Sunday, December 7, 2025

ഫാക്ട് ചെക്കർ

സമയം പതിനൊന്നു കഴിഞ്ഞിരുന്നെങ്കിലും നാരായണന് തെല്ലുപോലും ഉറക്കം വന്നിരുന്നില്ല. എന്നിട്ടും ഗ്രൂപ്പിൽ ഗുഡ്നൈറ്റ് പറഞ്ഞ് എഴുന്നേറ്റത് ഉറക്കമിളച്ചാൽ പതിവായി പിറ്റേന്നു വരാറുള്ള തലവേദന ഭയന്നായിരുന്നു.

സുമയുടെ ഉറക്കം തടസപ്പെടണ്ടല്ലോ എന്നു കരുതി ബെഡ് റൂമിൻ്റെ ലൈറ്റിട്ടില്ല. പക്ഷേ സുമ ഉറങ്ങിയിരുന്നില്ല.

ജ്യോതിഷ് ഇപ്പൊ വിളിച്ച് വെച്ചതേ ഉള്ളൂ. അച്ഛനിതുവരെ ഉറങ്ങിയില്ലേഓൺലൈനിൽ കാണുന്നുണ്ടല്ലോഇന്നും ആരോടെങ്കിലും വഴക്കുകൂടുകയാണോ എന്നു ചോദിച്ച് ദേഷ്യപ്പെട്ടു,’ സുമ പരിഭവം പറഞ്ഞു.

നാരായണൻ ഒന്നും പറയാൻ പോയില്ല. ഫേസ്ബുക്കിൽ അയാൾ ഇടുന്ന പോസ്റ്റുകളോ വാട്സപ്പ് ഗ്രൂപ്പുകളിൽ നടത്തുന്ന സംവാദങ്ങളോ ഒന്നും ജ്യോതിഷിന് ഇഷ്ടപ്പെടാറില്ല. പക്ഷേ നേരിട്ടു പറയുന്നതിനു പകരം, അച്ഛൻ അങ്ങനിട്ടുഅച്ഛൻ ആ പോസ്റ്റ് ഷെയർ ചെയ്തുഅച്ഛൻ ഇങ്ങനൊരു കമൻ്റിട്ടു എന്നും മറ്റും സുമയോടാണ് ജ്യോതിഷ് ദേഷ്യപ്പെടുക.

സുമയ്ക്കും ഫേസ്ബുക്കുണ്ട്. നായകൾപച്ചക്കറിത്തോട്ടംആരോഗ്യപരിപാലനംതമാശ റീലുകൾ തുടങ്ങിയവയാണ്  സുമ പൊതുവെ കാണാറ്.

ഫാമിലി വാട്സപ്പ് ഗ്രൂപ്പിൽ പലർക്കും നാരായണൻ ഒരു ശല്യമാണ് എന്നുതന്നെ പറയാം. ആരെങ്കിലും എന്തെങ്കിലും വീഡിയോയോ ലിങ്കോ ഫോർവേഡ് ചെയ്താൽ ഉടനെ നാരായണൻ എത്തും അതിൻ്റെ ഫാക്ട് ചെക്കിങ്ങുമായി. സുമയുടെ ജ്യേഷ്ഠന്മാർ ആയിരുന്നു നാരായണൻ്റെ ഫാക്ട് ചെക്കിംഗിൻ്റെ സ്ഥിരം വേട്ടമൃഗങ്ങൾ.  ബാങ്ക് മാനേജരായിരുന്ന ആളാണ് ഒരാളെങ്കിൽ സർക്കാരാശുപത്രിയിലെ സൂപ്രണ്ടായി വിരമിച്ചതാണ് മറ്റേയാൾ. പക്ഷേ ആ മാന്യതയൊന്നും വാട്സപ്പ് ഫോർവേഡുകളിലോ ഫേസ്ബുക്ക് ഷെയറുകളിലോ പ്രതീക്ഷിക്കാൻ പറ്റില്ലായിരുന്നു. 

കടുത്ത ജാതിക്കുശുമ്പും മുസ്ലീം വിരോധവും സംവരണവിരുദ്ധതയും മറ്റുമായിരുന്നു നാരായണൻ്റെ അളിയന്മാരുൾപ്പെടെയുള്ളവരുടെ ഫോർവേഡുകളുടെ പൊതു ഉള്ളടക്കം. കായംകുളത്തെ അപ്പച്ചിയുടെ ഭർത്താവും ചാരുമ്മൂടെ സോമൻ ചിറ്റപ്പനുമൊക്കെ നാരായണൻ്റെ വിശദീകരണവും കളിയാക്കലുമൊക്കെ ഭയന്ന്, കണ്ണിൽക്കിട്ടിയതെന്തും ഫോർവേഡ് ചെയ്യുന്ന സ്വഭാവം ഉപേക്ഷിച്ചിരുന്നു. പക്ഷേ, എന്തു ഫോർവേഡ് ചെയ്താലും നാരായണൻ കണ്ടുപിടിക്കുമെന്നായിട്ടും ഫോർവേഡുകൾ അയക്കുന്നത് നിറുത്താത്തവരായിരുന്നു ഗ്രൂപ്പിലെ മറ്റു പലരും.

അച്ഛനിതാരെ തിരുത്താനാണ്?’ ഒരു ദിവസം ജ്യോതിഷ് സുമയോടു ചോദിച്ചു. ചുമ്മാ ഹെഡിംഗ് മാത്രം വായിച്ചായിരിക്കും അമ്മാവന്മാർ ഇതെല്ലാം ഫോർവേഡ് ചെയ്യുന്നത്. ഗ്രൂപ്പിൽ പിന്നെയുള്ള ആൻ്റിമാരോ ഞങ്ങൾ കസിൻസോ ഒന്നും ഇതൊന്നും ശ്രദ്ധിക്കാറുപോലുമില്ല. പിന്നെ അച്ഛനെന്തിനാണ് ഇത്ര എഫർട്ട് എടുത്ത് ഫാക്ട് ചെക്ക് ചെയ്ത് ഗ്രൂപ്പിലിടുന്നതെന്ന് എനിക്കു മനസിലാവണില്ല.

പക്ഷേ, ഓരോ വ്യാജ ഫോർവേഡുകളുടേയും ഫാക്ട് ചെക്കിംഗ് നടത്തി ലിങ്ക് പങ്കുവെക്കുമ്പോൾ നെറികെട്ട ഒരു നുണപ്രചരണം കൂടി തുറന്നുകാട്ടാൻ തനിക്കു സാധിച്ചെന്ന അഭിമാനം നാരായണൻ്റെ ഉള്ളിൽ അലയടിക്കുമായിരുന്നു. നമ്മുടെ ഗ്രൂപ്പിൽ അങ്കിൾ മാത്രം കേശവമ്മാമനല്ലല്ലോഎന്ന് ചേർത്തലയിലെ കല്യാണത്തിനു കണ്ടപ്പോൾ സുമയുടെ മുന്നിൽ വച്ച് പൊടിമോൾ അഭിനന്ദിച്ചത് നാരായണന് പ്രചോദനമായി. പഴയ തലമുറ തുലഞ്ഞാലും പുതുതലമുറ വഴിതെറ്റാതിരിക്കാനാണ് ഫാക്ട് ചെക്കിങ്ങുമായി താൻ ഇടപെടുന്നതെന്ന് നാരായണൻ സുമയോടു വിശദീകരിച്ചു.

ഗ്രൂപ്പുകളിൽ പങ്കുവെക്കപ്പെട്ട വ്യാജവാർത്തകളും അതിൻ്റെ യാഥാർഥ്യം അന്വേഷിച്ചുചെന്ന താൻ കണ്ടെത്തിയ സത്യവും തൻ്റെ സുഹൃത്തുക്കളുമായി ചേർന്നുതുടങ്ങിയ ഗ്രൂപ്പിലേക്ക് അഭിമാനത്തോടെയാണ് അയാൾ ഫോർവേഡ് ചെയ്യുമായിരുന്നത്.

അങ്ങനൊരു വാട്സപ്പ് ഗ്രൂപ്പ് തുടങ്ങാനിടയായ സാഹചര്യം ഓർക്കുമ്പോൾ നാരായണന് ഇപ്പോഴും അതിശയം തോന്നും.

രണ്ടായിരത്തിപ്പതിനാലിലെ ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ കാലത്തെ ചില സംഭവങ്ങളാണ് അങ്ങനെയൊരു ഗ്രൂപ്പിനു കാരണമായത് എന്നു വേണമെങ്കിൽ പറയാം. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നാരായണന് ഫേസ്ബുക്കിൽ ജ്യോതിഷ് ഒരു അക്കൗണ്ട് ഉണ്ടാക്കിക്കൊടുത്തിരുന്നു. അതു തുടങ്ങിയതോടെ സ്കൂളിലും കോളേജിലുമൊക്കെ സഹപാഠികളായിരുന്ന, വളരെ നാളായി ബന്ധപ്പെടാൻ കഴിയാതിരുന്ന അനേകം പേരെ കാണാൻ പറ്റി എന്നു മാത്രമല്ല കേരളത്തിലും പുറത്തുമുള്ള, സമാന രാഷ്ട്രീയ ചിന്താഗതിയുള്ള ഒത്തിരിപ്പേരുമായി സൗഹൃദം സ്ഥാപിക്കാനും നാരായണന് അന്നു സാധിച്ചു.

സ്ഥാപനത്തിൻ്റെ കോഴിക്കോട് ഏരിയാ ഹെഡ് ആയിരുന്നു അന്ന് നാരായണൻ. ഇടത് രാഷ്ട്രീയം പറയാൻ ഓഫീസിൽ മരുന്നിനു പോലും ആളെക്കിട്ടാത്ത കാലം. ജീവനക്കാരുടെ യൂണിയനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ പോലും വലതു രാഷ്ട്രീയം പറയുന്ന വൈരുധ്യം നാരായണനെ അമ്പരപ്പിച്ചിരുന്നു. ആ സാഹചര്യത്തിലാണ് സധൈര്യം പുരോഗമന രാഷ്ട്രീയം പറയാനുള്ള ഒരു വേദി ഫേസ്ബുക്കിൻ്റെ രൂപത്തിൽ നാരായണനു ലഭിക്കുന്നത്.

ഓഫീസ്  കഴിഞ്ഞ് വീട്ടിലെത്തിയാൽ കൂടുതൽ സമയവും നാരായണൻ ഫേസ്ബുക്കിൽ തന്നെ ചെലവഴിച്ചു. പുതിയ കേന്ദ്രസർക്കാരിൻ്റെ പല നയങ്ങൾക്കെതിരെയും പോസ്റ്റിടുകയും മറ്റുള്ളവർ ഇട്ട പോസ്റ്റുകളിൽ കമൻ്റും മറുകമൻ്റുമൊക്കെയായി ആറേഴു മാസങ്ങൾ കഴിഞ്ഞപ്പോഴാണ് മുംബൈയിലെ ഹെഡ് ഓഫീസിൽ നിന്ന് നാരായണനു മുന്നറിയിപ്പു വന്നത്. താങ്കളൊരു പാൻ ഇന്ത്യ സ്ഥാപനത്തിൻ്റെ ഏരിയാ ഹെഡ് ആണ്. വെറും തൊഴിലാളികളെപ്പോലെ സർക്കാർ നയങ്ങളെ വിമർശിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ ബഹളം വെക്കുന്നത് ഒഴിവാക്കിയേ പറ്റൂ എന്നും മറ്റും പറഞ്ഞുള്ള ഒരു ഇമെയ്‌ലാണ് അന്ന് നാരായണനു ലഭിച്ചത്.

സ്ഥാപനത്തിലെ തന്നെ ആരോ പറഞ്ഞുകൊടുക്കാതെ, മലയാളത്തിലുള്ള പോസ്റ്റുകളുടെ ഉള്ളടക്കവും മറ്റും മുംബൈ ഓഫീസിലുള്ളവർ അറിയാൻ സാധ്യതയില്ലെന്ന് നാരായണന് തോന്നി. തൻ്റെ ആരോപണങ്ങൾക്കും വാദഗതികൾക്കും മറുപടിയില്ലാത്ത ഒരാളോ ഒരുകൂട്ടം ആൾക്കാരോ ആവണം പരാതിയ്ക്കു പിറകിൽ.

പണ്ട് കൽക്കത്തയിൽ കൂടെ ജോലി ചെയ്തിരുന്ന ഒരാൾ ഹെഡ് ഓഫീസിൽ ഉണ്ടായിരുന്നു. അയാളെ വിളിച്ച് അന്വേഷിച്ചപ്പോൾ, എക്സിക്യൂട്ടീവുകൾ രാഷ്ട്രീയം പറയുന്നത് മാനേജ്മെൻ്റിന് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണെന്നും ഇത്തരം പോസ്റ്റുകളിടുന്നതിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലതെന്നും ഉള്ള ഉപദേശമാണ് കിട്ടിയത്.

ഹെഡ് ഓഫീസ് എന്തെങ്കിലും നടപടിയെടുത്താൽ സീനിയർ ഓഫീസർ എന്ന നിലയിൽ തനിക്കൊരു സംരക്ഷണം എവിടെ നിന്നും ലഭിക്കില്ലെന്ന് നാരായണനു നന്നായി അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ചില നുണവീരന്മാരുടെ ഒറ്റിക്കൊടുക്കൽ കാരണം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ നിലയത്തിൽ നിന്ന് രാഷ്ട്രീയ വാർത്തകളുടെ സംപ്രേഷണം ഉണ്ടായിരിക്കുന്നതല്ലഎന്നൊരു പോസ്റ്റിട്ട് ഫേസ്ബുക്കിലെ തൻ്റെ രാഷ്ട്രീയ പോസ്റ്റുകൾക്ക് ഒരു താൽക്കാലിക വിരാമമിടുകയാണ് അന്നു നാരായണൻ ചെയ്തത്.  

എന്താണ് സംഭവിച്ചതെന്നറിയാൻ പലരും വിളിച്ചു. അടുത്ത സുഹൃത്തുക്കളോടു പോലും നാരായണൻ കാരണം പറഞ്ഞില്ല. പകരം, ഭയങ്കര ജോലിത്തിരക്കാണ്, കൂടുതൽ നേരം മൊബൈൽ നോക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് തുടങ്ങിയ ചെറുകള്ളങ്ങളാണ് അയാൾ പറഞ്ഞത്.

രാഷ്ട്രീയ പോസ്റ്റുകൾ ഒഴിവാക്കിയെങ്കിലും ഫേസ്ബുക്കിൽ വല്ലപ്പോഴും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുമായിരുന്നു നാരായണൻ. അടുത്തയിടെ കണ്ട സിനിമയെക്കുറിച്ചോ നടത്തിയ യാത്രയെക്കുറിച്ചോ ഒക്കെയായിരുന്നു മിക്ക പോസ്റ്റുകളും.

അങ്ങനെ മൂന്നാലു വർഷം പോയി. രണ്ടായിരത്തിപ്പത്തൊമ്പതിലെ ഇലക്ഷനു തൊട്ടുമുമ്പാണ് വീണ്ടും സജീവമാകാൻ ഫേസ്ബുക്കിലെ രാഷ്ട്രീയ സുഹൃത്തുക്കൾ നാരായണനെ നിർബന്ധിച്ചത്. അപ്പോഴേയ്ക്കും നാരായണൻ കൊല്ലത്തെ സോണൽ മാനേജർ ആയിക്കഴിഞ്ഞിരുന്നു. ആ സ്ഥാനത്തിരുന്നുകൊണ്ട് രാഷ്ട്രീയ പോസ്റ്റുകൾ ഇടുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വയ്യ. എന്നാലോ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പാണ് നടക്കാൻ പോവുന്നത്.

നമ്മക്ക് സ്വാതന്ത്ര്യസമരത്തിലൊന്നും പങ്കെടുക്കാൻ പറ്റീട്ടില്ല,’ സുഹൃത്തായ അനിരുദ്ധൻ നാരയണനോടു പറഞ്ഞു. കാരണം നമ്മളന്ന് ജനിച്ചിട്ടില്ല. ജനിച്ചിരുന്നെങ്കിൽ പങ്കെടുത്തേനെ. ശരിയല്ലേ?’

എന്താ സംശയം?’  നാരായണൻ സമ്മതിച്ചു. എൻ്റച്ഛനെ ഞാൻ കളിയാക്കാറ് പോലുമുണ്ടായിരുന്നു. അച്ഛന് ഇരുപത്തൊന്നാകുന്നതു വരെ ഇന്ത്യ ബ്രിട്ടീഷ്കാരുടെ കീഴിലല്ലായിരുന്നോ. എന്നിട്ട് അച്ഛൻ സ്വാതന്ത്ര്യ സമരത്തിനു പോകാതെ സ്കൂളിൽ മാഷാവാൻ പോയില്ലേ എന്നു ചോദിച്ചാണ് എൻ്റെ പ്രകോപിപ്പിക്കൽ. അപ്പൊ അച്ഛന് ദേഷ്യം വരും. അന്ത കാലത്ത് ജനിച്ചിരുന്നേൽ നീയെന്ത് മലമറിക്കുമായിരുന്നെന്നാ എന്നു ചോദിച്ച് എന്നോടു പിണങ്ങും.

അച്ഛന് വിവരമുണ്ടായിരുന്നു,’ അനിരുദ്ധൻ കളിയാക്കി. ഒരു ഫേസ്ബുക്ക് പോസ്റ്റിടാൻ പോലും പേടിക്കണ നാരായണൻ സ്വാതന്ത്ര്യ സമരത്തിൽ എന്തു ചെയ്യാനാണ്?’

അനിരുദ്ധൻ പറഞ്ഞതിൽ വാസ്തവമില്ലാതില്ല എന്നോർത്തപ്പോൾ നാരായണനു ചെറിയൊരു കുറ്റബോധം തോന്നി. തനിക്കു താഴെയുള്ള ആറു സഹോദരരെ വളർത്താനുള്ള തത്രപ്പാടിൽ സ്വാതന്ത്ര്യ സമരത്തിനൊന്നും പോവാൻ സാധിക്കാത്ത ആളായിരുന്നു അച്ഛൻ. പക്ഷേ താൻ അങ്ങനല്ല. ഏക മകന് നല്ല ജോലിയായി. വിവാഹവും കഴിഞ്ഞു. അടുത്ത വർഷം വിരമിക്കാനിരിക്കുന്ന തനിക്ക് പ്രത്യേകിച്ചു ബാധ്യതകളൊന്നുമില്ല. പിന്നെന്തുകൊണ്ട് തെരഞ്ഞെടുപ്പു സമയത്ത് ഫേസ്ബുക്കിൽ സജീവമായിക്കൂടാ എന്ന് ആരെങ്കിലും ചോദിച്ചാൽ തെറ്റുപറയാൻ പറ്റില്ല.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ പരിമിതമായിരുന്നു.അനിരുദ്ധൻ തന്നെ തുടർന്നു.  തെരുവിലിറങ്ങി സമരം ചെയ്യാം. അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തതുപോലെ സായുധ സമരത്തിനു തുനിയണം. പിന്നെ കവിത എഴുതാം, പത്രം വഴിയും നാടകം കളിച്ചുമെല്ലാം ഭാഗഭാക്കാകാം. പക്ഷേ അതല്ല ഇപ്പൊഴത്തെ സ്ഥിതി. സോഷ്യൽ മീഡിയ ആണ് ഇന്ന് എല്ലാം. ടെലിവിഷൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ സർക്കാരിന് നിയന്ത്രണമുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ ഒരു പരിപാടിയും നടക്കില്ല. സർക്കാരിനും ഇതു നന്നായിട്ടറിയാം. അതുകൊണ്ട്, വാട്സപ്പ് പോലുള്ള സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ  പടച്ചുവിട്ടുകൊണ്ട് ജനഹിതത്തെ സ്വാധീനിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനെതിരായി തെരുവിലിറങ്ങിയിട്ടോ ലേഖനമെഴുതിയിട്ടോ കാര്യമില്ല. പകരം, സമൂഹ മാധ്യമങ്ങളിൽ ഇടപെട്ടുകൊണ്ട്, വ്യാജവാർത്തകളെ തുറന്നുകാട്ടുന്ന ഒരു ദൗത്യമാണ് നമുക്കുള്ളത്. ഈ ദൗത്യം നാരായണന് സുന്ദരമായി ഏറ്റെടുക്കാവുന്നതല്ലേ ഉള്ളൂ.

അനിരുദ്ധൻ പറഞ്ഞത് വസ്തുതയാണെന്ന കാര്യത്തിൽ നാരായണന് തെല്ലും സംശയമില്ലായിരുന്നു. ഓഫീസിലെയും റെസിഡൻ്റ്സ് അസോസിയേഷനിലെയും കുടുംബക്കാരുടെയുമൊക്കെ വാട്സപ്പ് ഗ്രൂപ്പുകളിൽ നിരന്തരം വന്നുകാണുമായിരുന്ന വ്യാജവും വിദ്വേഷജനകവുമായ വാർത്തകളും സന്ദേശങ്ങളും നാരായണനെ വല്ലാതെ അലട്ടിയിരുന്നു. ഇത്രയധികം ഫോർവേഡുകൾ ഒരുമിച്ചു വരുമ്പോൾ എന്താണു ചെയ്യേണ്ടതെന്നറിയാതെ പകച്ചു നിന്നുപോയിട്ടുമുണ്ട് അയാൾ. 

ഫാക്ട് ചെക്കിംഗ് എന്നൊരു സംവിധാനം അന്ന് തുടങ്ങിവരുന്നതേ ഉണ്ടായിരുന്നുള്ളൂ.  അമ്പലങ്ങളിൽ നിന്നുള്ള വരുമാനമെടുത്ത് കെ എസ് ആർ ടി സിയ്ക്ക് നൽകുന്നു, സർക്കാർ ഖജനാവിൽ നിന്ന് മുസ്ലീം പുരോഹിതർക്ക് ശമ്പളവും പെൻഷനും നൽകുന്നു, മദ്യവിൽപ്പനയാണ് സർക്കാരിൻ്റെ പ്രധാന വരുമാനം തുടങ്ങിയ അനേകം വാട്സപ്പ് ഫോർവേഡുകളുടെ യാഥാർഥ്യം അന്വേഷിച്ച് ആദ്യമെല്ലാം നാരായണന് ഏറെ അലയേണ്ടി വന്നിരുന്നു. സർക്കാർ ഉത്തരവുകളും നിയമസഭാ രേഖകളുമെല്ലാം ശേഖരിക്കാനും പരിശോധിക്കാനുമെല്ലാം ധാരാളം സമയം ചെലവാക്കേണ്ടി വന്നു. തനിയെ ഇതെല്ലാം ചെയ്യുന്നതിൻ്റെ പ്രയാസം വളരെ വലുതായിരുന്നു.

ഈ പ്രയാസം മനസിലാക്കിയ സദാശിവനാണ് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനായി  ഒരു വാട്സപ്പ് ഗ്രൂപ്പ് തുടങ്ങിയാലോ എന്ന ആശയം പങ്കുവച്ചത്. കേവലം ഇരുപതു പേർ മാത്രമായിരുന്നു ഫാക്ട് ചെക്കർ എന്നു പേരിട്ട ആ ഗ്രൂപ്പിൽ  ആദ്യം ഉണ്ടായിരുന്നത്. ഇന്ന് ഇരുനൂറിനടുത്ത് അംഗങ്ങളുള്ള വലിയൊരു ഫാക്ട് ചെക്കിംഗ് ഗ്രൂപ്പാണ് ഫാക്ട് ചെക്കർ.   

ഫാക്ട് ചെക്കർ ഗ്രൂപ്പ് തുടങ്ങിയത് നാരായണനു വലിയ അനുഗ്രഹമായി. ഫാക്ട് ചെക്കിംഗിൽ വിദഗ്ധരായ അഞ്ചെട്ടുപേർ ആ ഗ്രൂപ്പിലുണ്ടായിരുന്നു. സംശയകരമായ ഒരു വാർത്തയോ ഫോർവേഡോ ഗ്രൂപ്പിലേക്കിട്ടാൽ നിമിഷങ്ങൾ കൊണ്ട് അതിൻ്റെ യാഥാർഥ വസ്തുത അറിയാൻ സാധിക്കുമെന്നായപ്പോൾ നാരായണന് ആവേശമായി.

ഓഫീസ് ഗ്രൂപ്പുകളിലും ഭാര്യവഴിയും അമ്മ വഴിയും അച്ഛൻ വഴിയുമെല്ലാമുള്ള കുടുംബ ഗ്രൂപ്പുകളിലും റെസിഡൻ്റ്സ് അസോസിയേഷൻ, അലുമ്നി ഗ്രൂപ്പുകളിലുമെല്ലാം നാരായണൻ്റെ ഫാക്ട് ചെക്കിംഗുകൾ ചറപറാ പറന്നു. എന്നിട്ടും, ജ്യോതിഷ് പറഞ്ഞതു പോലെ വ്യാജ ഫോർവേഡുകൾ പങ്കുവെക്കുന്നതു തുടരുകയാണ് മിക്കവരും ചെയ്തത്.

പ്രത്യക്ഷത്തിൽ ആരും ഗൗനിക്കുന്നില്ലെന്നു തോന്നിയാലും നിശബ്ദമായി എല്ലാം കാണുന്നവരാണ് ഗ്രൂപ്പിലെ ഭൂരിപക്ഷം അംഗങ്ങളുമെന്ന് നാരായണന് ഉറപ്പായിരുന്നു.  ആയുധപ്പുരകളായി മാറേണ്ട അനേകം മാനവഹൃദയങ്ങളെ വിഷം കലരാതെ  സംരക്ഷിക്കാൻ തൻ്റെ ഇടപെടലുകൾ മൂലം സാധിച്ചുകാണുമെന്ന് ഓർത്തപ്പോൾ നാരായണൻ നെടുവീർപ്പിട്ടുപോയി. 

എന്താ ഉറക്കം വരണില്ലേ?’ സുമ ചോദിച്ചു.

ജോലിയിലിരുന്ന സമയത്ത് മാനേജ്മെൻ്റിനായിരുന്നു പ്രശ്നം.നാരായണൻ സുമയ്ക്കു നേരെ തിരിഞ്ഞുകിടന്നു. റിട്ടയറായിക്കഴിഞ്ഞാൽ സമാധാനത്തോടെ ഫേസ്ബുക്കും വാട്സപ്പുമൊക്കെ ഉപയോഗിക്കാമെന്നു കരുതിയതാണ്. നിൻ്റെ മോന് അത് പിടിക്കില്ല.നാരായണൻ ഒന്നുകൂടി നെടുവീർപ്പിട്ടു.

തൊട്ടതിനും പിടിച്ചതിനും ഫാക്ട് ചെക്കെന്നും പറഞ്ഞ് നിങ്ങൾ നടക്കുന്നതിന് അവൻ്റെ കൂട്ടുകാർ എപ്പോഴും കളിയാക്കലാണ്. ഇന്ന് ഓഫീസിലെ മീറ്റിംഗിൽ അവൻ എന്തോ പറഞ്ഞപ്പോൾ അവൻ്റെ ബോസ് “ഹൺഡ്രഡ് പെർസെൻ്റ് ലിറ്ററസി സാ...ർ” എന്നു പറഞ്ഞ് ചിരിച്ചത്രെ. അതുകേട്ട് ബാക്കിയെല്ലാവരും പൊട്ടിച്ചിരിക്കുക കൂടി ആയപ്പോൾ അവനു മതിയായി.

അതുകൊള്ളാം. കല്ലുവച്ച നുണയും കൊടും വർഗീയതയും അരാഷ്ട്രീയതയും അന്യമത വിദ്വേഷവുമെല്ലാം കണ്ണുംപൂട്ടി ഫോർവേഡ് ചെയ്യുന്നതിൽ ആർക്കും ഒരു പരാതിയുമില്ല. അതെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്നവന് പരിഹാസവും.നാരായണന് അസ്വസ്ഥത തോന്നി.

നിങ്ങളോട് പറയാൻ വിട്ടുപോയി.വിഷയം മാറ്റാനെന്ന മട്ടിൽ സുമ പറഞ്ഞു. സാവിത്രിയമ്മേടെ കൂടെ നാളെ ഞാനും പൊങ്കാലയിടാൻ പോകുന്നുണ്ട്.

പൊങ്കാലയ്ക്ക് നീയോ!നാരായണന് അതിശയം തോന്നി. ഇത്രനാളുമില്ലാത്ത പരിപാടിയാണ്.

ഇത്തവണ അമ്മയും പോണം എന്ന് അവൻ വിളിച്ചു പറഞ്ഞതാണ്. അവളും പറഞ്ഞു. പിള്ളേർ പറഞ്ഞതല്ലേ, ആയ്ക്കോട്ടേന്ന് ഞാനും കരുതി.

നാരായണൻ ഒന്നും പറയാൻ പോയില്ല. ജ്യോതിഷിൻ്റെ ഭാര്യവീട്ടുകാർ അമ്പലങ്ങളുടേയും വഴിപാടിൻ്റേയുമൊക്കെ ആൾക്കാരാണ്. പക്ഷേ അതിലൊന്നും അത്ര താല്പര്യമില്ലാത്ത സുമയെ എന്തിനാണ് നിർബന്ധിക്കുന്നതെന്ന ഒരു ദേഷ്യം വന്നെങ്കിലും കൂടുതലൊന്നും പറയാൻ നിൽക്കാതെ അയാൾ തിരിഞ്ഞുകിടന്നു.

പിറ്റേന്ന് വൈകീട്ട് സതീശനാണ് ജ്യോതിഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് നാരായണൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. മദർ പ്രിപ്പെയറിംഗ് ഹോളി റൈസ്എന്ന കുറിപ്പോടെ, സുമ പൊങ്കാല തയാറാക്കുന്ന ചിത്രമാണ് ജ്യോതിഷ് പങ്കുവച്ചത്. ഇട്ടിട്ടു കഷ്ടി രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ആ പോസ്റ്റിന് ധാരാളം ലൈക്കുകളും കമൻ്റുകളും കിട്ടിയിരുന്നു.

വി വോൺട് ബിലീവ് അൺടിൽ യുവർ ഫാദർ ഡസ് ഫാക്ട് ചെക്ക്” എന്നൊരു കമൻ്റ്  ജ്യോതിഷിൻ്റെ ഹിന്ദിക്കാരൻ സുഹൃത്ത് ഇട്ടതിന് മുപ്പതോളം ഹഹ റിയാക്ഷനുകൾ കണ്ടത്  നാരായണനു വല്ലാതെ നീറ്റലായി.

തിരികെ വീട്ടിലെത്തിയപ്പോൾ സുമ ടിവി കാണുകയായിരുന്നു. നാരായണൻ ഒന്നും പറയാൻ പോയില്ല. പാൻ്റും ഷർട്ടും മാറി കട്ടിലിൽ പോയി കിടന്നു.    

കുറച്ചു കഴിഞ്ഞ് സുമ വന്നു.

എന്താ കിടക്കണേ?’ സുമ ചോദിച്ചു.

നാരായണന് നല്ല ദേഷ്യമുണ്ടായിരുന്നു. ഒന്നും പറയാൻ തോന്നിയില്ല. അതുകൊണ്ട് കണ്ണടച്ചുതന്നെ കിടന്നു.

ഞാൻ പൊങ്കാലയിടുന്ന ഫോട്ടോ അവൻ ഫേസ്ബുക്കിലിട്ടതിൻ്റെ ദേഷ്യമാണോ?’ സുമ ചോദിച്ചു. നിങ്ങള് കാരണമുള്ള മാനക്കേട് മാറ്റാൻ ചെയ്തതാണത്. എന്നോട് ചോദിച്ചിട്ടാണ് അവൻ ഫോട്ടോ ഇട്ടത്.

ഞാൻ കാരണം എന്തു മാനക്കേട്?’ ദേഷ്യമടക്കാനാവാതെ നാരായണൻ ചാടിയെഴുന്നേറ്റു.

ഇപ്പഴത്തെ പിള്ളാർടെ രീതിയൊക്കെ വേറെയാണ്,’ നാരായണൻ്റെ കൈ പിടിച്ചുകൊണ്ട് സുമ പറഞ്ഞു. അവൻ്റെ കൂടെ ജോലി ചെയ്യുന്ന കുട്ടികളുടെ അച്ഛനമ്മമാർ കുംഭമേളയ്ക്കും ഹരിദ്വാറിലും തിരുപ്പതിയിലും ഒക്കെ പോയ ഫോട്ടോകൾ ഇടുമ്പൊ നമ്മൾ മാത്രം ഒന്നും ഇടുന്നില്ല എന്ന് അവന് സങ്കടം. സ്വാതിയുടെ ഓഫീസിലും നിങ്ങളുടെ പോസ്റ്റുകളുടെ പേരും പറഞ്ഞ് എല്ലാവരും അവളേയും കളിയാക്കാറുണ്ടെന്ന്. ഞാനൊരു പൊങ്കാലയിടുന്ന ഫോട്ടോ എങ്കിലും കിട്ടിയാൽ പിടിച്ചുനിൽക്കാനാകുമെന്ന് പറഞ്ഞപ്പഴാണ് ഞാൻ സമ്മതിച്ചത്. നിങ്ങളെ സമ്മതിപ്പിച്ച് മിനിമം ഗുരുവായൂരെങ്കിലും പോയി ഫോട്ടോ അയച്ചുകൊടുക്കണമെന്നൊരു ടാസ്കുംപിള്ളേരെനിക്ക് തന്നിട്ടുണ്ട്.  ധിറുതി വേണ്ട. ഒന്നുരണ്ടാഴ്ച കഴിഞ്ഞു മതി.

നാരായണൻ്റെ ഹൃദയം ശക്തിയായി മിടിച്ചു. അയാൾ പതിയെ സുമയുടെ കൈ വിടുവിച്ചു. ബാൽക്കണിയുടെ വാതിൽ തുറന്ന് അയാൾ പുറത്തേക്കിറങ്ങി. വാതിൽ തുറന്നിടല്ലേ, കൊതുകു കയറുംഎന്ന് സുമ ഉറക്കെവിളിച്ചു പറഞ്ഞത് നാരായണനെ സ്പർശിക്കാതെ പുറത്തെ ഇരുട്ടിൽ അലിഞ്ഞു.

ഗുരുവായൂരു പോയി ഫോട്ടോ എടുത്ത് അയച്ചുകൊടുക്കണമെന്നു ജ്യോതിഷ് പറയാൻ കാരണം അവൻ്റെ കമ്പനിയുടെ സ്റ്റേറ്റ് ഹെഡ് ആയ മോഹൻ മേനോൻ ആയിരിക്കുമെന്ന് നാരായണന് ഉറപ്പായിരുന്നു. അതിനു കാരണവുമുണ്ട്. മോഹൻ മേനോൻ അംഗമായ റെസിഡൻ്റ്സ് ഗ്രൂപ്പിൽ നാരായണനും അംഗമാണ്. ജ്യോതിഷ് വാങ്ങിയ വില്ലയിൽ താമസിക്കാൻ വന്നതിൽപ്പിന്നെയാണ് നാരായണനെ ഗ്രൂപ്പിൽ അംഗമാക്കിയത്.  ആദ്യമൊക്കെ നാരായണൻ ഗ്രൂപ്പിൽ നിശബ്ദനായിരുന്നു. പിന്തിരിപ്പനും വ്യാജനുമായ ഫോർവേഡുകൾ ഒത്തിരി കാണാൻ തുടങ്ങിയപ്പോൾ നിശബ്ദത ഭഞ്ജിക്കാതിരിക്കാനായില്ല. ജ്യോതിഷിൻ്റെ സ്റ്റേറ്റ് ഹെഡ് ആണെന്നറിയാതെയായിരുന്നു ആദ്യമെല്ലാം നാരായണൻ പ്രതികരിച്ചുകൊണ്ടിരുന്നത്. പിന്നീട് ആളാരെണെന്ന് മനസിലായിട്ടും നാരായണൻ പിൻവാങ്ങാൻ തയാറായില്ല. അടി നിറുത്തച്ഛാ എന്ന് ഒരു ദിവസം ജ്യോതിഷ് പറഞ്ഞപ്പോൾ നിൻ്റെ ബോസിനോട് വ്യാജവാർത്ത ഷെയറ് ചെയ്യുന്നത് നിർത്താൻ പറ എന്ന മറുപടി കൊടുക്കുകയാണ് നാരായണൻ ചെയ്തത്.  

പണ്ട് അവർണർക്ക് ഗുരുവായൂരമ്പലത്തിൽ പ്രവേശനമില്ലായിരുന്നു എന്നും നായർ വിഭാഗത്തിൽ പെട്ടവർക്കു പോലും മണിയടിക്കാൻ അവകാശമില്ലായിരുന്നു എന്നും ഇതിനൊക്കെ വെല്ലുവിളിച്ചുകൊണ്ടാണ് ഗുരുവായൂർ സത്യഗ്രഹം നടന്നതെന്നുമൊക്കെ  റെസിഡെൻ്റ്സ് ഗ്രൂപ്പിൽ നാരായണൻ തെളിവുകൾ സഹിതം വിശദീകരിച്ചിരുന്നു. തെക്കൻ ഭാഗത്തെവിടെയോ ഉള്ള ഒരു ക്ഷേത്രത്തിൽ ഈഴവസമുദായത്തിൽ പെട്ട ശാന്തിക്കാരനെ ക്ഷേത്രസമിതി വിലക്കാനിടയായതുമായി ബന്ധപ്പെട്ട ചർച്ചയെ തുടർന്നാണ് നാരായണന് അതെല്ലാം പറയേണ്ടി വന്നത്.

മത്സ്യമാംസാദികൾ ഭക്ഷിക്കാത്തതുകൊണ്ടാണ് ബ്രാഹ്മണ പുരോഹിതർക്ക് ഇപ്പോഴും ഡിമാൻഡ് എന്നൊരു വാദം മോഹൻ മേനോൻ അന്നു പറഞ്ഞിരുന്നു. വേദകാലത്തെ ബ്രാഹ്മണർ മാംസം ഭക്ഷിച്ചിരുന്നു എന്നതിൻ്റെ തെളിവുകൾ അന്നേരം നാരായണൻ പങ്കിട്ടു. കൂടാതെ, ഒരാളുടെ ഭക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാവരുത് ശുദ്ധിയും അശുദ്ധിയും തീരുമാനിക്കേണ്ടത് എന്നുമൊക്കെ നാരായണൻ വാദിച്ചു. ഗ്രൂപ്പിൽ നാരായണൻ തനിച്ചായിരുന്നെങ്കിലും മോഹൻ മേനോനും കൂട്ടർക്കും അന്ന് തിരിച്ചൊന്നും പറയാൻ സാധിച്ചില്ല.

വാട്സപ്പ് ഗ്രൂപ്പിൽ തൻ്റെ കമ്പനിയുടെ സ്റ്റേറ്റ് ഹെഡിനെ അച്ഛൻ മലർത്തിയടിച്ചിട്ടും തന്നെ പിരിച്ചുവിടാത്തത്  താൻ കമ്പനിയിൽ നന്നായി പെർഫോം ചെയ്യുന്നതുകൊണ്ടാണെന്ന് അന്ന് ജ്യോതിഷ് തമാശ മട്ടിൽ പറഞ്ഞിരുന്നു. പക്ഷേ സ്വാതിയാവട്ടെ, കണ്ണുകൊണ്ട് ജ്യോതിഷ് വേണ്ടെന്നു വിലക്കിയിട്ടും അച്ഛനിതെല്ലാം ഒന്നു നിറുത്തിക്കൂടേ എന്നു പരുഷമായി ചോദിച്ചു.

മറുപടിയൊന്നും പറയാതെ നാരായണൻ ചുമ്മാ ചിരിച്ചുകൊണ്ടിരുന്നപ്പോൾ, ‘ജ്യോതിയ്ക്ക് പ്രമോഷൻ ഡ്യൂ ആണ്. അച്ഛൻ്റെ വെറുപ്പിക്കൽ കാരണം അത് മിസ്സാവുമോന്നാ എൻ്റെ പേടിഎന്ന്  സ്വാതി കൂട്ടിച്ചേർക്കുകയും ചെയ്തു.

വാട്സപ്പിൽ അച്ഛനമ്മമാർ എന്തു ചെയ്യുന്നു എന്നു നോക്കിയിട്ടാണോ ജീവനക്കാർക്ക് പ്രൊമോഷൻ കൊടുക്കുന്നത്? എന്തുവാടാ ഇത്?’ നാരായണന് അന്നു ദേഷ്യം വന്നു.

നാരായണന് ദേഷ്യം വന്നു എന്നു മനസിലായപ്പോൾ കൂടുതലൊന്നും പറയാൻ നിൽക്കാതെ ജ്യോതിഷും സ്വാതിയും ഊണു കഴിഞ്ഞയുടനെ തന്നെ എറണാകുളത്തേയ്ക്കു മടങ്ങി.

മക്കളോട് ദേഷ്യപ്പെട്ടതിൽ സുമ നാരായണനോട് അന്നു പരിഭവപ്പെട്ടു. ദേഷ്യപ്പെടേണ്ടായിരുന്നു എന്ന് നാരായണനും തോന്നിയിരുന്നു.

അതെല്ലാം കഴിഞ്ഞ് മാസം മൂന്നാവുന്നു. നാരായണൻ ദേഷ്യപ്പെട്ടതിൻ്റെ പരിഭവമാവണം, ഫോൺ വിളികളൊക്കെ ഉണ്ടായിരുന്നെങ്കിലും ജ്യോതിഷും സ്വാതിയും പിന്നെ എറണാകുളത്തു നിന്ന് ഒരു തവണ പോലും വന്നിരുന്നില്ല.

പക്ഷേ സുമ പൊങ്കാലയിട്ടതും  ഫോട്ടോ അയച്ചു കൊടുത്തതും ആ ഫോട്ടോയ്ക്ക് ഒത്തിരി ലൈക്കും കമൻ്റുമെല്ലാം കിട്ടിയതും ഒക്കെ കൊണ്ടാവാം, വെള്ളിയാഴ്ച വൈകീട്ട് ഇരുവരും എത്തി.

നല്ല സന്തോഷത്തിലായിരുന്നു രണ്ടുപേരും. നാരായണനോടും നല്ല സന്തോഷത്തോടെ തന്നെ പെരുമാറി. തമാശകളൊക്കെ പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ, വീട്ടിൽ വെറുതെയിരിക്കുമ്പോഴാണ് വാട്സപ്പിൽ തല്ലുകൂടാനൊക്കെ സമയം കിടുന്നതെന്നും ഒരു ട്രിപ്പൊക്കെ പോയിക്കൂടേ എന്നുമൊക്കെ ഇരുവരും പറയാൻ തുടങ്ങി.

നേരിട്ടു ട്രെയിനുണ്ടല്ലോ, നമുക്ക് ഗുരുവായൂരു പോയാലോ എന്നൊരു നിർദ്ദേശം വച്ചത് സുമയാണ്. ആയ്ക്കോട്ടെ എന്ന് നാരായണൻ സമ്മതം മൂളിയപ്പോൾ സ്വാതിയ്ക്ക് വിശ്വസിക്കാനായില്ല. താങ്ക് യു സോ മച്ച് അച്ഛാ എന്നു പറഞ്ഞ് ഇരുവരും മുകളിലെ മുറിയിലേക്കു പോയി.

ഗുരുവായൂരു പോകാമെന്ന് ചുമ്മാ പറഞ്ഞതല്ലല്ലോ അല്ലേ?’ അടുക്കളയിൽ നിന്നു വന്ന സുമ ചോദിച്ചു.

ഞാനെന്തിനാ ചുമ്മാ പറയുന്നത്? നമുക്ക് പോകാം. ഫോട്ടോയും എടുക്കാം. പക്ഷേ ഫേസ്ബുക്കിലോ ഇൻസ്റ്റായിലോ പോസ്റ്റ് ചെയ്യുമ്പൊ സത്യഗ്രഹത്തെക്കുറിച്ചുള്ള വിശദമായ കുറിപ്പു കൂടി ഞാനിടും.

അത് എന്താന്ന് വെച്ചാ നിങ്ങൾ ചെയ്,’ എന്നു പറഞ്ഞ് സുമ മൊബൈലിലേക്കു ചരിഞ്ഞു.

ആ സന്തോഷത്തിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. മോഹൻ മേനോൻ്റെ ഒരു ഫോർവേഡ് ആയിരുന്നു പ്രശ്നമുണ്ടാക്കിയത്. എന്നാലോ, ആ ഫോർവേഡിന് നാരായണൻ കൊടുത്ത മറുപടിയാണ് ശരിക്കു പ്രശ്നം എന്ന മട്ടിലാണ് റെസിഡൻ്റ്സ് അസോസിയേഷൻ പ്രതികരിച്ചത്.

മുസ്ലീം മതവിഭാഗക്കാർ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ഹിന്ദുക്കൾക്ക് ജീവിക്കാനാവില്ല എന്നൊരു വാർത്താകാർഡ് മോഹൻ മേനോൻ ഗ്രൂപ്പിലിട്ടതായിരുന്നു തുടക്കം. പതിവുപോലെ, അപ്പറഞ്ഞതിൽ വാസ്തവമൊന്നുമില്ലെന്ന ഫാക്ട് ചെക്കിംഗിനൊന്നും നാരായണൻ തുനിഞ്ഞില്ല. പകരം, ‘മി. മേനോൻ, കഴിഞ്ഞ അഞ്ചെട്ടു വർഷമായി നിങ്ങളുടെ മൂത്ത മകൻ എവിടെയാണ് ജോലി ചെയ്യുന്നത്എന്നൊരു ചോദ്യം ഗ്രൂപ്പിലിട്ടു.

സൗദി. വൈ?’ എന്നൊരു മറുചോദ്യമാണ് മേനോൻ ചോദിച്ചത്.

നതിംഗ്. ജസ്റ്റ് ആസ്ക്ക്ഡ്എന്നൊരു മറുപടിയും കൂടെയൊരു സ്മൈലിയും മാത്രമേ നാരായണൻ മറുപടി കൊടുത്തുള്ളൂ. ഗ്രൂപ്പിലെ മറ്റാരും തുടർന്നൊന്നും പറഞ്ഞില്ലെങ്കിലും നാരായണൻ്റെ മറുപടിയ്ക്ക് അനവധി ഹഹ റിയാക്ഷനുകൾ വന്നു.

കൂടാതെ, സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്ന് യു നെയിൽഡ് ഹിം സർ,’ ‘അണ്ണാക്കിൽ തന്നെ കൊടുത്തു,’ ‘കലക്കിതുടങ്ങിയ അഞ്ചാറു മെസേജുകൾ നാരായണനു കിട്ടി. ഗ്രൂപ്പിൽ നേരിട്ടു പറയാതെ, തനിക്ക് പ്രൈവറ്റ് മെസേജ് അയക്കുന്ന അനുഭവം നാരായണന് ഇതാദ്യമായല്ല.

ഗ്രൂപ്പിലും ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകാണുമോ എന്നറിയാൻ കയറി നോക്കിയപ്പോഴാണ് നാരായണൻ ഞെട്ടിയത്, മോഹൻ മേനോൻ ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ചെയ്തിരിക്കുന്നു!

നതിംഗ്, ജസ്റ്റ് ആസ്ക്ക്ഡ്എന്ന കമൻ്റിന് പത്തൊമ്പത് റിയാക്ഷനുകൾ കിട്ടിയതായിരിക്കും മേനോനെ ചൊടിപ്പിച്ചത്. ജ്യോതിഷിൻ്റെയും സ്വാതിയുടേയും മുഖം കറുത്തേക്കുമെന്ന് നാരായണൻ ആശങ്കപ്പെട്ടു.

ഇതൊരു ഗുലുമാലായോ എന്നു ചിന്തിച്ചുതുടങ്ങിയതും മോഹൻ മേനോനെ അഡ്മിൻ തിരികെ ആഡ് ചെയ്തു. ആശ്വാസം എന്നു കരുതിയതാണ് നാരായണൻ. പക്ഷേ അതിനു പിറകെ വന്ന സന്ദേശം നാരായണനെ വീണ്ടും ഞെട്ടിച്ചു. അഡ്മിനായ ജോൺ പാലത്തുങ്കൽ നാരായണനെ ഗ്രൂപ്പിൽ നിന്ന്  റിമൂവ് ചെയ്തിരിക്കുന്നു!

ഒട്ടും ജനാധിപത്യപരമല്ലാത്ത പ്രവൃത്തിയാണ് അഡ്മിൻ ചെയ്തതെന്ന രോഷം നാരായണൻ്റെ ഉള്ളിൽ വീർപ്പുമുട്ടി. തങ്ങൾക്കിഷ്ടമില്ലാത്ത അഭിപ്രായങ്ങളെ അടിച്ചമർത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നുവച്ചാൽ? ശുദ്ധ ഫാസിസമല്ലേ ഇത്?

മകൻ വീടു വാങ്ങിയതുകൊണ്ടു മാത്രം തന്നെ അംഗമാക്കിയ വാട്സപ്പ് ഗ്രൂപ്പാണ്.  അതുകൊണ്ട് പുറത്താക്കിയാലും വിഷമിക്കേണ്ടതില്ലെന്ന് സ്വയം ആശ്വസിപ്പിച്ചെങ്കിലും അഡ്മിനായ ജോൺ പാലത്തുങ്കലിനോട് ചെറുതായിട്ടെങ്കിലും എന്തെങ്കിലും പറഞ്ഞേ തീരൂ എന്നു നാരായണനു തോന്നി.

അതുകൊണ്ട്, ‘ദിസീസ് ഫാസിസംഎന്നൊരു  ചെറു സന്ദേശം മാത്രം പാലത്തുങ്കലിന് അയച്ചു.  പെട്ടന്നുതന്നെ നീല ടിക്ക് വന്നു. അയാൾ മറുപടിയെന്തെങ്കിലും തരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും കണ്ടില്ല. പിന്നെ അയാൾ ഓഫ് ലൈനായി.

ജ്യോതിഷും സ്വാതിയുമൊക്കെ പറയുന്നതു പോലെ, കുറഞ്ഞപക്ഷം അവരുമായി ബന്ധപ്പെട്ട ആൾക്കാരുള്ള ഗ്രൂപ്പുകളിൽ നിന്നെല്ലാം പുറത്തുകടന്നാലോ എന്നൊരു ചിന്ത നാരായണൻ്റെ ഉള്ളിൽ പെട്ടന്നു കടന്നുകൂടി. ഈ ലോകത്ത് എത്രയോ ഗ്രൂപ്പുകളുണ്ട്. എല്ലാ ഗ്രൂപ്പിലും പോയി ഫാക്ട് ചെക്ക് ചെയ്യാൻ തനിക്കാവില്ലല്ലോ. അങ്ങനെ പോവാൻ പറ്റാത്ത ഗ്രൂപ്പുകളുടെ കൂട്ടത്തിൽ ഒരു മൂന്നാലു ഗ്രൂപ്പുകൾ കൂടി ഉണ്ടായാൽ എന്താണു കുഴപ്പം?

വീട്ടിൽ മനസമാധാനം കിട്ടും എന്ന ഗുണം ഉണ്ടു താനും.

തല്ലിപ്പൊളി ഗ്രൂപ്പുകളിൽ നിന്ന് പുറത്തിറങ്ങാം എന്നു മനസാ തീരുമാനിച്ച അതേ നിമിഷത്തിലാണ് ജ്യോതിഷും സ്വാതിയും അത്യന്തം ക്രോധത്തോടെ ബെഡ് റൂമിലേക്കു വന്നത്.

അച്ഛാ, ദിസീസ് ടൂ മച്ച്,’ ജ്യോതിഷ് അലറി. ഫാക്ട് ചെക്കിംഗ് എന്നും പറഞ്ഞ് അച്ഛനിപ്പൊ പേഴ്സണലി ആൾക്കാരെ അറ്റാക്ക് ചെയ്യാനും തുടങ്ങിയോ? മോഹൻ മേനോൻ എൻ്റെ സ്റ്റേറ്റ് ഹെഡ് ആണ്. മൈ ഫ്യൂച്ചർ ഈസ് ഇൻ ഹിസ് ഹാൻഡ്സ്. അച്ഛൻ്റെ മൊബൈലിങ്ങ് താ. എല്ലാ വാട്സപ്പ് ഗ്രൂപ്പീന്നും ഇപ്പൊത്തന്നെ എക്സിറ്റ് അടിക്കണം. ഇല്ലേൽ ഞാൻ റോഡിലിറങ്ങി തെണ്ടേണ്ടി വരും.

നാരായണൻ്റെ ഫോൺ ജ്യോതിഷ് തട്ടിപ്പറിച്ചു. ആകെ ഞെട്ടിത്തരിച്ചതു കൊണ്ട് ഒന്നും പറയാനാവാത്ത അവസ്ഥയിലായിരുന്നു നാരായണൻ. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ സുമയ്ക്ക്, ജ്യോതിഷിനെ തടയണമെന്നുണ്ടായിരുന്നെങ്കിലും ഭയന്നു വിറച്ച് വാതിലിനു സമീപത്തേക്കു മാറി തലകുനിച്ചു നിൽക്കാനേ സാധിച്ചുള്ളൂ.

നാരായണൻ്റെ ഫോൺ പരിശോധിക്കാൻ തുടങ്ങിയതും ജ്യോതിഷിന് ഒരു കോൾ വന്നു.

യെസ് മിസ്റ്റർ പാലത്തുങ്കൽ.... വിൽ എൻഷുർ... നോ... യെസ്, ഐ വിൽ ടോക്ക്...ജ്യോതിഷ് പിന്നെയും എന്തൊക്കെയോ ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയ്ക്കു പുറത്തേക്കു പോയി.

വല്ല രാമായണോം വായിച്ചിരിക്കേണ്ട സമയത്ത് അച്ഛനെന്തിനാ ആൾക്കാരെ മെനക്കെടുത്തുന്നത്?’ ജ്യോതിഷ് പോയ പിറകെ സ്വാതി ദേഷ്യപ്പെട്ടു. പിൽഗ്രിമേജിനൊക്കെ പോകാൻ അമ്മയ്ക്കെന്ത് ആഗ്രഹമാണെന്നോ. ഞങ്ങള് എല്ലാം അറേഞ്ച് ചെയ്യാം. അച്ഛന് അതിനൊക്കെ പോയാലെന്താ? ആരെയും ദ്രോഹിക്കാതെ ജീവിക്കാൻ നോക്കിയാൽ എല്ലാരും കാണും കൂടെ. അല്ലെങ്കിൽ ഇനിയുള്ള കാലം-

ജ്യോതിഷ് ഫോൺ സംഭാഷണം നിറുത്തി മടങ്ങുന്നതു കണ്ടാവണം, സ്വാതി ബാക്കി പറഞ്ഞില്ല.

ആകെ നാണക്കേടാക്കി ഈ അച്ഛൻ,’ സുമയോടാണ് ജ്യോതിഷ് അലറിയത്. പാലത്തുങ്കലിനെ ഫാസിസ്റ്റ് എന്നു വിളിച്ചെന്ന്. അവരൊക്കെ വലിയ ആൾക്കാരാ. അച്ഛന് വായിൽത്തോന്നിയത് വിളിക്കാനുള്ളവരല്ല,’ ദേഷ്യം കാരണം ജ്യോതിഷിന് കൂടുതൽ പറയാൻ സാധിച്ചില്ല.

ഇങ്ങനെയൊക്കെ നടന്നിരുന്നോ, നടന്നെങ്കിൽ എപ്പോഴാണ് എന്ന ചോദ്യഭാവത്തിൽ സുമ നാരായണനെ നോക്കി.  

ദേ അച്ഛാ,’ മൊബൈൽ കട്ടിലിലേക്കെറിഞ്ഞ് ജ്യോതിഷ് നാരായണൻ്റെ നേർക്ക് വിരൽ ചൂണ്ടി. അച്ഛൻ തന്നെ എല്ലാ ഗ്രൂപ്പീന്നും എക്സിറ്റ് ചെയ്. ഇപ്പത്തന്നെ. നാട്ടിലെ ഗ്രൂപ്പും ഫാമിലി ഗ്രൂപ്പും ആ ഗ്രൂപ്പും ഈ ഗ്രൂപ്പും. എല്ലാം. വേഗം വേണം.

നാരായണൻ യാന്ത്രികമായി മൊബൈൽ കയ്യിലെടുത്തു. പതിയെ, ധിറുതി വെക്കാതെ, സാവകാശം ഓരോ ഗ്രൂപ്പുകളിൽ നിന്ന് എക്സിറ്റ് ചെയ്യാൻ തുടങ്ങി. എത്രയോ ഫാക്ട് ചെക്കിംഗുകൾ പങ്കുവച്ച ഗ്രൂപ്പുകളാണ്. എത്രയോ കള്ളങ്ങളും കുത്തിത്തിരിപ്പുകളുമാണ് താൻ പൊളിച്ചടുക്കിയത്. അതെല്ലാം ഇതോടെ ഇല്ലാതാവും എന്നാണോ ഇവരുടെയെല്ലാം ധാരണ? എങ്കിൽ അതു വെറും തെറ്റുധാരണയാണ്.  താൻ പോയാൽ മറ്റൊരാൾ. അല്ലാതെ ഫാക്ട് ചെക്കിംഗ് എന്നത് ഇന്നത്തെ കൊണ്ട് തീർന്നുപോവാനൊന്നും പോകുന്നില്ല.

ശാന്തനായിരുന്ന് ഗ്രൂപ്പുകളിൽ നിന്ന് പുറത്തിറങ്ങുന്ന നാരായണനെ കണ്ടപ്പോൾ ജ്യോതിഷിൻ്റെ ദേഷ്യം അല്പം തണുത്തു. അച്ഛനോടു കയർത്തതിൽ തെല്ലു കുറ്റബോധം  തോന്നിക്കാണണം. അവൻ നാരായണനു സമീപം കിടക്കയിൽ ഇരുന്നു.

ബി കൂൾ അച്ഛാ,’ സംസാരിക്കാനൊരു മടി ജ്യോതിഷിനുണ്ടെന്നു കണ്ടപ്പോൾ സ്വാതി പറഞ്ഞു. ഫാക്ട് ചെക്കിംഗൊക്കെ വിട്. വേറെ എത്രയോ കാര്യങ്ങളിൽ അച്ഛന് എൻഗേജ് ആകാം. സേ ഫൊർ എക്സാംപിൾ, യോഗയോ ലാഫിംഗ് ക്ലബ്ബോ അല്ലെങ്കിൽ ഓൺലൈനിൽ ചെസ് കളിക്കുകയോ-

സ്വാതിയെ നിറുത്താൻ ആംഗ്യം കാട്ടി ജ്യോതിഷ് നാരായണൻ്റെ തോളത്തു കയ്യിട്ടു.

കാലം അത്ര നല്ലതല്ല അച്ഛാ,’ ഉപദേശരൂപത്തിലാണ് ജ്യോതിഷ് പറഞ്ഞത്. ഞാനും സ്വാതീം നല്ല നിലയിൽ എത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അച്ഛനിത്തരം തോന്ന്യാസമൊക്കെ ഇന്നത്തെതോടെ നിർത്തണം. നിർത്തില്ലേ?’

അച്ഛനെന്തു തോന്ന്യാസം കാണിച്ചെന്നാ?’ സുമയ്ക്ക് അപ്പോഴാണ് സംസാരിക്കാൻ ഒരു  ധൈര്യം വന്നത്.

സോറി, അമ്മ അറിഞ്ഞില്ലല്ലേ,’ സുമയ്ക്കു നേരെ തിരിഞ്ഞ് ജ്യോതിഷ് പറഞ്ഞു. മേനോൻ സാറിൻ്റെ മോൻ സൗദിയിലാണെന്നു പറഞ്ഞ് അച്ഛൻ ഇൻസൾട്ട് ചെയ്തു. പിന്നെ നമ്മുടെ ജോൺ പാലത്തുങ്കലിനെ ഫാസിസ്റ്റെന്നു വിളിച്ചു.

സുമ മൂക്കത്തു വിരൽ വച്ചു പോയി.

വിശ്വാസം വരുന്നില്ലല്ലേ? പക്ഷേ ഫാക്ടാണ്. ഡബിൾ ചെക്ക് ചെയ്തതാണ്,’ ജ്യോതിഷ് ഫാക്ട് എന്ന് ഊന്നിപ്പറഞ്ഞപ്പോൾ സ്വാതി ചിരിയടക്കാൻ പാടുപെട്ടു.

ജ്യോതിഷിനും ചിരി വരുന്നുണ്ടായിരുന്നു. ചിരിയടക്കിക്കൊണ്ട് അവൻ ചോദിച്ചു: അച്ഛാ, ഫാസിസ്റ്റെന്നൊക്കെ ആരെയെങ്കിലും വിളിക്കാമോ? ഫാസിസം വന്നൂന്നൊക്കെ പറയുന്ന അച്ഛനെ സമ്മതിക്കണം. ഇക്കാലത്ത് എവിടെയാ ഫാസിസം? എന്നിട്ട് ഞങ്ങൾക്കാർക്കും എന്താ കാണാനാവാത്തത്?’

ജ്യോതിഷിൻ്റെ ചോദ്യം കേട്ടപ്പോൾ സ്വാതി എല്ലാം മറന്ന് തലയറഞ്ഞ് ചിരിച്ചുപോയി. സുമയാവട്ടെ, കാര്യമെന്തെന്നു മനസിലായില്ലെങ്കിലും കുട്ടികളുടെ ദേഷ്യം മാറിയതിൽ ആശ്വാസത്തിൻ്റെ നെടുവീർപ്പിടുകയാണു ചെയ്തത്.

ആദ്യമായിട്ട് അച്ഛന് ആൻസ്വറില്ല, നോക്കിയേ,’ സ്വാതിയ്ക്ക് ചിരി നിറുത്താൻ കഴിഞ്ഞില്ല. ഉണ്ടോ അച്ഛാ, എനി ആൻസ്വർ...?’

നേരിട്ടു കണ്ടിട്ടും മനസിലാക്കാൻ പറ്റാത്ത ഫാസിസത്തെ നീയെങ്ങനെയാണ് കേട്ടു മനസിലാക്കാൻ പോവുന്നത് എന്നൊരു ഗുരുവചന പാരഡിയാണ് ജ്യോതിഷിനും സ്വാതിയ്ക്കുമുള്ള മറുപടിയായി നാരായണൻ്റെ നാവിലെത്തിയത്. പക്ഷേ അയാൾ അതു പറയാൻ നിന്നില്ല. പകരം, ഫാക്ട് ചെക്ക് ചെയ്തിട്ടു പറയാം എന്നൊരു സെൽഫ് ട്രോളിനാണ് അയാൾ മുതിർന്നത്.

ആ സെൽഫ് ട്രോൾ കേട്ടപ്പോൾ ജ്യോതിഷും സ്വാതിയും സുമയും മാത്രമല്ല, താൻ എക്സിറ്റടിച്ച ഗ്രൂപ്പിലെ അംഗങ്ങളുൾപ്പെടെ ലോകം മുഴുവൻ അട്ടഹസിച്ചതായി അയാൾക്കു തോന്നി.

 

****                 ****                             ****                             ****

ചന്ദ്രിക ആഴ്ചപ്പതിപ്പ് - 18 ഒക്ടോബർ 2025


No comments:

Post a Comment