Wednesday, September 30, 2009

ആഘോഷം


ഞാനും കബീറും. കൂട്ടെന്നു പറഞ്ഞാല്‍ ഞങ്ങളുടേതാണ്. പത്തുവരെ പഠിച്ചതും പ്ലസ് ടു തോറ്റതും ഒരുമിച്ചാണ്. പിന്നെ കബീറു കാരണമാണ് ഞാന്‍ തോറ്റതെന്ന് എന്റെ വീട്ടുകാരും ഞാന്‍ കാരണമാണ് കബീറു തോറ്റതെന്ന് അവന്റെ വീട്ടുകാരും പറഞ്ഞ് ഞങ്ങള്‍ക്ക് പരസ്പരം വീടുകളില്‍ പോവാന്‍ പറ്റാതായിരുന്നു. അവന്‍ ചേര്‍ത്തലെ പോയി പഠിച്ചും ഞാന്‍ തുറവൂരെ മാസ്റ്റേഴ്സ് കോളേജില്‍ പോയി പഠിച്ചും ഒരു കണക്കിനു പ്ലസ് ടു പാസായി. എനിക്കിനി ഒന്നുകില്‍ ചേട്ടന്റെ കൂടെ ചിട്ടിക്കമ്പനിയില്‍ പോകേണ്ടി വരും. അല്ലെങ്കില്‍ അളിയന്റെ കൂടെ സിമന്റു കടയില്‍. അവന്‍ ആഗസ്റ്റില്‍ തന്റെ വാപ്പച്ചിയുടെ കൂടെ ഗള്‍ഫില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്.

അപ്പോഴാണ് പ്ലസ് ടു പാസായതിനു ചെലവു ചെയ്യാന്‍ എല്ലാവരും പറയുന്നത്. സുനീറിന്റെ വീട്ടിലാണെങ്കില്‍ രണ്ടു ദിവസത്തേയ്ക്ക് ആരുമില്ല. അങ്ങു പോന്നേരേ എന്നു പറഞ്ഞപ്പോള്‍ ഞങ്ങളങ്ങു സമ്മതിച്ചു. കുപ്പി കബീറിന്റെ വക. തീറ്റ ഞാന്‍. സിഗരറ്റും സോഡയും വേറെ അനാമത്തും ഒക്കെ ഗിരി നോക്കും. പിന്നെ സുനി കാണും. ജോബി കാണും. സുനീറും ചേര്‍ത്ത് ആറു പേര്‍.
‘ഒരു ഫുള്ളിലൊതുങ്ങൂല്ല കബീറേ’, ബൈക്കെടുക്കുമ്പോള്‍ ഗിരി പറഞ്ഞു.
‘നല്ല മൂഡാകാന്‍ ഇദു പോരേടാ?’
‘കഴിച്ചാ അവന് വാള് വെക്കണം. അദാണ് നേര്‍ച്ച.’ സുനി പറഞ്ഞു.
‘എന്റേ കാശിത്രേ ഒള്ള്. ബാക്കി നിങ്ങ നോക്ക്,’ കബീര്‍ അകത്തേയ്ക്കു വലിഞ്ഞു.

പൊറോട്ടയും ബീഫും വാങ്ങാന്‍ ഞാനും കബീറുമാണു പോയത്. ഞാന്‍ ബൈക്കില്‍ നിന്നിറങ്ങി കാത്തു നിന്നത് ആല്‍ത്തറയില്‍. ഞാന്‍ കടയില്‍ പോയി ബീഫു വാങ്ങിയെന്ന് വീട്ടിലറിഞ്ഞാല്‍ പ്രശ്നമാണ്. വീട്ടില്‍ ഉള്ളി പോലും ഉപയോഗിക്കാറില്ല. ചേട്ടന്‍ പക്ഷേ ചേട്ടത്തിയ്ക്ക് ചിക്കന്‍ ബിരിയാണി വാങ്ങിക്കൊടുക്കുന്ന കാര്യം വീട്ടില്‍ ആരും അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. ചേട്ടനു കാശുണ്ടല്ലോ. ഞാനാണെങ്കില്‍ കബീറിന്റെ വീട്ടില്‍ നിന്നൊക്കെ വല്ലപ്പോഴും ഇറച്ചി കഴിച്ചു കൊതിയടക്കി. ഒരു കൊങ്കണിയായ ഞാന്‍ ആര്‍ത്തിയോടെ ഇറച്ചി തിന്നുന്നത് കൌതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു അവന്റെ ഉമ്മയും ഇത്തയും. അവനാണെങ്കില്‍ എന്റെ വീട്ടിലെ മധുരപലഹാരങ്ങള്‍ ജീവനായിരുന്നു. ബസന്‍ ഉണ്ട, ലഡു, അമ്പലത്തിലെ ശര്‍ക്കരപ്പായസം. ആ മേത്തച്ചെറുക്കനെ നോക്കിപ്പഠിക്കെടാ, എന്ന് ചേട്ടന്‍ എന്നെ ശകാരിക്കുമായിരുന്നു. കൊത്തിക്കൊത്തിത്തിന്നാതെ കൈ നിറയെ എടുത്തു തിന്നുന്ന ശീലമായിരുന്നു കബീറിന്. ഉറച്ച ശരീരവും. ഞാനാണെങ്കിലോ, അശു.

ബീഫു വാങ്ങി മടങ്ങുമ്പോള്‍ കബീര്‍ ആഹ്ലാദത്തോടെ പറഞ്ഞു:‘ജോര്‍ജ്ജിന്റേന്ന് സൂപ്പറൊരു ബീയെഫ് കിട്ടീട്ട്ണ്ട്ടാ. പുത്തനാണ്. മലയാളികള്ടേണ്.’
ഈ കബീറിങ്ങനെയാണ്. വെള്ളമടിയില്ല. പക്ഷേ ബീയെഫെന്നു കേട്ടാല്‍ ചാകും.

സുനീറിന്റെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജോബി എത്തിയിട്ടുണ്ട്. കൂടെ കടുത്തുരുത്തിയില്‍ നിന്നു വന്ന കസിനുമുണ്ട്, ഒരു ജിമ്മന്‍. ഒരു ഫുള്ളു പോരാതെ വരും. ഞാന്‍ മനസ്സില്‍ പറഞ്ഞു.
കറണ്ടില്ലായിരുന്നു. കബീറിനു നിരാശയായി.
‘ഗിരിയെന്താടാ എത്താത്തെ? ബീവറേജി ക്യൂവൊന്നുവില്ലല്ലാ, ഒരു മിസ്സടിയെടാ’.
സുനീര്‍ ഗിരിയുടെ മൊബൈലിലേയ്ക്ക് ഒരു മിസ് കോളു ചെയ്തു.
‘നിങ്ങ എവ്ടെ കെടക്കണേണ്? ‘ കോള് വന്നപ്പോള്‍ സുനീര്‍ ദേഷ്യപ്പെട്ടു. പിന്നെ രണ്ടുമൂന്നു തെറികള്‍ പറഞ്ഞ് ഫോണും കൊണ്ട് പുറത്തേയ്ക്കു പോയി.
‘അവര് അരൂരു പോയേക്കണേണ്,’ ജോബി പറഞ്ഞു.’ ഇവ്ട്ത്തെ ബീവറേജി ക്യൂ നിക്കാന്‍ നാണാണേ...’
‘ഡാ എരമല്ലൂര് പോലീസ് ചെക്കിങ്ണ്ട്ന്ന്. ലെയ് സെന്‍സ് എട്ത്തിട്ടില്ലാന്ന് പന്നികള്,’ സുനീര്‍ മടങ്ങിവന്നു പറഞ്ഞു.
‘പണ്ടാരം കര്‍ണ്ടും പോയല്ലാ, അല്ലാര്ന്നേ..’

ഞാന്‍ പതിയെ ഭക്ഷണപ്പൊതികളുമായി അടുക്കളയിലേയ്ക്കു പോയി.പ്ലേയ്റ്റുകളെടുത്തു. പത്തു ബീഫ് ഫ്രൈ. എന്റെ വായില്‍ വെള്ളമൂറി. നാശം പിടിച്ച ഹോട്ടലുകാരന്‍ കടുംകെട്ടാണ് പ്ലാസ്റ്റിക് കവറിനിട്ടിരിക്കുന്നത്. ഞാനതങ്ങു കടിച്ചുപൊട്ടിച്ചു.

പുറത്തു ബൈക്കുവന്ന ശബ്ദം കേട്ടു. ഗിരിയായിരിക്കും. മൂന്നു പ്ലേയ്റ്റിലാകി ഞാന്‍ ബീഫ് ഫ്രൈ ഒതുക്കി. കവറില്‍ അല്പമെടുത്തു പൊതിഞ്ഞ് പാന്റിന്റെ പോക്കറ്റിലുമിട്ടു; അവസാനം എനിക്കു മാത്രം തിന്നാന്‍.
പൊറോട്ടയും നിരത്തി ഞാന്‍ മുന്‍വശത്തെ മുറിയിലേയ്ക്കു ചെല്ലുമ്പോള്‍ ഗിരി പോലീസിനെ വെട്ടിച്ച കാര്യവും കബീര്‍ ബീയെഫിന്റെ കാര്യവും പറയുകയാണ്.

‘ദൈവമേ,’ എന്നെ കണ്ടപ്പോള്‍ സുനി തലയില്‍ കൈവച്ചു. ‘ഈ കൊങ്ങിണി ബീഫെന്നു കേട്ടാല്‍ ചാകും’.
‘ഈ മേത്തന്‍ ബീയെഫെന്നു കേട്ടാ ചാകും.’ ഗിരി പൂരിപ്പിച്ചു. എല്ലാവരും പൊട്ടിച്ചിരിച്ചുപോയി.
‘നീ പെണ്ണെന്നു പറഞ്ഞാ ചാകും.’ കബീര്‍ പറഞ്ഞു.
‘ശരിയാ. പെണ്ണ്ങ്ങള് ഞാനെന്നു പറഞ്ഞാലും ചാകും,’ ഗിരി ഷര്‍ട്ടിന്റെ രണ്ടു ബട്ടണ്‍ വിടര്‍ത്തി കോളര്‍ മുകളിലേയ്ക്കു വലിച്ച് പിറകോട്ടു ചാരി.
‘നിന്റെ കയ്യിലെ ലേയ്റ്റസ്റ്റ് ആരാടാ?’
‘അദക്കെ ഇണ്ട്ഡാ, ഞാനൊന്ന് വേണോന്ന് വിചാരിച്ചാ അദ് നടന്നിരിക്കും.’
എല്ലാവരും ആരാധനയോടെ അല്പസമയം ഗിരിയെ നോക്കി ഇരുന്നുപോയി.
‘എന്നാപ്പിന്നെ തൊടങ്ങാം’ എന്നു ജോബി ചോദിച്ചതും കറണ്ടു വന്നു. കബീര്‍ സീഡിയും കൊണ്ടു ചാടിയെഴുന്നേറ്റു. ജോബിയുടെ കസിന്‍ കുപ്പി തുറന്ന് ഒഴിക്കാന്‍ തുടങ്ങി. സുനീറും ജോബിയും സിഗരറ്റു വലിയ്ക്കാന്‍ പുറത്തേയ്ക്കു പോയി. കുറവു വന്ന ഗ്ലാസെടുക്കാന്‍ ഞാന്‍ അടുക്കളയിലേയ്ക്കു പോയപ്പോള്‍ സീഡിയില്‍ നിന്നു പാട്ടു കേള്‍ക്കാന്‍ തുടങ്ങി. കോല്‍ക്കുഴല്‍ വിളി കേട്ടോ.... രാധേ..

രണ്ടു കഷണം ബീഫു വായിലേയ്ക്കു തള്ളി ഗ്ലാസു കഴുകാന്‍ തുടങ്ങുമ്പോള്‍ ‘ എടാ പന്നീ’ എന്ന ഗിരിയുടെ അലര്‍ച്ച കേട്ട് ഞാന്‍ ഞെട്ടിപ്പോയി. പൈപ്പു ശരിയായി അടയ്ക്കാന്‍ പോലും നില്‍ക്കാതെ ഞാന്‍ മുന്നിലെ മുറിയിലേയ്ക്ക് ഓടിയെത്തിയപ്പോള്‍ കബീറിനെ നിലത്തു കിടത്തി കഴുത്തില്‍ ഞെക്കി കൊല്ലാന്‍ ശ്രമിക്കുകയാണ് ഗിരി. സുനിയും ജോബിയുടെ ജിമ്മന്‍ കസിനും ഗിരിയെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.

പുറത്തുനിന്ന് സുനീറും ജോബിയും ഓടി വന്നു. ഞാന്‍ ഒന്നിലും ഇടപെടാതെ മാറി നിന്നു. തടിയന്മാരുടെ ഇടയില്‍ ഞാനെന്തു ചെയ്യാനാണ്?

ഒരു തരത്തില്‍ എല്ലാവരും ചേര്‍ന്ന് ഗിരിയെ പിടിച്ചു മാറ്റി. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, ടിവിയിലെ ബിയെഫിലുള്ളത് ഗിരിയുടെ പെങ്ങള്‍ അശ്വതിയാണ്. പക്ഷേ കൂടുതല്‍ കാണാന്‍ പറ്റിയില്ല. ജോബി ചാടിക്കയറി ഓഫു ചെയ്തു കളഞ്ഞു. കബീര്‍ കമഴ്നൂകിടന്നു ഞരങ്ങുന്നുണ്ടായിരുന്നു. വിയര്‍ത്തുകുളിച്ച ഗിരി ജോബിയുടെ കയ്യില്‍ നിന്നു സീഡി വാങ്ങി തറയിലേയ്ക്ക് ഒറ്റയടി. പിന്നെ എഴുന്നേറ്റ് കബീറിന്റെ ചന്തിയില്‍ ചെറുതായൊന്നു തൊഴിച്ച് പുറത്തേയ്ക്കിറങ്ങി.
‘നിന്നെ കണ്ടോളാടാ,’ ബൈക്കു സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഗിരി പറഞ്ഞു.
ഒന്നും മിണ്ടാതെ ജോബിയും കസിനും പോയി.
രണ്ടാമത്തെ സിഗരറ്റു കൊളുത്തി സുനീര്‍ പട്ടിക്കൂടിനടുത്തേയ്ക്കു നടന്നു..
‘ഞാനൊന്നുമറിഞ്ഞില്ലെടാ,’ കബീര്‍ കരഞ്ഞു. ‘ഞാന്‍ മനപ്പൂര്‍വ്വം നാറ്റിച്ചെന്നാണവന്റെ ധാരണ‘.
ബീഫും പൊറോട്ടയുമൊക്കെ ചിതറിക്കിടന്നിരുന്നു.അതെല്ലാമൊന്നു വൃത്തിയാക്കി ഒന്നും പറയാതെ സൈക്കിളെടുത്ത് ഞാനുമിറങ്ങി. പാന്റിന്റെ പോക്കറ്റില്‍ ബീഫുണ്ട്. ദേശതോടുപാലത്തിലെത്തിയപ്പോള്‍ ഞാനതു വെള്ളത്തിലേയ്ക്കു വലിച്ചെറിഞ്ഞു.

നോക്കണേ, സംഭവമിപ്പോള്‍ ഞാന്‍ കരുതിയതു പോലെ തന്നെ. ശാഖയ്ക്കു മുന്‍പില്‍ ഗിരിയുടെ ബൈക്ക്. മതിലിനടുത്തു നിന്ന് പനിക്കൂര്‍ക്കയുടെ രണ്ടുമൂന്നിലകളെടുത്തു തിരുമ്മി ബീഫിന്റെ മണം മാറ്റി ഞാന്‍ ശാഖയിലേയ്ക്കു ചെന്നു.
ഫാന്‍ ഏറ്റവും വേഗത്തിലിട്ട്, ഷര്‍ട്ടൂരി, ഗിരി ചുവരില്‍ ചാരിയിരിക്കുകയായിരുന്നു. സുനിയെക്കൂടാതെ വളമംഗലത്തുള്ള നാലഞ്ചു വാലപ്പിള്ളേരുമുണ്ടായിരുന്നു.
‘അഭി അറിഞ്ഞു കാണുമല്ലോ കാര്യങ്ങള്‍,’ സുരേന്ദ്രന്‍ ചേട്ടന്‍ എന്നോടു ചോദിച്ചു.
‘ഞാനുമുണ്ടായിരുന്നു.’
‘ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല,’ സുരേന്ദ്രന്‍ ചേട്ടന്‍ തുടങ്ങി.’ ഹൈന്ദവ സമൂഹത്തെ ഇല്ലാതാക്കാന്‍ നമ്മുടെ സഹോദരിമാരെ വഴിതെറ്റിക്കുന്നതാണ് എളുപ്പവഴിയെന്ന് അവര്‍ക്കു പണ്ടേയറിയാം. പണ്ട് എത്രയെത്ര ഭാരതസ്ത്രീകളാണ് ഇവരില്‍ നിന്നു രക്ഷകിട്ടാന്‍ അഗ്നിപ്രവേശംനടത്തിയിരിക്കുന്നത്. ഇപ്പോഴാണെങ്കില്‍ ലൌ ജിഹാദ് എന്നൊരു സംഘടന തന്നെയുണ്ട്. ഈ വര്‍ഷം മാത്രം രണ്ടായിരത്തോളം പെണ്‍കുട്ടികളെയാണ് കേരളത്തില്‍ നിന്നു കാണാതായിരിക്കുന്നത്. എല്ലാം ഈ ലൌജിഹാദുകാര്‍ കള്ളപ്രേമത്തില്‍ കുടുക്കി ബാംഗളൂരിലും ഹൈദരാബാദിലുമൊക്കെ കൊണ്ടുപോയി മതം മാറ്റി നശിപ്പിക്കുന്നതാണ്. വീട്ടമ്മമാരെപ്പോലും ഇവര്‍ വെറുതെ വിടില്ല, അറിയാമോ-‘
‘സുരച്ചേട്ടാ ഇപ്പ എന്താണ് ചെയ്യണ്ടതെന്ന് പറ.’ ഗിരി അക്ഷമനായി.
‘അടിക്കാം’, ഉടനായിരുന്നു മറുപടി.
‘എങ്ങനെ അടിക്കും?’ സുനിക്കു സംശയമായി.
‘എന്താ ഭയമാണോ?
‘അതല്ല, അവര്ടെ ഏരിയേല് എന്‍ ഡി എഫ് കാര്ക്കെ ഒണ്ടേ’.
‘വടിവാള്ക്കെ ഒണ്ട് അവര്ടട്ത്ത്’, ഒരു വാലച്ചെറുക്കന്‍ സുനിയെ പിന്താങ്ങി.
‘വടിവാളെത്ര വേണം നിങ്ങക്ക്, പറ’, സുരേന്ദ്രന്‍ ചേട്ടന്‍ ആവേശം കൊണ്ടു.’ ഗിരീ നിന്റെ മൊബൈല് തന്നേ. നിങ്ങക്ക് പേടിയാണെങ്കി പെരുമ്പളത്ത്ന്ന് ആളെ ഞാന്‍ കൊണ്ടുവരാം’. എനിക്കു നന്നായി ഭയം തോന്നി. കബീറിനെ കൊല്ലുമോ? എന്റെ മനസ്സിലെ ഭയം മുഖത്തു പ്രതിഫലിച്ചു കാണും, സുരേന്ദ്രന്‍ ചേട്ടന്‍ പറഞ്ഞു: ‘അഭീ, നിങ്ങളു സമ്പാറും പരിപ്പും കൂട്ടി നടന്നാലിങ്ങനെ പേടിത്തൊണ്ടന്മാരായി പോവുകയേ ഉള്ളൂ. ദാ ഈ സനീഷിനേം വിജീഷിനേം ഒക്കെ നോക്ക്, ബോഡി കണ്ടില്ലേ, സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടൊണ്ട്, ഇനി ഭാരതീയര്‍ മാംസം കഴിച്ച് കരുത്തരാവണമെന്ന്-‘

ഞാന്‍ വീട്ടില്‍ ചെന്ന് ഒറ്റക്കിടപ്പ്. രാത്രി ഊണു കഴിച്ചെന്നു വരുത്തി വീണ്ടും കിടന്നു. രാവിലെയല്ലേ രസം- അമ്പലക്കുളത്തിന്റെ മതിലിലും കവലയിലും മാര്‍ജിന്‍ ഫ്രീയുടെ ചുവരിലുമൊക്കെ നിറയെ പോസ്റ്ററുകള്‍-‘ഹിന്ദുയുവതികളുടെ മാനം ദേശത്തിന്റെ മാനം, ലൌ ജിഹാദുകാരെ അറസ്റ്റു ചെയ്യുക, ഇസ്ലാം ഇന്ത്യയ്ക്കാപത്ത്’ എന്നൊക്കെ അനേകം.

വിനാശകാലേ വിപരീത ബുദ്ധി എന്ന് അച്ഛന്‍ പറഞ്ഞ് ധാരാളം കേട്ടിട്ടുണ്ട്. എനിക്കും അങ്ങനെ ഒരു കുബുദ്ധി തോന്നിപ്പോയി, കബീറിനെ ചെന്നു കാണാന്‍. സൈക്കിളെടുത്തില്ല. നന്നായെന്നു പിന്നെ തോന്നി. ചാവടിക്കവലയില്‍ ബസ്സിറങ്ങിയപ്പോഴേ എനിക്കു ചെറിയൊരു ഭയം തോന്നിയിരുന്നു. കുറെ കടകളൊക്കെ അടച്ചിട്ടിരിക്കുകയാണ്. മുസ്ലീങ്ങള്‍ അവിടവിടെയായി കൂട്ടം ചേര്‍ന്നു നിന്നു ശബ്ദം താഴ്ത്തി സംസാരിക്കുന്നു. പരിസരമൊന്നു ശരിക്കു കാണാന്‍ ഞാന്‍ ഫെഡറല്‍ ബാങ്കിന്റെ എടീമ്മിനടുത്തേയ്ക്കു നീങ്ങിയതാണ്-
‘ഡാ പന്നീ, നിനക്കിത്രയ്ക്ക് ധൈര്യായോടാ’, എന്ന അലര്‍ച്ച കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എനിക്കു പരിചയമില്ലാത്ത അഞ്ചാറു മേത്തപ്പിള്ളേര്‍ എന്റെയടുത്തേയ്ക്കു നടന്നു വരികയാണ്. ഓടണോ? എങ്ങോട്ടോടും?
ഒരുത്തന്‍ വന്ന് എന്റെ കഴുത്തിനു പിടിച്ചുയര്‍ത്തി ഇടത്തെ കൈ വളച്ചു. ‘അമ്മാ’ ഞാന്‍ അലറിക്കരഞ്ഞു. ഭാഗ്യം എന്നു പറഞ്ഞാല്‍ മതിയല്ലോ, തുറവൂര്‍ സ്കൂളിലെ അറബി മാഷ് എവിടെ നിന്നോ പെട്ടന്നത്തി എന്നെ ആ മേത്തപ്പിള്ളേരുടെ ഇടയില്‍ നിന്ന് ഒരു തരത്തില്‍ പിടിച്ചുമാറ്റി പള്ളിത്തോട്ടില്‍ നിന്നു വന്ന ശ്രീമുരുകന്‍ ബസ്സിലേയ്ക്കു തള്ളിക്കയറ്റി. കിളി ഡോറടയ്ക്കും മുമ്പ് കാലിലൊരു തല്ലു കിട്ടിയതുപോലെ എനിക്കു തോന്നി. ഭയങ്കര വേദന. തല കറങ്ങി. റെയില്‍വേ ക്രോസ് എത്താറായപ്പോള്‍ കിളി തന്നെയാണു കണ്ടത്- എന്റെ കാല്‍പ്പാദം വേര്‍പെടാറായി നില്‍ക്കുന്നു!

ഞാനിപ്പോള്‍ ഐസിയുവിലൊന്നുമല്ല.റൂമിലാണ്. ഒരു ദിവസം മുഴുവന്‍ ബോധമില്ലായിരുന്നു. ഇതിനിടെ എന്നെ ആശുപത്രിയില്‍ വന്നു കാണാന്‍ ബസില്‍ കയറിയ കബീറിനെ തുറവൂരു കവലയിലിറക്കി വെട്ടിനാശമാക്കിയെന്ന് ആരോ പറയുന്നത് മയക്കത്തില്‍ ഞാന്‍ കേട്ടിരുന്നു. രക്തം ധാരാളം നഷ്ടപ്പെട്ട അവസ്ഥയില്‍ അവന്‍ ഐസിയുവിലുണ്ട്. കുറച്ചു നാളത്തേയ്ക്ക് എന്നെ കോയമ്പത്തൂര് ചിറ്റയുടെ അടുത്തേയ്ക്കയച്ചാലോ എന്ന് ചേട്ടനും അച്ഛനും ചര്‍ച്ച ചെയ്യുന്നതു കേട്ടാണു ഞാന്‍ കണ്ണു തുറന്നത്. ബീഫ്- ബീയെഫ് സംഭവമൊന്നും അച്ഛനോ ചേട്ടനോ അറിഞ്ഞു കാണില്ലെന്നു തോന്നി, അവരുടെ സ്നേഹം കണ്ടപ്പോള്‍. അമ്മ എന്റെയടുത്ത് സ്റ്റൂളിലിരുന്നു കരയുകയാണ്. എനിക്കു രസം തോന്നി. എല്ലാവരും കുറച്ചു വിഷമിക്കട്ടെ.

‘വീട്ടില്‍പ്പോകാം’, ഞാന്‍ ചേട്ടനോടു പറഞ്ഞു.’ഇവിടെ ഭയങ്കര ബില്ലാകും’.
‘ബില്ലൊക്കെ ആകട്ടെ.നീ ശരിക്കു നടക്കാറായിട്ടു മതി ഇനി-‘ അച്ഛനാണ്.
അമ്മ എനിക്ക് ഓറഞ്ചു പൊളിച്ചു തന്നു.

കണ്ണടച്ചു കിടന്ന് ഓറഞ്ചു തിന്നുമ്പോള്‍ ഞാനൊരു രസകരമായ വസ്തുത ഓര്‍ത്തു. വെട്ടുകൊണ്ട ഞാനും കബീറും കിടക്കുന്നത് ഒരേ ആശുപത്രിയില്‍. ഞങ്ങളെ നോക്കുന്നത് ഒരേ ഡോക്ടര്‍. കുത്തിവയ്ക്കുന്നത് ഒരേ നേഴ്സുമാര്‍. ഞങ്ങളുടെ ഇരുവരുടേയും അടുത്തിരുന്ന് കണ്ണീര്‍ വാര്‍ക്കുന്നത് അമ്മമാര്‍. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും രക്തം- എ നെഗറ്റീവ്- തന്നത് ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍. ഞങ്ങളെ രണ്ടുപേരെയും വെട്ടിയത് ഒരേ കൂട്ടര്‍- പ്രാന്തന്മാര്‍.

കാലുവേദനിക്കുന്നുണ്ടെങ്കിലും ഇതൊക്കെയോര്‍ക്കുമ്പോള്‍ രസം തോന്നുന്നു. ഇനി നടക്കാറാവും വരെ ബീഫു തിന്നാനൊരു വഴിയുമില്ലല്ലോ എന്ന സങ്കടപ്പെടുത്തുന്ന കാര്യം മറക്കാന്‍ ഇങ്ങനെ എന്തെങ്കിലുമൊക്കെ ഓര്‍ത്തുകൊണ്ടിരിക്കുക തന്നെ ഗതി.

*** *** *** *** ***

4 comments:

  1. shastra sahitya parishadukaarude blood vaangunnathilum valiya shiksha vereyillalloo?

    ReplyDelete
  2. വായിച്ചു തുടാങ്ങിയപ്പോള്‍ സാധാരണ കഥയെനു കരുതി, ഇത്രയും വലിയ അത്യാഹിതങ്ങ്ല് എങ്ങനെ സംഭവിക്കുന്നു. മനസ്സുകള്‍ തമ്മില്‍ എത്ര പെട്ടെന്നാണ് അകലുന്നത്. ലൌ ജിഹാദെന്ന് ഞാന്‍ ഇപ്പോള്‍ കേള്ള്കുകയാണ്. പണ്ടൊക്കെ എന്‍ ഡി എഫുകാര്‍ പറായുമായിരുന്നു മുസ്ലിം യുവതികളെ പ്രേമിച്ചു വശതതാക്കി കശിപ്പിക്കുന്നു എന്ന്. ഇപ്പോള്‍ ഹിന്ദു വര്‍ഗ്ഗീയ വാദികളും പറായുന്നു ഇത്. ധ്രുവീകരണത്തിന് വഴിനോക്കുന്ന പരിശകള്‍ക്ക് ഓരോ കാലത്തും ഓരോന്ന് കിട്ടുന്നു.

    അനോണീ , താന്‍ ചാകാന്‍ കിടക്കുമ്പോഴും ചിലപ്പോള്‍ പരിഷത്തു കാരായിരിക്കും ചോര തരിക.മറ്റാരും ചിലപ്പോള്‍ കണ്ടെന്നു വരില്ല.

    ReplyDelete
  3. ലവ് ജിഹാദ്, ക്ലിനിക്കല്‍ ജിഹാദ്, ബ്ലോഗ്‌ ജിഹാദ്, മീഡിയ ജിഹാദ്, ഹോട്ടല്‍ ജിഹാദ്, ഷെയര്‍ മാര്‍കറ്റ്‌ ജിഹാദ്, ബീഫ് ജിഹാദ്, ചിക്കന്‍ ജിഹാദ്, പിന്നെ ടീച്ചിംഗ് ജിഹാദ്! ഈ ഞാനൊരു ടീച്ചിംഗ് ജിഹാദി, ഹായ്‌!!

    http://pulchaadi.blogspot.com/

    ReplyDelete
  4. parishatthukarude medikkunatilum nallathu marikkunnatha jokere adress tharaam athu cheytheru.

    ReplyDelete