Thursday, June 5, 2025

വാട്സപ്പ് ദമ്പതികൾ

 


ബാങ്കിൻ്റെ ഓഡിറ്റ് വിഭാഗത്തിലെ ചീഫ് മാനേജരായതിനെ തുടർന്ന് പിള്ളസ്സാറിന് നിന്നുതിരിയാൻ പറ്റാത്തത്ര ജോലിയായി. കേരളം മുഴുവനുള്ള ബ്രാഞ്ച് ഓഡിറ്റർമാർ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ യഥാസമയം പരിശോധിച്ച് വിലയിരുത്തി മുകളിലേക്ക് അയക്കണം. ബ്രാഞ്ച് ഓപ്പറേഷൻസിൽ എന്തെങ്കിലും പിഴവുകൾ കണ്ടാൽ, ഉചിതമായ നടപടിയെടുക്കാൻ ശിപാർശ ചെയ്തുകൊണ്ട് കമ്മറ്റിയ്ക്ക് വെക്കണം. എല്ലാ തിങ്കളാഴ്ചയും ഓൺലൈൻ മീറ്റിംഗ് നടത്തണം. മീറ്റിംഗിലെ മിനിട്സുകൾ നഖശിഖാന്തം പരിശോധിച്ച് തെറ്റും കുറവുമില്ലെന്ന് ഉറപ്പുവരുത്തി ചീഫ് ജനറൽ മാനേജർക്ക് സമർപ്പിക്കണം. മാസത്തിൽ ഒരു തവണയെങ്കിലും എല്ലാ മേഖലാ ഓഫീസുകളും സന്ദർശിക്കണം. ചെറുപ്പക്കാരായ ഓഡിറ്റർമാരെ തലങ്ങും വിലങ്ങും വിറപ്പിക്കണം. എല്ലാ ദിവസവും വൈകീട്ട് ഓഡിറ്റർമാരുമായി വാട്സപ്പിൽ ഗ്രൂപ്പ് കോൾ ചെയ്യണം. മേലാവിൽ നിന്നോ ഫീൽഡിൽ നിന്നോ വരുന്ന വാട്സപ്പ് സന്ദേശങ്ങൾ അരമണിക്കൂർ ഇടവിട്ടെങ്കിലും വായിച്ച് മറുപടി കൊടുക്കുകയോ കുഡോസും കയ്യടിയും വാരിവിതറുകയോ ചെയ്യണം.
ഇതെല്ലാം കൂടി ചെയ്യാൻ പ്രവൃത്തിദിവസങ്ങൾ പോരാതെ വരുന്നതുകൊണ്ട് അവധി ദിവസങ്ങളിലും പിള്ളസ്സാർ കർമനിരതനായിരുന്നു.
മാസത്തിൽ ഒന്നോ രണ്ടോ ഞായറാഴ്ചയാണ് പിള്ളസ്സാർ വീട്ടിലെത്തുന്നത്. അപ്പോൾപ്പോലും ജോലി ജോലി എന്നു പറഞ്ഞ് മൊബൈലിൽ തോണ്ടലാണ് പതിവെന്നു കണ്ടപ്പോൾ പിള്ളസ്സാറിൻ്റെ ഭാര്യയായ ഹൈമവതിയ്ക്ക് കലശലായ ദേഷ്യം വന്നു. പക്ഷേ ഒന്നുമങ്ങു പറയാൻ പോയില്ല. ഓഡിറ്റിലായതിൽ പിന്നെ വീട്ടിലും ഭയങ്കര കച്ചറയാണ് പിള്ളസ്സാർ.
മൂത്തവൻ ജോലിയായി ബാംഗ്ലൂരിലും മകൾ എറണാകുളത്ത് ഹോസ്റ്റലിലും ആയിരുന്നതുകൊണ്ട് ഹൈമവതി മിക്കവാറും വീട്ടിൽ തനിച്ചായിരുന്നു.
പിള്ളസ്സാർ വീട്ടിലുണ്ടായിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലായിരുന്നു. എന്തെങ്കിലും പറഞ്ഞാൽ മൂളുമായിരുന്നു എന്നതു സത്യം. പക്ഷേ എന്തു വിശേഷം? വിസ്തരിച്ചു പറഞ്ഞതൊന്നും സാറിൻ്റെ തലയിൽ എത്തില്ലായിരുന്നു.
ഫോൺ ചെയ്താലും ഇങ്ങനെ തന്നെ. മൂളലൊക്കെ നിർബാധം നടക്കും. പക്ഷേ ഒന്നും തന്നെ തലയിൽ കയറില്ലെന്നു മാത്രം.
ഹൈമവതിയ്ക്ക് അതു മനസിലാവാൻ അല്പം സമയമെടുത്തു. ജ്യേഷ്ഠൻ്റെ മകളുടെ കല്യാണ സമയത്താണ് അതു മനസിലായത്. പിറ്റേന്നു രാവിലെ കല്യാണത്തിനു പോകാനുണ്ടെന്നും രാവിലെ തന്നെ എത്തണമെന്നും ഫോൺ വിളിച്ച് ഓർമിപ്പിച്ചപ്പോൾ പിള്ളസ്സാർ മൂളി. പക്ഷേ നാട്ടിലേക്കു വരുന്നതിനു പകരം പിറ്റേന്നു രാവിലെ ഫോണും സ്വിച്ചോഫ് ചെയ്ത് റിവ്യു മീറ്റിംഗിന് പങ്കെടുക്കുകയാണ് പിള്ളസ്സാർ ചെയ്തത്.
അന്നാകെ നാണക്കേടായിപ്പോയി ഹൈമവതിയ്ക്ക്.
കല്യാണത്തിനു ചെല്ലാഞ്ഞതിൽ ജ്യേഷ്ഠനും കുടുംബവുമെല്ലാം വിളിച്ചു പരിഭവം പറഞ്ഞപ്പോൾ, ഹൈമവതി ഓർമ്മിപ്പിക്കാത്തതു കൊണ്ടാണ് പങ്കെടുക്കാൻ വിട്ടുപോയതെന്ന ഒരു ‘ഓപ്പറേഷണൽ മിസ്സിംഗ്’ ആയിരുന്നു പിള്ളസ്സാർ മറുപടി കൊടുത്തത്.
ഇതുകേട്ട ഹൈമവതി തലയിൽ കൈവച്ചു പോയി. താൻ മനപ്പൂർവം ഓർമ്മിപ്പിക്കാതിരുന്നതാണെന്ന് നാത്തൂന്മാർ കരുതില്ലേ എന്നോർത്തപ്പോൾ ഹൈമവതിയ്ക്ക് ഹാലിളകി.
ഓഡിറ്റിംഗിലെ കേരളാ ഹെഡിനോടാണ് സംസാരിക്കുന്നതെന്നൊന്നും ചിന്തിക്കാൻ നിന്നില്ല. ശരിക്കങ്ങ് കൊടുത്തു പിള്ളസ്സാറിന്.
പുള്ളിക്ക് കുറ്റബോധം തോന്നി. സ്വന്തം ജ്യേഷ്ഠൻ്റെ മകളുടെ കല്യാണം ഭാര്യ പറഞ്ഞാലേ ഓർമ വരൂ എന്നായാൽ ബന്ധത്തിനൊക്കെ എന്തു വിലയാണുള്ളത്? നാലഞ്ചു വർഷം കഴിഞ്ഞ് റിട്ടയറായാൽ ഒഡിറ്റർമാരോ ബ്രാഞ്ച് മാനേജർമാരോ ഒന്നും ബഹുമാനിക്കില്ല എന്നു മാത്രമല്ല, വിളിച്ചാൽ ഫോൺ പോലും എടുക്കില്ല. ജ്യേഷ്ഠനും കുടുംബവുമൊക്കെയേ അന്നു കാണൂ. വയസാം കാലത്തു പരിചരിക്കാൻ ഭാര്യയേ കാണൂ.
ഇത്തരം കാര്യങ്ങൾ മനസിൽ വന്നപ്പോൾ ഭാര്യയുമായുള്ള കമ്യൂണിക്കേഷൻ ക്ലിയറാക്കണമെന്ന് പിള്ളസ്സാർ തീരുമാനിച്ചു.
നേരിട്ടു സംസാരിക്കുന്നതിനു പകരം, പറയാനുള്ളത് വാട്സപ്പിൽ തരാൻ പിള്ളസ്സാർ നിർദ്ദേശിച്ചത് അങ്ങനെയാണ്.
ഇതെന്തു കൂത്ത് എന്ന് ഹൈമവതിയ്ക്ക് ആദ്യം തോന്നിയെങ്കിലും മൂന്നാലു ദിവസങ്ങൾ വാട്സപ്പ് വഴി ചാറ്റ് ചെയ്തു കഴിഞ്ഞപ്പോൾ എത്ര മനോഹരമായാണ് കമ്യൂണിക്കേഷൻ നടക്കുന്നത് എന്ന് അവർ അതിശയിച്ചു.
മുമ്പൊക്കെ, അത്താഴം റെഡിയായി എന്ന് മൂന്നാലു തവണ പറഞ്ഞാലായിരുന്നു പിള്ളസ്സാർ എഴുന്നേറ്റു വരിക. ഓരോ തവണ പറയുമ്പോഴും മൂളുന്നുണ്ടായിരിക്കും. പക്ഷേ കേൾക്കുന്നുണ്ടാവില്ല. അവസാനം, ഹൈമവതി തോളത്തു പിടിച്ചു കുലുക്കിയാലോ മറ്റോ ആണ് എഴുന്നേറ്റു വരാറ്.
പക്ഷേ ആശയവിനിമയം വാട്സപ്പ് വഴിയായപ്പോൾ എന്തും ഒറ്റത്തവണ പറഞ്ഞാൽ മതിയെന്നായി.
രാത്രി ചപ്പാത്തിയാണോ ചോറാണോ എന്നു ചോദിച്ചാൽ സെക്കൻ്റുകൾക്കകം നീല ടിക്ക് വീഴും എന്നതു കൂടാതെ ഓട്സ് മതി എന്ന മറുപടിയും വരും. പത്തുമിനിറ്റു കഴിഞ്ഞ്, ഓട്സ് റെഡിയാണ് എന്നു ടൈപ്പ് ചെയ്താൽ മൊബൈലിൽ നോക്കിക്കൊണ്ട് പിള്ളസ്സാർ ഡൈനിംഗ് ടേബിളിലെത്തും. കഴിച്ചു തീരാറാവുമ്പോൾ, രണ്ടു തവി കൂടി ഒഴിക്കട്ടേ എന്നു വാട്സപ്പ് ചെയ്താൽ ഓക്കെ എന്ന മറുപടിയും കിട്ടും.
സൂപ്പർ മാർക്കറ്റിൽ നിന്ന് എന്തെങ്കിലും വാങ്ങണമെങ്കിൽ പിള്ളസ്സാറിനോട് വാട്സപ്പിൽ പറയാറാണ് ഇപ്പോൾ പതിവ്. ഒരു സാധനത്തിലും കുറവു വരാതെ, എല്ലാം കൃത്യമായി വീട്ടിലെത്തും.
നൂലുകെട്ടോ പതിനാറോ പുളികുടിയോ ഒന്നും തന്നെ ഇപ്പോൾ പിള്ളസ്സാറിന് മിസ്സാവാറില്ല. എല്ലാം വാട്സപ്പിൽ കമ്യൂണിക്കേറ്റു ചെയ്യുന്നതു തന്നെ കാരണം.
അങ്ങനെയിരുന്നപ്പോഴാണ് ചെറിയൊരു ദുരന്തം സംഭവിച്ചത്.
ബാങ്കിൻ്റെ ചീഫ് ജനറൽ മാനേജർ പങ്കെടുക്കുന്ന ഒരു റിവ്യു മീറ്റിംഗിൽ പിള്ളസ്സാറിന് പങ്കെടുക്കേണ്ട സാഹചര്യം വന്നു. തിരുവനന്തപുരത്തായിരുന്നു മീറ്റിംഗ്. രാവിലത്തെ വന്ദേഭാരതിൽ പോയാൽ മീറ്റിംഗും കഴിച്ച് വൈകീട്ട് മടങ്ങിയെത്താം എന്നതായിരുന്നു പിള്ളസ്സാറിൻ്റെ പദ്ധതി.
മീറ്റിംഗിന് അറിയിപ്പു വന്ന ഉടനെ പിള്ളസ്സാർ ഹൈമവതിയ്ക്ക് വാട്സപ്പ് ചെയ്തു. നാളെ രാവിലെ തന്നെ തിരുവനന്തപുരത്തിനു പോണം. ഒരു ജോഡി ഡ്രസും മരുന്നുമൊക്കെ സെറ്റാക്കി വെച്ചേക്കണം.
മെസേജ് കിട്ടിയ ഉടനെ ഹൈമവതി ഷർട്ടും പാൻ്റ്സും അടിവസ്ത്രവുമുൾപ്പെടെ എല്ലാം സെറ്റാക്കി വച്ചു.
ഓഫീസിൽ നിന്ന് രാത്രി വീട്ടിലെത്തിയ പിള്ളസ്സാർ, പിറ്റേന്നത്തെ വന്ദേഭാരതിൻ്റെ സമയവും മറ്റുമുള്ള എസ് എം എസ് കോപ്പി ചെയ്ത് അയക്കുന്നതിനൊപ്പം ‘നാലു മണിക്ക് എന്നെ എഴുന്നേൽപ്പിക്കണം’ എന്നു കൂടി ഹൈമവതിയ്ക്ക് വാട്സപ്പ് ചെയ്തു.
ഓക്കെ എന്ന് ഹൈമവതി മറുപടി നൽകി. അതിന് പിള്ളസ്സാർ തംപ്സ് അപ്പും ഇട്ടു.
പക്ഷേ പിറ്റേന്ന് പിള്ളസ്സാർ എഴുന്നേറ്റത് ആറര കഴിഞ്ഞാണ്. ആറിൻ്റെ വന്ദേഭാരത് അപ്പോഴേയ്ക്കും ഓടിയങ്ങ് കോട്ടയവും കഴിഞ്ഞിരിക്കണം.
പറഞ്ഞറിയിക്കാനാവാത്തത്ര കലി വന്നു പിള്ളസ്സാറിന്. സി ജി എമ്മിൻ്റെ മീറ്റിംഗാണ് മിസ്സായിരിക്കുന്നത്. മുങ്ങിക്കളഞ്ഞതാണെന്ന് ആരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ല.
വാട്സപ്പിൽ ടൈപ്പ് ചെയ്തു സമയം കളയാൻ നിൽക്കാതെ ‘ഹൈമവതീ’ എന്നലറിക്കൊണ്ട് പിള്ളസ്സാർ അടുക്കളയിലേക്കു ചെന്നു.
‘നാലു മണിക്ക് എന്നെ വിളിക്കാൻ പറഞ്ഞതല്ലേ? എന്നിട്ടെന്താ വിളിക്കാതിരുന്നത്?’ പിള്ളസ്സാർ അലറി.
ഭയന്നുപോയതിനൊപ്പം, മറുപടി നേരിട്ടു പറയണോ അതോ വാട്സപ്പിൽ കൊടുക്കണോ എന്നൊരു ശങ്കയും ഹൈമവതി നേരിട്ടു. അവസാനം വായ തുറക്കാൻ തന്നെ അവർ തീരുമാനിച്ചു.
‘ഞാനെത്ര വിളിച്ചു നിങ്ങളെ. നിങ്ങളെഴുന്നേൽക്കാത്തതിന് ഞാനെന്തു ചെയ്യാനാ?’
‘നുണ പറയാതെ. നീയെപ്പൊ വിളിച്ചു?’ പിള്ളസ്സാർ വീണ്ടും അലറി.
ഒന്നും പറയാതെ ഹൈമവതി മൊബൈലെടുത്ത് പിള്ളസാറിൻ്റെ നേർക്കു നീട്ടി.
ഹൈമവതിയുടെ വാട്സപ്പ് ചാറ്റ് കണ്ട് പിള്ളസ്സാറിൻ്റെ കണ്ണുതള്ളിപ്പോയി.
നാലു മണിക്ക് ഹൈമവതിയുടെ വാട്സപ്പ് മെസേജ് : ‘ദേ, നാലു മണിയായി എഴുന്നേൽക്കൂ.’
നാലു പത്തിന്: ‘നിങ്ങൾക്കെങ്ങോ പോകാനുള്ളതല്ലേ, എഴുന്നേൽക്കൂ’
നാല് ഇരുപതിന് : ‘മനുഷ്യാ നാലിരുപതായി. കുളിച്ച് റെഡിയാവണ്ടേ?’
നാലരയ്ക്ക് : ‘സമയത്തിന് ഞാൻ വിളിച്ചില്ല എന്നും പറഞ്ഞ് വരല്ലേ, സമയമിപ്പൊ നാലരയായി.’
നാല് നാൽപ്പതിന് (വോയിസ്) : ‘പ്ലാൻ മാറ്റിയെങ്കിൽ പറഞ്ഞാൽ പോരായിരുന്നോ? വെറുതെ എൻ്റെ ഉറക്കം കളഞ്ഞു.’
പുലർച്ചയ്ക്കുള്ള ഉറക്കം കളഞ്ഞ്, തന്നെ കൃത്യം നാലുമണിക്കു തന്നെ ഉണർത്താൻ ശ്രമിച്ച ഭാര്യയെയാണല്ലോ താൻ തെറ്റുധരിച്ചതെന്നോർത്തപ്പോൾ പിള്ളസ്സാറിന് കലശലായ കുറ്റബോധം തോന്നി.
സോറി ഡിയർ എന്ന് സാറിൻ്റെ മനസു പിറുപിറുത്തു.
ആ ക്ഷമാപണം വാട്സപ്പിൽ കൊടുക്കണോ അതോ നേരിട്ടു പറയണോ എന്ന സന്ദിഗ്ധാവസ്ഥയിൽ പിള്ളസ്സാർ നിന്നപ്പോൾ, സാറിൻ്റെ കയ്യിൽ നിന്ന് തൻ്റെ മൊബൈൽ തട്ടി വാങ്ങി ‘സമയത്തിനു വാട്സപ്പ് നോക്കാതെ എൻ്റെ കഴുത്തിൽ കയറിയതു ശരിയായില്ല’ എന്ന പരിഭവം ടൈപ്പ് ചെയ്യുകയാണ് ഹൈമവതി ചെയ്തത്.
**** **** **** ****


Sunday, May 25, 2025

മടിയിൽ കനമില്ലാത്തവരും ഭയക്കണം

 



എടിഎം കാർഡിൻ്റെ നമ്പരും സിവിവിയുമൊക്കെ ചോദിച്ചു വിളിച്ച ഒരു ഹിന്ദിക്കാരനെ കണക്കിനു പറ്റിച്ചതായി അനൂപ് പറഞ്ഞപ്പോൾ സുമേഷിന് ജിജ്ഞാസയായി.

കാർഡിൻ്റെ നമ്പർ മാത്രമല്ല ശരിക്കുള്ള പിന്നും ഒടിപിയും വരെ പറഞ്ഞുകൊടുത്താണ് പറ്റിച്ചതെന്ന് അനൂപ് അവകാശപ്പെട്ടപ്പോൾ സുമേഷിൻ്റെ ജിജ്ഞാസ സംശയത്തിനു വഴിമാറി.

❓അനൂപിനു വട്ടായതാണോ?

നാളുകളായി സീറോ ബാലൻസിൽ കിടന്ന്, ചാർജുകൾ നിറഞ്ഞ അക്കൗണ്ടിലെ കാർഡ് വിവരങ്ങളാണ് താൻ കൊടുത്തതെന്ന് അനൂപ് വിശദീകരിച്ചപ്പോൾ സിനിമയിലെ ഡയലോഗ് അനുസ്മരിച്ച് സുമേഷ് പറഞ്ഞു: ‘അപ്പൊ വട്ടല്ല.”

ബാലൻസുള്ള അക്കൗണ്ടിലെ വിവരങ്ങൾ കൊടുക്കാൻ മാത്രം മണ്ടനല്ല താനെന്നും തൻ്റെ അക്കൗണ്ടിൽ നുഴഞ്ഞുകയറിയ കള്ളൻ സഹതപിച്ച് എന്തെങ്കിലും ഇങ്ങോട്ട് ഇട്ടുതരാനാണു സാധ്യതയെന്നുമൊക്കെ തമാശ പറഞ്ഞ് അനൂപ് പൊട്ടിച്ചിരിച്ചു.

പക്ഷേ ആ പൊട്ടിച്ചിരിയ്ക്ക് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഒന്നുരണ്ടാഴ്ചയ്ക്കു ശേഷം അനൂപിന് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു വിളി വന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അനൂപിനെതിരെ പരാതി കിട്ടിയിട്ടുണ്ടത്രെ.

തനിച്ചുപോവാൻ ഭയമായിരുന്നതുകൊണ്ട് സുമേഷിനെയും കൂട്ടിയാണ് അനൂപ് പോലീസ് സ്റ്റേഷനിൽ ചെന്നത്.

കൂടെ ഒരാൾ ചെന്നത് ഭാഗ്യമായി. അത്ര വലിയ സാമ്പത്തിക തട്ടിപ്പാണ് അനൂപിൻ്റെ അക്കൗണ്ടു വഴി നടത്തിയതായി പരാതി ലഭിച്ചത്. തുക കേട്ടതും അനൂപിനു ബോധം നഷ്ടപ്പെട്ടതുപോലെയായി.

❓എന്താണു സംഭവിച്ചത്?

കാർഡ് നമ്പരും സിവിവിയും ഒടിപിയും പിന്നുമൊക്കെ പറഞ്ഞുകൊടുത്തതോടെ അനൂപിൻ്റെ അക്കൗണ്ടിലെ മൊബൈൽ നമ്പരും ഇമെയിൽ ഐഡിയുമൊക്കെ മാറ്റാൻ തട്ടിപ്പുകാർക്കു സാധിച്ചു. അതോടെ അക്കൗണ്ടിലെ ഇടപാടുകളുടെ അലർട്ട് അനൂപിന് ലഭിക്കാതായി. കള്ളന്മാർക്ക് യഥേഷ്ടം ഇടപാടുകൾ നടത്താനും സാധിച്ചു. അക്കൗണ്ട് അനൂപിൻ്റെ പേരിലായിരുന്നതു കൊണ്ട് ഇടപാടുകളുടെ ഉത്തരവാദിത്തം അനൂപിൻ്റെ മേൽ ആവുകയും ചെയ്തു.

❓എന്താണു പാഠം?

അക്കൗണ്ടിലുള്ള പണം പോലെ തന്നെ തട്ടിപ്പുകാർക്ക് പ്രിയപ്പെട്ടതാണ് മറ്റുള്ളവരുടെ പേരിലുള്ള അക്കൗണ്ടുകളുടെ നിയന്ത്രണവും. അതുകൊണ്ട്, ആവശ്യമില്ലാത്ത അക്കൗണ്ടുകൾ ക്ലോസ് ചെയ്യുക. കൂടാതെ, അക്കൗണ്ട് വിവരങ്ങളോ കാർഡ് വിവരങ്ങളോ ഒന്നും ആരുമായും പങ്കുവെക്കാതിരിക്കുക.

❓അനൂപ് ഇനി എന്തു ചെയ്യണം?

തട്ടിപ്പുകാർക്ക് അക്കൗണ്ടിലെ പണം തന്നെ വേണമെന്നില്ല. പകരം, തട്ടിപ്പു നടത്തിക്കിട്ടുന്ന പണം പലവഴിക്കു വിടാനോ തൽക്കാലത്തേക്കു സൂക്ഷിക്കാനോ ആയി ഒരു അക്കൗണ്ട് കിട്ടിയാലും മതി. അങ്ങനെയുള്ള ഒരു അക്കൗണ്ടായി അവർ തൻ്റെ അക്കൗണ്ട് ഉപയോഗിച്ചതാണെന്ന് അനൂപ് തെളിയിക്കേണ്ടതായി വരും.

❓ചുരുക്കിപ്പറഞ്ഞാൽ...?

മടിയിൽ കനമില്ലെങ്കിലും ഭയക്കണം എന്നു സാരം.

#CyberAwareness #cybersecurity 


Sunday, March 16, 2025

പടച്ചോൻ്റെ കാഷ്യർ


കുറച്ചുകാലം മുമ്പാണ്. ഞാനന്ന് തൃശൂർ ജില്ലയിലെ ചാവക്കാടുള്ള ബ്രാഞ്ചിൻ്റെ മാനേജരായിരുന്നു. പെരുന്നാളും നോമ്പും നോമ്പുതുറയുമെല്ലാം അടുത്തുകാണുന്നത് ആദ്യമായിട്ടായിരുന്നു.

ഗൾഫിലെ വലിയ ബിസിനസുകാരനായ സുലൈമാനിക്ക (യഥാർഥ പേരല്ല) അടുത്ത ദിവസം നാട്ടിലെത്തുന്നുണ്ടെന്നും അദ്ദേഹത്തിന് അത്യാവശ്യമായി നൂറു ലീഫുള്ള ചെക്ക്ബുക്ക് വേണമെന്നും എനിക്ക് മെയിൽ വന്നു. അതുപ്രകാരം ഞാൻ ചെക്കുബുക്കെല്ലാം ശരിയാക്കിവച്ചു.
സുലൈമാനിക്ക നാട്ടിലെത്തി എന്ന വിവരം നാലഞ്ചുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ സഹായിയായ കാദറിക്ക എന്നെ അറിയിച്ചു. അടുത്ത രാവിലെ പതിനൊന്നരയോടെ സുലൈമാനിക്ക ബ്രാഞ്ചിൽ വന്നു. കൂടെ കാദറിക്കയുമുണ്ടായിരുന്നു.
ഹൃദ്യമായ അത്തർ സുഗന്ധത്തിനു പിറകെ സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് സുലൈമാനിക്ക കാബിനിലേക്കു കടന്നുവന്നപ്പോൾ ഞാൻ എഴുന്നേറ്റു നിന്നുപോയി. അത്രയ്ക്കു ചൈതന്യമായിരുന്നു അദ്ദേഹത്തിന്. മേശവലിപ്പിൽ നിന്ന് ഞാൻ ചെക്ക്ബുക്കെടുത്തു.
പല നാട്ടുവിശേഷങ്ങളും ഗൾഫിലെ വിശേഷങ്ങളും ഞങ്ങൾ പങ്കുവെക്കുന്നതിനിടയിൽ കാദറിക്ക തൻ്റെ ഡയറി തുറന്ന് എന്തിനോ തയാറായതുപോലെ സുലൈമാനിക്കയെ നോക്കി.
അതു ശ്രദ്ധിച്ച ഇക്ക ‘പറഞ്ഞോ’ എന്നു പറഞ്ഞ് പോക്കറ്റിൽ നിന്ന് പാർക്കർ പേനയെടുത്ത് ചെക്ക്ബുക്ക് തുറന്നു.
കാദറിക്ക ഡയറി നോക്കി, ‘ജംഷീറ് ഇരുപത്, സുധാകരൻ മുപ്പത്തഞ്ച്, ഹസീന അയ്മ്പത്, ആൻ്റണി മുപ്പത്’ എന്നിങ്ങനെ നിറുത്തിനിറുത്തി വായിക്കാൻ തുടങ്ങി.
ഇരുപത്, മുപ്പത് എന്നൊക്കെ പറഞ്ഞത് വയസായിരുന്നു എന്നാണ് ഞാനാദ്യം കരുതിയത്. കാദറിക്ക പറയുന്നതിനുസരിച്ച് സുലൈമാനിക്ക ചെക്കെഴുതുന്നതു നോക്കിയപ്പോഴാണ് വയസല്ല തുകയാണെന്ന് മനസിലായത്.
അഞ്ചെട്ടു ചെക്കുകൾ എഴുതിക്കഴിഞ്ഞപ്പോൾ വിരലുകളൊന്ന് ഉഴിയാനായി സുലൈമാനിക്ക പേന താഴെവച്ചു.
‘ഇതെന്താണ് ഇക്കാ?’ ഞാൻ ചോദിച്ചു.
‘മാനേജരു പേടിക്കണ്ട,’ സുലൈമാനിക്ക ചിരിച്ചു. ‘ചെറ്യ പൈസയ്ക്കുള്ള ചെക്കാണ് എഴുതണത്. ഈ പോയതിലും കൂടുതൽ പെരുന്നാളിനു മുമ്പ് ഞാൻ അയച്ചുതരാം.’
‘അയ്യോ അതല്ല ഇക്കാ,’ ഡെപ്പോസിറ്റ് പോവുന്നു എന്ന ആശങ്കയിലാണ് ഞാൻ ചോദിച്ചതെന്ന് ഇക്ക തെറ്റുധരിച്ചല്ലോ എന്നോർത്തപ്പോൾ എനിക്കു നാണമായി. ‘ആർക്കാണ് ഈ ചെക്കെല്ലാം എന്നറിയാൻ ചോദിച്ചതാണ്.’
‘ചികിത്സയ്ക്കും ഫീസടയ്ക്കാനും ഒക്കെ ഒള്ള സഹായമാണ്,’ കാദറിക്കയാണ് മറുപടി പറഞ്ഞത്.
സുലൈമാനിക്ക എന്തോ പറഞ്ഞുതുടങ്ങിയതും എൻ്റെ കാഷ്യറായ രാമപ്രസാദ് ഓടി വന്നു.
‘ഇക്കാ, ഫ്രഷ് നോട്ട് സെറ്റാണേ. ഇന്നു വേണോ അതോ പെരുന്നാളിനു മതിയോ?’
ഇക്ക രാമപ്രസാദിനു കൈ കൊടുത്തിട്ടു പറഞ്ഞു: ‘പെരുന്നാളിന് രണ്ടീസം മുമ്പ് കാദറ് വരും രാമപ്രസാദേ. അപ്പ മതി. പിന്നെ സുഖല്ലേ?’
‘സുഖാണ് ഇക്കാ.’ കൗണ്ടറിൽ ആളു വന്നതുകൊണ്ട് കൂടുതൽ സംസാരിക്കാൻ നിൽക്കാതെ രാമപ്രസാദ് മടങ്ങി.
‘മാനേജരേ ഈ രാമപ്രസാദിൻ്റെ കസ്റ്റഡീല് എത്ര കാഷ് കാണും ?’ ഇക്ക ചോദിച്ചു.
‘ഇന്നൊരു... വൺ സി ആറിനടുത്ത് കാണും ഇക്കാ,’ ഞാൻ പറഞ്ഞു. അക്കൗണ്ടിലെ പൈസ മുഴുവൻ പിൻവലിക്കാനോ മറ്റോ ആണോ ഇക്കയുടെ ഉദ്ദേശം എന്നൊരു ആശങ്ക എൻ്റെയുള്ളിൽ ഉരുണ്ടുകൂടി.
‘ഈ വൺ സി ആർ മുഴുവൻ രാമപ്രസാദിന് തോന്നിയത് പോലെ ചെലവാക്കാൻ പറ്റുവോ?’ ഇക്ക ചോദിച്ചു.
ഇക്ക എന്തു ചോദ്യമാണ് ചോദിക്കുന്നതെന്ന് എനിക്കു മനസിലായില്ല.
‘അയ്യോ ഇക്കാ, മുഴുവനും ബാങ്കിൻ്റെ പൈസയല്ലേ. ഒരു രൂപ പോലും രാമപ്രസാദിന് എടുക്കാൻ പറ്റില്ല,’ ഞാൻ പറഞ്ഞു.
‘ഒറപ്പാണോ?’ ഇക്ക എന്നെ നോക്കി കുസൃതിച്ചിരി ചിരിച്ചു.
‘ഉറപ്പാണിക്കാ,’ എന്താണ് ഇക്ക ഉദ്ദേശിച്ചതെന്ന് മനസിലാവാതെ ഞാനുഴറി.
‘എന്നുവെച്ചാ, ബാങ്കിലെ കാഷ്യർടെ കൈ നെറയെ ക്യാഷൊണ്ട്, പക്ഷേ അഞ്ച് പൈസ പോലും പോക്കറ്റിലാക്കാൻ പറ്റൂല്ല. എത്രയാണോ ശമ്പളം അതുമാത്രം വീട്ടിലേക്ക് കൊണ്ടുപോകാം. ശരിയല്ലേ?’ ആ കുസൃതിച്ചിരിയോടെ തന്നെ ഇക്ക ചോദിച്ചു.
‘ശരിയാണിക്കാ.’
‘നമ്മള് മനുഷ്യരുടെ കാര്യവും ഇങ്ങനെ തന്നെയാണ്.’ ഇക്ക ഗൗരവത്തിലായി. ‘പടച്ചോൻ എന്നെ വലിയ പണക്കാരനാക്കിയത് എൻ്റെ ഇഷ്ടത്തിന് തോന്നുമ്പോലെ എടുത്ത് ചെലവാക്കാനല്ല. പൈസയ്ക്കാവശ്യമുള്ള ആൾക്കാർ ഒത്തിരിയൊണ്ട് നാട്ടില്. ആവശ്യക്കാർക്ക് വീതിച്ച് കൊടുക്കാൻ വേണ്ടി എന്നെ ഏൽപ്പിച്ചതാണ് ഈ പൈസ മുഴുവൻ. അങ്ങനെ വീതിച്ച് കൊടുക്കാനാണ് ഞാനീ ചെക്കെല്ലാം എഴുതണത്.’
അടുത്ത ചെക്കെഴുതാൻ വേണ്ടി ഇക്ക പേനയെടുത്തു.
‘നമ്മൾ അധ്വാനിച്ചുണ്ടാക്കിയ പൈസ ആർക്കെങ്കിലുമൊക്കെ വെറുതെ കൊടുക്കാൻ തോന്നുന്നത് വലിയ മനസാണ് ഇക്കാ,’ ഞാൻ ആരാധനയോടെ പറഞ്ഞു.
‘അങ്ങനെയല്ല മാനേജരേ,’ ഇക്ക എന്നെ തിരുത്തി. നിങ്ങടെ കാഷ്യർടെ ഡ്യൂട്ടി പോലെ ഒരു ഡ്യൂട്ടിയാണ് എനിക്ക്. ആൾക്കാരു വന്ന് പൈസ വിത്ഡ്രോ ചെയ്യുമ്പൊ, എന്തോ വല്യ കാര്യം ചെയ്തെന്ന് മാനേജർടെ കാഷ്യർക്ക് തോന്നുമോ?’
‘അതില്ല,’ ഞാൻ പറഞ്ഞു.
‘തോന്നൂല്ല. കാരണം അയാൾക്കറിയാം ഈ കൊടുക്കണ പൈസ അയാൾടേതല്ലെന്നും അയാള് കാഷ്യർ മാത്രാണെന്നും. ശരിയല്ലേ?’
‘ശരിയാണ്.’
‘മാനേജരുടെ കാഷ്യറെ പോലെയാണ് ഞാനും. എന്നുവെച്ചാൽ, പടച്ചോൻ്റെ കാഷ്യറാണ് ഞാൻ എന്ന് പറയാം.’
പടച്ചോൻ്റെ കാഷ്യർ! എന്തു മനോഹരമായ സങ്കല്പം. സമ്പത്തിനെക്കുറിച്ചും പണത്തെക്കുറിച്ചും ലഭിച്ച പുതിയൊരു ഉൾക്കാഴ്ചയിൽ നിർനിമേഷനായി തെല്ലുനേരം ഞാൻ സുലൈമാനിക്കയെ നോക്കിയിരുന്നു പോയി.
അദ്ദേഹമാവട്ടെ, കണ്ണട നേരെയാക്കി, കാദറിക്ക പറയുന്ന പേരുകളിൽ സംശയമുണ്ടെങ്കിൽ വീണ്ടും ചോദിച്ച്, തുകയും തീയതിയും ശ്രദ്ധയോടെ എഴുതി, സാവകാശം ഒപ്പിട്ട് ഓരോ ചെക്കുകളായി കീറി മാറ്റിവെക്കുകയായിരുന്നു.
ഇക്ക ചെക്കെഴുതുന്നതിലെ സൂക്ഷ്മത കണ്ടപ്പോൾ ഞാൻ സ്വയം പറഞ്ഞു, പടച്ചോൻ്റെ കാഷ്യർ!

(സുപ്രഭാതം മാർച്ച് 16, 2025)

അക്കൗണ്ടിൽ തെറ്റി ലഭിച്ച തുക തിരികെ അയച്ചാലും കിട്ടാം പണി

 

ഊണുസമയത്ത് സാന്ദ്രയ്ക്ക് ബാങ്കിൽ നിന്നൊരു എസ് എം എസ് വന്നു. അക്കൗണ്ടിൽ പതിനായിരം രൂപ ക്രെഡിറ്റായെന്നായിരുന്നു സന്ദേശം. ആരാണാവോ തനിക്കു പൈസ അയച്ചത് എന്നു ചിന്തിച്ചു തുടങ്ങിയതാണു സാന്ദ്ര. പൈസ വന്ന വിവരം സഹപ്രവർത്തകയായ സ്നേഹയോടു പറഞ്ഞു. പണ്ട് കടം കൊടുത്ത ആരെങ്കിലും തിരികെ തന്നതായിരിക്കും, ഒന്നോർത്തു നോക്ക് എന്നു സ്നേഹ പറഞ്ഞെങ്കിലും സാന്ദ്രയ്ക്ക് ഒന്നുമങ്ങ് ഓർമ്മ വന്നില്ല.
എങ്കിൽപ്പിന്നെ വൈകീട്ട് ഷോപ്പിങിനുപോയി അടിച്ചുപൊളിക്കാം എന്നു തമാശ പറഞ്ഞുചിരിക്കുമ്പോഴാണ് സാന്ദ്രയ്ക്കൊരു കോൾ വന്നത്.
പതിനായിരം രൂപ തെറ്റി അയച്ചുപോയതാണ്, തന്റെ അക്കൗണ്ടിലേക്ക് തിരിച്ചയക്കാമോ എന്നു ചോദിച്ച് ഒരാൾ വിളിച്ചതാണ്.
അതിനെന്താ, ആകാമല്ലോ എന്നായി സാന്ദ്ര. ഉടനടി തന്നെ വിളിച്ചയാളുടെ നമ്പരിലേക്ക് തുക ഗൂഗിൾ പേ ചെയ്തു.
🧨പിറകെ വന്ന പണി
തന്റേതല്ലാത്ത പണം ഉടമസ്ഥൻ ചോദിച്ചയുടനെ തിരികെ കൊടുത്തെന്ന സന്തോഷമായിരുന്നു സാന്ദ്രയ്ക്ക്. ‘കളഞ്ഞുകിട്ടിയ പണം തിരികെ കൊടുത്ത് മാതൃകയായി യുവതി’ എന്ന മട്ടിൽ പത്രത്തിൽ വാർത്ത വരേണ്ട കാര്യമാണ് സാന്ദ്ര ചെയ്തതെന്നു പറഞ്ഞ് സ്നേഹ കളിയാക്കിച്ചിരിക്കുകയും ചെയ്തു.
പക്ഷേ ആ അഭിമാനത്തിനും സന്തോഷത്തിനുമൊക്കെ അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ.
രണ്ടുദിവസം കഴിഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്ന് സാന്ദ്രയ്ക്കൊരു കോൾ വന്നു. ക്രിപ്റ്റോ കറൻസി നൽകാമെന്നു പറഞ്ഞ് സാന്ദ്ര പതിനായിരം രൂപ തട്ടിച്ചു എന്ന് ആരോ പരാതിപ്പെട്ടത്രെ.
ആകെ ഭയന്നുപോയ സാന്ദ്ര ഭർത്താവിനേയും കൂട്ടി പോലീസ് സ്റ്റേഷനിൽ ചെന്നു. സാന്ദ്രയുടെ ഭാഗ്യത്തിന്, ഈ മാഡത്തോടല്ല താൻ സംസാരിച്ചതെന്ന് പരാതിക്കാരൻ പറഞ്ഞതുകൊണ്ട് കൂടുതൽ പ്രയാസങ്ങൾ നേരിടേണ്ടി വന്നില്ല.
ഇനി മുതൽ അക്കൗണ്ട് ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന താക്കീതു നൽകി സാന്ദ്രയെ മടക്കി അയക്കുകയാണ് പോലീസ് ചെയ്തത്.
❓എന്താണ് ശരിക്കു നടന്നത്?
വ്യാജ വാഗ്ദാനങ്ങൾ നൽകി തട്ടിപ്പുകാർ ഇരകളുടെ പക്കൽ നിന്ന് അപരിചിതരുടെ അക്കൗണ്ടിലേക്ക് പണം അയപ്പിക്കും. എന്നിട്ട്, അയച്ച അക്കൗണ്ട് മാറിപ്പോയി എന്ന വ്യാജേന, പണം ലഭിച്ചവരെ ബന്ധപ്പെട്ട് തങ്ങളുടെ അക്കൗണ്ടിലേക്കോ വാലറ്റിലേക്കോ തുക ട്രാൻസ്ഫർ ചെയ്യിപ്പിക്കും.
വഞ്ചിക്കപ്പെട്ടവർ പരാതിപ്പെട്ടാലും തങ്ങളിലേക്ക് അന്വേഷണമെത്തുന്നത് ഒഴിവാക്കാനോ താമസിപ്പിക്കാനോ ആണ് തട്ടിപ്പുകാർ ഇങ്ങനൊരു വഴി കണ്ടെത്തിയിരിക്കുന്നത്.
❓അക്കൗണ്ടിൽ നമ്മുടേതല്ലാത്ത തുകയെത്തിയാൽ എന്താണു ചെയ്യേണ്ടത്?
ഉടനടി രേഖാമൂലം നമ്മുടെ ബാങ്ക് ശാഖയെ അറിയിക്കുക. തുക വന്ന ബാങ്കുമായി ബന്ധപ്പെട്ട് പണം തിരികെ അയക്കാനുള്ള നടപടികൾ നമ്മുടെ ബാങ്ക് സ്വീകരിക്കുന്നതാണ്.
ഓർക്കുക, നമ്മുടെ അക്കൗണ്ടിൽ തെറ്റി വന്ന തുക ഒരു കാരണവശാലും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കരുത്.