തോടെ മടങ്ങിവന്നു കഴിഞ്ഞു. ജാതി-മതചിഹ്നങ്ങൾ ഉപയോഗിക്കുന്നത്, അന്ധവിശ്വാസങ്ങൾ വര്‍ദ്ധിക്കുന്നത്, അനാചാരങ്ങൾ പെരുകുന്നത് എന്നുവേണ്ട പണ്ട് മോശമെന്നു മനസ്സിലാക്കി മഹാന്മാർ നശിപ്പിച്ച കാര്യങ്ങളൊക്കെ ഭംഗിയായി മടങ്ങിവന്നിരിക്കുന്നു. ഇതിനെതിരെ ഒരു ബ്ലോഗെഴുത്ത്. അതാണു ഞാനുദ്ദേശിക്കുന്നത്’.        
‘ദൈവവിശ്വാസവും കൂടുന്നുണ്ട് അല്ലേ ?’ ഞാന്‍ ചുമ്മാ ചോദിച്ചു. വിയെസ്സോപി ബാക്കിയിരിപ്പുണ്ട്. അമ്മ ഏതു നിമിഷവും ആറ്റുകാലുനിന്ന് മടങ്ങിവന്നേക്കാം. രണ്ടെണ്ണം കഴിച്ച് ഒന്നു പുറത്തേക്കിറങ്ങിയാൽ രസമായിരുന്നു.         
‘വിശ്വാസമല്ലെടോ,’ അപ്പൂപ്പന് ആവേശമായി. ബ്രൌണ്‍ കവര്‍ തുറന്ന് തിരക്കിട്ടൊന്നു തിരഞ്ഞ് ഒരു ലേഖനമെടുത്തു-
 ‘ദൈവത്തിലാര്‍ക്കാണു വിശ്വാസം?’ എന്ന തലക്കെട്ടോടു കൂടിയ ആ ലേഖനം എനിക്കു തന്നു.          

‘ഈയിടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ദുഷിച്ച ഒരു പ്രവണതയ്ക്കെതിരാണീ ലേഖനം. ഈ വിഷയം ആരെങ്കിലും വേണ്ടവിധത്തിൽ ചര്‍ച്ച ചെയ്തതായി എനിക്കറിയില്ല. ഈയിടെയായി വായനയല്പം കുറവാണെനിക്ക്’, അപ്പൂപ്പന്‍ വിശദമാക്കി.‘ഇന്ന് ക്ഷേത്രങ്ങളെക്കുറിച്ചുള്ള വാര്‍ത്തകൾ മാധ്യമങ്ങളിൽ വരുന്നതെങ്ങനെയാണെന്നോ- ഇന്ന ക്ഷേത്രത്തില്‍ ഉത്സവം- സിനിമാ നടൻ ജയറാമിന്റെ നേതൃത്വത്തിൽ ചെണ്ടമേളം, അല്ലെങ്കിൽ യേശുദാസ് അന്നദാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കരിമരുന്നുപ്രകടനം സ്പോണ്‍സർ ചെയ്യുന്നത് ഹരിശ്രീ അശോകന്‍. പൊങ്കാല ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത സിനിമാതാരം കല്‍പ്പന. കഴിഞ്ഞ മണ്ഡലകാലത്തു വന്ന ഒരു വാര്‍ത്ത കേള്‍ക്കണോ- കിലോമീറ്ററുകൾ താണ്ടി വിവേക് ഒബ്രോയ് ശബരിമലയിൽ. ഇതു ധന്യതയുടെ നിമിഷം’. അപ്പൂപ്പന്‍ ഒരു നിമിഷം നിറുത്തി.
‘ധന്യത ആര്‍ക്കാണ്? വിവേക് ഒബ്രോയിക്കോ അയ്യപ്പനോ? ദൈവങ്ങളല്ല ഈ വാര്‍ത്തകളിലൊന്നും നിറയുന്നത്. പങ്കെടുത്ത താരങ്ങളും കളിക്കാരും പാട്ടുകാരുമൊക്കെയാണ്. ഈ താരങ്ങളോടെല്ലാം വളരെ ബഹുമാനമുള്ളയാളാണു ഞാന്‍. പക്ഷേ, ദൈവങ്ങളെ ഹൈജാക്കു ചെയ്യുന്ന ഈ പ്രവര്‍ത്തി ഒട്ടും ശരിയല്ല’.
അപ്പൂപ്പനു തൊണ്ടവരണ്ടു. രസകരമായ വിഷയം. എനിക്കു കേട്ടിരിക്കാന്‍ രസം തോന്നി.ഇതെല്ലാം പക്ഷേ ടൈപ്പുചെയ്തു ബ്ലോഗിലാക്കാന്‍ വേറെ ആളെ നോക്കണം.
‘സംഭവങ്ങൾ ഇങ്ങനെയൊക്കെയാണിപ്പോൾ നാട്ടിൽ’. നാരങ്ങാവെള്ളം കുടിച്ചു ചുണ്ടു തുടച്ച് അപ്പൂപ്പന്‍ തുടര്‍ന്നു:‘ പക്ഷേ എഴുതിയേ പറ്റൂ എന്ന തീരുമാനത്തിൽ എന്നെ എത്തിച്ച ഒരു ഇമ്മീഡിയറ്റ് പ്രൊവൊകേഷൻ കഴിഞ്ഞയാഴ്ചയുണ്ടായി’. കസേരയിൽ നിന്നിറങ്ങി ഫാനിനു നേരെ കീഴിലേയ്ക്കിരുന്ന് അപ്പൂപ്പൻ തുടര്‍ന്നു: ‘വൈകീട്ട് സൂര്യഗ്രഹണത്തെക്കുറിച്ച് പരിഷത്തുകാരുടെ ഒരു ക്ലാസുണ്ടായിരുന്നു. അതു കഴിഞ്ഞ് കിഴക്കേ പാടം കടന്ന് കുറുക്കുവഴിക്കു നടന്നുവരുമ്പോള്‍ സുനന്ദയുടെ വീട്ടിലൊന്നു കയറി. ഒരേഴുമണിയായിക്കാണും. എന്തോ ഭാഗ്യത്തിനാണു ഞാനവിടെ ആ നേരത്തു ചെന്നത്. അടുക്കളയിലെന്തോ ചെയ്യുകയായിരുന്ന സുനന്ദ പെട്ടന്നു തലചുറ്റി വീണു. എനിക്കറിയാവുന്ന പൊടിക്കൈകൾ ചെയ്തുനോക്കിയിട്ട് ബോധം വരുന്ന ലക്ഷണമൊന്നും കണ്ടില്ല.ടിവിയില്‍ സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ ഫൈനല്‍ മത്സരം നടക്കുകയായിരുന്നതിനാൽ പുറത്തെങ്ങും ഒരു മനുഷ്യനുമില്ല. ഓട്ടോ വിളിക്കാനായി അടുത്ത വീട്ടിലെ ഒരു കുട്ടിയെ സൈക്കിളില്‍ കവലയിലേയ്ക്കു പറഞ്ഞുവിട്ടു. പയ്യൻ കള്ളം പറഞ്ഞതായാണ് എനിക്കു തോന്നിയത്; പത്തുമുപ്പത് ഓട്ടോകളുള്ള കവലയില്‍ ഒറ്റ ഓട്ടോയുമില്ലത്രെ. പിന്നെ തമ്പിസ്സാറിന്റെ കാറിലാണ് സുനന്ദയെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയത്.
‘സുനന്ദമ്മായിക്കെന്താ പറ്റിയത്?   
എന്റെ ചോദ്യം അവഗണിച്ച് അപ്പൂപ്പന്‍ തുടര്‍ന്നു: ‘കവലയിൽ ഓട്ടോയൊന്നും ഇല്ലാതെ വന്നതിന്റെ കാരണം പിറ്റേന്ന് അറിഞ്ഞതാണ് എന്റെ ഇമ്മീഡിയറ്റ് പ്രൊവൊകേഷന്‍’. അപ്പൂപ്പന്‍ മുണ്ടിന്റെ കോന്താല കൊണ്ട് മുഖമൊന്നു തുടച്ചു. ‘ഓട്ടോകളെല്ലാം ചെറുപ്പക്കാരെയും കൊണ്ട് പാണാവള്ളിക്ക് ഓട്ടം പോയിരുന്നു.’           
‘എല്ലാ ഓട്ടോകളുമോ? എന്തിന്?’ എനിക്കു ജിജ്ഞാസയായി.
‘അവിടെ            - പേരു മറന്നു - ഒരു ദേവീ ക്ഷേത്രത്തില്‍ നാരീ പൂജ. ഉദ്ഘാടനം ഷക്കീല’.     
‘ഷക്കീലയോ?’ എന്റെ ചോദ്യം ഉറക്കെയായിപ്പോയി.’ നൊണ പറയാതെ’       
‘നുണ തന്നെ. പക്ഷെ ഞാനല്ല പറഞ്ഞത്. ഒന്നുകിൽ നാട്ടുകാരെ പറ്റിക്കാൻ ഏതോ വിരുതൻ പറഞ്ഞതാവണം. അല്ലെങ്കിൽ- പലരും സംശയിക്കുന്നതുപോലെ-സ്റ്റാര്‍ സിംഗര്‍ ഫൈനൽ ടിവ്വിയിൽ കാണിക്കുന്നതിനാൽ അമ്പലത്തിൽ ആളു കുറയുമെന്നു കരുതി കമ്മിറ്റിക്കാരു മനപ്പൂര്‍വ്വം പ്രചരിപ്പിച്ച നുണ.’      
‘എന്നിട്ട്?’
നുണ ഏറ്റു. ചേര്‍ത്തല താലൂക്കിലെ സകലമാനം ചെറുപ്പക്കാരും പാണാവള്ളിക്ഷേത്രത്തിൽ. ഉദ്ഘാടനമാവട്ടെ ഷക്കീലയ്ക്കു പകരം മറ്റൊരു സിനിമാനടി. പേരു ഞാന്‍ മറന്നു.’
‘കവിയൂര്‍ പൊന്നമ്മയാണോ?'      
‘ചെറുപ്പക്കാരിയാരോ ആയിരുന്നു. ഇതെങ്കിലിത് എന്നു നാട്ടുകാരും വിചാരിച്ചു.’  
അപ്പോഴേയ്ക്കും ഗേറ്റില്‍ കാറു നില്‍ക്കുന്ന ശബ്ദം കേട്ടു. അമ്മയും ചേട്ടത്തിയുമാണ്. പൊങ്കാല കഴിഞ്ഞതിന്റെ സകലക്ഷീണവും അവര്‍ക്കുണ്ട്. ടാക്സി പറഞ്ഞുവിട്ട് ബാഗും മറ്റുമെടുത്ത് ഞാനകത്തേയ്ക്കു വന്നപ്പോൾ ഗര്‍ഭിണിയായ ചേട്ടത്തി ക്ഷീണിതയായി സോഫയിൽ ഇരിക്കുകയാണോ കിടക്കുകയാണോ എന്നു പറയാനാവാത്ത ഒരു പൊസിഷനില്‍ എന്നോടു പറഞ്ഞു:‘ചിപ്പീടെ തൊട്ടട്ത്തായിരുന്നു ഞങ്ങള്‍ടെ അടുപ്പ്,  അല്ലേ അമ്മേ?’     
അപ്പൂപ്പനോടു വിശേഷങ്ങള്‍ പറയുകയായിരുന്ന അമ്മയ്ക്ക് ആവേശമായി:‘ടീവീല് കാണണേലും തേജസ്സാ ചിപ്പിയ്ക്ക്’.
‘ഞാന്‍ കുറേ സംസാരിച്ചു.’ ചേട്ടത്തി ഇടയ്ക്കു കയറിപ്പറഞ്ഞു.’ ഒരു ഭാവോമില്ല. സിമ്പിള്‍’.         
അപ്പോഴേയ്ക്കും അമ്മ മടങ്ങിവന്ന വിവരമറിഞ്ഞ വടക്കേതിലെ ശുഭച്ചേച്ചിയും വാസന്തിച്ചേച്ചിയും വിശേഷങ്ങളറിയാന്‍ കുതിച്ചെത്തി.           
ആ ഇടവേളയില്‍ അപ്പൂപ്പന്‍ എന്നോടു ശബ്ദം താഴ്ത്തിപ്പറഞ്ഞു: ചിപ്പിയാണ് ആറ്റുകാലെ പ്രതിഷ്ഠയെന്നു തോന്നുന്നു’.
ബാഗില്‍ നിന്ന് പൊങ്കാലയെടുക്കുകയായിരുന്ന ചേട്ടത്തിയെ മറ്റൊരു ചെറിയ ഡബ്ബ തുറന്ന് അമ്മ അമ്പരപ്പിച്ചു.
‘എന്താത് ?’       
‘ചിപ്പീടെ പൊങ്കാല’, അമ്മ അഭിമാനത്തോടെ പറഞ്ഞപ്പോള്‍ ചേട്ടത്തി ചിണുങ്ങി. ശുഭച്ചേച്ചിയും വാസന്തിച്ചേച്ചിയും അമ്മയെ ആരാധനയോടെ നോക്കി.           
‘അമ്മ എന്നോടു പറഞ്ഞില്ല.'ചേട്ടത്തി പരിഭവിച്ചു.’ എപ്പഴാ അമ്മയിതു സംഘടിപ്പിച്ചേ?’           
‘അതൊക്കെ സംഘടിപ്പിച്ചു മോളേ,’ അമ്മയുടെ മുഖം പ്രകാശിച്ചതു കാണണം.
‘ശുഭേ,’അച്ഛന്‍ ഓഫീസില്‍ കറികൊണ്ടുപോവുന്ന ചെറിയ ഡബ്ബയില്‍ ചിപ്പിയുണ്ടാക്കിയ പൊങ്കാല നിറയ്ക്കുമ്പോള്‍ അമ്മ പറഞ്ഞു:‘ഇത് ആതിരമോള്‍ക്ക്. ഇനി ഡെലിവറിയ്ക്ക് ഒരു പ്രശ്നോമുണ്ടാവില്ല.’      
ശുഭച്ചേച്ചിയുടെ മകളാണ് ആതിര. ചേട്ടത്തിയുടേതു പോലെ ആദ്യപ്രസവമാണ്.          
ഞാന്‍ അപ്പൂപ്പനെ നോക്കി.          
അപ്പൂപ്പന്‍ സ്ലോമോഷന്‍ എന്നു പറയാവുന്ന വിധം എന്നെയും കയ്യിലുള്ള ബ്ലോഗിനായുള്ള കുറിപ്പുകളിലേയ്ക്കും മാറി മാറി നോക്കി.    
എനിക്കു പിന്നെ സംശയമൊന്നും വന്നില്ല. കുറിപ്പുകളെല്ലാം വാങ്ങി കവറിലിട്ട് ഒരു നിമിഷം ഇരിക്കണേ എന്ന് അപ്പൂപ്പനോടു പറഞ്ഞ് കാമറയെടുക്കാന്‍ ഞാന്‍ മുകളിലെ മുറിയിലേക്കോടി.

പിന്നെ, ബ്ലോഗിലിടാന്‍ പറ്റിയ തരത്തില്‍ അപ്പൂപ്പന്റെ ഒരു ഫോട്ടോയെടുക്കാന്‍ മുറ്റത്തു സ്ഥലമന്വേഷിക്കുമ്പോള്‍
‘പുതുവിഗ്രഹങ്ങൾ തച്ചുടയ്ക്കാൻ എണ്‍പതുകാരന്റെ ബ്ലോഗ്‘ എന്ന മട്ടില്‍ നാലഞ്ചു തലക്കെട്ടുകൾ എന്റെ മനസ്സിൽ ഉയര്‍ന്നുവരുന്നുണ്ടായിരുന്നു.

***                                ****                               ***                                ***                                ***

(പ്രസാധകൻ മാസിക, ജനുവരി 2017)

6 comments: