ബാങ്കിൻ്റെ ഓഡിറ്റ് വിഭാഗത്തിലെ ചീഫ് മാനേജരായതിനെ തുടർന്ന് പിള്ളസ്സാറിന് നിന്നുതിരിയാൻ പറ്റാത്തത്ര ജോലിയായി. കേരളം മുഴുവനുള്ള ബ്രാഞ്ച് ഓഡിറ്റർമാർ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ യഥാസമയം പരിശോധിച്ച് വിലയിരുത്തി മുകളിലേക്ക് അയക്കണം. ബ്രാഞ്ച് ഓപ്പറേഷൻസിൽ എന്തെങ്കിലും പിഴവുകൾ കണ്ടാൽ, ഉചിതമായ നടപടിയെടുക്കാൻ ശിപാർശ ചെയ്തുകൊണ്ട് കമ്മറ്റിയ്ക്ക് വെക്കണം. എല്ലാ തിങ്കളാഴ്ചയും ഓൺലൈൻ മീറ്റിംഗ് നടത്തണം. മീറ്റിംഗിലെ മിനിട്സുകൾ നഖശിഖാന്തം പരിശോധിച്ച് തെറ്റും കുറവുമില്ലെന്ന് ഉറപ്പുവരുത്തി ചീഫ് ജനറൽ മാനേജർക്ക് സമർപ്പിക്കണം. മാസത്തിൽ ഒരു തവണയെങ്കിലും എല്ലാ മേഖലാ ഓഫീസുകളും സന്ദർശിക്കണം. ചെറുപ്പക്കാരായ ഓഡിറ്റർമാരെ തലങ്ങും വിലങ്ങും വിറപ്പിക്കണം. എല്ലാ ദിവസവും വൈകീട്ട് ഓഡിറ്റർമാരുമായി വാട്സപ്പിൽ ഗ്രൂപ്പ് കോൾ ചെയ്യണം. മേലാവിൽ നിന്നോ ഫീൽഡിൽ നിന്നോ വരുന്ന വാട്സപ്പ് സന്ദേശങ്ങൾ അരമണിക്കൂർ ഇടവിട്ടെങ്കിലും വായിച്ച് മറുപടി കൊടുക്കുകയോ കുഡോസും കയ്യടിയും വാരിവിതറുകയോ ചെയ്യണം.
ഇതെല്ലാം കൂടി ചെയ്യാൻ പ്രവൃത്തിദിവസങ്ങൾ പോരാതെ വരുന്നതുകൊണ്ട് അവധി ദിവസങ്ങളിലും പിള്ളസ്സാർ കർമനിരതനായിരുന്നു.
മാസത്തിൽ ഒന്നോ രണ്ടോ ഞായറാഴ്ചയാണ് പിള്ളസ്സാർ വീട്ടിലെത്തുന്നത്. അപ്പോൾപ്പോലും ജോലി ജോലി എന്നു പറഞ്ഞ് മൊബൈലിൽ തോണ്ടലാണ് പതിവെന്നു കണ്ടപ്പോൾ പിള്ളസ്സാറിൻ്റെ ഭാര്യയായ ഹൈമവതിയ്ക്ക് കലശലായ ദേഷ്യം വന്നു. പക്ഷേ ഒന്നുമങ്ങു പറയാൻ പോയില്ല. ഓഡിറ്റിലായതിൽ പിന്നെ വീട്ടിലും ഭയങ്കര കച്ചറയാണ് പിള്ളസ്സാർ.
മൂത്തവൻ ജോലിയായി ബാംഗ്ലൂരിലും മകൾ എറണാകുളത്ത് ഹോസ്റ്റലിലും ആയിരുന്നതുകൊണ്ട് ഹൈമവതി മിക്കവാറും വീട്ടിൽ തനിച്ചായിരുന്നു.
പിള്ളസ്സാർ വീട്ടിലുണ്ടായിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലായിരുന്നു. എന്തെങ്കിലും പറഞ്ഞാൽ മൂളുമായിരുന്നു എന്നതു സത്യം. പക്ഷേ എന്തു വിശേഷം? വിസ്തരിച്ചു പറഞ്ഞതൊന്നും സാറിൻ്റെ തലയിൽ എത്തില്ലായിരുന്നു.
ഫോൺ ചെയ്താലും ഇങ്ങനെ തന്നെ. മൂളലൊക്കെ നിർബാധം നടക്കും. പക്ഷേ ഒന്നും തന്നെ തലയിൽ കയറില്ലെന്നു മാത്രം.
ഹൈമവതിയ്ക്ക് അതു മനസിലാവാൻ അല്പം സമയമെടുത്തു. ജ്യേഷ്ഠൻ്റെ മകളുടെ കല്യാണ സമയത്താണ് അതു മനസിലായത്. പിറ്റേന്നു രാവിലെ കല്യാണത്തിനു പോകാനുണ്ടെന്നും രാവിലെ തന്നെ എത്തണമെന്നും ഫോൺ വിളിച്ച് ഓർമിപ്പിച്ചപ്പോൾ പിള്ളസ്സാർ മൂളി. പക്ഷേ നാട്ടിലേക്കു വരുന്നതിനു പകരം പിറ്റേന്നു രാവിലെ ഫോണും സ്വിച്ചോഫ് ചെയ്ത് റിവ്യു മീറ്റിംഗിന് പങ്കെടുക്കുകയാണ് പിള്ളസ്സാർ ചെയ്തത്.
അന്നാകെ നാണക്കേടായിപ്പോയി ഹൈമവതിയ്ക്ക്.
കല്യാണത്തിനു ചെല്ലാഞ്ഞതിൽ ജ്യേഷ്ഠനും കുടുംബവുമെല്ലാം വിളിച്ചു പരിഭവം പറഞ്ഞപ്പോൾ, ഹൈമവതി ഓർമ്മിപ്പിക്കാത്തതു കൊണ്ടാണ് പങ്കെടുക്കാൻ വിട്ടുപോയതെന്ന ഒരു ‘ഓപ്പറേഷണൽ മിസ്സിംഗ്’ ആയിരുന്നു പിള്ളസ്സാർ മറുപടി കൊടുത്തത്.
ഇതുകേട്ട ഹൈമവതി തലയിൽ കൈവച്ചു പോയി. താൻ മനപ്പൂർവം ഓർമ്മിപ്പിക്കാതിരുന്നതാണെന്ന് നാത്തൂന്മാർ കരുതില്ലേ എന്നോർത്തപ്പോൾ ഹൈമവതിയ്ക്ക് ഹാലിളകി.
ഓഡിറ്റിംഗിലെ കേരളാ ഹെഡിനോടാണ് സംസാരിക്കുന്നതെന്നൊന്നും ചിന്തിക്കാൻ നിന്നില്ല. ശരിക്കങ്ങ് കൊടുത്തു പിള്ളസ്സാറിന്.
പുള്ളിക്ക് കുറ്റബോധം തോന്നി. സ്വന്തം ജ്യേഷ്ഠൻ്റെ മകളുടെ കല്യാണം ഭാര്യ പറഞ്ഞാലേ ഓർമ വരൂ എന്നായാൽ ബന്ധത്തിനൊക്കെ എന്തു വിലയാണുള്ളത്? നാലഞ്ചു വർഷം കഴിഞ്ഞ് റിട്ടയറായാൽ ഒഡിറ്റർമാരോ ബ്രാഞ്ച് മാനേജർമാരോ ഒന്നും ബഹുമാനിക്കില്ല എന്നു മാത്രമല്ല, വിളിച്ചാൽ ഫോൺ പോലും എടുക്കില്ല. ജ്യേഷ്ഠനും കുടുംബവുമൊക്കെയേ അന്നു കാണൂ. വയസാം കാലത്തു പരിചരിക്കാൻ ഭാര്യയേ കാണൂ.
ഇത്തരം കാര്യങ്ങൾ മനസിൽ വന്നപ്പോൾ ഭാര്യയുമായുള്ള കമ്യൂണിക്കേഷൻ ക്ലിയറാക്കണമെന്ന് പിള്ളസ്സാർ തീരുമാനിച്ചു.
നേരിട്ടു സംസാരിക്കുന്നതിനു പകരം, പറയാനുള്ളത് വാട്സപ്പിൽ തരാൻ പിള്ളസ്സാർ നിർദ്ദേശിച്ചത് അങ്ങനെയാണ്.
ഇതെന്തു കൂത്ത് എന്ന് ഹൈമവതിയ്ക്ക് ആദ്യം തോന്നിയെങ്കിലും മൂന്നാലു ദിവസങ്ങൾ വാട്സപ്പ് വഴി ചാറ്റ് ചെയ്തു കഴിഞ്ഞപ്പോൾ എത്ര മനോഹരമായാണ് കമ്യൂണിക്കേഷൻ നടക്കുന്നത് എന്ന് അവർ അതിശയിച്ചു.
മുമ്പൊക്കെ, അത്താഴം റെഡിയായി എന്ന് മൂന്നാലു തവണ പറഞ്ഞാലായിരുന്നു പിള്ളസ്സാർ എഴുന്നേറ്റു വരിക. ഓരോ തവണ പറയുമ്പോഴും മൂളുന്നുണ്ടായിരിക്കും. പക്ഷേ കേൾക്കുന്നുണ്ടാവില്ല. അവസാനം, ഹൈമവതി തോളത്തു പിടിച്ചു കുലുക്കിയാലോ മറ്റോ ആണ് എഴുന്നേറ്റു വരാറ്.
പക്ഷേ ആശയവിനിമയം വാട്സപ്പ് വഴിയായപ്പോൾ എന്തും ഒറ്റത്തവണ പറഞ്ഞാൽ മതിയെന്നായി.
രാത്രി ചപ്പാത്തിയാണോ ചോറാണോ എന്നു ചോദിച്ചാൽ സെക്കൻ്റുകൾക്കകം നീല ടിക്ക് വീഴും എന്നതു കൂടാതെ ഓട്സ് മതി എന്ന മറുപടിയും വരും. പത്തുമിനിറ്റു കഴിഞ്ഞ്, ഓട്സ് റെഡിയാണ് എന്നു ടൈപ്പ് ചെയ്താൽ മൊബൈലിൽ നോക്കിക്കൊണ്ട് പിള്ളസ്സാർ ഡൈനിംഗ് ടേബിളിലെത്തും. കഴിച്ചു തീരാറാവുമ്പോൾ, രണ്ടു തവി കൂടി ഒഴിക്കട്ടേ എന്നു വാട്സപ്പ് ചെയ്താൽ ഓക്കെ എന്ന മറുപടിയും കിട്ടും.
സൂപ്പർ മാർക്കറ്റിൽ നിന്ന് എന്തെങ്കിലും വാങ്ങണമെങ്കിൽ പിള്ളസ്സാറിനോട് വാട്സപ്പിൽ പറയാറാണ് ഇപ്പോൾ പതിവ്. ഒരു സാധനത്തിലും കുറവു വരാതെ, എല്ലാം കൃത്യമായി വീട്ടിലെത്തും.
നൂലുകെട്ടോ പതിനാറോ പുളികുടിയോ ഒന്നും തന്നെ ഇപ്പോൾ പിള്ളസ്സാറിന് മിസ്സാവാറില്ല. എല്ലാം വാട്സപ്പിൽ കമ്യൂണിക്കേറ്റു ചെയ്യുന്നതു തന്നെ കാരണം.
അങ്ങനെയിരുന്നപ്പോഴാണ് ചെറിയൊരു ദുരന്തം സംഭവിച്ചത്.
ബാങ്കിൻ്റെ ചീഫ് ജനറൽ മാനേജർ പങ്കെടുക്കുന്ന ഒരു റിവ്യു മീറ്റിംഗിൽ പിള്ളസ്സാറിന് പങ്കെടുക്കേണ്ട സാഹചര്യം വന്നു. തിരുവനന്തപുരത്തായിരുന്നു മീറ്റിംഗ്. രാവിലത്തെ വന്ദേഭാരതിൽ പോയാൽ മീറ്റിംഗും കഴിച്ച് വൈകീട്ട് മടങ്ങിയെത്താം എന്നതായിരുന്നു പിള്ളസ്സാറിൻ്റെ പദ്ധതി.
മീറ്റിംഗിന് അറിയിപ്പു വന്ന ഉടനെ പിള്ളസ്സാർ ഹൈമവതിയ്ക്ക് വാട്സപ്പ് ചെയ്തു. നാളെ രാവിലെ തന്നെ തിരുവനന്തപുരത്തിനു പോണം. ഒരു ജോഡി ഡ്രസും മരുന്നുമൊക്കെ സെറ്റാക്കി വെച്ചേക്കണം.
മെസേജ് കിട്ടിയ ഉടനെ ഹൈമവതി ഷർട്ടും പാൻ്റ്സും അടിവസ്ത്രവുമുൾപ്പെടെ എല്ലാം സെറ്റാക്കി വച്ചു.
ഓഫീസിൽ നിന്ന് രാത്രി വീട്ടിലെത്തിയ പിള്ളസ്സാർ, പിറ്റേന്നത്തെ വന്ദേഭാരതിൻ്റെ സമയവും മറ്റുമുള്ള എസ് എം എസ് കോപ്പി ചെയ്ത് അയക്കുന്നതിനൊപ്പം ‘നാലു മണിക്ക് എന്നെ എഴുന്നേൽപ്പിക്കണം’ എന്നു കൂടി ഹൈമവതിയ്ക്ക് വാട്സപ്പ് ചെയ്തു.
ഓക്കെ എന്ന് ഹൈമവതി മറുപടി നൽകി. അതിന് പിള്ളസ്സാർ തംപ്സ് അപ്പും ഇട്ടു.
പക്ഷേ പിറ്റേന്ന് പിള്ളസ്സാർ എഴുന്നേറ്റത് ആറര കഴിഞ്ഞാണ്. ആറിൻ്റെ വന്ദേഭാരത് അപ്പോഴേയ്ക്കും ഓടിയങ്ങ് കോട്ടയവും കഴിഞ്ഞിരിക്കണം.
പറഞ്ഞറിയിക്കാനാവാത്തത്ര കലി വന്നു പിള്ളസ്സാറിന്. സി ജി എമ്മിൻ്റെ മീറ്റിംഗാണ് മിസ്സായിരിക്കുന്നത്. മുങ്ങിക്കളഞ്ഞതാണെന്ന് ആരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ല.
വാട്സപ്പിൽ ടൈപ്പ് ചെയ്തു സമയം കളയാൻ നിൽക്കാതെ ‘ഹൈമവതീ’ എന്നലറിക്കൊണ്ട് പിള്ളസ്സാർ അടുക്കളയിലേക്കു ചെന്നു.
‘നാലു മണിക്ക് എന്നെ വിളിക്കാൻ പറഞ്ഞതല്ലേ? എന്നിട്ടെന്താ വിളിക്കാതിരുന്നത്?’ പിള്ളസ്സാർ അലറി.
ഭയന്നുപോയതിനൊപ്പം, മറുപടി നേരിട്ടു പറയണോ അതോ വാട്സപ്പിൽ കൊടുക്കണോ എന്നൊരു ശങ്കയും ഹൈമവതി നേരിട്ടു. അവസാനം വായ തുറക്കാൻ തന്നെ അവർ തീരുമാനിച്ചു.
‘ഞാനെത്ര വിളിച്ചു നിങ്ങളെ. നിങ്ങളെഴുന്നേൽക്കാത്തതിന് ഞാനെന്തു ചെയ്യാനാ?’
‘നുണ പറയാതെ. നീയെപ്പൊ വിളിച്ചു?’ പിള്ളസ്സാർ വീണ്ടും അലറി.
ഒന്നും പറയാതെ ഹൈമവതി മൊബൈലെടുത്ത് പിള്ളസാറിൻ്റെ നേർക്കു നീട്ടി.
ഹൈമവതിയുടെ വാട്സപ്പ് ചാറ്റ് കണ്ട് പിള്ളസ്സാറിൻ്റെ കണ്ണുതള്ളിപ്പോയി.
നാലു മണിക്ക് ഹൈമവതിയുടെ വാട്സപ്പ് മെസേജ് : ‘ദേ, നാലു മണിയായി എഴുന്നേൽക്കൂ.’
നാലു പത്തിന്: ‘നിങ്ങൾക്കെങ്ങോ പോകാനുള്ളതല്ലേ, എഴുന്നേൽക്കൂ’
നാല് ഇരുപതിന് : ‘മനുഷ്യാ നാലിരുപതായി. കുളിച്ച് റെഡിയാവണ്ടേ?’
നാലരയ്ക്ക് : ‘സമയത്തിന് ഞാൻ വിളിച്ചില്ല എന്നും പറഞ്ഞ് വരല്ലേ, സമയമിപ്പൊ നാലരയായി.’
നാല് നാൽപ്പതിന് (വോയിസ്) : ‘പ്ലാൻ മാറ്റിയെങ്കിൽ പറഞ്ഞാൽ പോരായിരുന്നോ? വെറുതെ എൻ്റെ ഉറക്കം കളഞ്ഞു.’
പുലർച്ചയ്ക്കുള്ള ഉറക്കം കളഞ്ഞ്, തന്നെ കൃത്യം നാലുമണിക്കു തന്നെ ഉണർത്താൻ ശ്രമിച്ച ഭാര്യയെയാണല്ലോ താൻ തെറ്റുധരിച്ചതെന്നോർത്തപ്പോൾ പിള്ളസ്സാറിന് കലശലായ കുറ്റബോധം തോന്നി.
സോറി ഡിയർ എന്ന് സാറിൻ്റെ മനസു പിറുപിറുത്തു.
ആ ക്ഷമാപണം വാട്സപ്പിൽ കൊടുക്കണോ അതോ നേരിട്ടു പറയണോ എന്ന സന്ദിഗ്ധാവസ്ഥയിൽ പിള്ളസ്സാർ നിന്നപ്പോൾ, സാറിൻ്റെ കയ്യിൽ നിന്ന് തൻ്റെ മൊബൈൽ തട്ടി വാങ്ങി ‘സമയത്തിനു വാട്സപ്പ് നോക്കാതെ എൻ്റെ കഴുത്തിൽ കയറിയതു ശരിയായില്ല’ എന്ന പരിഭവം ടൈപ്പ് ചെയ്യുകയാണ് ഹൈമവതി ചെയ്തത്.
**** **** **** ****